മരവിപ്പിക്കുക കേന്ദ്രത്തെയോ കർഷകപ്രക്ഷോഭത്തെയോ?
text_fieldsവിവാദ കാർഷികനിയമങ്ങൾ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചൊവ്വാഴ്ച വിധി ആരെ രക്ഷിക്കാൻ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. തലസ്ഥാനത്തെ പ്രക്ഷോഭത്തിൽ മുക്കിയ കർഷകരോഷത്തെ പിരിച്ചയക്കാനുള്ള സൂത്രമായി ഇതു കണ്ടതുകൊണ്ടാവാം സമരം തുടരുമെന്നും റിപ്പബ്ലിക്ദിനത്തിലെ സമാന്തര കർഷകപരേഡുമായി മുന്നോട്ടുപോകുമെന്നുമുള്ള ഉറച്ച നിശ്ചയത്തിലാണ് കർഷകസംഘടനകൾ. വിധി മരവിപ്പിച്ചു എന്നതല്ലാതെ നിയമത്തിെൻറ മെറിറ്റിലോ കേന്ദ്രം നിയമം കൊണ്ടുവന്ന രീതിയെക്കുറിച്ചോ പരമോന്നത നീതിപീഠം അഭിപ്രായമൊന്നും പറഞ്ഞില്ല.
വിഷയം പഠിക്കാൻ ഒരു സമിതിയെ ഏർപ്പെടുത്തുകയും റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസത്തെ കാലയളവ് അനുവദിക്കുകയുമായിരുന്നു. പഠനസമിതിയുടെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായതും അംഗങ്ങളെല്ലാം വിവാദനിയമങ്ങളെ പിന്തുണക്കുന്നവരായതും പ്രശ്നപരിഹാരത്തിലേക്ക് അതെത്തുകയില്ലെന്നതിെൻറ തെളിവാണെന്ന് അഭിപ്രായമുയർന്നു കഴിഞ്ഞു. തലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ പൗരത്വ ഭേദഗതിനിയമ വിരുദ്ധ പ്രക്ഷോഭത്തിൽനിന്നു വ്യത്യസ്തമായി കർഷകസമരത്തിന് രക്തരഹിതമായ ഒരു താൽക്കാലിക വിരാമമോ ഇടവേളയോ കുറിക്കാൻ സുപ്രീംകോടതി വിധി വഴിതുറന്നേക്കും.
നിയമം താൽക്കാലികമായി മരവിപ്പിച്ച് പ്രക്ഷോഭക്കാരുടെ ആവശ്യങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനത്തെ സമരക്കാരുടെ നേട്ടമായി എണ്ണിക്കൊള്ളാൻ സുപ്രീംകോടതി പറയുന്നുണ്ട്. അതുപോലെ, നിയമത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു മാസത്തെ ഇടവേള നൽകിയതോടെ കേന്ദ്രസർക്കാറിന് വലിയൊരു സമാശ്വാസത്തിനുള്ള ഇടവേള കൂടി ലഭിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ, വിവാദനിയമത്തിൽനിന്നു തലയൂരാതെ, പ്രതിസന്ധിയുടെ പന്ത് സമരക്കാരുടെ കോർട്ടിലെത്തിക്കാൻ കോടതിവിധിയിലൂടെ കഴിഞ്ഞു എന്നു പറയാം. നിയമം നടപ്പിലാക്കാത്ത രണ്ടു മാസക്കാലാവധിയിൽ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നതു പ്രക്ഷോഭത്തിനിറങ്ങിയ സംഘടനകളെയാകും പ്രതിസന്ധിയിലാക്കുക.
അളമുട്ടി സമരത്തിനിറങ്ങിയ പഞ്ചാബിലെയും ഹിന്ദി ബെൽറ്റിലെയും കർഷകർ മോദി സർക്കാറിനെ തെല്ലൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. എന്നാൽ ജീവിതം ദുരന്തമുഖത്തെത്തിയതു കണ്ട് ജീവന്മരണ പോരാട്ടത്തിനിറങ്ങിത്തിരിച്ചവരുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനല്ല, അവരുടെ രാഷ്ട്രീയ ദുരുദ്ദേശ്യം ചികഞ്ഞു പുറത്തിടാനും തീവ്രവാദി, ദേശവിരുദ്ധ മുദ്ര കുത്താനുമാണ് കേന്ദ്രസർക്കാറിെൻറ പ്രതിനിധികളും ഭരണകക്ഷിയും ചെയ്തുകൊണ്ടിരുന്നത്.
എന്നിട്ടും ജീവിതത്തെ ബാധിക്കുന്ന നിയമം പിൻവലിച്ചു പഴയ തൽസ്ഥിതി പുനഃസ്ഥാപിക്കാത്ത മറ്റൊന്നിനും തയാറല്ലെന്നു കർഷകർ ആവർത്തിച്ചു വ്യക്തമാക്കി. ഏറ്റവുമൊടുവിൽ സുപ്രീംകോടതി പഠനസമിതിയെ നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചപ്പോഴും ഗവൺമെൻറുമായല്ലാെത ആരുമായും ചർച്ചക്കില്ലെന്നു സമരക്കാർ ആണയിടുന്നു. അതുകൊണ്ടുതന്നെ, സുപ്രീംകോടതി ശ്രമം വിജയിക്കുമോ എന്നു കണ്ടറിയണം. അതേസമയം, ജമ്മു-കശ്മീർ, പൗരത്വഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളെ അധികാരത്തിെൻറ മുഷ്കുകൊണ്ട് അടിച്ചമർത്തിയ ഭരണകൂടം സമാനരീതിയിൽ കർഷകസമരത്തെ കൈകാര്യം ചെയ്യാൻ പ്രയാസകരമാണെന്ന് തുടക്കത്തിലേ മനസ്സിലാക്കി.
എങ്കിലും സമരത്തിെൻറ ആത്മവീര്യം കെടുത്താനുള്ള നീക്കങ്ങളിൽനിന്നു ഭരണക്കാരും അവരുടെ പാർട്ടിയും അധീനതയിലുള്ള മാധ്യമങ്ങളും പിന്തിരിഞ്ഞില്ല. അതാവെട്ട, നഷ്ടത്തിൽ കലാശിക്കുകയാണ് ചെയ്തത്. പഞ്ചാബിലെ ശിരോമണി അകാലിദൾ, രാജസ്ഥാനിലെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എന്നീ സഖ്യകക്ഷികൾ ബി.ജെ.പി മുന്നണി വിട്ടുപോയി. ഹരിയാനയിൽ സഖ്യകക്ഷിയായ ജൻനായക് ജനതാപാർട്ടി ഉടക്കിനിൽക്കെ, ജനപിന്തുണ ചോരുന്നതായാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിച്ചത്.
സമരത്തിെൻറ നിറംകെടുത്താനുള്ള പ്രതിയോഗികളുടെ ശ്രമങ്ങളെ പ്രക്ഷോഭക്കാർ കഴിഞ്ഞ ദിവസം കായികമായിത്തന്നെ നേരിട്ടത് അക്രമാസക്തമായിത്തീരുകയും ചെയ്തു. അടുത്ത വർഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ ബി.ജെ.പിയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കൂടൊഴിഞ്ഞുപോകുകയും ജനരോഷത്തിനിടെ നാട്ടിൽ തലയുയർത്താൻ പറ്റാത്ത പരുവത്തിൽ പാർട്ടി എത്തിപ്പെടുകയും ചെയ്തു.
യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സമരത്തിനു പിന്തുണയേറുന്നത് ബി.ജെ.പിക്കു കാര്യമായ ക്ഷീണം വരുത്തും. കശ്മീർ, പൗരത്വഭേദഗതി നിയമങ്ങൾക്കെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾക്ക് വംശീയമാനം നൽകാനും ഹിന്ദുത്വവികാരമുയർത്തി, ക്രമസമാധാനപ്രശ്നത്തിലേക്ക് വഴിമാറ്റി കൈകാര്യം ചെയ്യാൻ കേന്ദ്രത്തിനായിരുന്നു. കശ്മീരിലെ എതിർപ്പിനെ പട്ടാളത്തെയും പൗരത്വപ്രക്ഷോഭകാരികളെ കരിനിയമങ്ങളുപയോഗിച്ചും അമർച്ച ചെയ്യാനായത് അതുകൊണ്ടുകൂടിയാണ്. അത്തരത്തിലേക്ക് കർഷകരെ സമരത്തെ മാറ്റിയെടുക്കാൻ കഴിയാതിരിക്കെയാണ് കോടതിയുടെ ഇടപെടൽ സാേങ്കതികമായി കേന്ദ്രത്തിെൻറ രക്ഷക്കെത്തുന്നത്.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സമാന്തര പരേഡ് അടക്കമുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടുനീങ്ങാനാണ് കർഷകരുടെ തീരുമാനം. കേന്ദ്രമാകെട്ട, സമരത്തെ ഖലിസ്താൻതീവ്രവാദി സ്വാധീനത്തിലേക്ക് ന്യൂനീകരിച്ചുള്ള പ്രചാരണത്തിന് സുപ്രീംകോടതിയിൽ ഉന്നയിച്ച് സാധുതയുണ്ടാക്കുകയും ചെയ്തു.
കോടതിവിധിയുടെ പിൻബലത്തിൽ മരവിക്കാനിടയുള്ള സമരനിരയിൽ വിള്ളലുണ്ടാക്കിയും പിന്നെയും ഉറച്ചുനിൽക്കുന്നവരെ ഉടച്ചുകളയാനുള്ള പഴുതുതേടിയും പ്രതിശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുകയെന്നാണ് മുന്നനുഭവങ്ങൾ പറയുന്നത്. അതുകൊണ്ട്, നിയമം മരവിപ്പിച്ചുള്ള കോടതിവിധി കേന്ദ്രത്തിെൻറ കർഷകവിരുദ്ധ നീക്കങ്ങളെേയാ അതോ, അതിനെതിരായ കർഷകലക്ഷങ്ങളുടെ പ്രക്ഷോഭത്തെയോ മരവിപ്പിച്ചു നിർത്തുക എന്നു കാത്തിരുന്നുതന്നെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.