അഫ്ഗാൻ സമാധാന ചർച്ചകളുടെ ഭാവി
text_fields1979 ലെ സോവിയറ്റ് അധിനിവേശത്തോടെ സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്താനിൽ ആഭ്യന്തര കലാപങ്ങളും സാമ്രാജ്യത്വ അധിനിവേശങ്ങളും നിറഞ്ഞ നാലു പതിറ്റാണ്ടുകൾക്കുശേഷം ശാന്തിയും സുരക്ഷയും തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടി ലഭിക്കുമെന്ന് കരുതപ്പെടുന്ന നിർദിഷ്ട ഇസ്തംബൂൾ ഉച്ചകോടി ആരംഭിക്കുന്നതിനു മുേമ്പ അലസിപ്പോവുമോ എന്ന ആശങ്കയിലാണിപ്പോൾ ലോകം. യു.എസ്-താലിബാൻ-അഫ്ഗാൻ സർക്കാർ ത്രികക്ഷി സമ്മേളനം ഇസ്തംബൂളിൽ ആരംഭിക്കാനിരിക്കെ, 2020 മേയിൽ ഒപ്പുവെച്ച ദോഹ ധാരണപ്രകാരം രാജ്യത്തവശേഷിക്കുന്ന 2400 യു.എസ് സൈനികരുടെ പിന്മാറ്റം മേയിൽ ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചാലേ സമാധാന ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് താലിബാൻ ഏറ്റവും ഒടുവിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്താണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ താലിബാനുമായി ഉഭയകക്ഷി ചർച്ചകൾ പലവട്ടങ്ങളിലും ഘട്ടങ്ങളിലുമായി നടന്നത്.
ട്രംപിന്റെ പിൻഗാമി േജാ ബൈഡനും അമേരിക്കക്ക് നേട്ടങ്ങെളക്കാളേറെ നഷ്ടം വരുത്തിവെച്ച ഈ സങ്കീർണ സൈനിക ദൗത്യത്തിൽനിന്ന് എത്രയുംവേഗം തലയൂരിയേ പറ്റൂ. അക്കാരണത്താലാണ് താലിബാന്റെ മുഖ്യശത്രുവായ കാബൂൾ സർക്കാറിനെ പൂർണമായൊഴിച്ചുനിർത്തി തങ്ങൾ തീവ്രവാദികളും ഭീകരരുമായി കാണുന്ന താലിബാനുമായി നേരിട്ട് ചർച്ചകൾക്ക് ആ വൻ ശക്തി തയാറായത്. 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണെത്ത തുടർന്ന് ഉസാമാ ബിൻലാദിനെ വേട്ടയാടാനുള്ള പുറപ്പാടിന്റെ ഭാഗമായി അമേരിക്കക്കൊപ്പം നിലയുറപ്പിച്ച നാറ്റോവിന്റെ സൈന്യങ്ങളൊക്കെ ക്രമേണ അഫ്ഗാനിസ്താനിൽ നിന്ന് പിന്മാറിയപ്പോഴും കഴിയുംവേഗം ദൗത്യം പൂർത്തിയാക്കിവേണം രാജ്യംവിടാൻ എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു യാങ്കിപട. പക്ഷേ, ബിൻലാദിനെ പിടികൂടി കൊന്ന് കടലിലെറിഞ്ഞശേഷവും തങ്ങളുടെ പാവസർക്കാറിനെ താങ്ങിനിർത്താൻ അമേരിക്കൻ പടക്ക് അഫ്ഗാനിസ്താനിൽ തുടരേണ്ടി വന്നു. 43,000 സിവിലിയന്മാർ ഉൾപ്പെടെ ഒന്നരലക്ഷത്തിലധികം മനുഷ്യർക്ക് ഇതിനോടകം അഫ്ഗാനിൽ ജീവഹാനി നേരിട്ടു. ഇതിൽ 2300 പേർ അമേരിക്കൻ ഭടന്മാരാണ്. 20,000 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 825 ബില്യൻ ഡോളർ ഇതഃപര്യന്തം താലിബാൻ വേട്ടക്ക് ചെലവഴിച്ചു എന്നാണ് പെൻറഗണിന്റെ കണക്ക്. താലിബാനെതിരായ സൈനിക നടപടിക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ഇന്ത്യ ഉൾപ്പെടെയുള്ള അയൽനാടുകളുടെയും പിന്തുണയും കാബൂളിലെ യു.എസ് അനുകൂല സർക്കാറിന്റെ സുരക്ഷയും ലഭിച്ചിട്ടും രാജ്യത്തിന്റെ 35 ശതമാനം പ്രദേശങ്ങളും താലിബാന്റെ സമ്പൂർണ നിയന്ത്രണത്തിലാണെന്നത് അവരുമായി എവ്വിധമെങ്കിലുമുള്ള കരാറിൽ ഒപ്പിട്ട് തടിയൂരാൻ അമേരിക്കയെ നിർബന്ധിതമാക്കുകയായിരുന്നു. സത്യത്തിൽ, സൈനിക പിന്മാറ്റം നേരത്തേതന്നെ ആരംഭിച്ചതാണ്. 2400 ഓഫിസർമാരെ നിലനിർത്തുന്നതിന് ചൂണ്ടിക്കാട്ടുന്ന ന്യായം അഫ്ഗാൻ സൈന്യത്തിന്റെ പരിശീലനമാണ്. പക്ഷേ, എത്ര പരിശീലിപ്പിച്ചാലും ജനപിന്തുണ ഉറപ്പാക്കാത്തിടത്തോളം കാലം കാബൂളിലെ പാവസർക്കാറിനെ സുരക്ഷിതമായി നിലനിർത്താനാവില്ല എന്ന സത്യം ജോ ബൈഡനും ബോധ്യപ്പെട്ടതിന്റെ ഫലമാണ് താലിബാന്റെ മുന്നിൽ തലകുനിക്കാതെ രക്ഷയില്ലെന്ന തിരിച്ചറിവ്.
അമേരിക്കൻ പട പിന്മാറേണ്ട താമസം രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടി പിടിയിലൊതുക്കാൻ പാകത്തിലാണ് താലിബാന്റെ നിൽപ്. ഗോത്രവർഗങ്ങളുടെ നാടായ അഫ്ഗാനിസ്താനിൽ പ്രബല ഗോത്രങ്ങളുടെ പിൻബലമുള്ളവർക്ക് പ്രാകൃതമെന്ന് പുറംലോകത്തുള്ളവർ അധിക്ഷേപിച്ചാലും തങ്ങളുടെ സാമ്പ്രദായിക ശൈലിയിൽ ജനങ്ങളെ ഭരിക്കാനും നയിക്കാനും കഴിയുമെന്ന അനുഭവ സത്യം മുല്ലാ ഉമറിന്റെ കീഴിൽ ഒരിക്കലത് ലോകത്തിന്നവർ കാണിച്ചുെകാടുത്തതാണല്ലോ. ഗോത്രവർഗ സംസ്കൃതിയും ഭരണശൈലിയുമൊക്കെ തുടച്ചുനീക്കി 'ഭൂപരിഷ്കരണവും' സോഷ്യലിസ്റ്റ് സാമൂഹികക്രമവും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നല്ലോ സോവിയറ്റ് ഭരണാധിപതി ബ്രഷ്നേവ് ചെമ്പടയെ കാബൂളിലേക്കയച്ചത്. പേക്ഷ, ഒമ്പതു വർഷങ്ങൾക്കകം 15,000 ഭടന്മാരെയും 1600 ടാങ്കുകളും 1000 വിമാനങ്ങളും തുലച്ച് സോവിയറ്റ് യൂനിയന് വാലും മടക്കി ഓടേണ്ടിവന്നത് ചരിത്രത്തിൽ എക്കാലത്തെയും ഗുണപാഠമായവശേഷിക്കുന്നു. സാമ്രാജ്യത്വപരമായ അധിനിവേശത്തിലൂടെയോ സൈനികശക്തിയുടെ അഹങ്കാരത്തിലൂടെയോ തങ്ങളുടെ വിശ്വാസാചാരങ്ങളിലും പാരമ്പര്യങ്ങളിലും അഭിമാനിക്കുന്ന ഒരു ജനതയെ അന്തിമമായി കീഴ്പ്പെടുത്താനാവില്ല എന്ന പാഠമാണ് റഷ്യയും അമേരിക്കയുമെന്നപോലെ അവരുടെ വഴിയെ ചിന്തിക്കുന്ന മറ്റുള്ളവരും ഉൾക്കൊള്ളേണ്ടത്. അതേസമയം, ഓരോരോ ന്യായങ്ങളും ഉടക്കുകളുമായി സമാധാന പുനഃസ്ഥാപന ചർച്ചകളിൽനിന്ന് വഴുതുകയും പിന്മാറുകയും ചെയ്യുന്ന താലിബാനും സായുധശക്തിയിലൂടെ അഫ്ഗാൻ ഭരണം വീണ്ടെടുക്കാമെന്ന് ഒരുവേള സ്വപ്നം കാണുന്നുണ്ടെങ്കിൽ അവരും തെറ്റായ പാഠമാണ് പഠിക്കുന്നത്. വിവിധ പ്രവിശ്യകളെ വിവിധ ഗോത്രത്തലവന്മാർ ഭരിക്കുന്ന അഫ്ഗാനെ പുനരേകീകരിക്കാനും സമാധാനം പുനഃസ്ഥാപിച്ച് യുദ്ധം തകർത്തുകളഞ്ഞ രാജ്യത്തെ പുനരുദ്ധരിക്കാനുമാണ് യഥാർഥത്തിൽ അവർ ആഗ്രഹിക്കുന്നതെങ്കിൽ ചർച്ചകളിലേക്കും വിട്ടുവീഴ്ചകളിലേക്കും സൗഹൃദപൂർണമായ അയൽപക്ക ബന്ധങ്ങളിലേക്കും അവർ മടങ്ങേണ്ടിവരും.
അഫ്ഗാനിസ്ഥാനിലെ മുൻ മുജാഹിദ് നേതാവും പ്രധാനമന്ത്രിയുമായ ഗുൽബുദ്ദീൻ ഹിക്മതിയാർ ആവശ്യപ്പെട്ടപോലെ 'ഇസ്തംബൂൾ കോൺഫറൻസിൽ താലിബാൻ പങ്കെടുത്തേ മതിയാവൂ. അല്ലാത്തപക്ഷം, അവരൊന്നും നേടുകയില്ലെന്നു മാത്രമല്ല ലോകത്തെയും അഫ്ഗാൻ ജനതയെയും നേരിടേണ്ടിയും വരും'. തങ്ങൾ പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കുന്ന ഏതൊരാളും ഏതു വിഭാഗവും ചർച്ചയെ ഭയക്കുന്നതെന്തിന് എന്നദ്ദേഹം ചോദിക്കുന്നു.'നിങ്ങളുടെ നിലപാടിലെ ശരി മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഈയവസരം എന്തിന് ഉപയോഗിക്കാതിരിക്കണം' എന്നാണ് ഒരു ഗുണകാംക്ഷിയുടെ സ്വരത്തിൽ ഹിക്മതിയാർ ചോദിക്കുന്നത്. മർക്കടമുഷ്ടി പ്രതിസന്ധി രൂക്ഷമാക്കുകയേ ചെയ്യൂ എന്ന് താലിബാൻ തിരിച്ചറിഞ്ഞേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.