ഈ കൃഷിയിൽ ആരാണ് വിളവെടുക്കുക?
text_fieldsഎഴുന്നൂറോളം ജീവനുകൾ ബലി നൽകി, രാജ്യത്തെ കർഷകർ ഒരു വർഷം നടത്തിയ സഹനസമരത്തിനൊടുവിലാണ് കർഷക വിരുദ്ധമായ മൂന്നു വിവാദ നിയമങ്ങൾ പിൻവലിക്കാൻ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിർബന്ധിതമായത്. സമരം കൂടുതൽ ശക്തമാക്കാനും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലും പഞ്ചാബിലും ബി.ജെ.പിക്കെതിരെ കടുത്തനിലപാടെടുക്കാനും കർഷക സംഘടനകൾ തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിൽ ഗുരു നാനക് ജയന്തി ദിനമായ നവംബർ 19ന് നാടകീയ പ്രഖ്യാപനത്തിലൂടെ നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. പാസാക്കിയെടുത്ത അതേ മാതൃകയിൽ ഒരു ചർച്ചയും കൂടാതെ നവംബർ 29ന് വിവാദ കാർഷിക നിയമങ്ങൾ പാർലമെൻറിൽ പിൻവലിക്കുകയും ചെയ്തു.
കർഷകർക്ക് ഒരു നന്മയും നൽകാത്ത, കേന്ദ്രസർക്കാറിന്റെ പ്രിയ ചങ്ങാതിമാരായ രണ്ടു കുത്തക വണിക്കുകൾക്കു മാത്രം സഹായകമാകുന്നവയായിരുന്നു പ്രസ്തുത നിയമങ്ങൾ. അതു മനസ്സിലാക്കിയാണ് സമരം ചെയ്ത കർഷകർ അംബാനി-അദാനി ഗ്രൂപ്പുകളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തത്. കുത്തക കമ്പനികൾ ബഹിഷ്കരണത്തിൽ പൊള്ളിയതോടെ കർഷക വിരുദ്ധ പദ്ധതികളില്ലെന്ന വിശദീകരണക്കുറിപ്പുകളുമായി രംഗത്തുവരുക പോലുമുണ്ടായി. ഇവയെല്ലാമുൾപ്പെടെ കർഷക രോഷത്തിന്റെ ശക്തി മനസ്സിലാക്കി പാഠം പഠിച്ച് കേന്ദ്രവും അവരുടെ ചങ്ങാതി മുതലാളിമാരും മുട്ടുമടക്കിയെന്നാണ് ജനത ആശ്വസിച്ചിരുന്നത്. എന്നാൽ, കാർഷിക നിയമം നടപ്പിലായാലും പിൻവലിച്ചാലും കർഷകരെ കുത്തകകളുടെ നുകത്തിനു കീഴിൽ തളച്ചിടാനുള്ള കർമ പദ്ധതി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് ഈയിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാർ.
കാർഷിക നവീകരണത്തിനും യന്ത്രവത്കരണത്തിനും വായ്പ നൽകുന്നതിനാണ് എസ്.ബി.ഐയും അദാനി ക്യാപിറ്റലും കൂട്ടുകൂടിയിരിക്കുന്നത്. 'കാർഷികോൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യന്ത്രവത്കരണം സ്വായത്തമാക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ഉൾനാടുകളിലെ കാർഷിക ഉപഭോക്താക്കളെ കണ്ടെത്താൻ ഈ കൂട്ടുകെട്ടു വഴി എസ്.ബി.ഐക്ക് സാധിക്കു'മെന്നാണ് അവർ പുറത്തിറക്കിയ ഔദ്യോഗിക വാർത്ത കുറിപ്പിൽ പറയുന്നത്. എത്രമാത്രം അസംബന്ധമാണ് ആ വാദം. രാജ്യമൊട്ടുക്കായി 24,000ത്തിലേറെ ശാഖകളും 49 കോടി ഉപഭോക്താക്കളും 48 ലക്ഷം കോടി രൂപ ആസ്തിയുമുള്ള ബാങ്കിങ് ശൃംഖലയാണ് എസ്.ബി.ഐ. 1.37 കോടി കാർഷിക അക്കൗണ്ടുകൾ തന്നെയുണ്ട്. രണ്ടു ലക്ഷം കോടിയോളം രൂപ വായ്പയും നൽകിയിരിക്കുന്നു. പ്രവർത്തന മേഖല വിപുലീകരിക്കാനായി ചങ്ങാത്തം കൂടിയിരിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ആകെ ഉപഭോക്താക്കളെ എണ്ണിെപ്പറുക്കിയാൽ തന്നെ രാജ്യത്തെ മൊത്തം എസ്.ബി.ഐ ശാഖകളുടെ എണ്ണത്തേക്കാൾ അൽപം കൂടുതലേ വരൂ. സഹസ്രകോടികളാണ് അവരുടെ കടബാധ്യത. ബാധ്യതകൾ നിറഞ്ഞ ഈ സ്ഥാപനത്തെ തോളിലേറ്റുക വഴി എന്തു നേട്ടമുണ്ടാക്കാനാകുമെന്നാണ് എസ്.ബി.ഐ കണക്കുകൂട്ടുന്നത്? കൃഷി വിപുലീകരിക്കണെമങ്കിൽ, ട്രാക്ടറോ മറ്റെന്തെങ്കിലും യന്ത്രങ്ങളോ വാങ്ങണമെങ്കിൽ, സംഭരണശാലകൾ നവീകരിക്കണമെങ്കിൽ ഇനിമേൽ പ്രസ്തുത കമ്പനി മുന്നോട്ടുവെക്കുന്ന നിബന്ധനകൾ കൂടി വകവെച്ചു കൊടുക്കാൻ കർഷകർ നിർബന്ധിതരാവും. വിത്തുകളുടെയും കീടനാശിനികളുടെയുമെല്ലാം കാര്യത്തിലും കമ്പനി പല താൽപര്യങ്ങളും മുന്നോട്ടുവെച്ചെന്നുമിരിക്കും. അതായത്, ഈ കൂട്ടുകൃഷിയിൽ എസ്.ബി.ഐയോ കർഷകരോ അല്ല മറിച്ച്, ഇത്തിൾക്കണ്ണിപോലെ കയറിപ്പറ്റിയ സ്വകാര്യ കമ്പനിയാണ് നേട്ടങ്ങളുണ്ടാക്കുക. കാർഷിക- ധനകാര്യ മേഖലകളിൽ സർക്കാർ പരസ്യമായി നടത്തുന്ന കടന്നാക്രമണങ്ങളെ മാത്രമല്ല, മുഖംമൂടിയണിച്ച് നടപ്പാക്കുന്ന ഇത്തരം മിന്നലാക്രമണങ്ങളെക്കൂടി പ്രതിരോധിക്കാതെ കടക്കെണി പെരുത്തുള്ള ആത്മഹത്യകളിൽ നിന്ന് കർഷകരെയും സാധാരണക്കാരായ ജനങ്ങളെയും രക്ഷിക്കാൻ നമുക്കാവില്ല.
ഈ സംയുക്ത കരാറിന് തീരുമാനമെടുത്ത ബോർഡിൽ റിസർവ് ബാങ്കിെൻറയും ധനകാര്യ വകുപ്പിന്റെയും പ്രതിനിധികളുമുണ്ടായിരുന്നുവെന്നതിനാൽ, കേന്ദ്രസർക്കാർ ഈ ഇടപാടു സംബന്ധിച്ച് വിശദീകരിക്കണമെന്ന് മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ടി.എം. തോമസ് ഐസക് ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇൗ ഇടപാടുകളെല്ലാം പൊതുമേഖല ബാങ്കുകളെ സ്വകാര്യ മേഖലക്ക് കാഴ്ചവെക്കാൻ തിടുക്കം കാണിക്കുന്ന കേന്ദ്രസർക്കാർ വരച്ചുകൊടുത്ത പ്ലാനുകളനുസരിച്ചാണെന്ന് സംശയിക്കാൻ ആവശ്യത്തിലേറെ ന്യായങ്ങളുണ്ട്. രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച കർഷക നേതാവ് രാകേഷ് ടികായത്ത് ചൂണ്ടിക്കാട്ടിയതു പോലെ കാർഷിക ബില്ലുകളോളം തന്നെ അപകടകരമായ നിയമ ഭേദഗതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരിച്ചറിയുകയും ചെറുത്തുനിൽക്കുകയുമല്ലാതെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ചുനിർത്താൻ മാർഗങ്ങളേതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.