റോഹിങ്ക്യകളും പച്ചക്കരളുള്ള മനുഷ്യരാണ്
text_fieldsലോകത്ത് ഏറ്റവും നരകജീവിതം നയിക്കുന്ന അഭയാർഥി ജനതയേതാണ്? ഒരു സംശയവുമില്ല, റോഹിങ്ക്യൻ മുസ്ലിംകൾ തന്നെ. മ്യാന്മറിൽനിന്ന് വംശഹത്യക്കിരകളായി ആട്ടിപ്പായിക്കപ്പെട്ട ആ ജനത കഴിഞ്ഞ അന്താരാഷ്ട്ര അഭയാർഥിദിനത്തിൽ 'ഞങ്ങൾക്ക് നാട്ടിലേക്കു മടങ്ങാൻ അവസരമൊരുക്കൂ' എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തി. അതിന് ഒറ്റക്കാരണമേയുള്ളൂ; മ്യാന്മറിലെ അരക്ഷിതത്വത്തേക്കാൾ ദുസ്സഹമാണ് അഭയാർഥി ക്യാമ്പുകളിലെ ജീവിതം. മനുഷ്യരെന്ന പരിഗണനകളൊന്നും വകവെച്ചുകിട്ടാതെ തടങ്കൽപാളയങ്ങളിലും കാറ്റിനെപ്പോലും തടയാനാകാത്ത ദുർബല തമ്പുകളിലും ജീവിതം നരകിച്ചുതീർക്കുന്നതിനേക്കാൾ ഭേദം സ്വന്തം നാട്ടിൽ കൊല്ലപ്പെടുന്നതാണെന്ന് കരുതുന്നിടത്തോളം കനത്തിരിക്കുന്നു അവരുടെ ദുരന്തം. വേദനാപൂർവമായ ഈ സന്ദർഭത്തിലാണ് ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. കുടുസ്സുചേരികളിൽ താമസിക്കുന്ന 1100 റോഹിങ്ക്യകളെ പാവപ്പെട്ടവർക്കുവേണ്ടി സജ്ജമാക്കിയ ഫ്ലാറ്റുകളിലേക്കു മാറ്റുമെന്നും അവർക്ക് പൊലീസ് സൗകര്യങ്ങളും ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭയാർഥികളോട് ലോകം പുലർത്തുന്ന മാന്യതയുടെയും തുല്യതയുടെയും സമീപനം ആ വാക്കുകളിലുണ്ടായിരുന്നു.
ആഹ്ലാദകരവും അതിലുപരി ആശ്ചര്യകരവുമായിരുന്നു നഗരവികസന മന്ത്രിയുടെ പ്രസ്താവന. മോദി സർക്കാർ റോഹിങ്ക്യൻ സമൂഹത്തോട് പുലർത്തിപ്പോരുന്ന അവജ്ഞ അവസാനിപ്പിച്ച് അനുകമ്പാപൂർവമായ സമീപനം സ്വീകരിക്കാൻ തീരുമാനിച്ചുവോ എന്നതായിരുന്നു ആശ്ചര്യഹേതു. എന്നാൽ, പ്രതീക്ഷകൾക്ക് നിറംപകരുന്ന ഒന്നും ഈ സർക്കാറിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന ധാരണ അരക്കിട്ടുറപ്പിക്കുംവിധം മണിക്കൂറുകൾക്കുള്ളിൽ ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽനിന്ന് നഗരവികസനമന്ത്രിയെ ശാസിച്ചുകൊണ്ടുള്ള പ്രതികരണം പുറത്തുവന്നു. അശരണരായ അഭയാർഥികളെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യമെന്ന് ഹർദീപ് പുരി അഭിമാനത്തോടെ ഉണർത്തുമ്പോൾ അത് ശരിയല്ലെന്നും അഭയാർഥികെള രാജ്യത്തെ അപകടകാരികളായ ചിതലുകളായി വിശ്വസിക്കുന്നവരുടേതാണ് ഹിന്ദുത്വ ഭാരതമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. റോഹിങ്ക്യകളെ മ്യാന്മറിലേക്ക് പെെട്ടന്നുതന്നെ നാടുകടത്തുമെന്നും അതുവരെ നിലവിലെ തടങ്കൽപാളയങ്ങളിലോ താൽക്കാലിക തമ്പുകളിലോ മാത്രമേ താമസിപ്പിക്കൂ എന്ന നിലപാടും ആവർത്തിച്ചു. ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യർ യു.എൻ ഐഡന്റിറ്റിയുള്ളവരാണെങ്കിലും അതംഗീകരിച്ചുകൊണ്ട് അവർക്ക് അടിസ്ഥാനാവകാശങ്ങൾ നൽകാൻ ഇതുവരെ കേന്ദ്രസർക്കാർ സന്നദ്ധമായിട്ടില്ല. വിദേശ നയവും ആഭ്യന്തര രാഷ്ട്രീയ സമീപനവും കടുത്ത മുസ്ലിംവിരുദ്ധതയിൽ ഊട്ടപ്പെട്ടതിനാൽ അവരെ അവകാശങ്ങളുള്ള മനുഷ്യരായല്ല, എത്രയും വേഗം പുറത്താക്കേണ്ട അപകടകാരികളായ 'ചിതലു'കളായാണ് സർക്കാർ പരിഗണിക്കുന്നത്.
റോഹിങ്ക്യകളോട് അനുകമ്പാപൂർണമായ ഒരു പ്രസ്താവന വന്നപ്പോഴേക്കും ഏതു ഹിന്ദുത്വ സംഘടനകളോടും കിടപിടിക്കുംവിധം വിദ്വേഷ പ്രസ്താവനകളുമായി ആം ആദ്മി പാർട്ടിയും രംഗത്തുവന്നുവെന്നത് ഇന്ത്യയിൽ രൂഢമൂലമായിരിക്കുന്ന അഭയാർഥിവിരുദ്ധത -വിശേഷിച്ച് മുസ്ലിം അഭയാർഥികളോട്- വെളിപ്പെടുത്തുന്നു. ആപ് വക്താവ് സൗരഭ് ഭരദ്വാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞത് റോഹിങ്ക്യകൾ രാജ്യത്തിന് സുരക്ഷാഭീഷണിയാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരെ പുനരധിവസിപ്പിച്ചാൽ മതിയെന്നുമാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവരെ ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കുറച്ചുകൂടി കടുപ്പിച്ച നിലപാടെടുത്തു. ബി.ജെ.പി, ആപ് നേതാക്കളുടെ പ്രസ്താവനക്കെതിരെ ശബ്ദമുയർന്നത് കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരിയെയും ഡോ. ശശി തരൂരിനെയുംപോലെ ഏതാനും ചിലരിൽനിന്നു മാത്രമാണ്.
2012ലെയും 2017ലെയും വംശീയ ഉന്മൂലനത്തിൽനിന്ന് രക്ഷതേടിയെത്തിയ 40,000ത്തോളം റോഹിങ്ക്യകളാണ് നിലവിൽ രാജ്യത്ത് അധിവസിക്കുന്നത്. ലോകം അംഗീകരിച്ചതുപോലെ ഏത് അഭയാർഥിയും ഏതൊരു പൗരനെപ്പോലെയും പച്ചക്കരളും ആത്മാഭിമാനവുമുള്ള മനുഷ്യനാണെന്ന് അംഗീകരിക്കപ്പെടേണ്ടതുണ്ട്. റോഹിങ്ക്യൻ അഭയാർഥികൾക്ക് സമാധാനപരമായി മടങ്ങാൻ സാധിക്കുന്ന കാലംവരെ അവരുടെ ജീവിതം മെച്ചപ്പെടുത്താനും സുരക്ഷിത താമസസൗകര്യം ഉറപ്പുവരുത്താനുമുള്ള പദ്ധതിയിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. ബംഗ്ലാദേശ് നേതൃത്വം നൽകുന്ന പരിഹാരപരിശ്രമങ്ങൾക്ക് ശക്തിപകരാനും മ്യാന്മറിലെ മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിക്കാനുള്ള സമ്മർദങ്ങൾ ചെലുത്താനും ഇന്ത്യക്കു കഴിയും. പക്ഷേ, അതിന് കേന്ദ്രം പിന്തുടരേണ്ടത് ഹർദീപ് സിങ് പുരിയുടെ നിലപാടാണ്, ആഭ്യന്തര മന്ത്രാലയത്തിന്റേതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.