ഹിംസാത്മക ഹിന്ദുത്വയെ കയറൂരിവിട്ടാൽ
text_fieldsലോകത്തെ മതസ്വാതന്ത്ര്യം സംബന്ധിച്ച് അമേരിക്ക പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെക്കുറിച്ച പരാമർശത്തിൽ കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 2021ൽ ഇന്ത്യയിൽ മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ തോതിൽ കൊലയും ആക്രമണങ്ങളും ഭീഷണികളും ഉണ്ടായി എന്നായിരുന്നു റിപ്പോർട്ട്. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടക്കം വിവേചനപരവും വിദ്വേഷാത്മകവുമായ നെറിയില്ലാത്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും എടുത്തുപറഞ്ഞ റിപ്പോർട്ടിനെതിരെ നിശിതവിമർശനവുമായി ഇന്ത്യൻ വിദേശകാര്യ വക്താവ് രംഗത്തുവന്നു. ബഹുസ്വരസമൂഹമെന്ന നിലയിൽ ഇന്ത്യ മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്നുവെന്നും വംശീയവിവേചനത്തിൽ തങ്ങളും അത്ര മെച്ചമൊന്നുമല്ല എന്ന കാര്യം ഓർക്കണമെന്നും വക്താവ് ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഈ ആരോപണ പ്രത്യാരോപണത്തിന്റെ ചൂടാറും മുമ്പേ, സ്വന്തം നേതാക്കളുടെ മതനിന്ദയുടെ പേരിൽ ആഗോളതലത്തിൽ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും രക്ഷയില്ലാതെ വന്നപ്പോൾ ചൊട്ടുവിദ്യകളിലൂടെ തടിയൂരേണ്ട ഗതികേടിലെത്തിപ്പെടുകയും ചെയ്തിരിക്കുന്നു കേന്ദ്രസർക്കാർ.
കഴിഞ്ഞ മേയ് 26ന് 'ടൈംസ് നൗ' ചാനലിലെ അന്തിച്ചർച്ചയിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ മുസ്ലിം പ്രതിനിധിയോട് കടുത്ത ഭാഷയിൽ പ്രവാചകനെയും ഖുർആനെയും ഇസ്ലാമിനെയും അധിക്ഷേപിച്ചു. കാശി ഗ്യാൻവാപി പള്ളിയിലെ വുദു ഖാനയിൽ കണ്ടെത്തിയത് ജലധാരയോ ശിവലിംഗമോ എന്ന വാദപ്രതിവാദത്തിനിടയിലായിരുന്നു വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ബി.ജെ.പി നേതാവിന്റെ വിഷവമനം. ഇതിനു പിറകെ ഇതേ അഭിപ്രായങ്ങൾ ട്വീറ്റ് ചെയ്ത് ഡൽഹി ബി.ജെ.പി മാധ്യമവിഭാഗം മേധാവി നവീൻകുമാർ ജിൻഡാൽ സംഘ്പരിവാർ മനോഭാവം ആവർത്തിച്ചുറപ്പിച്ചു. എന്നാൽ, ഇന്ത്യൻ മുസ്ലിംകളെ അവഹേളിക്കാനെന്ന പേരിൽ നടത്തിയ മതനിന്ദാ പരാമർശങ്ങൾ കൈവിട്ടു പോകുകയായിരുന്നു. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശനം നടത്തിക്കൊണ്ടിരിക്കെ, ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി രാജ്യത്തിന്റെ പ്രതിഷേധം നേരിട്ട് രേഖാമൂലം നൽകുകയായിരുന്നു. ഈജിപ്തിലും സൗദിയിലും മോദിസർക്കാറിനെതിരായ ഹാഷ്ടാഗ് കാമ്പയിനുകൾ ട്വിറ്ററിൽ അഗ്രിമസ്ഥാനത്തെത്തി. സമൂഹമാധ്യമത്തിൽ പലരും ഇന്ത്യൻ ഉൽപന്നങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനവുമായി രംഗത്തുവന്നു. അങ്ങനെ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ നാണംകെടുത്തിയ വംശീയവിദ്വേഷ പ്രചാരണത്തെ തള്ളിപ്പറഞ്ഞും വിഷംതുപ്പിയവരെ പാർട്ടിയിൽനിന്നു തഴഞ്ഞും തടിയൂരാൻ ഭരണകക്ഷി നിർബന്ധിതമാകുകയായിരുന്നു.
മുസ്ലിംകളെ ആഭ്യന്തര ഭീഷണിയായി എണ്ണി അവരുടെ നിർമൂലനത്തിനും പേരും ചൂരും മായ്ച്ചുകളയുന്നതിനും തിരുതകൃതിയായ നീക്കങ്ങൾ നടത്തുന്ന സംഘ്പരിവാറിൽനിന്നും അവരുടെ രാഷ്ട്രീയവേദിയായ ബി.ജെ.പിയിൽനിന്നും ഇത്തരം ഉദീരണങ്ങൾ പുറത്തുവരുന്നത് ഇന്ത്യക്കാർക്ക് പുതുമയല്ല. മതവൈരവും വർഗീയതയും ആളിക്കത്തിക്കുന്ന ഇവർക്കെതിരായ പൊതുശബ്ദങ്ങൾ നേർത്തുവരുകയും ഹിന്ദുത്വവിദ്വേഷത്തിനെതിരായ പ്രതിരോധം അതിന്റെ ഇരകളുടെമാത്രം ആവശ്യമായി മാറുകയും ചെയ്ത സാഹചര്യത്തിൽ വിശേഷിച്ചും. ഹൈന്ദവതയെ ദേശീയതയും സംസ്കാരവുമായൊക്കെ കൂട്ടിക്കുഴച്ച് രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി നടത്തുന്ന ഈ ഉന്മൂലനരാഷ്ട്രീയത്തിനെതിരെ ആ മതത്തിനകത്തുനിന്നു കൂട്ടായൊരു മറുശബ്ദവും ഇന്നോളം ഉയർന്നിട്ടില്ല. ബാബരി മസ്ജിദ് തല്ലിത്തകർത്തും മുസ്ലിം, ക്രൈസ്തവ, ദലിത്, ആദിവാസി പിന്നാക്കക്കാരുടെ ഭരണഘടനാവകാശങ്ങൾ കവർന്നെടുത്തും നീങ്ങുന്ന ഹിന്ദുത്വക്കെതിരായ സംഘടിതമായ എതിർപ്പുകളൊന്നും പൊതുമണ്ഡലത്തിൽ നിന്നുണ്ടായിട്ടില്ല. എന്നല്ല, അപ്പോഴെല്ലാം ന്യൂനപക്ഷങ്ങളെ ഭരണഘടനാ, മതനിരപേക്ഷ പാഠങ്ങൾ പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവിടങ്ങളിൽനിന്നെല്ലാം ഉയർന്നുകേട്ടത്. ബാബരി മസ്ജിദ് തകർക്കുവോളവും അതിന്റെ സംരക്ഷണത്തിനു വായ്ത്താരിയിട്ടവരും കർസേവകരുടെ പള്ളിപൊളിയുടെ തൊട്ടുടനെ അതിനെ അപലപിച്ച് തൽസ്ഥാനത്ത് മസ്ജിദു പണിയാൻ ആവശ്യമുയർത്തുകയും ചെയ്ത പൊതുസമൂഹം പിന്നീട് എവിടെയെത്തിയെന്ന് തർക്കസ്ഥലം അപ്പടി രാമക്ഷേത്രത്തിനു പതിച്ചു നൽകിയ കോടതിവിധിയോടെ വ്യക്തമായതാണ്. ഇങ്ങനെ ആരും പിടിച്ചുകെട്ടാനില്ലാതെ, ബാബരിധ്വംസനത്തിന്റെ ചുവടുപിടിച്ച് കാശിയിലെയും മഥുരയിലെയും പള്ളികൾ പൊളിച്ചടുക്കാനും ഖുതുബ് മിനാറും താജ്മഹലും ഇങ്ങു ദക്ഷിണേന്ത്യയിൽ ശ്രീരംഗപട്ടണത്തെ മസ്ജിദും വരെ പിടിച്ചടക്കാനുമുള്ള ആക്രമണോത്സുക പരിപാടികളുമായി സംഘ്പരിവാർ മുന്നോട്ടുവരുന്നു. മുസ്ലിം പേരുകൾ മായ്ച്ചു കളയുന്നു. അവരെ രണ്ടാംകിട പൗരന്മാരായി കണ്ട്, അവരെ നാട്ടിൽനിന്നു പുറത്താക്കാനും വരുമാനമാർഗങ്ങൾ ഒന്നൊന്നായി വെട്ടിച്ചുരുക്കാനുമുള്ള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടന്നുവരുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ അപ്രസക്തമാക്കി നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള വഴി കൊട്ടിയടക്കുന്നു. സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളെപ്പോലും പാർലമെന്റിൽനിന്നു പടികടത്തി മുസ്ലിംമുക്ത കക്ഷിയായി സ്വയം മാറുന്നു. ഇങ്ങനെ മുസ്ലിംകളെ ഏതുവിധേനയും ഇല്ലായ്മചെയ്യാനുള്ള നീക്കത്തെ കയറൂരിവിട്ടാൽ ഹിന്ദുത്വർക്കു വൈരനിര്യാതന സുഖം ലഭിക്കുമെങ്കിലും രാജ്യത്തിനു അത് വരുത്തിവെക്കുന്ന നഷ്ടം എന്തായിരിക്കുമെന്ന് ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്നതാണ് ഇപ്പോഴത്തെ വിലക്ഷണ സംഭവവികാസങ്ങൾ. ഹിംസാത്മക ഹിന്ദുത്വയെ പിടിച്ചുകെട്ടിയില്ലെങ്കിൽ അത് ഇന്ത്യയെയും കൊണ്ടേ പോകൂ എന്നു തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം രാജ്യത്തിനകത്തെ ജനാധിപത്യ മതനിരപേക്ഷശക്തികൾ അടിയന്തരബാധ്യതയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.