ഇല്ല, ഭീകരതയെ ഇന്ത്യ പൊറുപ്പിക്കില്ല
text_fieldsജമ്മു-കശ്മീരിലെ പഹൽഗാമിൽ നിരപരാധരായ 26 മനുഷ്യരെ നിഷ്ഠുരമായി വെടിവെച്ചുകൊന്ന അതിർത്തി കടന്ന ഭീകരതയെ അതിന്റെ താവളങ്ങളിൽ കടന്നാക്രമിച്ച് ചുട്ട മറുപടി നൽകിയ ഇന്ത്യൻ സേന, രാജ്യത്തിന്റെ ആത്മവിശ്വാസവും ആത്മാഭിമാനവും മാനം മീതെ ഉയർത്തിയിരിക്കുന്നു. വിനോദസഞ്ചാരികളായെത്തിയ പാവം മനുഷ്യരെ അമ്മമാരുടെയും മക്കളുടെയും മുന്നിലിട്ട് നികൃഷ്ടമായ രീതിയിൽ വകവരുത്തിയ പൈശാചികഭീകരതയുടെ വക്താക്കളോട് അവർ മായ്ച്ചുകളയാൻ ശ്രമിച്ച സിന്ദൂരത്തിന്റെ പേരുവെച്ചു നടത്തിയ കൃത്യവും കണിശവുമായ ഓപറേഷനിലൂടെ കണക്കുതീർക്കുക വഴി, ഭീകരതയെ പോറ്റിവളർത്തുന്ന പാകിസ്താനെ നിലക്കുനിർത്താനുള്ള ഇന്ത്യയുടെ ചങ്കുറപ്പും ചങ്കൂറ്റവും ഒരിക്കൽകൂടി തെളിയിച്ചു. ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ വാലിയിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരർ നിരപരാധരുടെ ചോരചിന്തിയതിനു തൊട്ടുപിന്നാലെ തന്നെ അതിർത്തികടന്ന് ഇന്ത്യയെ നിരന്തരം ശല്യം ചെയ്യുന്ന ഭീകരതയെ വേരോടെ പിഴുതുകളയാനുള്ള പ്രതിജ്ഞാബദ്ധത നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതാണ്. സമാധാനത്തിലേക്കും സ്വസ്ഥമായ സാധാരണ ജീവിതത്തിലേക്കും കരകയറിവരുന്ന ജമ്മു-കശ്മീരിൽ അശാന്തി വിതച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രം കൈക്കൊണ്ട ശക്തമായ വിലക്കുകൾക്കും ഉപരോധങ്ങൾക്കും പുറമെ പ്രത്യാക്രമണത്തിനും രാജ്യം കക്ഷിപക്ഷ ഭേദമെന്യേ പിന്തുണയും ഉറപ്പുനൽകിയിരുന്നു. സ്വയം പ്രതിരോധത്തിനും തിരിച്ചടിക്കുമുള്ള ഇന്ത്യയുടെ അവകാശവാദത്തെ വൻശക്തികളടക്കം ലോകരാജ്യങ്ങളും ശരിവെച്ചു. രാജ്യത്തിനകത്തും പുറത്തും രാഷ്ട്രീയവും നയതന്ത്രപരവുമായ രംഗമൊരുക്കിയ ശേഷമാണ് ബുധനാഴ്ച പുലർച്ച ഇന്ത്യയുടെ മൂന്നു സൈനികശക്തികളും ഒന്നുചേർന്ന് ‘ഓപറേഷൻ സിന്ദൂർ’ വിജയകരമായി പൂർത്തീകരിച്ചത്.
അയൽരാജ്യത്തിന്റെ അഖണ്ഡതയെ ഭേദിച്ച് സൈനികകേന്ദ്രങ്ങളെ ആക്രമിക്കാനോ ഭീകരന്മാരെപ്പോലെ വിവേചനരഹിതമായി സിവിലിയന്മാരെ അപായപ്പെടുത്താനോ മുതിരാതെ, വിശ്വസനീയമായ മുന്നറിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപറേഷൻ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുന്നതിൽ ലക്ഷ്യം കണ്ടെന്ന് പാകിസ്താനുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ജമ്മു-കശ്മീർ വഴി ഭീകരരെ കടത്തി ഹീനമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന പാകിസ്താനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരകേന്ദ്രങ്ങളാണ് സൈന്യം ഉന്നമിട്ടത്. അതിർത്തി കടന്നുള്ള ഭീകരതയുടെ മുഖ്യപ്രായോജകരായ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ സംഘങ്ങളുടെ ഉന്നതനേതൃത്വങ്ങളെ അടയാളപ്പെടുത്തിയാണ് ഇന്ത്യൻസേന ആക്രമണലക്ഷ്യങ്ങൾ നിർണയിച്ചത്. പാകിസ്താനിൽ ജയ്ശെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപുർ, ലശ്കറെ ത്വയ്യിബയുടെ താവളമായ മുരിദ്കെ, ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രമായ സിയാൽകോട്ട് എന്നിവിടങ്ങളിലും പാക് അധീന കശ്മീരിലെ മുസഫറാബാദിലുമാണ് സൈന്യം കടന്നാക്രമണം നടത്തിയത്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ജയ്ശെ മുഹമ്മദ് ചീഫ് മസ്ഊദ് അസ്ഹറിന്റെ പതിനാലു ബന്ധുക്കളടക്കം 70 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ബഹാവൽപുർ, സെർജൽ തെഹ്റ കലാൻ, കോട്ട്ലി, മുസഫറാബാദ് എന്നിവിടങ്ങളിലെ ജയ്ശ് താവളങ്ങൾ, മുരിദ്കെ, ബർണാല മർകസ് അഹ് ലെ ഹദീസ്, മുസഫറാബാദ് എന്നിവിടങ്ങളിലെ ലശ്കർ കേന്ദ്രങ്ങൾ, മുസഫറാബാദിലെയും സിയാൽകോട്ടിലെയും ഹിസ്ബ് ക്യാമ്പുകൾ എന്നിവയാണ് ഇന്ത്യൻസേന ഓപറേഷൻ സിന്ദൂറിൽ തകർത്തത്. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലാകോട്ട് മിന്നലാക്രമണം ലക്ഷ്യം കണ്ടില്ലെന്ന് പരിഹസിച്ചിരുന്ന പാകിസ്താൻ ഇത്തവണ ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് അപവാദപ്രചാരണത്തിന് തുനിഞ്ഞില്ലെന്നതു ശ്രദ്ധേയമാണ്. ഇന്ത്യൻ വ്യോമസേനയുടെ മൂന്നു വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയതായി അവർ അവകാശപ്പെടുന്നു. നിയന്ത്രണരേഖക്ക് സമീപം സിവിലിയന്മാർക്ക് നേരെ വിവേചനരഹിതമായ വെടിവെപ്പ് തുടരുന്നുമുണ്ട്.
ഭീകരതയോട് സഹിഷ്ണുതയില്ലെന്ന ഇന്ത്യയുടെ നിലപാട് പ്രഖ്യാപനത്തിലും പ്രയോഗത്തിലും ഒന്നുതന്നെയെന്ന് ഓപറേഷൻ സിന്ദൂർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. അളന്നുമുറിച്ച അതിരുകവിയാത്ത ഓപറേഷനാണ് സൈന്യം മുതിർന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ആക്രമണത്തിന് പിന്നാലെ വിവിധ രാജ്യതലസ്ഥാനങ്ങളിൽ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികൾ വിശദീകരിച്ചു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദികൾക്കെതിരെ വസ്തുനിഷ്ഠമായ വിവരങ്ങളും ദൃക്സാക്ഷി വിവരണങ്ങളും കൈമാറി നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിൽ നിന്നൊഴിഞ്ഞുമാറി നിഷേധപ്രസ്താവനകളും ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു പാകിസ്താൻ. ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും അതിർത്തിയിൽ വെടിവെപ്പുമായി കൂടുതൽ പ്രകോപനത്തിനും അവർ മുതിർന്നു. ഈ നിഷേധാത്മകനിലപാട് പൊറുപ്പിക്കാനാവില്ലെന്ന തീർച്ചയിൽനിന്നാണ് ആക്രമണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ ആക്രമണത്തെ വിദേശരാജ്യങ്ങൾ പൊതുവെ തള്ളിപ്പറഞ്ഞിട്ടില്ല. ആക്രമണങ്ങൾ അതിരുവിടാതെ നിജപ്പെടുത്തണമെന്നും കൂടുതൽ സംഘർഷത്തിലേക്കും യുദ്ധത്തിലേക്കും ഇടയാക്കരുതെന്നും യു.എൻ ആവശ്യപ്പെട്ടു. അമേരിക്കയും ചൈനയും യൂറോപ്യൻ യൂനിയനും താൽപര്യപ്പെടുന്നതും അതുതന്നെ.
‘നീതി നടപ്പാക്കി’ എന്ന ഇന്ത്യൻസേനയുടെ ഉടൻ പ്രതികരണം അർഥവത്താണ്. വീരസൈന്യം വിജയിച്ചു. എന്നാൽ, പഹൽഗാമിലെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നു നീതിനിർവഹണം പൂർത്തീകരിക്കും വരെ ഭീകരഭീഷണിയിൽനിന്ന് രാജ്യം മുക്തമാകില്ല. അതിന് ഭരണകൂടവും ജനതയും ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങേണ്ട സന്ദർഭമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.