നീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാവുമോ?
text_fieldsഇക്കഴിഞ്ഞ മാർച്ച് 14ന് രാത്രി ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗികവസതിയുടെ ഔട്ട് ഹൗസിൽ തീപിടിത്തം നടന്നു. തീയണക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളും വീട്ടിലെ ജോലിക്കാരും അഗ്നിക്കിരയായ വസ്തുക്കളുടെ കൂട്ടത്തിൽ ചാക്കിൽ നിറച്ചുവെച്ച കറൻസിക്കെട്ടുകൾ കണ്ടു ഞെട്ടി. സംഭവം വാർത്തയായതിനെതുടർന്ന് അന്വേഷണമായി. അവസാനം സുപ്രീം കോടതി ഇടപെട്ട് മൂന്നംഗ കമീഷനെ വിശദാന്വേഷണത്തിനു നിയമിച്ചു. അടിയന്തരനടപടിയായി ജസ്റ്റിസ് വർമയെ ഡൽഹി ഹൈകോടതിയിൽനിന്ന് അലഹബാദ് ഹൈകോടതിയിലേക്കു സ്ഥലംമാറ്റുകയും ജുഡീഷ്യൽ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മൂന്നംഗ കമീഷൻ ഇക്കഴിഞ്ഞ ഞായറാഴ്ച ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് വർമയുടെ മറുപടിയും അതിൽ ചേർത്തിരുന്നു. തദടിസ്ഥാനത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാൻ മൂന്നു ദിവസംമാത്രം ബാക്കി നിൽക്കെ ആ റിപ്പോർട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സമർപ്പിച്ച് ജസ്റ്റിസ് വർമയെ ഇംപീച്ച് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുന്നു. ശിപാർശ രാഷ്ട്രപതി അംഗീകരിച്ചാൽ പാർലമെൻറ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കണം. അതിനു ആകെ അംഗസംഖ്യയുടെ കേവല ഭൂരിപക്ഷവും പ്രമേയം പരിഗണിക്കുന്ന സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിലൊന്നും തികഞ്ഞ പ്രത്യേക ഭൂരിപക്ഷം വേണം. അസാധാരണമായിരിക്കും പ്രസ്തുത നടപടി. ഇതിനു മുമ്പ് അഞ്ച് തവണ മാത്രമേ ജഡ്ജിമാർക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ നടന്നിട്ടുള്ളൂ.
ഇത്ര വലിയ പണക്കൂമ്പാരം എങ്ങനെ ഒരു ഹൈകോടതി ജഡ്ജിയുടെ വസതിയിൽ വന്നു എന്ന ചോദ്യത്തിന് ജസ്റ്റിസ് വർമ നൽകിയ വിശദീകരണങ്ങളൊന്നും അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. സാഹചര്യങ്ങൾ പരിശോധിച്ച ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് തന്നെ എടുത്തു പറഞ്ഞത്, സംഭവത്തിന്റെ പിറ്റേദിവസം രാവിലെതന്നെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്തിരുന്നുവെന്നും മറ്റാരും അതിനിടയിൽ അവിടെ പ്രവേശിച്ചിരുന്നില്ല എന്നുമുള്ള കാവൽക്കാരന്റെ സാക്ഷ്യമാണ്. ന്യായാധിപസമിതി പരിശോധിച്ച സാക്ഷി മൊഴികളും അഗ്നിശമന സേനക്കാരുടെ മൊഴികളുമെല്ലാം വെച്ച് അവർ എത്തിയ നിഗമനങ്ങളും നൽകിയ ശിപാർശയും സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് മുന്നോട്ട് പോയത്.
നിയമവാഴ്ചയുടെ കവചവും നീതി തേടുന്ന പൗരസഞ്ചയത്തിന്റെ അവസാനത്തെ ആശ്രയവും സ്റ്റേറ്റിന്റെ അനീതികൾക്കും അത്യാചാരങ്ങൾക്കും പോലും തടയിടുന്ന ഭരണഘടനയുടെ കാവലാളുമാണ് ജുഡീഷ്യറി. ഭരണഘടന സംരക്ഷണ ചുമതല കൂടുതൽ വഹിക്കേണ്ടത് വിചാരണകോടതികളെക്കാൾ ഉയർന്ന കോടതികളാണ്. വിചാരണകോടതികളെ അപേക്ഷിച്ച് വിശ്വാസ്യതയിലും നിഷ്കൃഷ്ടതയിലും ഏറെ മുന്നിലാണവ. പക്ഷേ, ജഡ്ജിമാരുടെ ആത്മനിഷ്ഠമായ വീക്ഷണങ്ങളും വ്യാഖ്യാന വൈജാത്യങ്ങളും വിധികളെ സ്വാധീനിക്കുന്നതിനു പുറമെ, ന്യായാധിപർ ഭൗതിക പ്രലോഭനങ്ങൾക്ക് വഴങ്ങി അവിഹിത താൽപര്യങ്ങൾക്കു ചൂട്ടുപിടിക്കുക കൂടി ചെയ്യുമോ എന്ന ഭയം പൗരർക്ക് വന്നുകഴിഞ്ഞാൽ അവിടെ തീരും ജുഡീഷ്യറിയുടെ വിശ്വാസ്യത. അതാണ് ജസ്റ്റിസ് വർമയുടെ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രവൃത്തിമൂലം അന്തസ്സിടിഞ്ഞത് ന്യായാധിപനല്ല, നീതിന്യായവ്യവസ്ഥക്കാണ്. അതുകൊണ്ടാണ് ഇംപീച്ച്മെന്റ് എന്ന അറ്റകൈ നിലപാടിലേക്ക് ചീഫ് ജസ്റ്റിസ് എത്തിയതും.
അതിനിടയിൽ കഴിഞ്ഞ ദിവസം 21 സുപ്രീംകോടതി ജഡ്ജിമാർ ആസ്തികൾ വെളിപ്പെടുത്തിയത് ഒരതിരു വരെ നീതിപീഠത്തിന്റെ വിശ്വാസ്യതയും സുതാര്യതയും എടുത്തുകാട്ടുന്ന നല്ല കീഴ്വഴക്കമാണ്. പൊതുജനത്തിന്റെ കോടതികളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ അത് സഹായിക്കും. ഇപ്പോൾ വെളിപ്പെടുത്തിയ വിവരങ്ങൾ നിലവിൽ വിവരാവകാശ നിയമമനുസരിച്ച് തന്നെ പൗരർക്ക് ശേഖരിക്കാവുന്നതാണ്. കാരണം പരമോന്നത കോടതിയുടെതന്നെ വിധിയനുസരിച്ച് ജഡ്ജിമാർ പൊതുസേവകർ എന്ന ഗണത്തിൽപെടും; അവരുടെ വിവരങ്ങൾ ആർക്കും ആവശ്യപ്പെട്ടു വാങ്ങാം. എന്നാൽ, സ്വമേധയാ ന്യായാധിപർ അതിനു തയാറായതാണ് ശ്രദ്ധേയമാവുന്നത്. ഇതിനു മുമ്പ് 2009ലും സുപ്രീംകോടതി ജഡ്ജിമാർ ആസ്തികൾ വെളിപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. അത് ഐച്ഛികമായിരുന്നതിനാൽ വലിയ ഫലം ഉണ്ടായില്ല. അതിനുവേണ്ടി തയാറാക്കിയ പോർട്ടൽ ഇതുവരെയും നിശ്ചലമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
സുപ്രീംകോടതിയിൽ ഇപ്പോഴുള്ള 33 ജഡ്ജിമാരും ഹൈകോടതികളിലെ ആയിരത്തിൽപരം പേരും ഉൾപ്പെടുന്ന ന്യായാധിപ സമൂഹത്തിന്റെ ഇടയിൽ അപവാദത്തിനും അപമാനത്തിനും ഒരൊറ്റയാളുണ്ടായാൽതന്നെ അത് ജുഡീഷ്യറിക്ക് തീരാകളങ്കം വരുത്തിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. യാദൃച്ഛികമായി പിടികൂടപ്പെട്ട ഒന്നു മാത്രമാണ് ജസ്റ്റിസ് വർമയുടെ കേസ്. അതുകൊണ്ടു തന്നെ നീതിപീഠത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചേ മതിയാവൂ. സന്ദർഭാനുസൃതം ഉയർന്നുപ്രവർത്തിച്ച ചീഫ് ജസ്റ്റിസും സുപ്രീംകോടതിയും സ്വധർമമാണ് നിർവഹിച്ചത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്കും സൽപ്പേരിനും ക്ഷതമേൽപിക്കുമ്പോൾ അടിയന്തര ചികിത്സ വിധിച്ച സുപ്രീംകോടതിയുടെ ശിപാർശയിൽ രാഷ്ട്രപതിയും തുടർന്ന് പാർലമെന്റും മേലൊപ്പ് ചാർത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.