പാഠങ്ങൾ ഇനിയും ബാക്കി
text_fieldsഒടുവിൽ ആ സന്തോഷ വാർത്തയെത്തി: 17 ദിവസത്തെ കാത്തിരിപ്പിനുശേഷം ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതമായി തിരിച്ചെത്തിയിരിക്കുന്നു. നവംബർ 12ന് അപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ തുടങ്ങിയ രക്ഷാപ്രവർത്തനം ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വിജയത്തിലെത്തി. ഇത്രയും ദിവസം ഇരുട്ടറയിൽ കഴിഞ്ഞ തൊഴിലാളികളെ കാര്യമായ പരിക്കുകളില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക ചെറിയ കാര്യമല്ല. രാജ്യത്തെ ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) ചരിത്രത്തിലെതന്നെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് വലിയ പരിമിതികൾക്കിടയിലും വിജയകരമായി പൂർത്തിയാക്കിയത്. ഒരു രാജ്യത്തിൻ്റെ പ്രാർഥനകൾ സഫലമായ ഈ നിമിഷത്തിൽ രക്ഷാദൗത്യത്തിൽ ഒപ്പം നിന്നവരെ മുഴുവനും അഭിവാദ്യം ചെയ്യാം.
ഒരുപക്ഷേ, ആദ്യമായിരിക്കും രാജ്യത്ത് ഇത്രനാൾ നീണ്ടൊരു രക്ഷാപ്രവർത്തനം നടക്കുന്നത്. അഞ്ചുവർഷം മുമ്പ് തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്ബാൾ കളിക്കാരായ 12 കുട്ടികളെയും സഹപ്രവർത്തകരെയും രക്ഷപ്പെടുത്തിയ സംഭവത്തെ പല അർഥത്തിലും ഓർമപ്പെടുത്തി സിൽക്യാരയിലെ ‘ഓപറേഷൻ സിന്ദഗി’. ഈ താരതമ്യം രണ്ടു ദൗത്യങ്ങൾ തമ്മിലുള്ള സാമ്യതകൾകൊണ്ടു മാത്രമല്ല, അവ തമ്മിലുള്ള വ്യത്യാസങ്ങൾകൂടി കണക്കിലെടുത്താണ്. തായ്ലൻഡിൽ അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധരുടെയും മറ്റും സഹായത്തോടെ ഒമ്പതു ദിവസമെടുത്താണ് മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയത്; ഇവിടെ അത് 17 ദിവസമെടുത്തിരിക്കുന്നു. കാലാവസ്ഥ-ഭൂമിശാസ്ത്ര സംബന്ധിയായ കാരണങ്ങൾകൊണ്ട് ഈ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. എന്നാൽ, അതു മാത്രമാണോ ഈ വൈകലിന് കാരണം? വിഷയത്തെ വസ്തുനിഷ്ഠമായി സമീപിച്ചാൽ അല്ലെന്നുതന്നെ പറയേണ്ടിവരും. സുരക്ഷാദൗത്യത്തിന്റെ ഏകോപനങ്ങളിൽ പലകുറി പാളിച്ചയുണ്ടായി എന്നതും നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ ക്ഷമതയില്ലായ്മയും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് സമ്മതിക്കേണ്ടിവരും. സാങ്കേതികത്തികവിൽ നാം അൽപം പിന്നിലായി എന്നതും യാഥാർഥ്യമാണ്. അല്ലായിരുന്നുവെങ്കിൽ, പതിനൊന്നാം നാളിലെങ്കിലും ആ 41 തൊഴിലാളികൾ പുറത്തുവന്നേനെ. എന്തുകൊണ്ട് ഇതുപോലുള്ള നമ്മുടെ സംവിധാനങ്ങൾക്ക് വേഗക്കുറവ് സംഭവിക്കുന്നുവെന്ന് ആലോചിക്കേണ്ട സമയം കൂടിയാണിത്.
വിവിധ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, തുരങ്ക ദുരന്തം നടന്ന ഉത്തരാഖണ്ഡിൽ ഈ വർഷം മാത്രം ആയിരത്തിലധികം മണ്ണിടിച്ചിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; അതിൽ അമ്പതോളം മരണങ്ങളും സംഭവിച്ചു. അഥവാ, ഒരു ദുരന്ത മുനമ്പിലാണ് സിൽക്യാര പോലുള്ള വമ്പൻ നിർമാണങ്ങൾ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഏതു നിമിഷവും പ്രതീക്ഷിച്ച ഒരപകടം തന്നെയായിരുന്നു അത്. മറ്റു മലനിരകളിൽനിന്ന് വ്യത്യസ്തമായി ഹിമാലയൻ മേഖലകൾ അത്യധികം ലോലമാണെന്നും അവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് കാര്യമായ നിയന്ത്രണങ്ങൾ വേണമെന്നും ഈ മേഖലയിലെ വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പു നൽകിയതാണ്. അതിനെയെല്ലാം അവഗണിച്ചാണ് ബ്രഹ്മഖാൽ-യമുനോത്രി ഹൈവേയിൽ ഏതാണ്ട് നാലര കിലോമീറ്റർ സിൽക്യാര-ദണ്ഡൽഗാവ് തുരങ്ക നിർമാണം ആരംഭിച്ചത്. കേന്ദ്ര സർക്കാറിന്റെ ചാർധം മഹാമാർഗ് പരിയോജന പദ്ധതിയുടെ ഭാഗമായാണ് ഈ പാത നിർമാണം. ഉത്തരാഖണ്ഡിലെ പ്രധാന ഹിന്ദു തീർഥാടന കേന്ദ്രങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന 1000 കിലോമീറ്റർ പാതയുടെ നിർമാണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാമക്ഷേത്ര നിർമാണം പോലെത്തന്നെ, ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദിസർക്കാറിന് അടിയന്തരമായി പൂർത്തിയാക്കേണ്ട മറ്റൊരു അജണ്ടകൂടിയാണിത്. അതുകൊണ്ടുതന്നെ, സർവ നിയമങ്ങളും കാറ്റിൽപറത്തിയുള്ളതായിരുന്നു ഇതിന്റെ നിർമാണമത്രയും. രാജ്യത്ത് ഒരു പാത നിർമിക്കുമ്പോൾ ഓരോ 100 കിലോമീറ്ററിനും പ്രത്യേകം പാരിസ്ഥിതികാനുമതി വേണമെന്നാണ്. അതൊന്നും ഈ പദ്ധതിക്ക് ബാധകമായിരുന്നില്ല. സിൽക്യാരയിലെ തുരങ്ക നിർമാണം തന്നെ പദ്ധതിയിൽ കൂട്ടിച്ചേർത്തതാണ്. തുരങ്കം വന്നാൽ, 20 കിലോമീറ്റർ ലാഭിക്കാനാകുമെന്നാണ് പറയുന്നത്. അന്നുതന്നെ വിവിധ പരിസ്ഥിതി സംഘടനകളും ഹിമാലയൻ മേഖലയിൽ ഗവേഷണം നടത്തുന്നവരും ഇതിനെതിരെ രംഗത്തുവന്നിരുന്നു; വിവിധ ബദൽ മാർഗങ്ങളും നിർദേശിക്കപ്പെട്ടു. പക്ഷേ, അതെല്ലാം തള്ളിമാറ്റി അധികാരികൾ മുന്നോട്ടുപോവുകയായിരുന്നു.
കാലാവസ്ഥ വ്യതിയാനം കേവല കെട്ടുകഥയോ അങ്ങകലെയെവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസമോ അല്ലെന്ന് ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളിലൂടെയാണ് നാം ഓരോ നിമിഷവും കഴിഞ്ഞുപോകുന്നത്. ഈ യാഥാർഥ്യവുമായി ബന്ധപ്പെടുത്തിവേണം സിൽക്യാരയുടെ പാഠങ്ങളെ ഉൾകൊള്ളാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥയെ പൊതുവിലും ഉത്തരേന്ത്യൻ കാലാവസ്ഥയെ സവിശേഷമായും സ്വാധീനിക്കുന്നതിൽ ഹിമാലയൻ മലനിരകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ, ഈ മേഖലയാകെ വിവിധ കാരണങ്ങളാൽ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലുള്ള മനുഷ്യന്റെ അനാവശ്യ കൈകടത്തൽ തന്നെയാണ് അതിലൊന്ന്. ഒരു തത്ത്വദീക്ഷയുമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ സ്വതവേ പ്രകൃതിലോലമായ ഹിമാലയത്തിന്റെ കാലാവസ്ഥ താളത്തെ തകിടം മറിച്ചിരിക്കുന്നു. തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മണ്ണിടിച്ചിലും മലയിടിച്ചിലും മിന്നൽ പ്രളയവും മധ്യേന്ത്യയിലെ താപവാതവുമെല്ലാം ഇതിന്റെ ഫലമായി സംഭവിച്ചതാണ്. അതിന്റെയെല്ലാം തുടർച്ചയിൽ തന്നെയാണ് തുരങ്ക ദുരന്തത്തെയും കാണേണ്ടത്. അതിനെ കേവലമൊരു അപകടമായി ചുരുക്കാനാവില്ല. അതുകൊണ്ടുതന്നെ, കാലാവസ്ഥ വ്യതിയാനത്തെ മുൻനിർത്തിയുള്ള പുതിയ പരിസ്ഥിതി നിയമങ്ങളെയും സുരക്ഷ സംവിധാനങ്ങളെയുമെല്ലാം ഓർമിപ്പിക്കുകയാണ് സിൽക്യാര സംഭവം. അതൊരു വലിയ പാഠമായി മാറട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.