മാറ്റത്തിെൻറ മാത്തൂർ മോഡൽ
text_fieldsരാജ്യത്തെ നഗരങ്ങളുടെ, ഉന്നത വിദ്യാസ്ഥാപനങ്ങളുടെ, റോഡുകളുടെ, പാലങ്ങളുടെ എന്തിനേറെ, പുരസ്കാരങ്ങളുടെ വരെ പേരുമാറ്റുന്ന പ്രക്രിയ തിരക്കിട്ട് നടക്കുകയാണ്. വർഗീയവും യുക്തിരഹിതവുമായ മാറ്റങ്ങളാണ് ഇതിലേറെയും. കോളനിവാഴ്ചയുടെ ശേഷിപ്പുകൾ മാറ്റാൻ, വൈദേശിക ഭരണസ്മരണ തുടച്ചുനീക്കാൻ, കായിക മേഖലയിലെ രാഷ്ട്രീയവത്കരണം കുറക്കാൻ എന്നിങ്ങനെയൊക്കെ കാരണങ്ങൾ പറഞ്ഞാണ് തീർത്തും രാഷ്ട്രീയലക്ഷ്യവും വൈരനിര്യാതന ബുദ്ധിയും നിറഞ്ഞ ആ തീരുമാനങ്ങൾ നടപ്പാക്കിവരുന്നത്. അത്തരം നടപടികൾക്കിടയിൽ പ്രതീക്ഷയുടെ തുരുത്തായി കേരളത്തിൽനിന്നൊരു തിരുത്തു വരുന്നു. പാലക്കാട്ടെ മാത്തൂർ ഗ്രാമപഞ്ചായത്തിൽനിന്നാണ് ലളിതവും ഉജ്ജ്വലവുമായ മാറ്റത്തിെൻറ ഉത്ഭവം.
പഞ്ചായത്ത് ഓഫിസ് ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നു വിളിക്കുന്നത് ഒഴിവാക്കണമെന്ന് ഭരണസമിതി യോഗം ചേർന്ന് ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു. ഇത്തരമൊരു മാറ്റം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് മാത്തൂർ. പഞ്ചായത്തിെൻറ സേവനം തേടി ജനങ്ങൾ നടത്തുന്ന കത്തിടപാടുകളിൽ 'അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു' തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണമെന്നും തീരുമാനിച്ചിരിക്കുന്നു. ആവശ്യപ്പെടുന്നു/താൽപര്യപ്പെടുന്നു എന്നു തന്നെ കത്തുകളിൽ കുറിച്ചിടാമെന്നും ആവശ്യം നിഷേധിക്കപ്പെട്ടാൽ പരാതി നൽകാമെന്നും പ്രസിഡൻറ് ഒപ്പുവെച്ച് പുറത്തിറക്കിയ വാർത്തക്കുറിപ്പിലുണ്ട്.
ബ്രിട്ടീഷ് അധിനിവേശകരുടെ സംബോധനാ രീതികൾ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വർഷത്തിലെങ്കിലും പുനഃപരിശോധിക്കണമെന്നാണ് മാറ്റത്തിനുള്ള കാരണങ്ങളിലൊന്നായി പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. അതിനൊപ്പം ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന തിരിച്ചറിവും ഇത്തരമൊരു വേറിട്ട തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. നിസ്സാരമെന്നു പറഞ്ഞ് അവഗണിക്കപ്പെട്ടേക്കാമെങ്കിലും ഏറെ അർഥതലങ്ങളുള്ള ഒരു തുടക്കമാണിത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങൾക്ക് അതീതരും അകലെയുമല്ല എന്ന കൃത്യമായ പ്രഖ്യാപനം തന്നെ.
രാജഭരണ വേളയിലും ബ്രിട്ടീഷ് കാലത്തും മുളപൊട്ടിയ ഒട്ടനവധി ആചാരങ്ങളും നടപടിക്രമങ്ങളും വേരാഴ്ന്നു നിൽക്കുന്നുണ്ട് നമ്മുടെ സംവിധാനങ്ങളിൽ. അധിനിവേശം അവസാനിപ്പിച്ച് മടങ്ങവെ ബ്രിട്ടീഷ് വൈസ്രോയി കൈമാറിയ രഥസമാനമായ കുതിരവണ്ടിയിലേറി രാജ എഴുന്നള്ളത്തായാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിെൻറ പാർലമെൻറിലേക്ക് രാഷ്ട്രപതി യാത്രചെയ്യുന്നത്. സുരക്ഷ കാരണങ്ങളെത്തുടർന്ന് ഒരിടക്ക് നിർത്തിവെച്ച ഈ കുതിരവണ്ടിയാത്ര ജനങ്ങൾക്ക് പഴയ ചിട്ടവട്ടങ്ങളെ പരിചയപ്പെടുത്താനെന്ന പേരിൽ പ്രണബ് മുഖർജി രാഷ്ട്രപതിയായ വേളയിൽ പുനരാരംഭിക്കുകയായിരുന്നു.
ഉപരാഷ്ട്രപതിയും സ്പീക്കറും സഭയിലെത്തുേമ്പാൾ പഴയ ദർബാറുകളെ അനുസ്മരിപ്പിക്കുംവിധം നടത്തുന്ന 'മാനനീയ സഭാപതി മഹോദയ്...' എന്നു തുടങ്ങുന്ന വിളിച്ചു പറച്ചിലും പാർലമെൻറ്, അസംബ്ലി, കോടതികൾ എന്നിവയിലെ ചില ജീവനക്കാർക്ക് നിഷ്കർഷിച്ചിരിക്കുന്ന വേഷഭൂഷാദികളുമെല്ലാം പഴയ വാഴ്ചയുടെ ശേഷിപ്പുകളാണ്. സാധിക്കുമെങ്കിൽ അടുത്ത നിമിഷം തന്നെ നിർത്തലാക്കുകയും മാറ്റം വരുത്തുകയും ചെയ്യേണ്ട മാമൂലുകളാണ് അതെല്ലാം. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ച് ജനാധിപത്യസഭ കയറുന്നവർ പക്ഷേ, മനസ്സിെൻറയുള്ളിൽ രാജവാഴ്ചയെയും പ്രഭുചിന്തകളേയും താലോലിക്കുന്നുണ്ട്. അല്ലായിരുന്നെങ്കിൽ ഒട്ടനവധി വിപ്ലവാത്മക പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പുരോഗമന ചിന്താഗതിക്കാരായിരുന്ന രാഷ്ട്രശിൽപികളും മുൻകാല ഭരണാധികാരികളും ഇവക്കെല്ലാം എന്നേ അറുതിവരുത്തുമായിരുന്നു. അതുമല്ലെങ്കിൽ, ഇപ്പോൾ ഓടിനടന്ന് റോഡുകളുടെയും വൈദേശിക ഭരണാധികാരികളുടെ നാമം പേറുന്ന റെയിൽവേ സ്റ്റേഷനുകളുടെപോലും പേരുമാറ്റാൻ ശാഠ്യംപിടിക്കുന്ന പുതുകാല ഭരണാധികാരികളെങ്കിലും അതിനായി തുനിഞ്ഞിറങ്ങുമായിരുന്നു.
ഉൽപതിഷ്ണുക്കളായ ചില ന്യായാധിപർ തങ്ങളുടെ കോടതിക്കാലത്ത് ഇത്തരം ശീലങ്ങളോട് അനിഷ്ടം തുറന്നറിയിച്ചതായി കേട്ടിട്ടുണ്ട്. എന്നാൽ, അതൊരു ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല. അങ്ങനെ നോക്കുേമ്പാൾ മാത്തൂരിലെ തിരുത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വലുതാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ജനങ്ങൾക്ക് കൈമാറിയ വിലമതിക്കാനാവാത്ത സമ്മാനം. ഈ തീരുമാനം പ്രഖ്യാപിച്ച് പഞ്ചായത്ത് അധികൃതർ ചാർത്തിയ കൈയൊപ്പ് ഇന്ത്യൻ ജനാധിപത്യ-അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ വലിയ ഒരു കാൽവെപ്പു തന്നെയാണ്. കേരളത്തിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരുമെന്നും ഈ കേരള മോഡൽ ദേശീയതലത്തിൽ തന്നെ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രത്യാശിക്കാം. അതിലേറെ പഞ്ചായത്ത് സമിതി പ്രഖ്യാപിച്ചതുപോലെത്തന്നെ ജനാധിപത്യത്തിൽ ജനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും അവിഘ്നം വിലമതിക്കപ്പെടുമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.