ചങ്കുറപ്പുണ്ടോ കേരളമേ?
text_fieldsസാംസ്കാരിക പ്രബുദ്ധരെന്നും സമ്പൂർണ സാക്ഷരരെന്നും നവോത്ഥാനദേശമെന്നും നമ്പർ വണ്ണെന്നുമെല്ലാം നമ്മൾ വീമ്പ് പറയുന്ന അവകാശവാദങ്ങളെയെല്ലാം റദ്ദാക്കിക്കളയുന്ന സ്ത്രീഹത്യകൾക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വിലപേശി കാശുവാങ്ങി ഒപ്പം കൊണ്ടുപോയി പിന്നെയും കണക്ക് പറഞ്ഞ് അടിച്ചും ഇടിച്ചും കത്തിച്ചും കൊല്ലുന്ന ക്രിമിനലുകൾക്കൊപ്പമാണോ നമ്മുടെ പെൺമക്കളെ 'ജീവിക്കാൻ' പറഞ്ഞയക്കേണ്ടി വരുന്നതെന്ന് മാതാപിതാക്കളും രക്ഷിതാക്കളും നെഞ്ചുപൊട്ടി ചോദിക്കുന്നു. മൂന്നു ദിനങ്ങൾക്കിടെ നാലു പെൺമക്കളെ ഭർതൃവീടുകളിൽ കൊലക്കു കൊടുത്തിട്ടും വാചകമേളകൾക്കും സമൂഹമാധ്യമ കുറിപ്പുകൾക്കുമപ്പുറം എന്തെങ്കിലും ചെയ്യാനായോ നമുക്ക്?
പെൺകുട്ടിയുടെ വിവാഹം നമുക്കിടയിൽ ഇത്രയേറെ സങ്കീർണ ബാധ്യതയായി മാറിയിരിക്കുന്നു. ഇത് പുതിയ സംഗതിയൊന്നുമല്ല. അച്ചാരം, പോക്കറ്റ് മണി, പെൺപണം, പാരിതോഷികം, സ്ത്രീധനം എന്നൊക്കെ പല പേരുകളിൽ വർഷങ്ങളായി നമുക്കിടയിൽ നിലനിൽക്കുന്നുണ്ട് നിന്ദ്യമായ ഈ ഏർപ്പാട്. വിദേശയാത്ര നടത്താൻ പാസ്പോർട്ടും വാഹനമോടിക്കാൻ ലൈസൻസും വേണം എന്നതു പോലെ, പൗരജനങ്ങൾ നികുതിയൊടുക്കണം എന്നതു പോലെ വിവാഹം സാധ്യമാക്കുന്ന അലിഖിത നിബന്ധനയായി സ്ത്രീധനത്തെ കേരളസമൂഹം വകവെച്ചു കൊടുത്തിരിക്കുന്നു. എന്തിനുമേതിനും കടുത്ത ആണഹങ്കാരം പറയുന്ന സമൂഹം തരിമ്പുപോലും ഉളുപ്പില്ലാതെ പണവും പൊന്നും ഭൂമിയുമെല്ലാം പെൺവീട്ടുകാരിൽനിന്ന് തുരന്ന് വാങ്ങിയാണ് വിവാഹമുറപ്പിക്കുന്നത്.
ഞങ്ങളുടെ നാട്ടിലില്ല, ഞങ്ങൾക്കിടയിലില്ല എന്നൊക്കെ പലരും നിസ്സാരവത്കരിക്കുന്നതിനിടയിൽ മലയാളിയുടെ മാതൃഭൂമിയിൽ ഒരു വ്യാഴവട്ടത്തിനിടെ 212 പെൺകുട്ടികൾക്കാണ് സ്ത്രീധനത്തിെൻറ പേരിൽ ജീവൻ നഷ്ടപ്പെട്ടത് എന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. ഇതിെൻറ നൂറു നൂറിരട്ടി വരും ജീവിക്കുന്ന രക്തസാക്ഷികൾ. ഇവിടെ അരങ്ങേറുന്ന ഗാർഹികപീഡനങ്ങളിൽ പകുതിയും സ്ത്രീധനക്കമ്മിയുടെ പേരിലാണ്. എന്നാൽ, നാട്ടുകാർ അറിഞ്ഞാലുള്ള നാണക്കേടും മകളുടെ 'ഭാവി'യുമോർത്ത് ഏറെ സംഭവങ്ങളും മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് പറഞ്ഞൊതുക്കുകയാണ് പതിവ്. മറ്റു സംഭവങ്ങളിലാവട്ടെ, സ്വാധീനവും കൈയൂക്കുമുള്ള വേട്ടക്കാർക്കൊപ്പം നിന്ന് കേസ് തേച്ചുമാച്ചു കളയും അധികാരികൾ.
1961ൽ നിലവിൽവന്ന കേരള സ്ത്രീധന നിരോധനനിയമവും പൊലീസ് സംവിധാനവും വനിത കമീഷനും സ്ത്രീ സൗഹൃദവും സ്വാതന്ത്ര്യവും വാതോരാതെ പറയുന്ന രാഷ്്ട്രീയ നേതൃത്വങ്ങളും എല്ലാമുണ്ടായിട്ടും അടികൊണ്ട് നീലിച്ച കവിളും കീറി മുറിഞ്ഞ മനസ്സുമായി പെൺകുട്ടികൾ ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മകളുടെ വിവാഹത്തിന് വഴി കാണാനാവാതെ രക്ഷിതാക്കൾ ജീവനൊടുക്കുന്ന സംഭവങ്ങൾ അസാധാരണമല്ലാതായി തീരുന്നത് എന്തുകൊണ്ടാണ്? മനുഷ്യജീവനിലും ജീവിതത്തിലുമേറെ പണത്തിനും സ്വർണത്തിനും വിലകൽപിക്കുന്ന നാണംകെട്ട സമൂഹമായി നമ്മൾ അധഃപതിച്ചതു കൊണ്ട് എന്നാണുത്തരം. അതുകൊണ്ടാണല്ലോ, ഇത്രയേറെ പെൺകുട്ടികൾ വേട്ടയാടപ്പെട്ടിട്ടും, അടുത്ത തരംഗം താണ്ടാനാകുമോ എന്നുപോലും ഉറപ്പില്ലാത്തൊരു ലോക്ഡൗൺ കാലത്തും കണക്കു പറഞ്ഞ് പണം വാങ്ങി ആർഭാട വിവാഹം നടത്താൻ നമുക്കാവുന്നത്.
നാലു യുവതികൾ മരിച്ച ശേഷം സ്ത്രീധന-ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾക്ക് മാത്രമായി ഒരു വനിത ഐ.പി.എസ് ഓഫിസറെ സംസ്ഥാന സർക്കാർ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിക്കുന്നു, നല്ല കാര്യം. പക്ഷേ, അതിലൊതുങ്ങുന്നതല്ല നമ്മൾ എത്തിപ്പെട്ടിരിക്കുന്ന വിപത്ത്. മകൾക്ക് ഇത്രയേറെ നൽകിയാണ് വിവാഹം കഴിച്ചയച്ചതെന്നും മകന് ആനക്കെടുപ്പത് പൊന്നും ആമാടപ്പെട്ടിയും കിട്ടിയെന്നും പറയുന്നത് സാമൂഹികപദവിയുടെ ചിഹ്നമാണിപ്പോൾ. വിപ്ലവകാരി നേതാക്കളുടെ കുടുംബങ്ങളിലെ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പോലും സമൂഹത്തോട് വിളിച്ചുപറയുന്നത് അത്തരമൊരു സൂചനയാണ് (ചുരുക്കം ചില അപവാദങ്ങൾ ഇല്ലെന്നല്ല). ആ മിഥ്യാഭിമാന ബോധത്തെ തല്ലിത്തകർക്കാൻ നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങുകയാണ് ആദ്യപടി. മത-സാമൂഹിക കൂട്ടായ്മകൾക്ക് അതിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട്. മരിച്ച യുവതിയുടെ വീട്ടിലേക്ക് യുവജന സംഘടനനേതാക്കൾ കൂട്ടമായൊഴുകുന്നുണ്ട്, നെടുങ്കൻ കുറിപ്പുകളെഴുതുന്നുണ്ട്. അവരുടെ ആവേശത്തെ മാനിക്കുന്നു. പക്ഷേ, സ്ത്രീധനം വാങ്ങുന്ന വിവാഹങ്ങളിൽ പങ്കുചേരില്ലെന്ന് പലവട്ടം പാസാക്കിയ സമ്മേളന പ്രമേയങ്ങൾ പ്രായോഗികമാക്കാൻ ഇനിയെങ്കിലും ആ നേതാക്കളും അവരുടെ സംഘടനകളും തയാറാവണം. അത് സാമൂഹിക ബഹിഷ്കരണമൊന്നുമല്ല, മറിച്ച് ഉത്തരവാദിത്തമാണ്.
സ്ത്രീധനം ചോദിക്കുന്ന ഒരു വീട്ടിലേക്ക് മകളെ അയക്കാതിരിക്കാൻ മാതാപിതാക്കൾ ധൈര്യപ്പെടുകതന്നെ വേണം. ഹഫ്ത പണം വാങ്ങി സംരക്ഷണം നൽകുന്ന ആക്രമിക്കൊപ്പം കഴിയുന്നതിന് സമാനമാണ് അത്തരമൊരു ബന്ധം. പണം തീർന്നാലോ, പോരാതെ വന്നാലോ ഭീഷണിയിലാവുന്ന സുരക്ഷിതത്വമേ ആ ദാമ്പത്യങ്ങൾക്കുള്ളൂ. നേരിടേണ്ടി വരുന്ന വൈഷമ്യങ്ങളെക്കുറിച്ച് മകളോ സഹോദരിയോ കൂട്ടുകാരിയോ പങ്കുവെക്കുന്ന വേദനകളെ ഗൗരവത്തിലെടുക്കാതിരിക്കുകയോ, കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് സഹിച്ച് ജീവിക്കാൻ ഉപദേശിച്ച് തള്ളുകയോ അരുത്. അങ്ങനെ ചെയ്യുന്ന ഉറ്റബന്ധുക്കളും ഓരോ സ്ത്രീധനക്കൊലയിലും കൂട്ടുപ്രതികളാണെന്ന് മറക്കരുത്. സ്ത്രീയുടെ ജീവിതത്തിനും അഭിമാനത്തിനും തെരഞ്ഞെടുക്കാനുള്ള അവകാശങ്ങൾക്കും വില കൽപിക്കാൻ നമുക്കാവണം, എന്നിട്ട് മതി സ്ത്രീസൗഹൃദത്തെയും സമത്വത്തെയും കുറിച്ചുള്ള ഗീർവാണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.