ധനമന്ത്രിയുടെ തുറന്നുപറച്ചിൽ
text_fields15ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച, ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചട്ടം 300 പ്രകാരം സഭയിൽ നടത്തിയ പ്രസ്താവന സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച ആശങ്കകൾക്ക് ആക്കംകൂട്ടുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സാമ്പത്തികസംവിധാനത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഞെരുക്കിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 7000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറവുവരുത്തിയതും സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടിയോളം രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം നൽകാതെ കബളിപ്പിച്ചതും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ വായ്പപരിധി മൂന്നര ശതമാനമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാനത്തിന്റെ ധനകാര്യ അധികാരങ്ങളെയും അതുവഴി വികസന-ക്ഷേമ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്നും മന്ത്രിസഭയിൽ വ്യക്തമാക്കി. ഭരണഘടനയുടെ അന്തസ്സത്തക്ക് പുല്ലുവില കൽപിച്ചാണ്, കേന്ദ്ര സർക്കാർ പലപ്പോഴും പല നയങ്ങളും നടപ്പാക്കുന്നതെന്നത് ഓരോ ഇന്ത്യക്കാരന്റെയും അനുഭവമാണിന്ന്. സാമ്പത്തികരംഗത്ത് സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന തരത്തിലുള്ള 'പരിഷ്കാര'ങ്ങൾ ഭരണത്തിലേറിയതിന്റെ പിറ്റേന്നാൾതൊട്ടേ നടപ്പാക്കിത്തുടങ്ങിയതിന്റെ ഉദാഹരണങ്ങളും മുന്നിലുണ്ട്. തലകീഴായ ഈ 'സാമ്പത്തിക പരിഷ്കാര'ങ്ങൾ തുടർന്നാൽ സംസ്ഥാനങ്ങൾക്ക് നിത്യചെലവുകൾക്കുപോലും കേന്ദ്രത്തിന്റെ മുന്നിൽ കൈനീട്ടേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പാണ് മന്ത്രിയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ ധനമന്ത്രിയുടെ തുറന്നുപറച്ചിൽ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നു.
കിഫ്ബി, സാമൂഹിക പെൻഷൻ കമ്പനി എന്നിവക്കായെടുത്ത വായ്പ സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലെ പരാമർശങ്ങളും ജി.എസ്.ടി നഷ്ടപരിഹാരത്തിൽ ഇനിയും തീരുമാനമാകാത്തതുമാണ് ധനമന്ത്രിയെ ഇങ്ങനെയൊരു പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്നാണ് മനസ്സിലാകുന്നത്. കിഫ്ബിയുടെയും സാമൂഹിക പെൻഷൻ കമ്പനിയുടെയും പേരിലെടുക്കുന്ന വായ്പ സർക്കാറിന്റെ നേരിട്ടുള്ള ബാധ്യതയല്ലെന്നും, മറിച്ച് അത് ആകസ്മിക ബാധ്യതയാണെന്നുമാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതലേ ഇടതുപക്ഷം സ്വീകരിച്ച നിലപാട്. ഇതിനെ മുമ്പും സി.എ.ജി തള്ളിപ്പറഞ്ഞിട്ടുണ്ട്; അതുകൊണ്ടുതന്നെ മുൻ റിപ്പോർട്ടുകളിലും സമാന പരാമർശമുണ്ട്. തോമസ് ഐസക് ആ പരമാർശം ഒഴിവാക്കി അത് സഭയിൽവെച്ചത് വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരുന്നു. അത്രത്തോളം പോയില്ലെങ്കിലും ബാലഗോപാലും സി.എ.ജിയുടെ വാദത്തെ അംഗീകരിക്കാൻ തയാറല്ല. അക്കാര്യംകൂടി ഊന്നിപ്പറയുന്നുണ്ട് മേൽ പ്രസ്താവനയിൽ. ബജറ്റിനുപുറത്തുള്ള 'ആകസ്മിക കട'ങ്ങൾ സർക്കാറിന്റെ ബാധ്യതയാകുന്നതോടെ ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ വരുമെന്നാണ് മന്ത്രിയുടെ ന്യായം. ഈ നില തുടർന്നാൽ ക്ഷേമ പെൻഷനെപ്പോലും അത് ബാധിക്കുമത്രെ. ലൈഫ് മിഷൻ പോലുള്ള സർക്കാറിന്റെ അഭിമാന പദ്ധതികൾക്കും ക്ഷതമേൽക്കും; ആരോഗ്യ മേഖലയിലും കൂടുതൽ പണം ചെലവഴിക്കാനാവില്ല. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷാ സംവിധാനത്തിന്റെ ഭദ്രത തന്നെയും തകരും.
മന്ത്രി പറഞ്ഞതിൽ യാഥാർഥ്യമേറെയുണ്ട്; അതോടൊപ്പം, ഇടതുപക്ഷം അടിയന്തരമായി തിരുത്തേണ്ട അപ്രിയ സത്യങ്ങളുമുണ്ട്. വായ്പാപരിധി വെട്ടിക്കുറക്കുകയോ കേന്ദ്രസഹായം ചുരുങ്ങുകയോ ചെയ്താൽ അനിശ്ചിതത്വത്തിലാകുന്ന ക്ഷേമപെൻഷൻ അടക്കമുള്ള പദ്ധതികൾ എത്രമാത്രം സുരക്ഷിതമായിരിക്കും? ഈ നിലയിൽ ഈ പദ്ധതികൾ എത്രകാലം തുടരും? തീർച്ചയായും, കേന്ദ്രത്തിന്റെ ഈ നീക്കം രാഷ്ട്രീയപരം കൂടിയാണ്. അതിനാൽ, കേരളമടക്കമുള്ള 'പ്രതിപക്ഷ സംസ്ഥാന'ങ്ങൾ ഇതിനെ രാഷ്ട്രീയമായിക്കൂടി പ്രതിരോധിക്കേണ്ടതുണ്ട്; നിയമവഴിയും ആലോചിക്കേണ്ടതുണ്ട്. ജി.എസ്.ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത് രണ്ടുമാസം മുമ്പാണ്. നിയമനിർമാണം കേന്ദ്രത്തിന്റെ മാത്രം കുത്തകയാണെന്ന മിത്തിനെ പൊളിച്ച ആ വിധിന്യായത്തിൽ പറയുന്നത്, ഇക്കാലമത്രയും ഒരു സംസ്ഥാനവും ആ സങ്കൽപത്തെ ചോദ്യംചെയ്തില്ല എന്നാണ്. ഇനിയെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആ വഴിയിൽ നിയമപരമായി നീങ്ങേണ്ടതുണ്ട്. മറുവശത്ത്, ബജറ്റിതര വായ്പ സർക്കാറിന്റെ ബാധ്യതയല്ലെന്നുപറഞ്ഞ് ഇടതുസർക്കാറിന് ഒഴിഞ്ഞുമാറാനും കഴിയില്ല. സർക്കാറിനല്ലെങ്കിൽ പിന്നെ അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? വായ്പകൊണ്ട് മാത്രമാണ്, കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേമപെൻഷനുകളടക്കം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത എത്രത്തോളം ആശാസ്യകരമാണെന്നും ചിന്തിക്കേണ്ടതുണ്ട്. രണ്ട് പതിറ്റാണ്ടുമുമ്പ് കാൽലക്ഷം കോടി രൂപയായിരുന്ന സംസ്ഥാന പൊതുകടം ഇപ്പോൾ നാലുലക്ഷം കോടിയോടടുക്കുന്നു. ഇതിൽ പകുതിയെങ്കിലും ഏഴുവർഷത്തിനുള്ളിൽ അടച്ചുതീർക്കേണ്ടതാണ്. എടുക്കുന്ന വായ്പയിൽ 60 ശതമാനവും പോകുന്നത് നിത്യദാന ചെലവുകളായ പെൻഷൻ, ശമ്പളം, പലിശ എന്നീ ഇനങ്ങളിലും. വിഭവസമാഹരണത്തിന്റെ കാര്യത്തിലാണെങ്കിൽ മെല്ലെപ്പോക്ക് നയവുമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഫാഷിസം പോലെത്തന്നെ അപകടകരമാണ് സംസ്ഥാന സർക്കാറിന്റെ ഈ രംഗത്തെ നയവൈകല്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.