ഹിന്ദി അടിച്ചേൽപിക്കൽ നീക്കം ആപത്കരം
text_fieldsകഴിഞ്ഞ സെപ്റ്റംബർ 15 ന് 'ഹിന്ദി വിവേക്' മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിനോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. ഹിന്ദി സംസാരിക്കുന്നത് തനിക്ക് ഇപ്പോഴും വിറയലുണ്ടാക്കുമെന്ന് പറഞ്ഞ് സംസാരമാരംഭിച്ച നിർമല ആ ഭാഷയിൽ സംസാരിക്കേണ്ടിവരുമ്പോഴൊക്കെ മനസ്സിൽ ശങ്കയും സങ്കോചവും ഉണ്ടാകാറുണ്ടെന്നും കൂട്ടിച്ചേർത്തു. കാരണം ലളിതമാണ്. അവരുടെ മാതൃഭാഷ തമിഴും വിവാഹാനന്തരം ജീവിച്ചത് ആന്ധ്രയിലുമായിരുന്നു. ഹിന്ദി അവർക്ക് ഇപ്പോഴും അന്യഭാഷയാണ്. കേന്ദ്ര സർക്കാറിലെ സുപ്രധാന പദവി വഹിക്കുന്ന ബി.ജെ.പി സമുന്നത നേതാവിന്റെ ഹിന്ദി നൈപുണ്യം ഇപ്രകാരമാണെങ്കിൽ പശുബെൽറ്റിന് പുറത്ത് ഹിന്ദി ഒരിക്കലും ഉപയോഗിക്കേണ്ടതില്ലാത്ത വിശാല ഇന്ത്യയിലെ ജനവിഭാഗങ്ങളുടെമേൽ ആ ഭാഷ അടിച്ചേൽപിക്കുകയും തൊഴിലിനും വിദ്യാഭ്യാസത്തിനും അത് അനിവാര്യമാണെന്ന് നിശ്ചയിക്കുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ. രാജ്യത്തിന്റെ അധികാര പങ്കാളിത്തത്തിൽനിന്ന് ഹിന്ദി അറിയാത്തവർ പുറത്താകും. അതോടെ രാജ്യം തങ്ങളുടെ മാതൃദേശമാെണന്ന വിഭാവനയും കെട്ടുറപ്പും കൈമോശംവരും. ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ഉപകരിക്കേണ്ട ഭാഷ നിമിത്തം ഛിദ്രതയും കാലുഷ്യവും പൊട്ടിപുറപ്പെടും. ഇത്തരം വിനാശകരമായ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മുപ്പതംഗ ഔദ്യോഗിക ഭാഷാ പാർലമെന്ററികാര്യസമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറിയ 112 ഓളം വരുന്ന നിർദേശങ്ങൾ.
ഭരിക്കുന്നവർക്കും അവർക്ക് ആശയങ്ങൾ പ്രദാനംചെയ്യുന്ന സംഘ്പരിവാറിനും നമ്മുടെ ദേശത്തിന്റെ സാംസ്കാരിക, ഭാഷാ വൈജാത്യങ്ങളുടെ ആഴമേറിയ വേരുകളെ കുറിച്ച് അശേഷം ജാഗ്രതയില്ലെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നു ഹിന്ദിയേതര ജനങ്ങളെ അസ്വസ്ഥമാക്കുന്ന ആ ശിപാർശകൾ. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷകൾ ഹിന്ദിയിലാക്കുക, കേന്ദ്രീയ വിദ്യാലയങ്ങൾ, ഐ.ഐ.ടികൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽ ഹിന്ദി നിർബന്ധിത പഠനമാധ്യമമാക്കുക. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആശയവിനിമയങ്ങൾ, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ നടപടിക്രമങ്ങൾ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ കോടതി നടപടികൾ എന്നു തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ തമ്മിലെ എഴുത്തുകൾ, ഫാക്സ്, ഇ-മെയിൽ, ക്ഷണക്കത്തുകൾ എന്നിവ വരെ നിർബന്ധമായും ഹിന്ദിയിലാക്കണമെന്നാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദി പ്രാവീണ്യമുള്ളവർക്ക് പ്രത്യേക അലവൻസും ഹിന്ദിയിൽ ആശയവിനിമയം ഒഴിവാക്കുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകാനും ആവശ്യപ്പെടുന്നു. കാലക്രമേണ പ്രാദേശിക ഭാഷകൾക്കും ഇംഗ്ലീഷിനും പകരം ഹിന്ദിമാത്രം സംസാരിക്കുന്ന ഹിന്ദുത്വ രാഷ്ട്രമാണ് അവ്യക്തതകളോ മറച്ചുവെക്കലുകളോ ഒന്നും തന്നെയില്ലാതെ രാഷ്ട്രപതിക്ക് നൽകിയ ശിപാർശയിൽ തെളിഞ്ഞു കത്തുന്നത്.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം 22 ഭാഷകളും ഔദ്യോഗികമാണ്. ഹിന്ദിയെ സാർവദേശീയ ഭാഷയായി പരിവർത്തിപ്പിക്കാൻ അധികാര ദണ്ഡ് ഉപയോഗിക്കുന്ന അതേ സന്ദർഭത്തിൽ തന്നെയാണ് തങ്ങൾക്കും എട്ടാം ഷെഡ്യൂളിന്റെ അർഹതയും അംഗീകാരവും ആവശ്യപ്പെട്ടിട്ടുള്ള പ്രക്ഷോഭങ്ങൾ 38 ഓളം ഭാഷാ സമൂഹങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉയർത്തുന്നത്. സാംസ്കാരികവും ഭാഷാപരവുമായി വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്ള നാനാത്വമുള്ള ഇന്ത്യ ഹിന്ദി മാത്രം സംസാരിക്കുന്ന ഏകാത്മക ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള വ്യഗ്രതയിൽ അവയെല്ലാം അവഗണിക്കപ്പെടുകയാണ്. ഒരു ഭാഷയും ഒരു മതവും മാത്രമുള്ള ആ 'പുതിയ' രാജ്യത്തിന്റെ വിശേഷണം ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന് പ്രഖ്യാപിക്കാനുള്ള ത്വരയാണ് ഈ റിപ്പോർട്ടിന്റെ അന്തസ്സത്തയെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല.
സംസ്ഥാനങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലും ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല ഹിന്ദിയിലായിരിക്കണമെന്ന് അമിത് ഷാ നേരത്തേതന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതാകട്ടെ, 1963ലെ ഔദ്യോഗിക ഭാഷ ആക്ടിന് വിരുദ്ധമാണ്. ഔദ്യോഗിക ഭാഷ സമിതിയുടെ നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടേ നടപ്പാക്കാവൂ എന്ന ചട്ടം പാലിക്കപ്പെടുമോ എന്നതും സംശയകരമാണ്. ഇപ്പോൾ തന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 22,000 ഹിന്ദി അധ്യാപകരെ നിയോഗിച്ച കേന്ദ്രസർക്കാർ ഒമ്പതു ഗോത്ര സമൂഹങ്ങളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ശിപാർശകൾ അതിൻപടി നടപ്പാക്കുമെന്നാണ് ഭാഷാസമിതി ഉപാധ്യക്ഷൻ ഭർതൃഹരി മഹ്താബ് വിശദീകരിക്കുന്നത്. സ്വാഭാവികമായും ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ വലിയ സംഘർഷത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക. തമിഴ്നാട്, കേരളം, കർണാടക അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്നാണ് എം.കെ. സ്റ്റാലിൻ കേന്ദ്രത്തിന് നൽകുന്ന മുന്നറിയിപ്പ്. ഒരു ഭാഷയെ മറ്റു ഭാഷകൾക്കു മുകളിൽ അവരോധിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുമെന്ന് തിരിച്ചറിയുന്നവർ ഉച്ചത്തിൽ സംസാരിക്കേണ്ട സമയമാണിത്. ഭാഷയിലൂടെ സംഭവിക്കുന്ന വിഭജനങ്ങൾ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുമെന്ന പഴയ ഇന്ത്യയുടെ ചരിത്രത്തിലെ ഓർമ നമ്മെ ഉണർത്താൻ പ്രാപ്തമാക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.