ബി.ജെ.പിയുടെ കോൺഗ്രസില്ലാ കേരളം
text_fieldsകേരളരാഷ്ട്രീയത്തിൽ പച്ചതൊടാനായി പല കളികൾ കളിച്ചിട്ടും പ്രസ്താവ്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതാണ് സംഘ്പരിവാറിെൻറ ഇന്നോളമുള്ള പാർലമെൻററി രാഷ്ട്രീയ അനുഭവം. ഇക്കഴിഞ്ഞ പാർലെമൻറ് തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വർധിപ്പിച്ചുവെങ്കിലും കേരളത്തിൽ വമ്പിച്ച രാഷ്ട്രീയ മാറ്റത്തിനു കളമൊരുക്കുമെന്ന പരിവാർ പ്രോപഗണ്ട തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പതിവുപോലെ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി.
കേന്ദ്രഭരണത്തിെൻറയും പ്രോപഗണ്ടസംവിധാനങ്ങളുടെയും സർവസന്നാഹങ്ങളുമുണ്ടായിട്ടും കേരളീയസമൂഹം ബി.ജെ.പിയോട് മുഖംതിരിഞ്ഞു നിന്നു ഇതുവരെ എന്നത് ഒരു യാഥാർഥ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ വമ്പിച്ച റോഡ് ഷോകളുമായി അരങ്ങേറി പാർട്ടിയെ അധികാരത്തിെൻറ നാലയലത്തെത്തിക്കുന്നതിൽ അസാമാന്യ വൈഭവം കാണിക്കുന്ന അമിത് ഷാക്കു പോലും കേരളത്തിൽ നിന്നു വന്ന വേഗത്തിൽ പിൻവാങ്ങേണ്ടി വന്നതാണ് കഴിഞ്ഞകാലാനുഭവം.
ഇങ്ങനെയൊക്കെയാണെങ്കിലും കോൺഗ്രസ് മുക്തഭാരതത്തിനുവേണ്ടിയുള്ള കൊണ്ടുപിടിച്ച പ്രയത്നത്തിൽ വിലങ്ങുതടിയായി നിൽക്കുന്ന കേരളത്തിലെ മുട്ടറുക്കുന്നതിനുവേണ്ടിയുള്ള യജ്ഞത്തിൽനിന്നു ബി.ജെ.പി പിൻവാങ്ങിയിട്ടില്ല. നരേന്ദ്ര മോദിയുടെ അജയ്യമായ രണ്ടാമൂഴത്തിനുശേഷവും കാവിതൊടാൻ മടിച്ചുനിൽക്കുന്ന കേരളത്തെ ഏതെങ്കിലും രീതിയിൽ വശപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണ് ബി.ജെ.പി. അതിനുവേണ്ടി കേരളത്തിനു മാത്രമായി പുതിയ അടവുനയം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണവർ.
കേരളത്തിൽ ഭരണം പിടിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ആസൂത്രണമാണിപ്പോൾ സംഘ്പരിവാർ നടത്തിവരുന്നതെന്ന് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. 2014ൽ നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിൽ പിന്നെ രാജ്യത്ത് ക്രൈസ്തവർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്നും ലോകത്ത് ക്രൈസ്തവതക്ക് ഏറ്റവും അപായകരമായ രാജ്യങ്ങളിൽ സിറിയക്കു മുന്നിലും ഇറാനു പിറകിലുമായി പത്താം സ്ഥാനത്താണ് ഇന്ത്യ എന്നും 'ഒാപൺ ഡോർസ്' എന്ന യു.
എസ്-ബ്രിട്ടീഷ് ഏജൻസിയും രാജ്യത്തെ 65,000 ചർച്ചുകൾക്ക് പങ്കാളിത്തമുള്ള ഇവാഞ്ചലിക്കൽ ഫെലോഷിപ് ഒാഫ് ഇന്ത്യയുടെ മതസ്വാതന്ത്ര്യകമീഷനും പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിൽ ക്രൈസ്തവന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങൾ വർധിച്ചതിനു പിറകിൽ വലതു തീവ്രദേശീയവാദികളുടെ ഭരണകൂടവും അനുയായികളുമാണെന്നു അന്താരാഷ്ട്രവേദികളിൽ നിരന്തരം ആരോപണമുയർത്തിക്കൊണ്ടിരിക്കെ കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തെ തങ്ങളുമായി അടുപ്പിക്കുന്നതിൽ ബി.ജെ.പി ഒരളവുവരെ വിജയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം മൂന്ന് സഭാധ്യക്ഷന്മാർ പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചർച്ചയും തുടർപ്രതികരണങ്ങളും.
കേരളത്തിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം വെറുതെയാവില്ല എന്നതിെൻറ സൂചനകളാണ് മുസ്ലിംന്യൂനപക്ഷ ശാക്തീകരണത്തിനുള്ള സർക്കാർ ശ്രമങ്ങളെ ചൂണ്ടി സംഘ്പരിവാർ നടത്തിവരുന്ന പ്രചാരണവും അതിനു ക്രൈസ്തവവിഭാഗങ്ങൾക്കിടയിൽ ലഭിച്ചുവരുന്ന സ്വാധീനവും.
ഇതോടൊപ്പം കേരളത്തിലെ മുഖ്യശത്രു സിദ്ധാന്തവും ഒന്നു മാറ്റിപ്പിടിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. കോൺഗ്രസ് മുക്തഭാരതത്തിന് ഇറങ്ങിത്തിരിച്ച പാർട്ടിക്ക് കേരളത്തിലെത്തുേമ്പാൾ കോൺഗ്രസും സി.പി.എമ്മും ഒരുപോലെ മുഖ്യശത്രുവാണെന്നാണ് പറയാറ് (തെരഞ്ഞെടുപ്പിൽ അങ്ങുമിങ്ങും അത്യാവശ്യം നീക്കുപോക്കുകൾ ഉണ്ടാവാറുള്ളത് അരമനരഹസ്യം).
എന്നാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാ കേരളത്തിനുവേണ്ടിയുള്ള പ്രവർത്തനം തുടങ്ങിവെക്കാനും 2026 ലെ നിയമസഭയിലേക്ക് എൽ.ഡി.എഫുമായി നേർക്കുനേർ പോരാട്ടത്തിനു വഴിതുറക്കാനുമാണ് പുതിയ പദ്ധതി. അതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചയാണ് നല്ലതെന്നാണ് 140 നിയോജകമണ്ഡലങ്ങളിലെ പഠനശിബിരങ്ങളിൽ ബി.ജെ.പി നേതൃത്വം അണികളെ പറഞ്ഞുപഠിപ്പിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരം. അടുത്ത തവണ കൂടി അധികാരത്തിൽനിന്നു പുറത്തിരുന്നാൽ കോൺഗ്രസിൽനിന്നു ബി.ജെ.പിയിലേക്കു കൂട്ടത്തോടെയുള്ള കൂടൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കർണാടക, ത്രിപുര, പശ്ചിമബംഗാൾ അനുഭവമാണ് ഇതിനു തെളിവ്. തദ്ദേശതെരഞ്ഞെടുപ്പിൽ 31 ലക്ഷം വോട്ടുകൾ നേടിയ കണക്കും ഇരുമുന്നണികളും നേടിയ കണക്കും തമ്മിലെ താരതമ്യത്തിെൻറ ന്യായവുമുണ്ട്. മുസ്ലിം വർഗീയത ഉയർത്തിക്കാട്ടുന്ന പുതിയ അടവുനയവുമായി സി.പി.എം നേതൃത്വം ഇൗയിടെ രംഗത്തുവന്നത് ബി.ജെ.പിക്ക് അനുകൂലഘടകമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഫാഷിസ്റ്റ്വർഗീയതയെ വിട്ട് മുസ്ലിം ഏകീകരണത്തിനെതിരെ സി.പി.എം പ്രചാരണായുധം തിരിച്ചുവെച്ചത് തങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കിയ അനുഭവം സംഘ്പരിവാറിനു മുന്നിലുണ്ട്. ഇടതുപൊതുബോധത്തിനുപോലും ആറുമാസത്തെ അവധികൊടുത്തു ഭരണത്തുടർച്ചക്കുവേണ്ടി കച്ചമുറുക്കുന്ന ഇടതുപക്ഷത്തിെൻറ വലതുവാട്ടത്തിെൻറ ആത്യന്തികനേട്ടം തങ്ങൾക്കായിരിക്കുമെന്ന് പശ്ചിമബംഗാൾ ബി.ജെ.പിയെ പഠിപ്പിച്ചിട്ടുണ്ട്.
ഇടതുമന്ത്രിസഭയിലെ ന്യൂനപക്ഷമന്ത്രിക്കും വകുപ്പിനുമെതിരെ ക്രൈസ്തവവിഭാഗങ്ങൾക്കിടയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും അതിനുനേരെ കണ്ണടച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്പർധ വളരാൻ വിടുന്ന ഇടതുപരീക്ഷണം ബി.ജെ.പിക്ക് ആവേശം പകരുന്നതാണ്. ഇത്തരം പുതിയ പരീക്ഷണങ്ങളുടെ അസംബന്ധനാടകമായി മാറുന്ന അടുത്ത അങ്കത്തട്ടിൽ ആരു വാഴും, ആരു വീഴും എന്നൊക്കെ കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.