ലോകനിയമങ്ങളെയാണ് ഇസ്രായേൽ ധിക്കരിക്കുന്നത്
text_fieldsഅധിനിവേശ ക്രൂരത, വംശഹത്യ, യുദ്ധക്കുറ്റം, വിവേചനം, മാനവരാശിക്കെതിരായ പാതകം- പൈശാചികതയുടെ എല്ലാ മാനങ്ങളും ജറൂസലമിൽ മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് പ്രയോഗിക്കുകയാണ് ഇസ്രായേൽ. അവിടെ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാൻ സയണിസ്റ്റ് ഭരണകൂടം നീക്കം തുടങ്ങിയത് ഇരകളുടെ പ്രതിഷേധത്തിലേക്കും ചെറുത്തുനിൽപിലേക്കും നയിച്ചത് സ്വാഭാവികം. എന്നാൽ, അതെല്ലാം ഇസ്രായേൽ സേന അടിച്ചമർത്തുന്നതും ലോകം കാണുന്നു. മസ്ജിദുൽ അഖ്സയിൽ കയറി അവർ നടത്തിയ അതിക്രമം മൂലം 200 ലധികംഫലസ്തീനികൾക്ക് പരിക്കേറ്റു. പീഡിതരായവർക്കുനേരെ റമദാൻ മാസത്തിൽ നടക്കുന്ന ക്രൂരതകൾ ലോകം വൈകിമാത്രമേ ശ്രദ്ധിച്ചു തുടങ്ങിയിട്ടുള്ളൂ താനും. ഒരു നിലക്കും ന്യായീകരിക്കാനാകാത്ത സയണിസ്റ്റ് നിഷ്ഠുരത കണ്ടുനിൽക്കുന്നതുപോലും പാതകമാണ്. പതിറ്റാണ്ടുകളായി ഫലസ്തീനികൾ താമസിച്ചുവരുന്ന വീടുകൾ ഒഴിയണമെന്ന് ഇസ്രായേൽ ഭരണകൂടം ആവശ്യപ്പെടുന്നു. അെതല്ലാം ജൂതരാഷ്ട്രത്തിന്റെ ഭൂമിയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇസ്രായേൽ കോടതികൾ, സുപ്രീംകോടതി വരെ, നിയമവിരുദ്ധമായ ഈ നീക്കങ്ങൾക്ക് സാധുത നൽകുന്നു. ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ വീടുണ്ടാക്കാൻ അനുമതി നിഷേധിക്കുന്നു. ഉള്ള വീടുകൾ പൊളിച്ചുനീക്കുന്നു. കുടുംബങ്ങളിലെ അംഗങ്ങളെ (കുട്ടികളെ അടക്കം) വേർപെടുത്തുന്നു. തോന്നിയപോലെ വെടിവെക്കുന്നു. മർദിക്കുന്നു. ഫലസ്തീനി വീടുകളിലേക്ക് മാലിന്യം എറിയുന്നു. കുട്ടികളെപ്പോലും പാതിരാക്ക് ഉണർത്തി പുറത്താക്കുന്നു. നായ്ക്കളെ അഴിച്ചുവിടുന്നു. തൊഴിൽതേടി സഞ്ചരിക്കുന്നവരെ പിടികൂടി ശിക്ഷിക്കുന്നു. കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. ജീവിക്കാനനുവദിക്കാതെ ആട്ടിയകറ്റുകയാണ് തന്ത്രം. ശൈഖ് ജർറാഹിലെ ഏഴുവീടുകളിലെ 17 കുട്ടികളടക്കം 58പേരെ വീടുകളിൽനിന്ന് പുറത്താക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. ഇത് ഇവിടെ തീരില്ലെന്നും ആ പ്രദേശമത്രയും ഒഴിപ്പിച്ചെടുക്കാൻ തീരുമാനമായിക്കഴിഞ്ഞെന്നും അവിടെയും കാര്യങ്ങൾ നിൽക്കില്ലെന്നും ഉറപ്പാണ്.
ഇസ്രായേലിന്റെ ഹിംസാത്മക അധിനിവേശത്തിൽനിന്ന് ഏഴരലക്ഷത്തോളം ഫലസ്തീനികളാണ് 1948ൽ പലായനം ചെയ്തത്. അവർ വിവിധ പ്രദേശങ്ങളിൽ അഭയാർഥികളായി. ശൈഖ് ജർറാഹ് പ്രദേശമടക്കം ജോർഡന്റെ പക്കലായിരുന്നതിനാൽ അവിടെ എത്തിയ അഭയാർഥികൾക്ക് ജോർഡൻ വീടുകൾ നൽകി. 1956ൽ ജോർഡൻ സർക്കാറും യു.എൻ ഏജൻസിയും ജറൂസലമിലെ ഫലസ്തീൻ കുടുംബങ്ങൾക്ക് മൂന്നു വർഷത്തിനുശേഷം വീടുകളുടെ ഉടമസ്ഥത നൽകാൻ കരാറുണ്ടാക്കി. 1959ൽ ആ വീടുകൾ നിയമപരമായി ഫലസ്തീനികളുടേതായി. 1967ലെ ഇസ്രായേൽ ആക്രമണത്തിൽ കിഴക്കൻ ജറൂസലം സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായതിനെ തുടർന്ന് 1970കളിൽ ജൂതസംഘങ്ങൾ ശൈഖ് ജർറാഹിലേതടക്കമുള്ള ഭൂപ്രദേശങ്ങൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് പ്രമാണമാക്കുകയായിരുന്നു. പിന്നീട് ഇസ്രായേലികൾ അവിടങ്ങളിൽ കുടിയേറ്റത്തിനെത്തി. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കോടതികളിൽ കേസുകൾ ഫയൽ ചെയ്തു. ഇസ്രായേൽ കോടതികൾ ഇസ്രായേലി കുടിയേറ്റക്കാരുടെ കൂടെ നിന്നപ്പോൾ കൈയൂക്കിന്റെ നിയമത്തിന് സയണിസ്റ്റ് ജുഡീഷ്യറിയുടെ ൈകയൊപ്പുമായി. ആ നീക്കങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ സ്വന്തം വീടുകളിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ആട്ടിയിറക്കാൻ നോക്കുന്നത്.
സ്പഷ്ടമായ നീതികേടുമാത്രമല്ല, നിയമലംഘനം കൂടിയാണ് ഇത്. ഇസ്രായേലികളുടെ നിയമങ്ങളും നിയമനടപടികളും അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണ്. കിഴക്കൻ ജറൂസലം അധിനിവിഷ്ട പ്രദേശമാണ്. അധിനിവേശ ശക്തികൾ അധിനിവിഷ്ട ഭൂമിയിലെ ജനങ്ങളെ കുടിയിറക്കാനോ സ്ഥലം മാറ്റാനോ നിയമം അനുവദിക്കുന്നില്ല. ജറൂസലമിൽ ഇസ്രായേലി-ഫലസ്തീനി വിഭാഗങ്ങളെ 70-30 അനുപാതത്തിലാക്കുകയാണ് ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത് നിയമവിരുദ്ധമാണ്. ഭൂമി കൈയേറ്റവും കുടിയിറക്കലുമെല്ലാം വിലക്കപ്പെട്ടതാണ്. ശൈഖ് ജർറാഹിലാകട്ടെ യു.എൻ ഏജൻസി വരെ ഉൾപ്പെട്ട ധാരണപ്രകാരം തന്നെ ഫലസ്തീനികളുടെ ഭൂമി അവരുടേതാണ്. ഈ ധാരണയെ മറികടക്കാൻ ഇസ്രായേലിന്റെ തന്നിഷ്ട നിയമങ്ങൾക്ക് കഴിയില്ല. അധിനിവിഷ്ട ഭൂമി സ്വന്തമാക്കിക്കൊണ്ടുള്ള ഇസ്രായേലി നടപടി യു.എൻ അംഗീകരിച്ചിട്ടില്ല. ഒരിക്കൽ 'നക്ബ' എന്ന മഹാദുരന്തത്തിൽനിന്ന് അഭയം തേടി പോയവർ പിന്നെയും ആട്ടിയോടിക്കപ്പെടുേമ്പാൾ അത് തടയേണ്ട ഉത്തരവാദിത്തമുണ്ട് യു.എന്നിനും ലോകരാജ്യങ്ങൾക്കും. ഇസ്രായേലി കൈയേറ്റങ്ങൾക്ക് ധനസഹായം നൽകുന്ന അമേരിക്ക ഇപ്പോഴത്തെ പൈശാചികതക്കെതിരെ ശബ്ദിച്ചിട്ടില്ല. ലോകകോടതിയിൽ വിചാരണ ചെയ്യേണ്ട യുദ്ധക്കുറ്റങ്ങൾ ചെയ്യുേമ്പാഴും ഇസ്രായേലിന് ആരോടും മറുപടി പറയേണ്ടതില്ലെന്ന് വന്നിരിക്കുന്നു. ഒരു കാലത്ത ദക്ഷിണാഫ്രിക്കയുടെ 'അപാർതൈറ്റി'നെ ഒരുമിച്ച് നിന്ന് തോൽപിച്ച ലോകരാജ്യങ്ങൾ സയണിസ്റ്റ് വംശവിവേചനത്തിന് മൗനാനുവാദം നൽകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.