മുറിവുണങ്ങട്ടെ പുഞ്ചിരി പരക്കട്ടെ
text_fieldsലോകം ശ്വാസം കിട്ടാതെ പരക്കംപാഞ്ഞൊരു കാലമാണ് കടന്നുപോകുന്നത്. വികസിതമെന്നും വികസ്വരമെന്നുമെല്ലാം നാം കെട്ടിയുയർത്തിയ രാജ്യാതിർത്തികൾ ശമനൗഷധം കണ്ടെത്തിയിട്ടില്ലാത്ത മഹാമാരിയുടെ ഊക്കിൽ തകിടംമറിഞ്ഞുവീണ വർഷം. മഹാ(?)യുദ്ധങ്ങൾക്കുശേഷം ആഗോളതലത്തിൽ ഇത്രയേറെ പ്രതിസന്ധി തീർത്തൊരു സന്ദർഭം നമ്മുടെ ഓർമകളിലില്ല. മൂർച്ചയും വേഗവുമുള്ള ആയുധത്തിനല്ല, അനുകമ്പയുടെ വ്യാസമേറിയ ഹൃദയത്തിനാണ് കരുത്തെന്ന വലിയ പാഠമാണ് ഈ നാളുകൾ പകർന്നുതരുന്നത്. പ്രതിരോധ ബജറ്റിലേക്കായി സ്വത്തിെൻറ പാതിമുക്കാലും എഴുതിവെക്കുന്ന രാജ്യങ്ങൾ പള്ളിക്കൂടങ്ങളും ആരോഗ്യപരിപാലന സംവിധാനങ്ങളും പഠന ഗവേഷണകേന്ദ്രങ്ങളുമാണ് നമുക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയാൽ മാത്രമേ ഈ പാഠം നമ്മിൽ മാറ്റങ്ങൾ വരുത്തിയോ എന്ന് പറയാനാവൂ. ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്ത മട്ടിലെ പ്രതീക്ഷയും വിശ്വാസവും നിറഞ്ഞൊരു വർഷമാക്കി 2021നെ മാറ്റിയെടുക്കാനാവൂ.
യുദ്ധക്കൊതിയും വംശവെറിയും അടയാള ചിഹ്നമായി സൂക്ഷിച്ചൊരു അധികാരിയെ തിരസ്കരിച്ച് ഐക്യവും ബഹുസ്വരതയും മുന്നോട്ടുവെച്ച ജോ ബൈഡനെ യു.എസ് ജനത പ്രസിഡൻറ്പദമേൽപ്പിച്ചത് അമിതപ്രതീക്ഷ പകരുന്നില്ലെങ്കിലും യുദ്ധങ്ങൾക്കെതിരായ കാവലും പ്രകൃതിയോടുള്ള കരുതലുമുൾപ്പെടെ ലോകം കൊതിക്കുന്ന മാറ്റങ്ങളിലേക്കുള്ള ആദ്യ ചുവടായി കാണാം.
കോവിഡ് പ്രതിരോധത്തിന് കരുത്താവുന്ന കുറ്റമറ്റ വാക്സിനുകൾ വിപുലമായി ലഭ്യമാകുന്നതോടെ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ചുഴിയിൽനിന്നും മോചനമായേക്കും. പക്ഷേ, പ്രതിരോധ വാക്സിൻ വിതരണം ആരംഭിക്കുന്നതിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തിെൻറ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന ഭീഷണി ഇന്ത്യൻ ജനതയെയും ഇന്ത്യയെ സ്നേഹിക്കുന്ന ആഗോള സമൂഹത്തിലും സൃഷ്ടിച്ചിരിക്കുന്ന ആഘാതത്തിന് എന്താണ് മറുമരുന്ന്? കോവിഡിനുമുന്നിൽ ദയനീയമാംവിധം കാലിടറിയിട്ടും സമ്പദ്വ്യവസ്ഥ സർവകാല നാശത്തെ അഭിമുഖീകരിച്ചിട്ടും ഒന്നുമേ പഠിച്ചില്ല എന്നാണോ ഇന്ത്യൻ ഭരണകൂടം ലോകത്തോട് വിളിച്ചുപറയുന്നത്? വർധിച്ചുവരുന്ന ജാതിക്കൊലകളും ന്യൂനപക്ഷ പീഡനങ്ങളും പൗരാവകാശ ലംഘനങ്ങളും മനുഷ്യവിരുദ്ധ നിയമങ്ങളും മനുഷ്യത്വരഹിതമായ കോടതി വിധികളുമെല്ലാം ഏൽപിക്കുന്ന പരിക്ക് എത്രമാത്രമെന്ന് നമ്മൾ ആലോചിക്കുന്നില്ല എന്നുണ്ടോ? വർഗീയതയും വംശീയതയുമല്ല, മതേതരത്വവും ജനാധിപത്യവുമാണ് രാജ്യത്തിെൻറ ജീവവായുവെന്ന് അധികാരികളെ ഓർമപ്പെടുത്താൻ ഭരണഘടന ഉയർത്തിപ്പിടിച്ച്, നമ്മളൊന്നെന്ന് ഉറക്കെ വിളിച്ച് ഇന്ത്യൻ ജനത ജാഗ്രത തുടരുക മാത്രമാണ് പ്രതിവിധി.
പട്ടിണിയും കടവും കയറി ഇനിയും മരിക്കാതിരിക്കാൻ ജീവൻമരണ പോരാട്ടത്തിനു പുറപ്പെട്ട, രാജ്യത്തിന് അന്നം വിളമ്പുന്ന കർഷക സമൂഹം കൊളുത്തിയ സമരജ്വാലക്ക് സാക്ഷ്യം വഹിച്ചാണ് പുതിയ വർഷം ഹിമാലയം കടന്നെത്തുന്നത്. സാമ്രാജ്യത്വ അധിനിവേശത്തിനും ജന്മിത്ത ചൂഷണത്തിനും അറുതിവരുത്താൻ കർഷകത്തൊഴിലാളികളുൾപ്പെടെ മലബാറിലെ അടിസ്ഥാന ജനസമൂഹം നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പിന് നൂറ്റാണ്ടു തികയുന്ന വേളയിൽ ഇന്ത്യൻ കർഷകരുടെ സഹനസമരവും വൃഥാവിലാവില്ല എന്നാശിക്കാം.
അനുഭവ സമ്പുഷ്ടരായ മുതിർന്ന നേതാക്കളും ആശയസമ്പുഷ്ടരായ യുവനായകരും ഉൾക്കൊള്ളുന്നൊരു പുതുസംഘം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപതാക ഏറ്റുവാങ്ങിയ അവസരം കൂടിയാണിത്. പരിസ്ഥിതി സംരക്ഷണവും ആരോഗ്യ പരിരക്ഷയും മുതൽ സമസ്ത മേഖലയിലും മണ്ണിനോടും മനുഷ്യനോടും പ്രതിബദ്ധത പുലർത്തുംവിധത്തിലൊരു പൊളിച്ചെഴുത്താണ് അവരിൽനിന്ന് നാട് പ്രതീക്ഷിക്കുന്നത്. കൊട്ടിഗ്ഘോഷിച്ച് കെട്ടിപ്പൊക്കിയ വികസന മാതൃകകൾക്ക് ആഗോളതലത്തിലും ദേശീയതലത്തിലും സംഭവിച്ച വീഴ്ചകളെല്ലാം പുതിയ വികസന കാഴ്ചപ്പാടിന് രൂപം നൽകുേമ്പാൾ മനസ്സിലുണ്ടാവണം. സമത്വത്തിെൻറയും സ്വാശ്രയത്വത്തിെൻറയും വിജയപ്രതീകങ്ങളായും ആഗോളമാതൃകകളായും മാറുവാൻ കേരളത്തിലെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കഴിയണം. അധികാരമേൽക്കവെ ചൊല്ലിയ സത്യവാചകം മുറുകെപ്പിടിക്കുവാൻ ധൈര്യപ്പെടുന്നുവെങ്കിൽ വാഗ്ദാനം നൽകിയ മാറ്റം യാഥാർഥ്യമാക്കാൻ അവർക്കു സാധിക്കുക തന്നെ ചെയ്യും.
കാലം ഉണക്കാത്ത മുറിവുകളില്ല എന്നാണ് ചൊല്ല്. എത്ര ആഴത്തിലുള്ള മുറിവും ഉണക്കാൻ ശേഷിയുള്ള, വേദന പോക്കാൻ കെൽപുള്ള മാനുഷികത എന്ന ഔഷധം നാം ഓരോരുത്തരിലുമുള്ളപ്പോൾ പിന്നെന്തിന് കാലത്തിെൻറ കാരുണ്യത്തിനായി കാത്തിരിക്കണം? കോവിഡിനും മുേമ്പ നമ്മൾ അടച്ചിട്ട മനസ്സുകൾ തുറക്കാനും അകന്നിരിപ്പിന് അറുതി വരുത്താനും സമയം വൈകിയിരിക്കുന്നു. പരസ്പരം അറിഞ്ഞും അറിയിച്ചും സ്വാംശീകരിക്കാൻ പഠിച്ചും ലോകത്തെ സഹിഷ്ണുതയുടെ പൂങ്കാവനമാക്കി മാറ്റുവാൻ ഇറങ്ങിപ്പുറപ്പെടേണ്ട നേരം. വാക്കാലും പ്രവൃത്തിയാലും പ്രയത്നങ്ങളാലും ചേർത്തുപിടിക്കേണ്ട വേള. പട്ടിണിയും വിവേചനവും മൂലം നനയാത്ത കണ്ണുകൾ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്ന നാളുകളാവട്ടെ ഇനിയുള്ളത്. മുൻവിധികളുടെ കൺപട്ടകളും യുദ്ധവിമാനങ്ങളുടെ വിഷപ്പുകയും അവരുടെ കാഴ്ചയെ തടഞ്ഞുനിർത്താതിരിക്കട്ടെ.
ലോകമൊട്ടുക്കുമുള്ള ഓരോ മലയാളിക്കും 'മാധ്യമം' നവവർഷ നന്മകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.