ബലാത്സംഗികളുടെ അച്ചാ ദിൻ
text_fieldsജസ്വന്ത്ഭായി നയി, ഗോവിന്ദ്ഭായി നയി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായി വൊഹാനിയ, പ്രദീപ് മോർദിയ, രാജുഭായി സോണി, മിതേഷ് ഭട്ട്, രമേശ് ചന്ദന... അഞ്ചു മാസം ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിന്, അവരുടെ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെ നിലത്തടിച്ചുകൊന്നതിന്, അവരുടെ കൂടെയുണ്ടായിരുന്ന ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞടക്കം ഏഴുപേരെ കൊന്നുതള്ളിയതിന് ജയിലിൽ അടക്കപ്പെട്ട 11 മനുഷ്യപ്പിശാചുക്കളുടെ പേരാണ് മേൽ കൊടുത്തത്. 2002 മാർച്ച് മൂന്നിനാണ് ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രൻധിക്പുർ ഗ്രാമത്തിൽ, കൊലയാളിസംഘത്തിൽനിന്ന് രക്ഷപ്പെട്ടോടുകയായിരുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടുന്ന സംഘത്തെ വസ്ത്രങ്ങളുരിഞ്ഞ് കാമപൂർത്തീകരണം നടത്തിയശേഷം ഇവർ കൊന്നുതള്ളിയത്.
അന്ന്, കൊല്ലപ്പെട്ടുവെന്ന് കരുതി ഉപേക്ഷിക്കപ്പെട്ടവളാണ് ബിൽകീസ് ബാനു. കൊലയാളി സംഘം പോയി മൂന്നു മണിക്കൂറിനുശേഷമാണ് അവർക്ക് ബോധം വരുന്നത്. ബോധം വരുമ്പോൾ അവരുടെ ശരീരത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. പക്ഷേ, സാധാരണക്കാരിയായ ആ സ്ത്രീ തോറ്റുകൊടുത്തില്ല. തന്റെ കുഞ്ഞിനെ തല നിലത്തടിച്ചുകൊന്നവരെ, തന്റെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അവർ പൊരുതി. പിശാചുക്കൾ മനുഷ്യരൂപംപൂണ്ട് നാടുഭരിച്ചിരുന്ന ഗുജറാത്തിൽ നിന്നുകൊണ്ട് അങ്ങനെയൊരു പോരാട്ടം അചിന്ത്യമായിരുന്നു. പക്ഷേ, ബിൽകീസ് ഇരയായി നിന്നില്ല. ഇരയിൽനിന്ന് അതിജീവിതയിലേക്ക്, അതിജീവിതയിൽനിന്ന് പോരാളിയിലേക്ക് ആ ജീവിതം സംക്രമിക്കുകയായിരുന്നു. ആ പോരാട്ടത്തിന്റെ ഫലശ്രുതിയിലാണ് ആ 11 പേർ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെടുന്നത്. ഇന്നിപ്പോൾ, ആ 11 പേർ ഗുജറാത്തിന്റെ തെരുവുകളിൽ മധുരപ്പായസം വിളമ്പിയ സദസ്സുകളിൽ സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ കാൽ തൊട്ട് വന്ദിക്കാൻ സംഘകാര്യകർത്താക്കളും വരിവരിയായി നിൽപുണ്ട്.
ദീനദയാൽ ഉപാധ്യായ ട്രസ്റ്റിന്റെ ഓഫിസിലാണ് അവർക്ക് സ്വീകരണം കൊടുത്തത് എന്നതുകൂടി കുറിച്ചുവെക്കുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് ആഘോഷിക്കുമ്പോൾ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗുജറാത്ത് സർക്കാർ 11 പേരെയും വെറുതെ വിട്ടിരിക്കുകയാണ്. നാളെ, നമ്മുടെ കുട്ടികൾ മഹത്തായ സ്വാതന്ത്ര്യപോരാളികൾ എന്ന പേരിൽ ഈ 11 പേരുടെയും ജീവചരിത്രം പാഠപുസ്തകങ്ങളിൽ വായിച്ചുപഠിക്കേണ്ടിവരും. നാഥുറാം ഗോദ്െസയുടെ ചിത്രമേന്തി സ്വാതന്ത്ര്യദിന റാലി നടക്കുന്ന നാട്ടിൽ അങ്ങനെ സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് ബിൽകീസ് ബാനു കേസ് നടക്കുന്നത്. കേസിന്റെ വിചാരണപോലും ഗുജറാത്തിനു പുറത്തേക്ക്, മഹാരാഷ്ട്രയിൽ നടത്താൻ നിർദേശിച്ചു സുപ്രീംകോടതി. കാരണം, കോടതിക്കുപോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല ഗുജറാത്തിൽ. പരാതി കൊടുക്കുന്നതിൽ തുടങ്ങി, എഫ്.ഐ.ആർ ഇടുന്നത് മുതൽ കേസിന്റെ ഓരോ ഘട്ടത്തിലും പ്രതിബന്ധങ്ങൾ മാത്രം നേരിട്ട കേസാണ്, 11 പേരെ ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് ഉയർന്നത്. ബിൽകീസ് ബാനുവിന്റെയും അവരുടെ ഭർത്താവ് യാക്കൂബ് റസൂലിന്റെയും അവരുടെ കൂടെ നിന്ന മനുഷ്യാവകാശപ്രവർത്തകരുടെയും നിശ്ചയദാർഢ്യമാണ് ആ കേസിന് ഇങ്ങനെയൊരു പരിണാമമുണ്ടാക്കിയത്.
രണ്ടായിരത്തിലേറെ പേർ കൂട്ടക്കൊല ചെയ്യപ്പെട്ട, നിരവധി സ്ത്രീകളുടെ മാനം പിച്ചിച്ചീന്തപ്പെട്ട, നൂറുകണക്കിന് ആളുകളെ കാണാതായ, കോടികളുടെ സ്വത്തുവകകൾ കത്തിച്ചാമ്പലായ ഗുജറാത്ത് വംശഹത്യയിൽ അന്വേഷിക്കപ്പെടാതെപോയ പരാതികളും ശിക്ഷിക്കപ്പെടാതെപോയ കേസുകളുമാണ് മഹാഭൂരിപക്ഷവും എന്നറിയുമ്പോഴാണ് ബിൽകീസ് ബാനു കേസ് പ്രസക്തമാവുന്നത്. അതായത്, പൊരുതിനേടിയ നീതിയുടെ വിജയമായിരുന്നു അത്. അതാണ്, നീതിന്യായ സംവിധാനത്തെ കൊഞ്ഞനംകുത്തിക്കൊണ്ട് ഇങ്ങനെയൊരു പരിണതിയിലേക്കെത്തുന്നത്. ഗുജറാത്ത് വംശഹത്യയുടെ പേരിൽ നേടിയെടുത്ത കുപ്രസിദ്ധി അഭിമാനമായി കൊണ്ടുനടക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ ഇങ്ങനെയൊന്ന് സംഭവിക്കുന്നതിൽ വലിയ അത്ഭുതമില്ല. മനുഷ്യരെ കൂട്ടക്കൊല ചെയ്ത കൊടുംക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പണിയെടുത്ത ടീസ്റ്റ സെറ്റൽവാദും എം.ബി. ശ്രീകുമാറും സഞ്ജയ് ഭട്ടും ജയിലിൽ കിടക്കുകയും ബലാത്സംഗികളും കൊലയാളികളും ജയിലിൽനിന്ന് പുറത്തുവന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നതാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു.
നീതിബോധമുള്ള മുഴുവൻ മനുഷ്യരെയും ഞെട്ടിപ്പിക്കേണ്ട വാർത്തയാണ് ഗുജറാത്തിൽനിന്ന് വരുന്നത്. എന്നാൽ, അങ്ങനെയൊരു ഞെട്ടൽ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൽനിന്നോ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളിൽനിന്നോ നാം കാണുന്നില്ല. മുസ്ലിം നേതൃത്വംപോലും മരവിച്ചുനിൽക്കുന്ന കാഴ്ചയാണ്. ശരിയാണ്, വല്ലാത്തൊരു മരവിപ്പിലാണ് രാജ്യം. പക്ഷേ, മരവിപ്പിന്റെ ആ പുതപ്പ് ഒരുനാൾ എടുത്തുമാറ്റപ്പെടും. നീതിക്കുവേണ്ടിയുള്ള അട്ടഹാസങ്ങൾ അന്നുയരും. കാരണം, നീതിയെ തടവിലിടാൻ എല്ലാകാലവും സാധിക്കില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.