ആ വാതിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട്
text_fieldsഭീകരവാദവും അമിത സൈനികവത്കരണവും ദശകങ്ങളായി സമ്മാനിച്ചുപോരുന്ന വെടിപ്പുകയും കണ്ണീരും നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് മുക്തി നേടി സമാധാനജീവിതം കെട്ടിപ്പടുക്കാൻ കശ്മീർ ജനത കഠിനപരിശ്രമം നടത്തിവരവെ അതിനെയെല്ലാം തകിടം മറിച്ചാണ് കഴിഞ്ഞ മാസം 22ന് പഹൽഗാം കൂട്ടക്കൊല അരങ്ങേറുന്നത്. ആക്രമണത്തിനു പിന്നാലെ ചടുല നീക്കങ്ങളിലൂടെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഭീകരരുടെ വേര് കണ്ടെത്തുകയും പ്രഭവകേന്ദ്രമായ പാകിസ്താനിൽ കടന്നുകയറി കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം കണക്ക് ചോദിക്കുകയും ചെയ്തു. പാക് ഭീകര കേന്ദ്രങ്ങളെ ഉന്നംവെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യക്ക് നിരന്തരം തലവേദന സൃഷ്ടിച്ചു വന്നിരുന്ന ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിന്റെ ഉറ്റ അനുയായികൾക്കും അടുത്ത ബന്ധുക്കൾക്കും ജീവൻ നഷ്ടപ്പെട്ടുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പഹൽഗാം അതിക്രമത്തിന്റെ സായാഹ്നം മുതൽ വലതുപക്ഷ മാധ്യമങ്ങളും സംഘ്പരിവാർ കാലാളുകളും യുദ്ധത്തിനു വേണ്ടിയുള്ള മുറവിളി കൂട്ടിയിരുന്നുവെങ്കിലും സമയമെടുത്ത് ആലോചിച്ച് കൃത്യമായ ഉന്നങ്ങൾ കണ്ടെത്തിയാണ് ഇന്ത്യൻ സൈന്യം നീങ്ങിയത്. ഭരണകൂടവും പ്രതിപക്ഷപാർട്ടികളും ഏകമനസ്സോടെയാണ് സൈന്യത്തെ പിന്തുണച്ചതും പ്രകീർത്തിച്ചതും.
അടിച്ചാൽ കനത്ത തിരിച്ചടി ലഭിക്കുമെന്ന സന്ദേശം കൈമാറുക എന്നതല്ലാതെ യുദ്ധവെറി പൂണ്ടവർ കൊതിക്കും മട്ടിൽ ദീർഘകാല യുദ്ധം ഇന്ത്യയുടെ അജണ്ടയല്ല എന്നാണ് വ്യക്തമാക്കപ്പെട്ടത്. നിരപരാധികളെ കൊന്നൊടുക്കിയവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ജനവാസ കേന്ദ്രങ്ങളെയോ സാധാരണക്കാരനെയോ ആക്രമണം ബാധിക്കാതിരിക്കാൻ സായുധ സേന പ്രത്യേകം ശ്രദ്ധിച്ചെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച വ്യക്തമാക്കി. ഓപറേഷൻ സിന്ദൂറിന്റെ പ്രഹരത്തിൽ പതറിയ പാകിസ്താൻ സൈബർ സേനയെ ഉപയോഗിച്ച് സംഭവവുമായി ബന്ധമില്ലാത്ത വിഡിയോ ക്ലിപ്പുകൾ വ്യാജ അവകാശവാദങ്ങളോടെ പ്രചരിപ്പിച്ച് സമൂഹമാധ്യമയുദ്ധത്തിനൊരുമ്പെട്ടു. വ്യാജവാർത്തകൾ പൊളിച്ചടുക്കുന്നതിൽ അതിവിദഗ്ധനായ ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പാകിസ്താന്റെ അവകാശവാദങ്ങൾ തലങ്ങും വിലങ്ങും കീറിമുറിച്ചതോടെ അവിടെയും പ്രഹരമായി. പിന്നീട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങൾ സർവസജ്ജമായി ജാഗ്രത പുലർത്തിയ ഇന്ത്യൻ സൈന്യം തക്കസമയത്ത് തന്നെ പ്രതിരോധിച്ചു. എന്നിരിക്കിലും ജമ്മു-കശ്മീരിലും പഞ്ചാബിലുമുള്ള അതിർത്തി ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം വീണ്ടും അശാന്തിയുടെ നടുക്കയത്തിലായിരിക്കുന്നു. നിയന്ത്രണ രേഖക്കരികിലെ പാക് ഷെൽവർഷം കനത്തതോടെ വയോധികർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിൽ മദ്റസയും ഗുരുദ്വാരയും ക്ഷേത്രവും ഉൾപ്പെടെ തകർക്കപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങൾ പലായനം നടത്തുകയും ബങ്കറുകളിൽ അഭയം തേടുകയും ചെയ്തിരിക്കുന്നു.
ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ സംഭാഷണങ്ങൾക്ക് തയാറാണെന്ന സൂചന നൽകിയ പാകിസ്താൻ ഇപ്പോൾ വെല്ലുവിളി മുഴക്കുകയും ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യംവെക്കാൻ ഒരുമ്പെടുകയും ചെയ്യുന്നത് മര്യാദലംഘനം മാത്രമല്ല, മേഖലയുടെ സമാധാനത്തിന് കനത്ത ഭീഷണിയുമാണ്. ഓപറേഷൻ സിന്ദൂറിനോട് പ്രതികരിച്ച ലോകരാഷ്ട്രങ്ങൾ എല്ലാംതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സമാധാനം നിലനിർത്തേണ്ട ആവശ്യകതയിൽ ഊന്നിയാണ് സംസാരിച്ചത്. ഇന്ത്യയുമായി നിരന്തരം ഉടക്കുന്ന പാകിസ്താന്റെ ഉറ്റ ചങ്ങാതി രാഷ്ട്രമായ ചൈന പോലും പരസ്യമായി പക്ഷം പിടിക്കാതെ അയൽക്കാർ തമ്മിൽ സംഘർഷമൊഴിവാക്കണമെന്ന് ഉപദേശിച്ചു; ഇതൊരു പക്ഷേ, ഇന്ത്യൻ ഉപഭൂഖണ്ഡം അവരുടെ ശക്തമായ കമ്പോളമായതു കൊണ്ടാവാം. പല രാജ്യങ്ങളും പിൻവാതിൽ നയതന്ത്രത്തിലൂടെ സംഘർഷ സാധ്യത ഇല്ലാതാക്കാനുള്ള ചുവടുകളും ആരംഭിച്ചതാണ്. അതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോവുകയും ദീർഘകാല സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നത് ഇതിനകംതന്നെ യുദ്ധങ്ങളാൽ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്ന ലോകത്തിന് താങ്ങാൻ കഴിയില്ല.
സ്വന്തം ഭാവിയെക്കുറിച്ചോ ലോകം നേരിടേണ്ടി വരുന്ന ദുരിതങ്ങൾ സംബന്ധിച്ചോ ഒരാലോചനയുമില്ലാത്ത ചിന്താശൂന്യമായ നടപടികളാണ് പലപ്പോഴും പാകിസ്താൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ലബ്ധിയോടൊപ്പം വിഭജിക്കപ്പെട്ട് നിലവിൽ വന്ന രണ്ടു രാഷ്ട്രങ്ങളുടെയും വളർച്ച മുരടിപ്പിച്ചതിൽ ആ ചിന്താശൂന്യതയിൽനിന്ന് മുളപൊട്ടിയ അതിക്രമങ്ങൾക്ക് അതിഭീകരമായ പങ്കുണ്ട്. സാങ്കേതിക വിദ്യയുടെ വികസനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ആരോഗ്യമുന്നേറ്റങ്ങൾക്കും വിനിയോഗിക്കേണ്ടിയിരുന്ന സഹസ്രകോടികളാണ് ആയുധപ്പുരകളിൽ ഹോമിക്കേണ്ടി വന്നത്. ഇതൊന്നും പക്ഷേ, അവരെ ഒരു പാഠവും പഠിപ്പിച്ചില്ലെന്നാണ് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തെളിയിക്കുന്നത്. അതിനാൽ അവരെ നിലക്കുനിർത്താനുള്ള നാനാവഴികളെക്കുറിച്ച് ആലോചനകളുയരണം. സംഭാഷണങ്ങൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടപ്പുണ്ട് എന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. മനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ് യുദ്ധത്തിനായി കൊതിക്കുന്നത്. അവരുടെ താളത്തിനൊത്തു തുള്ളുന്ന ഭീകരരെയും അവർക്കു ചൂട്ടുപിടിക്കുന്നവരെയും നിലക്കുനിർത്തി സമാധാനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയ, നയതന്ത്രനീക്കങ്ങൾ കൂടി ത്വരിതപ്പെടുത്തേണ്ട സന്ദർഭമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.