ആഹ്ലാദകരമായ വിധി
text_fieldsപൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിൽ നിന്നുവെന്നതിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി ജനാധിപത്യവാദികളെ ആഹ്ലാദിപ്പിക്കുന്നതാണ്. രാജ്യത്തിെൻറ അടിസ്ഥാന സങ്കൽപങ്ങളെ അട്ടിമറിക്കുന്ന പൗരത്വ നിയമത്തിനെതിരെ ഉയർന്ന സമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അത്യപൂർവമായ ജനകീയ ഉയിർപ്പായിരുന്നു. അചോദ്യ അരചന്മാരായി വിലസിയിരുന്ന മോദി–അമിത് ഷാ കൂട്ടുകെട്ട് അഭിമുഖീകരിച്ച ഏറ്റവും ശക്തമായ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു ആ പ്രക്ഷോഭം. സാർവദേശീയ തലത്തിൽതന്നെ അതു ശ്രദ്ധിക്കപ്പെട്ടു. കൂട്ടക്കൊലകളിലൂടെയും കലാപങ്ങളിലൂടെയും തങ്ങൾ അടിച്ചമർത്തിനിർത്തിയിരുന്ന മുസ്ലിം ജനസമൂഹത്തെ രണ്ടാംകിട പൗരന്മാരായി മാറ്റാനുള്ള ഔദ്യോഗിക പദ്ധതിയായിരുന്നു പൗരത്വ ഭേദഗതി നിയമം. കോൺഗ്രസും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം മാത്രമല്ല, മുസ്ലിം സംഘടനകൾ വരെ പകച്ചുപോയ ആ സന്ദർഭത്തിലാണ് പ്രതിശബ്ദത്തിെൻറ പ്രളയം സൃഷ്ടിച്ചുകൊണ്ട് ജാമിഅയിലെയും അലീഗഢിലെയും വിദ്യാർഥികൾ പ്രതിഷേധത്തിെൻറ ജ്വാല തെളിയിച്ചത്. രാജ്യമാസകലം അത് ഏറ്റെടുത്തു.
കാമ്പസുകളും തെരുവുകളും തീക്ഷ്ണ സമരങ്ങളുടെ വേദിയായി. സ്വയം സംസാരിക്കാൻ കഴിയുന്ന സമുദായമാണ് തങ്ങളെന്ന് മുസ്ലിം ജനത തെളിയിച്ചു. സ്വാഭാവികമായും മുസ്ലിംകളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന സംഘ്പരിവാരത്തിന് ഇതു ഗൗരവപ്പെട്ട പ്രശ്നം തന്നെയാണ്. പൗരത്വ സമരത്തെ അപകീർത്തിപ്പെടുത്തുകയും തകർക്കുകയുമായിരുന്നു അവരുടെ ആലോചന. അതിനായി ആസൂത്രണം ചെയ്യപ്പെട്ട അനേകം വിധ്വംസക ഏർപ്പാടുകളിലൊന്നായിരുന്നു ഡൽഹി കലാപം. കേന്ദ്ര മന്ത്രിമാരിൽ ചിലർ തന്നെ അതിനെ ആളിക്കത്തിക്കുന്ന രീതിയിൽ സംസാരിച്ചു. കലാപാനന്തരം അക്രമത്തിന് കാരണക്കാരായവരെ പിടികൂടുന്നതിനുപകരം പൗരത്വ സമരക്കാരെ വ്യാപകമായി വേട്ടയാടാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് തുനിഞ്ഞത്. പൗരത്വ സമരത്തിെൻറ മുൻനിരക്കാരായ വിദ്യാർഥികളെ വ്യാപകമായി വേട്ടയാടി. ഗർഭിണിയായ സഫൂറ സർഗാരിനെ വരെ തടവിലിട്ടു. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട പരശ്ശതം വിദ്യാർഥി നേതാക്കളിൽ മൂന്നു പേർക്കാണ്– ആസിഫ് ഇഖ്ബാൽ തൻഹ, ദേവംഗന കലിത, നതാഷ നർവാൾ– ചൊവ്വാഴ്ച ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി വിധിയിൽ പറയുന്ന കാര്യങ്ങളാണ് കൂടുതൽ പ്രസക്തമായിട്ടുള്ളത്. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യേദ്രാഹ കുറ്റമല്ല, അതിശയോക്തി കലർത്തി പെരുപ്പിച്ച് വലിച്ചുനീട്ടിയതാണ് ഡൽഹി പൊലീസിെൻറ കുറ്റപത്രം; കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്കു മാത്രമേ കാണാനാവൂ; വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള വ്യഗ്രതക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലെ അതിർവരമ്പ് മാഞ്ഞുപോകരുത്; ഈ മനോഗതി തുടർന്നാൽ ജനാധിപത്യം അപകടപ്പെടും; പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്; ഭീകരപ്രവർത്തന നിരോധന നിയമമായ യു.എ.പി.എയുടെ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള ഭീകര ചെയ്തിയല്ല പ്രതിഷേധം; എതിർപ്പുകൾ ഞെരിച്ചമർത്താൻ യു.എ.പി.എ ഉപയോഗിക്കരുത്; തലസ്ഥാനത്തെ ഒരു സർവകലാശാല വളപ്പിൽനിന്ന് ഒരുപറ്റം വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയാൽ ഉലഞ്ഞുപോകുന്നതല്ല രാജ്യത്തിെൻറ അടിത്തറയെന്ന് മനസ്സിലാക്കണം– ഇങ്ങനെ പോകുന്നു വിധിപ്രസ്താവത്തിലെ വരികൾ.
മൂന്നു വിദ്യാർഥി നേതാക്കൾക്ക് ജാമ്യം ലഭിച്ചുവെന്നതു പോലെ പ്രധാനപ്പെട്ടതാണ് വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജയറാം ഭംഭാനി എന്നിവർ രേഖപ്പെടുത്തിയ ആശയങ്ങൾ. രാജ്യത്തിെൻറ ജനാധിപത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ആ വിധി. അത്തരമൊരു വിധി പ്രസരിപ്പിക്കുന്ന വിശാല ആശയത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണ് സാധാരണഗതിയിൽ ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. എന്നാൽ, നരേന്ദ്ര മോദി സർക്കാറിൽനിന്ന് അത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഈ വിധി പറഞ്ഞ ജഡ്ജിമാരെ സ്ഥലംമാറ്റാനോ അല്ലെങ്കിൽ അവർക്കെതിരെ ഉപായത്തിൽ എന്തെങ്കിലും നടപടികൾ ഒപ്പിക്കാനോ പറ്റുമോ എന്നായിരിക്കും അവർ ഇപ്പോൾ ആലോചിക്കുന്നുണ്ടാവുക.
മോദി അധികാരത്തിൽ വന്ന ശേഷം കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ വരെ പ്രത്യേക രീതിയിൽ പ്രവർത്തിക്കുന്നു എന്ന വിമർശനം വ്യാപകമാണ്. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ കോടതിയുടെ പോക്കിൽ അസംതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി പത്രസമ്മേളനം വിളിക്കുന്നതും അവർ വിമർശനത്തിെൻറ വിരൽ ചൂണ്ടിയ ചീഫ് ജസ്റ്റിസ് വിരമിച്ചശേഷം രാജ്യസഭാ എം.പിയാകുന്നതും നാം കണ്ടതാണ്. രാജ്യ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ സംഭവങ്ങളായിരുന്നു അത്. അതായത്, ജനാധിപത്യത്തിെൻറ അവസാനത്തെ അത്താണിയായ കോടതികൾപോലും ഹിന്ദുത്വവത്കരണത്തിെൻറ ബുൾഡോസറിനടിയിൽപെട്ട് ഞെരിയുന്നു എന്ന യാഥാർഥ്യം നാം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് ഡൽഹി ഹൈകോടതിയുടെ പുതിയ വിധി വരുന്നത്. ഒരാഴ്ച മുമ്പാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ വിനോദ് ദുവക്കെതിരായ രാജ്യേദ്രാഹ കേസ് റദ്ദു ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നത്. അതായത്, കോടതികളിൽ നിങ്ങൾക്ക് പ്രതീക്ഷകളാകാം എന്ന സന്ദേശം നൽകുന്ന ഇടപെടലുകൾ കോടതികളുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്. അതായത്, അടിച്ചേൽപിക്കപ്പെട്ട നിശ്ശബ്ദതയുടെ തണലിൽ വിരാജിച്ചിരുന്ന മോദി–ഷാ ടീമിനെതിരെ പലവിധത്തിലുള്ള ശബ്ദങ്ങൾ രാജ്യത്തുനിന്നുയരുന്ന സന്ദർഭത്തിൽ തന്നെയാണ് ആ വികാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കോടതിയും പെരുമാറുന്നത്. അതായത്, തെരുവിലെ ശബ്ദങ്ങളും ജനകീയ അഭിപ്രായങ്ങളും കോടതികൾക്കും ആത്്മവിശ്വാസം നൽകുന്നുണ്ട് എന്നതാണത് തെളിയിക്കുന്നത്. അതിനാൽ, തെരുവിലെ വിളക്ക് കെടാതിരിക്കാനാണ് ജനാധിപത്യവാദികൾ ശ്രമിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.