ഇല്ല, ബലികഴിക്കില്ല കേരളം
text_fieldsകഴിഞ്ഞയിടെ പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നിൽ ഒരു പ്രാദേശിക വിഷയത്തിന്റെ മറവിൽ കഥാനായകനെ 'ബലിദാനി'യാക്കി മുതലെടുക്കാൻ തക്കംപാർത്തുനടക്കുന്ന കാവിസംഘടന നേതാവിനെ ചിത്രീകരിക്കുന്നുണ്ട്. ആ രംഗങ്ങൾ രാഷ്ട്രീയ ആക്ഷേപമെന്ന് കണ്ട് നാം ചിരിച്ചുതള്ളിയെങ്കിൽ കഴിഞ്ഞ ദിവസം ബലിദാനം സംബന്ധിച്ച് കേരളം കേട്ട ഒരു പരാമർശം അങ്ങനെ തമാശയായി കാണേണ്ടതല്ല. എന്തുകൊണ്ടെന്നാൽ, 'രാജ്യത്ത് എവിടെയും ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന് രാഷ്ട്രഭക്തിമാത്രം മതി. എന്നാൽ, കേരളത്തിൽ പ്രവർത്തിക്കുന്നതിന് രാഷ്ട്രഭക്തി, ബലിദാനം ചെയ്യുന്നതിനുള്ള സന്നദ്ധത, ധീരത എന്നീ മൂന്നു കാര്യങ്ങൾ വേണം' എന്ന് സംസ്ഥാനത്തുവന്ന് പ്രസംഗിച്ചത് രാജ്യത്തെ ആഭ്യന്തര മന്ത്രിയാണ്. ഒന്നും കാണാതെ ഇത്തരം കാര്യങ്ങൾ പറയുന്ന ആളല്ല അമിത് ഷായെന്ന് ബി.ജെ.പി നേതാവ് എന്ന നിലയിലും സംസ്ഥാന-കേന്ദ്ര ആഭ്യന്തരമന്ത്രിപദങ്ങളിലിരിക്കെ നടത്തിയ പ്രവർത്തനങ്ങളും നിരീക്ഷിച്ച ആർക്കും ബോധ്യമാവും. ഒട്ടനവധി രാഷ്ട്രീയ സംഘടന പ്രവർത്തകർ (ഭൂരിപക്ഷവും ഇടതുപക്ഷ പ്രവർത്തകർ) കേരളത്തിൽ സംഘ്പരിവാർ നടത്തിയ അറുകൊലക്കിരയായിട്ടുണ്ട് എന്ന സത്യം മറച്ചുവെച്ച് തന്റെ പാർട്ടി പ്രവർത്തകർ അപകടകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും ജീവൻ ബലികഴിക്കാൻപോലും സന്നദ്ധരാവണമെന്നും ഓർമിപ്പിക്കാൻ തിരഞ്ഞെടുത്തത് ബി.ജെ.പിയുടെ പട്ടികജാതി സമ്മേളനമാണ്.
ദലിതുകളെയും ആദിവാസി-പിന്നാക്ക സമുദായങ്ങളെയും സായുധവത്കരിച്ചാണ് ഗുജറാത്ത്, കണ്ഡമാൽ വംശഹത്യകളുൾപ്പെടെ രാജ്യത്തിന്റെ മറ്റു മേഖലകളിൽ സംഘ്പരിവാർ അവരുടെ ആക്രമണോത്സുക രാഷ്ട്രീയം പ്രാവർത്തികമാക്കിയത് എന്നിരിക്കെ പ്രസംഗം നടത്താൻ തിരഞ്ഞെടുത്ത വേദിയും പ്രാധാന്യമർഹിക്കുന്നു. ഏതാനും കൊല്ലം മുമ്പ് ഓണവേളയിൽ വാമനജയന്തി ആശംസ നേർന്ന് അപഹാസ്യനായ ഷാ അതു മനസ്സിലാക്കി ഈ പ്രസംഗവേദിയിൽ ഓണാശംസകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, മതേതരമായി ചിന്തിക്കാനും വർഗീയ ശക്തികളെ ചെറുത്തുനിൽക്കാനുമുള്ള കേരള സമൂഹത്തിന്റെ കഴിവിനെയും കരുത്തിനെയും ഇക്കാലമത്രയായിട്ടും അമിത് ഷാ മനസ്സിലാക്കിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾ, ദലിതുകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കുനേരെ ഏകപക്ഷീയ അതിക്രമങ്ങൾ അഴിച്ചുവിടുകയും ആ വിദ്വേഷ സാഹചര്യം മുതലാക്കി വോട്ടും അധികാരവും പിടിച്ചെടുക്കുകയും ചെയ്യുന്ന ബി.ജെ.പി കേരളത്തിലും അതെല്ലാം കിനാവു കാണുന്നുണ്ടെങ്കിലും സാധിക്കാതെ പോകുന്നു. പണവും വർഗീയ തന്ത്രങ്ങളും കണക്കറ്റ് ഒഴുക്കിയിട്ടും അമിത് ഷാ നേരിട്ടെത്തി റോഡ് ഷോ നയിച്ചിട്ടും കൈപ്പിടിയിലൊതുങ്ങി എന്ന് കരുതിയ മണ്ഡലങ്ങളിൽ പോലും ബി.ജെ.പി തോറ്റമ്പിയെന്നതോർക്കുക. കേരളം വല്ലാതെ മാറിയെന്നും മോശമായെന്നും അതികഠിനമായി വിശ്വസിക്കുന്ന ദോഷൈകദൃക്കുകൾക്കുപോലും നിഷേധിക്കാനാവില്ല വർഗീയ രാഷ്ട്രീയത്തെ അധികാരത്തിൽനിന്ന് അകറ്റി നിർത്താൻ അന്നും ഇന്നും മലയാളി പുലർത്തിവരുന്ന നിഷ്ഠ. നവോത്ഥാന നായികാനായകരും, രാഷ്ട്രീയ-സമുദായ സംഘടനകളും എഴുത്തുകാരും കലാപ്രവർത്തകരും മുതൽ സാധാരണക്കാരായ മത-മതേതര വിശ്വാസികളും ഒരുപാട് പ്രയത്നിച്ച് ഉരുവപ്പെടുത്തിയ മനസ്സാണിത്. അമ്പലമുറ്റത്ത് നടത്തിയ മാരകായുധ പരിശീലനത്തെ എതിർത്തതിന്റെ പേരിൽ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയ ക്ഷേത്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യരുടെ രക്തംവീണ മണ്ണാണിത്. വിദ്വേഷ പ്രചാരണങ്ങൾക്കും കുതന്ത്രങ്ങൾക്കും സ്വാഭാവികമായും സമൂഹത്തിൽ താൽക്കാലിക സ്വാധീനം സൃഷ്ടിക്കാനായേക്കും, പക്ഷേ, അമിത് ഷായും സംഘവും കൊതിക്കുന്ന മാറ്റം വരുത്താനാവില്ല തന്നെ.
എന്നിരിക്കിലും കനത്ത ജാഗ്രത പുലർത്താൻ സമയമായിരിക്കുന്നുവെന്ന് മതേതര രാഷ്ട്രീയ കേരളത്തിന് ലഭിച്ച മുന്നറിയിപ്പായിത്തന്നെ ആ പ്രസംഗത്തെ കാണേണ്ടിയിരിക്കുന്നു. കേരളത്തിൽ സീറ്റ് പിടിക്കാൻ പയറ്റിയ അടവുകളെല്ലാം വിഫലമായ നിലക്ക് കൈവിട്ട കളികളിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പ്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ സംഘടനകളും ചിന്തിക്കാൻപോലും അറയ്ക്കുന്ന കുതന്ത്രങ്ങളാണ് സംഘ്പരിവാർ എക്കാലവും പയറ്റിയിട്ടുള്ളത്. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനായി ബോംബ് നിർമാണ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നുവെന്ന് അതിലെല്ലാം ഭാഗമായിരുന്നുവെന്നവകാശപ്പെടുന്ന ഒരു മുൻ ആർ.എസ്.എസ് പ്രവർത്തകൻതന്നെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത് ഈയിടെയാണ്. വർഷങ്ങൾക്കുമുമ്പ് മലപ്പുറത്ത് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിലേക്ക് എറിഞ്ഞ് കലാപമുണ്ടാക്കാനായി ബോംബ് നിർമിച്ചുകൊണ്ടിരിക്കെ സ്ഫോടനമുണ്ടായി ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവമറിയുന്നവർക്ക് ആ വെളിപ്പെടുത്തലിൽ ഒട്ടും അതിശയവും തോന്നുന്നില്ല.
കേരളം കാത്തുപോരുന്ന മതേതര പ്രതിബദ്ധതയെ ബലികഴിക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പുപറയാമെങ്കിൽ സംഘ്പരിവാർ മെനയുന്ന തന്ത്രങ്ങളൊന്നും മേലിലും കേരളത്തിൽ ഫലംകാണില്ല. വർഗീയരാഷ്ട്രീയത്തിന് ബലിനൽകാനുള്ളതല്ല, ഇന്ത്യ എന്ന ആശയം നിലനിർത്തുന്നതിന് വിനിയോഗിക്കാനുള്ളതാണ് നമ്മുടെ ജീവിതവും ഊർജവുമെന്ന് ഓരോ മലയാളിയും മനസ്സിലുറപ്പിക്കണമെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.