പുതുച്ചേരിയിലെ കശാപ്പ്
text_fields''നിയമങ്ങൾക്കും ചട്ടങ്ങൾക്കുമപ്പുറം ജനാധിപത്യം നമ്മുടെ സംസ്കൃതിയിൽ ഊട്ടപ്പെട്ടതാണ്. ജനാധിപത്യം നമ്മുടെ സംസ്കാരമാണ്; ജനാധിപത്യം നമ്മുടെ പൈതൃകമാണ്''-തെൻറ രണ്ടാമൂഴത്തിെൻറ തുടക്കത്തിൽ പ്രതിമാസ മൻകി ബാത്ത് പ്രക്ഷേപണ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘോഷിച്ച വാക്കുകളാണിത്. 2014ൽ അധികാരത്തിലേറിയശേഷം ബി.ജെ.പി സർക്കാർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ പ്രതിപക്ഷ ഭരണകൂടങ്ങളെ ഏതുവിധമാണ് 'ജനാധിപത്യപരമായി' അട്ടിമറിച്ചതെന്നതിെൻറ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമാണ് പുതുച്ചേരിയിലെ നാരായണ സ്വാമി ഗവൺമെൻറിനെ താഴെയിറക്കിയതിലൂടെ രാജ്യം കണ്ടത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചവരിൽ പലർക്കും കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടതാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ2016ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ. 33 അംഗ നിയമസഭയിൽ 19 എം.എൽ.എമാരുടെ പിന്തുണയോടെ കോൺഗ്രസ് നേതാവ് നാരായണ സ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. പക്ഷേ, കോൺഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഏതറ്റംവരെയും പോവുമെന്ന് നിശ്ചയിച്ചുറച്ച സംഘ്പരിവാറിെൻറ കേന്ദ്രസർക്കാർ അതിനായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വൃത്തികെട്ട കുതന്ത്രങ്ങൾ ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം നഗ്നവും പരസ്യവുമാണ്.
നിയമസഭാ സാമാജികരെ ഹൈജാക്ക് ചെയ്തും വിലക്കെടുത്തും കേന്ദ്ര സർക്കാറിെൻറ ആദായ നികുതി, ഇ.ഡി, സി.ബി.ഐ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പദവികൾ ഓഫർ ചെയ്തും കർണാടകയിലും ഗോവയിലും അരുണാചലിലും മണിപ്പൂരിലും മധ്യപ്രദേശിലും 'വിജയകരമായി' നടപ്പാക്കിയ അട്ടിമറി പദ്ധതി ഇപ്പോൾ പുതുച്ചേരിയിലും ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു എന്നേ പറയേണ്ടതുള്ളൂ. കാവിപ്പടയോട് കൂറുള്ള മുൻ പൊലീസ് മേധാവി കിരൺ ബേദിയെ ലെഫ്. ഗവർണർ സ്ഥാനത്ത് അവരോധിച്ചുകൊണ്ടാരംഭിച്ച ചരടുവലികളും ഉപജാപങ്ങളും അതിെൻറ പാരമ്യതയിലെത്തിച്ചപ്പോൾ ആ വനിതയെ സ്ഥാനത്തുനിന്ന് നീക്കിനിർത്തി മുൻ തമിഴ്നാട് ബി.ജെ.പി പ്രസിഡൻറ് തമിഴിസൈ സൗന്ദരരാജ എന്ന തെലങ്കാന ഗവർണർക്ക് അധികച്ചുമതല നൽകിയാണ് ഇനി ഏതാനും ആഴ്ചകൾക്കകം ഇലക്ഷൻ നടത്താൻ പോവുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മൂന്നുവരെ നിയമസഭ സാമാജികരെ നോമിനേറ്റ് ചെയ്യാനുള്ള കുറുക്കുവഴി പരമാവധി ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ജാമ്യത്തുക നഷ്ടപ്പെടുത്തിയ രണ്ടുപേരെയടക്കം കെട്ടിയിറക്കി അവർക്കും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം സ്പീക്കറെ കൊണ്ട് കൊടുപ്പിച്ചാണ് ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ്-ഡി.എം.കെ മുന്നണി സർക്കാറിനെ അധികാര ഭ്രഷ്ടമാക്കാൻ അമിത് ഷാക്ക് സാധിച്ചത് എന്നോർക്കണം. ഇത്രയും മോശമായ സാഹചര്യത്തിൽ നടക്കാൻ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പ് സ്വതന്ത്രേമാ നിഷ്പക്ഷമോ ആവുമെന്ന് എങ്ങനെ ഉറപ്പിക്കാനാവും എന്നതാണ് പ്രശ്നം. കണക്കറ്റ കള്ളപ്പണം നിർബാധം ഒഴുക്കിയും ബി.ജെ.പി വിരുദ്ധ മുന്നണികളെ ഭീകരമായി ഒതുക്കിയും സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ സ്വാധീനമുള്ളവരെയൊക്കെ പ്രലോഭനങ്ങളിലൂടെ രംഗത്തിറക്കിയുമുള്ള പെരുങ്കളിയാട്ടമാണ് നടക്കാൻ പോവുന്നതെന്നുറപ്പ്. എ.ഐ.എ.ഡി.എം.കെ ഇപ്പോൾ തന്നെ ബി.ജെ.പിക്കൊപ്പമാണ്. പുറമെ കിട്ടാവുന്നവരെയൊക്കെ കൂെട കൂട്ടാനുള്ള കരുനീക്കങ്ങൾ മുേമ്പ ആരംഭിച്ചിട്ടുമുണ്ട്.
ഈ കടുത്ത വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസ് -ഡി.എം.കെ സഖ്യത്തിനുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. വിഷമസന്ധിയുടെ ആഴം മനസ്സിലാക്കാനോ അതിജീവനശക്തി തെളിയിക്കാനോ ഉള്ള ശേഷി പുതുച്ചേരിയിൽ മാത്രമല്ല, രാജ്യത്തിെൻറ ഒരു ഭാഗത്തും കോൺഗ്രസ് പ്രകടിപ്പിക്കുന്നില്ല. പുതുച്ചേരി കോൺഗ്രസ് അധ്യക്ഷനായിരുന്ന എ. നമശ്ശിവായമാണ് സംസ്ഥാനത്ത് ഇലക്ഷനിൽ പാർട്ടിയെ നയിച്ചിരുന്നത്. ജയിച്ച് മന്ത്രിസഭ രൂപവത്കരിക്കേണ്ടി വന്നപ്പോൾ അദ്ദേഹം ഔട്ട്. മത്സരിക്കുക പോലും ചെയ്യാതിരുന്ന നാരായണ സ്വാമി മുഖ്യമന്ത്രി പദം അടിച്ചെടുത്തു. അതോടെ ആരംഭിച്ച ആഭ്യന്തര കലഹമാണ് അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റത്തിലും രാജിയിലും കലാശിച്ചത്. ഇനിയും ചരിത്രം ആവർത്തിക്കുകയില്ലെന്നതിന് ഒരു ഗാരൻറിയും ഇല്ല. എ.ഐ.സി.സിക്ക് കരുത്തനായ ഒരു അമരക്കാരൻ ഇല്ലാത്തിടത്തോളം കാലം പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുകയേ ചെയ്യൂ.
കർണാടകയിലും മധ്യപ്രദേശിലും ബിഹാറിലുമെല്ലാം ജനങ്ങൾ പാർട്ടിയെ കൈയൊഴിഞ്ഞതല്ല നേതാക്കൾ കോൺഗ്രസിനെ വഞ്ചിച്ചതും ദുരുപയോഗിച്ചതുമാണ് പരാജയകാരണമെന്ന് വ്യക്തമാണ്. സഖ്യകക്ഷിയുടെ ദൗർബല്യങ്ങളിൽ മനംമടുത്താവാം ഡി.എം.കെ പുതുച്ചേരിയിൽ സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മതേതരപാർട്ടികൾ മറ്റെല്ലാം മറന്ന്, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിൽ അശേഷം മനസ്സാക്ഷിക്കുത്തില്ലാത്ത മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്ദിഗ്ധഘട്ടത്തിലാണ് ഏറ്റവുംവലിയ മതേതര പാർട്ടിയെന്നവകാശപ്പെടുന്ന കോൺഗ്രസിനെ ബാധിച്ച ഈ ദ്രുതവാട്ടം. കണ്ടാലും കൊണ്ടാലും പഠിക്കുകയില്ലെന്ന് തീരുമാനിച്ചുവെങ്കിൽ പിന്നെ മുഖ്യപ്രതിപക്ഷ പാർട്ടിയെക്കുറിച്ച് ആർക്ക്, എന്താണ് പറയാനാവുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.