Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വയം തോൽപിക്കുന്ന...

സ്വയം തോൽപിക്കുന്ന കോൺഗ്രസ്

text_fields
bookmark_border
സ്വയം തോൽപിക്കുന്ന കോൺഗ്രസ്
cancel

വെറുപ്പും വിദ്വേഷവും കനത്തുവരുന്ന ഇന്ത്യയിൽ ജനതയുടെ ചുവടുകളൊരുമിപ്പിച്ച് രാജ്യത്തെ ഐക്യച്ചരടിൽ കെട്ടാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ കാൽനടയാത്ര യജ്ഞത്തിലാണ്. ഒരു രാഷ്ട്രീയപാർട്ടി നേതാവിന്‍റെ പുതുമയാർന്ന ഈ ജനസമ്പർക്കപരിപാടി ഇതിനകം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ രാഷ്ട്രീയം സംബന്ധിച്ച ചർച്ചകളൊക്കെ ചുറ്റിത്തിരിയുന്നത് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ്. കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രതിയോഗികളെ എത്രമേൽ അസ്വസ്ഥപ്പെടുത്തുന്നുണ്ട് രാഹുലിന്‍റെ പദയാത്രയെന്ന് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി പാർലമെന്‍ററി താൽപര്യങ്ങളൊന്നുമില്ലാതെയാണ് ഇത്തരമൊരു യാത്ര ആസൂത്രണം ചെയ്തതെന്ന് കോൺഗ്രസ് പറയുമ്പോഴും 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാജ്യത്തിന്‍റെ മനസ്സളക്കാനും ഇളക്കാനും പ്രവർത്തകർക്ക് നവോന്മേഷം പകരാനും യാത്ര ഉപകരിക്കുമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം. അതു ശരിവെക്കും വിധമാണ് തമിഴ്നാട്ടിൽ തുടങ്ങി കേരളത്തിലൂടെ മുന്നേറുന്ന യാത്രയുടെ ഇതുവരെയുള്ള പ്രയാണം. ഈ യാത്രക്കാലയളവിൽ കടന്നുവരുന്ന സംഘടന തെരഞ്ഞെടുപ്പ് പാർട്ടിക്ക് വർധിത വീര്യം പകരുമെന്നും അകത്തും പുറത്തുമുള്ളവർ ഒരുപോലെ വിശ്വസിക്കുന്നു.

അങ്ങനെ നാടിളക്കിമറിച്ച് ജനമുന്നേറ്റയാത്ര തുടരുന്ന രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ പക്ഷേ, പാർട്ടിയിലെ നേതാക്കളുടെ മനസ്സിളക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നാണ് പാളയത്തിലെ പട തെളിയിക്കുന്നത്. യാത്ര ഏഴാം നാളെത്തിയപ്പോൾ ഗോവയിൽ നിന്നായിരുന്നു ആദ്യവെടി. അവിടെ കോൺഗ്രസിൽ ആകെയുള്ള 11 എം.എൽ.എ മാരിൽ മനസ്സ് ആടിനിന്ന മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ടുപേർ ബി.ജെ.പിയിലേക്ക് ചാടി. അതുകഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ വകയാണ് അടുത്ത പ്രഹരം. ഗാന്ധികുടുംബത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പാർട്ടി കണ്ടുവെച്ചതാണ്  ഗെഹ്ലോട്ടിനെ. അദ്ദേഹത്തെ പ്രസിഡന്‍റാക്കി ഉയർത്തുമ്പോൾ ഒഴിയുന്ന കസേര സചിൻ പൈലറ്റിനു നൽകിയാൽ ഒരു വെടിക്കു രണ്ടു തലവേദന തീർന്നു കിട്ടുമെന്ന ആശ്വാസത്തിലായിരുന്നു നേതൃത്വം. എന്നാൽ 'കക്ഷത്തിലുള്ളതു പോകുകയുമരുത്, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം' എന്ന മട്ടാണ് ഗെഹ്ലോട്ടിന്. അതുകൊണ്ടുതന്നെ അദ്ദേഹം ആദ്യം വോട്ടുറപ്പിച്ചത് മുഖ്യമന്ത്രി പദം കളയാതിരിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭ കക്ഷിയിലാണ്. അതു വിജയിച്ചതിന്‍റെ തെളിവാണ് പാർട്ടിയിലെ 82 എം.എൽ.എമാർ രാജിസമർപ്പിച്ച സംഭവം. നേരത്തേ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്താലും മുഖ്യമന്ത്രി പദം വിടില്ലെന്ന് കട്ടായം പറഞ്ഞ ഗെഹ്ലോട്ടിനെ ഒരാൾക്ക് ഒരു പദവി പാർട്ടി പ്രഖ്യാപിച്ച് രാഹുൽ അടക്കിയതായിരുന്നു. എന്നാൽ അതിനു വഴങ്ങി മുഖ്യമന്ത്രിയായി നിർദേശിക്കപ്പെടുന്ന സചിൻ പൈലറ്റിനെ അംഗീകരിക്കാനാവില്ലെന്ന വാശിയാണ് എം.എൽ.എമാരുടെ രാജിയിലേക്കു നയിച്ചത്. അങ്ങനെ പരിഹാരം മറ്റൊരു പ്രശ്നമായി മാറിയതോടെ കോൺഗ്രസ് നേതൃത്വം ഇടപെടുന്നുണ്ടെങ്കിലും ഇതുവരെയും വഴിയൊന്നും തെളിഞ്ഞിട്ടില്ല.

ബി.ജെ.പിയുടെ എതിരില്ലാ മുന്നേറ്റത്തിന് തടയിടുന്ന പ്രതിപക്ഷത്തെ ഏതു നീക്കത്തെയും ആശ്വാസത്തോടെയും ആവേശത്തോടെയും നോക്കിക്കാണുന്ന പാർട്ടിക്കകത്തും പുറത്തുമുള്ളവരെ ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് കോൺഗ്രസിന്‍റെ ജനിതകരോഗമായ തമ്മിൽപോര്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ആക്കം കൂടിവരുന്ന സന്ദർഭമാണിപ്പോൾ. ബിഹാറിൽ ബി.ജെ.പിയുടെ തുടൽ വലിച്ചെറിഞ്ഞ് കളംമാറിയ ജനതാദൾ യു വിന്‍റെ നിതീഷ്കുമാറും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കഴിഞ്ഞ ദിവസം കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയെ കണ്ട് പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് ചർച്ച നടത്തുകയും ഐക്യസമ്മേളനം വിളിച്ചുചേർക്കുകയും ചെയ്തതാണ്. സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തില്ലെങ്കിലും പുതിയ അധ്യക്ഷൻ നിലവിൽ വന്നശേഷം തെരഞ്ഞെടുപ്പ് സഖ്യമടക്കമുള്ള യോജിച്ച നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണ് സോണിയ ഗാന്ധി നൽകിയ വാഗ്ദാനം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള നീക്കം ഇതിനു സമാന്തരമായി വേറെയും നടക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷത്തിന് നവജീവൻ പകരാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുന്നതിനിടയിലാണ് കോൺഗ്രസിന്‍റെ കാൽച്ചുവട്ടിലെ മണ്ണുചോരുന്ന വിചിത്രമായ കാഴ്ച. പാർട്ടിയെ ഒന്നിച്ചു മുന്നോട്ടു നയിക്കേണ്ട അധ്യക്ഷന്‍റെ പദവിയിലേക്ക് മത്സരിക്കുന്നയാൾ സ്വന്തം തട്ടകത്തിൽ തന്നെ ഗ്രൂപ് രാഷ്ട്രീയത്തിന്‍റെ വിളവെടുക്കാൻ നോക്കുന്ന വിരോധാഭാസം. പാർട്ടിയുടെ കേന്ദ്രനിരീക്ഷകരെ തിരിച്ചയച്ച ദുരനുഭവത്തിൽ നിന്ന് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വം തന്നെ പുനരാലോചിക്കേണ്ട നിലയിലാണ് കോൺഗ്രസ്. പണ്ട് സീതാറാം കേസരിയെ മാറ്റി സോണിയ തന്നെ വരേണ്ടി വന്നപോലെ അറ്റകൈക്ക് രാഹുലിന് തന്നെ രംഗപ്രവേശനം ചെയ്യേണ്ടിവരുമോ എന്ന ഊഹവും ഉയരുന്നുണ്ട്. ഏതുവിധേനയും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ഭാരത് ജോഡോ ലക്ഷ്യം കാണും മുമ്പേ, പ്രതിയോഗികൾ പരിഹസിക്കുംപോലെ കോൺഗ്രസ് ഛോഡോ (കോൺഗ്രസ് വിടുക)യിലേക്ക് കാര്യങ്ങളെത്തും. ബി.ജെ.പി അതിനു തക്കം പാർത്തിരിക്കുമ്പോൾ വിശേഷിച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2022 september 27
Next Story