പിടിപ്പുകേടിന്റെ പെരുപ്പം
text_fieldsജനജീവിതത്തെ വരിഞ്ഞുമുറുക്കി സകല സാധനങ്ങളുടേയും വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന പണപ്പെരുപ്പം പരിധിവിട്ട് കുതിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കണ്ടിട്ടും സർക്കാർ കണ്ണടച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേർന്ന റിസർവ് ബാങ്കിന്റെ അടിയന്തര പണനയ സമിതി(എം.പി.സി) യോഗവും തൽഫലമായുണ്ടായ വായ്പ പലിശ നിരക്കുയർത്തലും. കോവിഡിന്റെ കടുത്ത പ്രതിസന്ധി ഘട്ടത്തിൽനിന്ന് സാധാരണക്കാർ പതിയെ കരകയറി വരുന്നതിനിടയിലാണ് അധിക ഭാരം വരുത്തിവെക്കുന്നതും സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതുമായ നിരക്കുയർത്തൽ. 2022 ജനുവരി മുതൽ മാർച്ചുവരെ കാലയളവിൽ റിസർവ് ബാങ്ക് പരമാവധി കണക്കാക്കുന്ന ആറു ശതമാനത്തിലും മുകളിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പ തോത്. ഈ വർഷം മാർച്ചിലെ പണപ്പെരുപ്പം 6.95 ശതമാനമെന്ന സമീപകാല റെക്കോഡിലെത്തി. ബുധനാഴ്ച സമാപിച്ച എം.പി.സി യോഗം ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവിടാൻ തയാറായില്ലെങ്കിലും 7.5 ശതമാനമായിരിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇതുകൂടി പരിഗണിച്ചാൽ പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇനിയും പലിശ നിരക്കുയർത്തേണ്ടി വന്നേക്കുമെന്നാണ് സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാധാരണക്കാരുടെ ജീവിതം അതിലൂടെ കൂടുതൽ ദുസ്സഹമാകുകയും ചെയ്യും. മൊത്തവില സൂചിക അടിസ്ഥാനമാക്കിയ വിലക്കയറ്റനിരക്ക് മാർച്ചിൽ 14.55 ശതമാനമാണ് വർധിച്ചത്, നാലു മാസത്തിനിടെ, ഏറ്റവും കൂടിയ നിരക്ക്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയ വിലക്കയറ്റ തോത് 6.95 ശതമാനവും വർധിച്ചു. ചില്ലറ വിൽപന രംഗത്താകട്ടെ, തുടർച്ചയായി വിലക്കയറ്റമുണ്ട്.
നിരക്കുയർത്തലിനെ ന്യായീകരിക്കാൻ അസംസ്കൃത എണ്ണവില വർധന, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ അന്താരാഷ്ട്ര സാഹചര്യങ്ങളെ ആർ.ബി.ഐ പഴിചാരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സൂചികകൾ വരുതിയിൽ നിൽക്കാത്തതിന് കാരണം സർക്കാറിന്റെ ഭരണപരമായ വീഴ്ചകളാണെന്ന് പകൽപോലെ വ്യക്തമാണ്. 2020 ഒക്ടോബറിൽ പണപ്പെരുപ്പം 7.61 ശതമാനമെന്ന റെക്കോഡിലെത്തിയിരുന്നു. അതിന് മുമ്പുള്ള ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയായിരുന്നു ഇത്. പോക്കറ്റ് കാലിയാക്കും വിധം ഭക്ഷ്യവില സൂചിക അതേ കാലയളവിൽ 11.07 ശതമാനത്തിലുമെത്തി. 2021 മേയിലാകട്ടെ വാർഷിക ചില്ലറ വില പണപ്പെരുപ്പം 6.3 ശതമാനമായി. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം (6.48 ശതമാനം) നഗരമേഖലയിലെ പണപ്പെരുപ്പത്തെ (6.04 ശതമാനം) ആ വർഷം മറികടക്കുകയും ചെയ്തു.
2016ലെ നോട്ട് നിരോധനം, 2017ലെ ചരക്ക് സേവന നികുതിയിലേക്കുള്ള തിരക്കിട്ട മാറ്റം, 2020 മാർച്ചിലെ അടിച്ചേൽപിക്കപ്പെട്ട കോവിഡ് ലോക്ഡൗൺ തുടങ്ങിയ അവധാനതയില്ലാത്ത പരിഷ്കാരങ്ങളുടെ തിരിച്ചടികൂടിയാണ് കൈവിട്ടുപോകുന്ന ധനകാര്യം. കള്ളപ്പണം തുടച്ചുനീക്കാൻ എന്ന പേരിൽ വിനിമയത്തിലുണ്ടായിരുന്ന 500,1000 രൂപ നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചതോടെ രാജ്യത്തെ ഓരോ മനുഷ്യനും അതുവരെയില്ലാത്ത ദുരനുഭവത്തിലൂടെയാണ് കടന്നുപോയത്. പ്രഖ്യാപിത ലക്ഷ്യം നൂറു ശതമാനവും പരാജയപ്പെട്ട പരിഷ്കാരത്തിൽ ജനങ്ങളുടെ വിനിമയശേഷി പൂർണമായും കവർച്ച ചെയ്യപ്പെട്ടു. കടുത്ത പണഞെരുക്കമായിരുന്നു ഫലം.
നിലവിലെ വാറ്റ് നികുതി സമ്പ്രദായം, ഒരു രാജ്യം ഒറ്റ നികുതി എന്ന മുദ്രാവാക്യമുയർത്തി ചരക്ക് സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറ്റിയതും വൻ തിരിച്ചടിയായി. അതിവിപുലവും എണ്ണമറ്റ വിപണി ഇടപാടുകളും നടക്കുന്ന രാജ്യത്ത് നടപ്പാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും ജി.എസ്.ടി മുട്ടിലിഴയുകയാണ്. ഇതിന് പിന്നാലെയാണ് കോവിഡ് പ്രതിസന്ധിയുടെ വരവ്. ആലോചനാലേശമില്ലാതെ നടപ്പാക്കിയ അശാസ്ത്രീയ ലോക്ഡൗൺ സർവ അവശ്യസാധനങ്ങളുടേയും വിതരണ ശൃംഖല തടസ്സപ്പെടുത്തിയത് പണപ്പെരുപ്പത്തിന് പ്രധാന കാരണമായെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.
മേക് ഇൻ ഇന്ത്യ, ആത്മനിർഭർ എന്നെല്ലാം വീരവാദം മുഴക്കുമ്പോഴും കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് 8.8 ദശലക്ഷം തൊഴിൽ നഷ്ടമുണ്ടായതായാണ് കണക്ക്. 13 വർഷത്തിനിടെ സ്വകാര്യ നിക്ഷേപം കുത്തനെ ഇടിഞ്ഞതായും സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) രേഖ വ്യക്തമാക്കുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പോഴൊന്നും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ അടിക്കടി പെട്രോൾ-ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നയവും പണപ്പെരുപ്പം കുത്തനെ ഉയർത്തിയ ഘടകമാണ്. ഇന്ധനവില കൂടുന്നത് ഓരോ സാധനങ്ങൾക്കും വിലക്കയറ്റമുണ്ടാക്കുമെന്നത് ലളിതയുക്തിയിൽ മനസ്സിലാകുന്ന കാര്യമായിട്ടും ദിനംതോറും വിലവർധിപ്പിച്ചുകൊണ്ടുള്ള കൊള്ള അവസാനിപ്പിക്കാനോ ഇന്ധനത്തിന്മേൽ രാജ്യം ചുമത്തുന്ന കനത്ത നികുതി പിൻവലിച്ച് ജനങ്ങൾക്ക് ആശ്വാസം പകരാനോ സർക്കാർ തയാറായിട്ടുമില്ല. തൊഴിലും വരുമാനവുമില്ലാതെ ജനങ്ങളുടെ ക്രയശേഷി ഗണ്യമായി കുറയുന്നതിനിടക്കും അവരെ വർഗീയമായി ഭിന്നിപ്പിച്ച് മുതലെടുപ്പിനുള്ള കുടില തന്ത്രങ്ങളും സർക്കാർ പയറ്റുന്നു. സാമ്പത്തിക രംഗം നേരെയാക്കുന്നതിനേക്കാൾ മുൻഗണന അതിനാണെന്നും വ്യക്തം. അമേരിക്കൻ നിയന്ത്രണത്തിലുള്ള ഐ.എം.എഫും ലോകബാങ്കും ആഗോളതലത്തിൽ നിശ്ചയിക്കുന്ന അതേ സാമ്പത്തിക മാനദണ്ഡങ്ങൾ കണ്ണുംപൂട്ടി രാജ്യത്ത് നടപ്പാക്കുന്നതിന്റെ അധികഭാരവും ജനങ്ങളിൽ വന്ന് പതിക്കുന്നു. പലിശ നിരക്കുയർത്തി പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ഒടുവിലത്തെ നീക്കം പൊടിക്കൈ മാത്രമാണ്. യഥാർഥത്തിൽ ചികിത്സ വേണ്ടത് സർക്കാറിന്റെ ഭരണപരമായ പിടിപ്പുകേടുകൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.