മംഗളൂരുവിലെ പൈശാചികക്കൊല
text_fieldsആവർത്തനവും ആധിക്യവും മൂലം ആൾക്കൂട്ടക്കൊല ഇന്ത്യയിൽ വാർത്തയല്ലാതായിത്തുടങ്ങിയിരിക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നടമാടുന്ന ഈ ഹീനകൃത്യം മഹാരാജ്യം ഭരിക്കുന്ന ഭരണകൂടത്തെ തരിമ്പുപോലും അലോസരപ്പെടുത്തുന്നില്ല. ആൾക്കൂട്ടക്കൊലകൾക്കെതിരെ ശക്തമായ ഭാഷയിൽ മുന്നറിയിപ്പുകളും നിരീക്ഷണങ്ങളും നടത്തിയിരുന്ന നീതിപീഠത്തിന്റെ ശബ്ദം ഈയിടെയായി നേർത്തു തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങൾക്കാവട്ടെ, അറുകൊല ചെയ്യപ്പെട്ടവർക്കെതിരെ കൊലയാളികൾ പടച്ചുവിടുന്ന കള്ളക്കഥകളും ദുരാരോപണങ്ങളും പ്രചരിപ്പിക്കുന്നതിലാണ് കൂടുതൽ ഉത്സാഹം. 80 ശതമാനത്തിലേറെയും മുസ്‍ലിംകളും പിന്നെ ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് ഈ കൊടിയ മനുഷ്യാവകാശ ലംഘനത്തിന് ഇരയാവുന്നത്. അക്രമികൾ ഏറെയും സംഘ്പരിവാർ പ്രവർത്തകരോ സഹയാത്രികരോ ആണ്. പ്രതികൾക്കുവേണ്ടി രംഗത്തിറങ്ങുന്നതിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന പ്രതികളെ സ്വീകരിച്ച് ആനയിക്കുന്നതിലും സംഘ് പരിവാർ പ്രത്യേക താൽപര്യവും പ്രകടിപ്പിച്ചുവരുന്നു.
11 വർഷമായി, കൃത്യമായിപ്പറഞ്ഞാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ പുണെയിൽ മുഹ്സിൻ ശൈഖ് എന്ന ഐ.ടി എൻജിനീയറെ കൊലപ്പെടുത്തി ആരംഭിച്ച ആൾക്കൂട്ടക്കൊലപാതകങ്ങളിൽ അവസാനത്തേതാണ് ഇക്കഴിഞ്ഞയാഴ്ച മംഗളൂരുവിലുണ്ടായത്. മലപ്പുറം കോട്ടക്കലിൽ നിന്ന് വയനാട് പുൽപള്ളിയിലേക്ക് കുടിയേറിപ്പാർത്ത കുടുംബത്തിലെ അഷ്റഫ് എന്ന യുവാവാണ് കൊലചെയ്യപ്പെട്ടത്. മാനസികാസ്വാസ്ഥ്യമുള്ള ഈ ചെറുപ്പക്കാരൻ മംഗളൂരു കുടുപ്പുവിലെ ക്ഷേത്രത്തിനടുത്ത മൈതാനത്ത് പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാൻപോയതായിരുന്നു. ടീമംഗങ്ങൾക്കായി കരുതിവെച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു എന്നതിനാണ് സംഘ്പരിവാർ ക്ലബായ ‘സാമ്രാട്ട് ഗയ്സ്’ ടീമിലെ ബജ്റംഗ്ദൾ, യുവമോർച്ച അംഗങ്ങൾ സംഘം ചേർന്ന് ആക്രമിച്ചത്. ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ചതിനാണ് തങ്ങളിത് ചെയ്തത് എന്ന ന്യായീകരണവും ചമച്ചു. മാനസികാസ്വാസ്ഥ്യമുള്ള മനുഷ്യൻ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചതിന്റെ പേരിൽ മർദിച്ചു എന്നതുതന്നെ മനുഷ്യത്വമില്ലായ്മയുടെ വലിയതെളിവാണ്, അതിലുമപ്പുറം ആ ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതോടെ പാകിസ്താന് ജയ് വിളിച്ചു എന്ന ആരോപണവും അയാൾക്കുമേൽ ചാർത്തിക്കൊടുത്തു-മാധ്യമങ്ങൾ മുതൽ കർണാടക ആഭ്യന്തര മന്ത്രി വരെ അത് ആവർത്തിക്കുന്ന സാഹചര്യമുണ്ടായി. തീർത്തും നിസ്സാരമായ ഒരു വിഷയത്തിന് ഒരാളെ അന്യായമായി കൊലപ്പെടുത്തുകയും പിന്നീട് അതിനെ ന്യായീകരിക്കാൻ കൊടിയ കള്ളങ്ങൾ പറയുകയും ചെയ്ത ഈ സംഭവത്തെ ആൾക്കൂട്ട ആക്രമണം എന്നല്ല പൈശാചിക ആക്രമണം എന്നേ വിളിക്കാനാകൂ.
യു.പി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിത്യസംഭവമായ ഇത്തരം സംഭവങ്ങൾ ദക്ഷിണേന്ത്യയിൽ ഇല്ലെന്നല്ല, താരതമ്യേന കുറവായിരുന്നു. കേരളത്തിലും ആൾക്കൂട്ടക്കൊലകൾ അരങ്ങേറുന്നുണ്ട്; പക്ഷേ, ഒരു മലയാളി മറ്റൊരു സംസ്ഥാനത്ത് ഈ രീതിയിൽ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. ആഭ്യന്തരമന്ത്രി എന്ത് അരുതായ്മ പറഞ്ഞാലും അത് വേദവാക്യമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഭരണകക്ഷി അണികളിൽനിന്ന് വിഭിന്നമായി കർണാടകയിലെ യൂത്ത്കോൺഗ്രസ്, ന്യൂനപക്ഷ സെൽ പ്രവർത്തകർ ഇരക്ക് നീതി ആവശ്യപ്പെട്ട് രംഗത്തുവന്നു എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പതിനഞ്ചിലേറെ സംഘ്പരിവാർ പ്രവർത്തകരെ പിടികൂടിയതിനുപുറമെ ഉത്തരവാദിത്തത്തിൽ വീഴ്ചവരുത്തിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ബി.ജെ.പി ഭരണകാലത്ത് മേഖലയിൽ നിരന്തരം വർഗീയാസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തിവന്നിരുന്ന സംഘ്പരിവാർ സംസ്ഥാന ഭരണത്തിൽനിന്ന് പുറത്താക്കപ്പെട്ട് രണ്ടുവർഷം പിന്നിടവേയാണ് വീണ്ടും തലപൊക്കാൻ ശ്രമിക്കുന്നത്. പഹൽഗാം ഭീകരാക്രമണശേഷം രൂപപ്പെടുത്തിയെടുത്ത ആഖ്യാനങ്ങളുടെ ബലത്തിലാണിത്. പഹൽഗാം സംഭവത്തെ രാജ്യത്തെ ഒരു മുസ്ലിം പോലും പിന്തുണച്ചിട്ടില്ല, മുഴുവൻ മുസ്ലിം സംഘടനകളും ഏതാണ്ടെല്ലാ മസ്ജിദുകളും ആക്രമണത്തെ അപലപിക്കുകയും കൊല്ല പ്പെട്ടവർക്കായി പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മുസ്‍ലിംകളുടെ ജീവനും ജീവിത മാർഗങ്ങൾക്കും നേരെ പാഞ്ഞുകയറാൻ ലവ്ജിഹാദ്, ബീഫ്, പാകിസ്താൻ എന്നിങ്ങനെ ഓരോ കഥകൾ തരാതരം പോലെ ഉപയോഗിക്കുകയാണ് സംഘ്പരിവാർ അതിക്രമകാരികൾ. അവർക്ക് പക്കമേളമൊരുക്കാൻ മാധ്യമ സംഘങ്ങളുമുണ്ട്. ഭരണകൂടവും നീതിപീഠവും പൊതുസമൂഹവും കാഴ്ചക്കാരായി നോക്കി നിൽക്കുന്നിടത്തോളം അവരീ പൈശാചികവേല തുടരുകയും ചെയ്യും.
പാകിസ്താന് ജയ് വിളിക്കുന്നത് വിചാരണ നടത്തിയോ അല്ലാതയോ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ തക്ക കുറ്റമാണോ? പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിലുള്ള ഗോപാൽനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അകൈപൂർ റെയിൽവേ സ്റ്റേഷന്റെ ശുചിമുറിച്ചുമരിൽ മൂന്നുരാത്രി മുമ്പ് ഒരു പാക് പതാക പതിക്കപ്പെട്ടിരുന്നു. അതിർത്തിയിൽ സംഘർഷം ഉരുണ്ടുകൂടുന്ന പശ്ചാത്തലമാകയാൽ പൊലീസ് ഉടനടി വിശദമായ അന്വേഷണം ആരംഭിച്ചു. ചന്ദൻ മലാകാർ, പ്രജ്ഞാജിത് മണ്ഡൽ എന്നീ രണ്ടുപേരാണ് പതാക പതിച്ചതെന്ന് കണ്ടെത്തി. ചുമരിൽ ഹിന്ദുസ്ഥാൻ മൂർദാബാദ്, പാകിസ്താൻ സിന്ദാബാദ് എന്നുകൂടി എഴുതി പ്രദേശത്ത് വർഗീയകുഴപ്പങ്ങൾ സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്ന് സനാതനി ഏക്താ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരായ ഇരുവരും വെളിപ്പെടുത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കുറ്റവാളികൾ സനാതനികളാണെന്ന കാര്യം പുറത്തായതോടെ സംഘ്പരിവാർ സൈബർ ഗുണ്ടകൾ കളംവിട്ടു. പക്ഷേ, പ്രതികളെ പൊലീസ് തക്കസമയം കണ്ടെത്തുകയും അവരുടെ കുതന്ത്രം പൊളിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ എത്രയോ നിരപരാധികൾ ഇതിന്റെ പേരിലും ചോരതുപ്പി കുഴഞ്ഞുവീണേനെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.