മേരി കോം ഇന്ത്യയുടെ പ്രൗഢ താരകം
text_fieldsവിവാഹം കഴിഞ്ഞ്, ഇരട്ടക്കുട്ടികളുടെ അമ്മയായതിനുശേഷം ഇടിക്കൂട്ടിലേക്ക് തിരിച്ചുവന്നപ്പോൾ പരിഹസിച്ചവരോട് മേരി കോം നിശ്ചയദാർഢ്യത്തോടെ പ്രതിവചിച്ചു: ‘‘രണ്ടു കുട്ടികളുടെ അമ്മയെന്നനിലക്ക് എനിക്കിനിയും മെഡൽ നേടാനാകും. എല്ലാവർക്കും അതിന് സാധിക്കുന്നതാണ്. അതുകൊണ്ട്, എന്നെ നിങ്ങൾ ഒരു മാതൃകയായി സ്വീകരിക്കുക, എഴുതിത്തള്ളരുത്.’’ അതെ, ദൃഢനിശ്ചയത്തിെൻറയും കഠിനാധ്വാനത്തിെൻറയും ജീവിതപാഠമായി ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനത്തോടെ സമർപ്പിക്കാവുന്ന മാതൃകയായിരിക്കുന്നു മേരി കോമിെൻറ പ്രൗഢോജ്ജ്വലമായ വിജയഗാഥ. ശനിയാഴ്ച ന്യൂഡൽഹി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ യുക്രെയ്ൻകാരി ഹന്ന ഒകോടയെ ഇടിച്ചിട്ട് 35 വയസ്സ് പിന്നിട്ട മേരി നടന്നുകയറിയത് അടുത്തകാലത്താർക്കും അതിജയിക്കാനാകാത്ത, അത്യപൂർവമായ നേട്ടത്തിെൻറ നെറുകയിലേക്കാണ്. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടിയ ഏക വനിത. പുരുഷ-വനിത വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഇതിഹാസതാരം ക്യൂബയുടെ ഫെലിക്സ് സാവോണിെൻറ നേട്ടത്തിനൊപ്പം അവരുടെ നാമവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
മേരി കോമിെൻറ ജീവിതം മറ്റാരുടേതിനേക്കാളും പ്രോജ്ജ്വലമാകുന്നത്, പ്രതിഭാധനരായ ധാരാളം ഇന്ത്യൻ കായികതാരങ്ങൾ തോറ്റുകൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളെക്കൂടി ഇടിച്ചുപരത്തിയാണ് അവർ ഈ മഹത്തായ വെന്നിക്കൊടി നാട്ടിയത് എന്നതുകൊണ്ടുകൂടിയാണ്. മണിപ്പുരിലെ ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷം, ലിംഗപരമായ അനീതികൾ, വംശീയ വിവേചനങ്ങൾ തുടങ്ങി തുടക്കക്കാലത്ത് കരിയർ അവസാനിപ്പിക്കാൻ നിർബന്ധിതമാകുന്ന ധാരാളം വൈതരണികൾ മേരി കോമിെൻറ ജീവിതത്തിലുമുണ്ടായിരുന്നു. പേക്ഷ, അവക്കൊന്നും അവരുടെ കരളുറപ്പിനെ തോൽപിക്കാനായില്ല. വിജയത്തിെൻറ വഴിയിലൂടെയുള്ള സഞ്ചാരത്തെ തടയാനുമായില്ല. 2000ത്തിൽ മണിപ്പൂർ സംസ്ഥാന വനിത ബോക്സിങ് ചാമ്പ്യനായി ബോക്സിങ് ചരിത്രമാരംഭിച്ച മേരി കോം, 2006ൽ തെൻറ കരിയറിെൻറ ആദ്യ ഇടവേളയിലേക്ക് പ്രവേശിക്കുമ്പോഴേക്കും ലോക ചാമ്പ്യൻഷിപ്പടക്കം എണ്ണമറ്റ മെഡലുകളും പ്രശസ്തിയും സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായതിനുശേഷം ഇടിക്കൂട്ടിലേക്ക് തിരിച്ചുവന്നപ്പോൾ, ഒരങ്കത്തിന് ശേഷി ബാക്കിയുണ്ടോയെന്ന് വിമർശനമുയർത്തിയവർക്ക് മേരി നൽകിയ മറുപടി, 2008ലെയും 2010ലെയും ലോക ചാമ്പ്യൻഷിപ് സ്വർണം ശിരസ്സിലണിഞ്ഞുകൊണ്ടാണ്. ഒളിമ്പിക്സിൽ വനിത ബോക്സിങ് ആദ്യമായി ഉൾപ്പെടുത്തിയ 2012ൽ ലണ്ടനിൽ വെങ്കല മെഡൽ ജേതാവായി ഇന്ത്യൻ ബോക്സിങ് ചരിത്രത്തിലെ ഇതിഹാസമായി. 2013ൽ മൂന്നാമത്തെ കുഞ്ഞിനും ജന്മം നൽകിയതിനുശേഷം കോമൺവെൽത്ത് ഗെയിംസ് സ്വർണവും ഇപ്പോൾ ലോക ചാമ്പ്യൻഷിപ്പിലെ ആറാം സ്വർണവും സ്വന്തമാക്കി ലോകത്തെതന്നെ മേരി വിസ്മയിപ്പിച്ചിരിക്കുന്നു.
വിജയിക്കാനുള്ള തൃഷ്ണയെ തോൽപിക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് മേരി കോമിലൂടെ ഒരിക്കൽകൂടി പുലർന്നിരിക്കുന്നു. സ്ത്രീ, മൂത്ത മകൾ, മൂന്നു മക്കളുടെ മാതാവ്, ഭാര്യ, രാജ്യസഭ എം.പി, പ്രായം തുടങ്ങി ഇടിക്കൂട്ടിൽനിന്നിറങ്ങാൻ അവർക്കു മുന്നിൽ ധാരാളം കാരണങ്ങളുണ്ടായിരുന്നു. സ്ത്രീകൾക്ക് കുടുംബത്തെയും കരിയർമോഹങ്ങളെയും ഒരുപോലെ സാക്ഷാത്കരിക്കാനാകില്ലെന്ന പുരുഷാധിപത്യഘടന പ്രബലമായ ഇന്ത്യൻ കുടുംബ, സാമൂഹിക മണ്ഡലങ്ങളിൽ നിലനിൽക്കുന്ന മിഥ്യാബോധം നിമിത്തം പ്രതിഭാധനരായ സ്ത്രീകൾക്ക് അവരുടെ ജീവിതസ്വപ്നങ്ങൾ മിക്കവാറും ഉപേക്ഷിക്കേണ്ടിവരുന്നത് ഇതേ കാരണങ്ങൾകൊണ്ടുതന്നെയാണ്. അതല്ലെങ്കിൽ സ്വപ്നസാക്ഷാത്കാരത്തിനായി കുടുംബത്തെയും മാതൃത്വത്തെയും വേദനയോടെ ത്യജിക്കേണ്ടിവരും അവർക്ക്. മേരി പൊരുതിത്തോൽപിച്ചത് സാമൂഹികമായ ഈ ബോധനിർമിതിയെക്കൂടിയാണ്. തീർച്ചയായും, നിശ്ചയദാർഢ്യം, ശുഭാപ്തിവിശ്വാസം, കഠിനാധ്വാനം ഇവയിലെല്ലാം മേരിയുടെ വിജയങ്ങളിൽ ഒാരോ ഇന്ത്യക്കാരനും പാഠങ്ങളും പ്രചോദനങ്ങളുമുണ്ട്. ഭാവിയിൽ ചരിത്രം സൃഷ്ടിക്കുന്ന അനേക ലക്ഷം പേരുടെ മാതൃകാ വ്യക്തിത്വമായി അവർ ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. എന്നാൽ, മേരിയുടെ വിജയത്തിന് തിളക്കംകൂട്ടുന്നത് കുടുംബത്തെയും കരിയറിനെയും സാമൂഹിക ജീവിതത്തെയും ഒരുപോലെ മികവുള്ളതാക്കുന്നതിൽ സൃഷ്ടിച്ച മഹത്തായ മാതൃകയുടെ പേരിലാകും. മാതൃത്വത്തെ അവർ മഹത്ത്വത്തോടെ എപ്പോഴും ഉദ്ഘോഷിക്കുമായിരുന്നു: ‘‘എവിടേക്കു പോകുമ്പോഴും, ഏത് ഇടിക്കൂട്ടിൽ നിൽക്കുമ്പോഴും ഞാൻ മാതാവുകൂടിയാണ്.’’ കായികതാരങ്ങൾക്കു മാത്രമല്ല, കോടിക്കണക്കിന് സ്ത്രീകൾക്ക് ജീവിതപ്രതിബന്ധങ്ങളെ അതിജീവിക്കാൻ, മാതൃത്വത്തെയും സ്വപ്നങ്ങളെയും മനോഹരമായി സംയോജിപ്പിക്കാൻ തീർച്ചയായും അവരുടെ ജീവിതം വെളിച്ചമായി പ്രശോഭിക്കും.
മേരി കോമിെൻറ സ്ഥിരമായ ഉപദേശമിതാണ്: ‘‘നാമൊരിക്കലും ദൗർബല്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. എപ്പോഴും കരുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുക.’’ അതുകൊണ്ടുതന്നെ, ഇത്രയും മഹത്തായ വിജയസോപാനത്തിൽ എത്തിയിട്ടും മേരി കോം തെൻറ സ്വപ്നങ്ങൾക്ക് അവധി കൊടുത്തിട്ടില്ല. ‘‘എെൻറ സ്വപ്നങ്ങൾ ഇനിയും പൂവണിഞ്ഞിട്ടില്ല. 2020ലെ ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡലാണ് എെൻറ സ്വപ്നം. അത് പൂവണിയിക്കാനുള്ള ശക്തിയെനിക്കുണ്ടെന്നാണ് ആത്മവിശ്വാസം.’’ 37ാം വയസ്സിൽ അതവർക്ക് കഴുത്തിലണിയാനാകുമോ എന്നതിന് വരുംകാലം ഉത്തരം പറയും. അതു നേടിയാലും ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ പ്രചോദിതയായി ഒരു ഇന്ത്യൻ പെൺകുട്ടി അത് ഇടിച്ചുനേടുകതന്നെ ചെയ്യും. കാരണം, അന്നാണ് മേരി കോമിെൻറ ജീവിതം പൂർണമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.