Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദൈവമേ കൈതൊഴാം...

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം

text_fields
bookmark_border
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
cancel



ഭാഷയിലും വരികളിലും വ്യത്യാസമുണ്ടാകുമെങ്കിലും രാജ്യത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഓരോ ദിവസവും അധ്യയനം ആരംഭിക്കുന്നത് പ്രാർഥനാ ഗീതങ്ങളോടെയാണ്. നമ്മളോരോരുത്തരും പഠിച്ചുവളർന്ന സർക്കാർ- സ്വകാര്യ സ്കൂളുകളിൽ ഇതായിരുന്നു രീതി. ഉത്തർപ്രദേശ് കാൺപുരിലുള്ള ഫ്ലോററ്റ്സ് പബ്ലിക്ക് സ്കൂളിലും ഇതേമട്ടിലാണ് ഓരോ ദിവസവും ആരംഭിച്ചിരുന്നത്, ഈ മാസം ആദ്യം ബി.ജെ.പി നേതാക്കളുടെ പ്രേരണയിൽ കുരുങ്ങി ഒരു രക്ഷിതാവ് പരാതി നൽകുകയും സ്കൂളിന് താഴുവീഴുകയും ചെയ്യുന്നതുവരെ.

കാൺപുരിലെ സ്കൂളിലെ പ്രാർഥനാ ഗീതങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. രാജ്യത്തെ ഭൂരിഭാഗം സ്കൂളുകൾക്കും അവകാശപ്പെടാൻ കഴിയാത്ത മഹിതമായ ഒരു സവിശേഷത. നാല് മതപ്രമാണങ്ങളിൽനിന്നുള്ള പ്രാർഥനകളാണ് അവിടെ മുഴങ്ങിയിരുന്നത്. എല്ലാ മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന, സമകാലിക ഇന്ത്യ നിശ്ചയമായും ഓർമിച്ചിരിക്കേണ്ട പാഠവുമായി, അതി മനോഹരമായാണ് അവർ ദിവസങ്ങൾ ആരംഭിച്ചിരുന്നത്.

ഹൈന്ദവ, ക്രൈസ്തവ, സിഖ് വിശ്വാസധാരകൾക്കുപുറമെ ഇസ്ലാമിക പ്രമാണങ്ങളിൽനിന്നുള്ള പ്രാർഥനകളും അവിടെ ഉരുവിടുമായിരുന്നു. എതിർപ്പും ഗൂഢപദ്ധതിയെന്ന ആരോപണവും ഉന്നയിക്കാൻ ബി.ജെ.പി നേതാക്കൾക്ക് പ്രേരണയായതും ഈ ഉൾക്കൊള്ളൽ രീതിതന്നെ. തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കാൻ ഭരണഘടനയെപ്പോലും അട്ടിമറിക്കാൻ ഒരുമ്പെടുന്ന കാവിപ്പടക്ക് ഈ മതസാഹോദര്യ ഉദ്ഘോഷണം രസിക്കില്ലല്ലോ. കുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിടുന്ന 'വിദ്യാഭ്യാസ ജിഹാദ്' നടത്തുന്നുവെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി.

2003ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. മതസാഹോദര്യം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ട് അന്നുമുതൽ നാല് മത സംഹിതകളിലെ പ്രാർഥനകൾ ഇവിടെ ആലപിക്കാറുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ അൻകിത യാദവ് വ്യക്തമാക്കുന്നു. അഭിനന്ദനീയവും മാതൃകപരവുമായ ഈ പ്രവർത്തനത്തിന്റെ പേരിൽ സ്കൂൾ നടത്തിപ്പുകാർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നു. ഇതിനുപുറമെ ഉത്തർ പ്രദേശിലെ കുപ്രസിദ്ധമായ മതംമാറ്റം തടയൽ നിയമപ്രകാരമുള്ള കേസും. അപ്രതീക്ഷിതമായ ഇത്തരം സംഭവവികാസങ്ങൾ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ മതഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രാർഥന ഒഴിവാക്കി ദേശീയഗാനം മാത്രം ആലപിക്കാനും അവർ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും സ്കൂൾ പൂട്ടേണ്ടിവന്നു.

കാൺപുരിലെ മഹിള മോർച്ച പ്രസിഡൻറ് ഗീത നിഗം ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ പരാതി നൽകിയതെന്ന് സ്കൂളിലെ വിദ്യാർഥിയുടെ രക്ഷാകർത്താവ് രവി രാജ്പുത് പറയുന്നു. സംഭവം ഇത്ര വിവാദമാകുമെന്നോ സ്കൂൾ അടച്ചുപൂട്ടുമെന്നോ അയാൾ നിനച്ചിരുന്നതേയില്ല.

മുസ്ലിംകളുമായി വിശ്വാസപരമായോ സാംസ്കാരികമായോ ചേർന്നുനിൽക്കുന്ന ഒരു അടയാളവും അനുവദിക്കാനാവില്ല എന്ന മുന്നറിയിപ്പാണ് ഇത്തരമൊരു കേസും പ്രചാരണവും വഴി സംഘ്പരിവാർ നൽകുന്നത്. മുതിർന്നവരുടെ വർഗീയ വിഭാഗീയ ചിന്തകളിലൊന്നും പുതിയ തലമുറക്ക് താൽപര്യമില്ല. മത്സരാധിഷ്ഠിത ലോകത്ത് പഠിച്ചുമുന്നേറാനും സാങ്കേതികമായി ശക്തിപ്പെടാനുമാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, അവർക്കിടയിൽ വിഭാഗീയതയുടെ അതിരുകൾ വരച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം വിവാദങ്ങളും ബഹളങ്ങളും സൃഷ്ടിക്കുന്നത്.

തലേദിവസം വരെ ഒരു വ്യത്യാസവുമറിയാതെ ഒരുമിച്ചിരുന്ന് പഠിക്കുകയും ഭക്ഷണം പങ്കിട്ടുകഴിക്കുകയും ചെയ്തിരുന്ന കുട്ടികളെ എതിരാളികളും അന്യരുമാക്കിമാറ്റിയ കർണാടകയിലെ ഹിജാബ് നിരോധനവും അതേ താൽപര്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. നേരത്തേ ആദിവാസി-പിന്നാക്ക മേഖലകളിലുൾപ്പെടെ സ്കൂളുകൾ തുറന്ന് വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ക്രൈസ്തവ സമൂഹത്തിനുനേരെയും മതംമാറ്റം ആരോപിച്ച് സംഘ്പരിവാർ കടന്നാക്രമണങ്ങൾ പതിവായിരുന്നു. പാഠ്യപദ്ധതി വക്രീകരിച്ചും പാഠപുസ്തകങ്ങൾ വർഗീയവത്കരിച്ചും വിദ്യാഭ്യാസ മേഖലയിൽ ചെയ്തുകൂട്ടുന്ന കൈയേറ്റങ്ങളുടെ തുടർച്ചയായിവേണം വിദ്യാലയങ്ങളെ ഇത്തരത്തിൽ കേസിൽ കുരുക്കുന്നതിനെ കാണാൻ.

സമസ്ത മേഖലയും വർഗീയവത്കരിച്ച സംഘ്പരിവാർ, സ്കൂളുകളിലേക്ക് ഇത്തരത്തിൽ കടന്നുകയറുന്നതിൽ നമ്മുടെ പൊതുബോധത്തിന് ആശങ്കയോ നടുക്കമോ തോന്നുന്നില്ല എന്നത് ആശങ്കജനകമാണ്. സിനിമയിലെ ജഡ്ജിമാരെ അനുസ്മരിപ്പിക്കും വിധത്തിൽ ഇടക്കിടെ പഞ്ച് ഡയലോഗുകൾ ചില കോടതി മുറികളിൽനിന്ന് ഉയരുന്നുവെന്നതല്ലാതെ നീതിപീഠവും വർഗീയ അജണ്ടകളെ തടയിടുന്നതിനാവശ്യമായ ഇടപെടൽ നടത്തുന്നില്ല എന്ന് പറയേണ്ടിവരും. രാജ്യത്തെ കുഞ്ഞുമനസ്സുകളെപ്പോലും വിഭജിക്കുന്ന വർഗീയ അജണ്ടയിൽനിന്ന് രക്ഷിക്കണമെന്ന് ദൈവത്തോട് കൈതൊഴുത് മനമുരുകി പ്രാർഥിക്കുക മാത്രമേ മാർഗമുള്ളൂ എന്നതിലേക്കാണോ കാര്യങ്ങളുടെ പോക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial august 06 2022
Next Story