Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആവിയാകേണ്ടതല്ല...

ആവിയാകേണ്ടതല്ല ആവിക്കൽതോടിന്‍റെ ആശങ്കകൾ

text_fields
bookmark_border
ആവിയാകേണ്ടതല്ല ആവിക്കൽതോടിന്‍റെ ആശങ്കകൾ
cancel



കോഴിക്കോട് നഗരത്തിലെ വെള്ളയിൽ ആവിക്കൽതോട് പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ കണ്ടുവെച്ച ഇവിടെ സർവേ പ്രവർത്തനങ്ങളുമായി മുന്നോ

ട്ടുപോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധവും അണപൊട്ടിയത്. പൊലീസ് ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ധതിയുടെ ഭാഗമായ സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചില്ലെങ്കിൽ മറ്റു പദ്ധതികളും അവതാളത്തിലാകുമെന്നതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് കോർപറേഷൻ നിലപാട്. പ്ലാന്റ് തങ്ങളുടെ ആവാസവ്യവസ്ഥയും ഉപജീവനമാർഗവും തകർക്കുമെന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളടങ്ങുന്ന പ്രദേശവാസികളും പറയുന്നു.

കോർപറേഷനിലെ 66, 67 വാർഡുകളിലെയും ഭാഗികമായി 62ാം വാർഡിലെയും ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കാൻ ഏകദേശം 75 കോടിയോളം രൂപ ചെലവിട്ടാണ് പ്ലാന്റ് നിർമിക്കുന്നത്. ഖരമാലിന്യങ്ങൾ ബാക്ടീരിയകൾ ഉൽപാദിപ്പിച്ച് ഇല്ലായ്മ ചെയ്ത് ക്ലോറിനേഷനിലൂടെ വെള്ളം അണുമുക്തമാക്കി പുനരുപയോഗത്തിന് സംസ്കരിച്ചെടുക്കുന്ന പദ്ധതി വരുന്നതോടെ മലിനജലം തോട്ടിലൂടെ ഒഴുകി കടലിൽ പതിക്കുന്നതിന്റെ കെടുതികൾ പരിഹരിക്കാനാവുമെന്നാണ് വാദം. എന്നാൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വെറും 60 സെന്‍റ് സ്ഥലത്ത് ഇത്തരമൊരു പ്ലാന്‍റ് വരുന്നതുമൂലമുള്ള ദോഷങ്ങൾ എണ്ണിപ്പറഞ്ഞാണ് എതിർപ്പുയർന്നിരിക്കുന്നത്. പ്രദേശത്തെ ജലനിരപ്പിൽ വരുന്ന വ്യതിയാനം വീടുകൾ വെള്ളത്തിനടിയിലാക്കും, കിണറുകളിലെ കുടിവെള്ളം മലിനമാകും, രോഗസാധ്യത വർധിക്കും, പ്ലാന്‍റിൽനിന്ന് രാസവസ്തുക്കളോടെ ഒഴുക്കിവിടുന്ന അവശിഷ്ടജലം വെള്ളയിൽ ഹാർബറിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യസമ്പത്ത് നശിപ്പിക്കും, മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിയുന്ന പ്രദേശത്തുകാർക്ക് ആഘാതമാവും -ഇങ്ങനെ നീളുന്നു ആശങ്കകൾ. അതിനാൽ മറ്റുള്ളവരുടെ മാലിന്യം തങ്ങളുടെ തലയിൽ കൊണ്ടുവന്നു കൊട്ടരുത് എന്നാണ് അവരുടെ ആവശ്യം. നാട്ടുകാരുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കോർപറേഷൻ കൗൺസിലർമാരും തദ്ദേശീയരുമടങ്ങുന്ന സംഘത്തെ കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്തു കൊണ്ടുപോയി മെഡിക്കൽ കോളജിലെ മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം കാണിച്ചുകൊടുത്തിരുന്നു. അതേസമയം, തിരുവനന്തപുരം മുട്ടത്തറയിലെയും കൊച്ചി ബ്രഹ്മപുരത്തെയും സമാനപദ്ധതികളുടെ പ്രവർത്തനവും അതിനു സമീപം താമസിക്കുന്നവരുടെ ദുരിതവും കണ്ടും കേട്ടുമാണ് പ്ലാന്‍റിനെതിരെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതെന്നാണ് ആവിക്കൽ സമരക്കാർ പറയുന്നത്. ആവിക്കലിലേതിനേക്കാൾ വിശാലമായ സ്ഥലത്താണ് മുട്ടത്തറയിലെ പ്ലാന്‍റ്. എല്ലാ ഉറപ്പുകളും നൽകി ആരംഭിച്ച പ്ലാന്‍റിൽ ട്രീറ്റ്മെന്‍റ് നടക്കുന്നത് തോന്നിയ മട്ടാണ്. മാലിന്യം നേരിട്ടു പുഴയിലേക്കു പുറന്തള്ളുന്ന ഏർപ്പാടുമുണ്ട്. ഇപ്പോൾ തദ്ദേശീയരെ നിസ്സാരസംഖ്യ നൽകി കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും സമരക്കാർ ആരോപിക്കുന്നു.

മാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള പരമ്പരാഗത വികേന്ദ്രീകൃത രീതി കൈയൊഴിഞ്ഞ് ആഗോള മൂലധനശക്തികളുടെ കാണാച്ചരടിലുള്ള വികസന പദ്ധതികൾക്കു പിറകെ കൂടിയത് കേരളത്തെ കെട്ടുനാറുന്ന നിലയിലേക്കാണ് എത്തിച്ചത് എന്ന് അതിന്‍റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാകും. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഉൽപാദകരുടെ ഉത്തരവാദിത്തത്തിൽ പരമാവധി ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന രീതിയായിരുന്നു മുമ്പുകാലത്ത്. അത് സാധ്യമാകാത്ത ഇടങ്ങളിൽ അങ്ങാടികളിലും വാസസ്ഥലങ്ങളിലും കുപ്പത്തൊട്ടികൾ സ്ഥാപിച്ച് തദ്ദേശ സ്ഥാപനങ്ങൾ അതിന് സംവിധാനമൊരുക്കി. പാരിസ്ഥിതിക അവബോധം ഇന്നത്തേക്കാൾ കുറവായിരുന്നുവെങ്കിലും സാമൂഹികബോധം കൂടിയിരുന്നതിനാൽ മാലിന്യങ്ങൾ മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ കൈകാര്യം ചെയ്തുപോന്നു. നഗരവത്കരണം ത്വരിതഗതിയിലായതോടെ ഉപഭോഗത്തിലെ ധാരാളിത്തം ജീവിതശൈലിയായി മാറി. അതോടെ ഉച്ഛിഷ്ടത്തിന്‍റെയും മാലിന്യത്തിന്‍റെയും അളവും വർധിച്ചു. വികേന്ദ്രീകൃത സംസ്കരണം വിഷമകരമായിത്തീരുന്ന നിലവന്നു. അതിനൊപ്പമാണ് ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പരിപാടിയും മാറിയത്. വലിയ നഗരങ്ങളിൽ നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങൾ ആവിഷ്കരിക്കപ്പെട്ടു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുന്ന ഉറവിട മാലിന്യസംസ്കരണത്തിനുള്ള പ്രചാരവേലകളും പ്രവർത്തനങ്ങളുമൊക്കെ മുറക്കു നടന്നെങ്കിലും കേന്ദ്രീകൃത സംസ്കരണ പദ്ധതികൾ ഇഴഞ്ഞുനീങ്ങി. അതോടെ, മാലിന്യങ്ങൾ നഗരങ്ങളിൽ കുമിഞ്ഞുകൂടി. നഗരത്തിന്‍റെ വിഴുപ്പും അഴുക്കും കക്കൂസ് മാലിന്യങ്ങളും മുഴുക്കെ ചുമക്കുകയും സഹിക്കുകയും ചെയ്യേണ്ടത് നഗരപ്രാന്തങ്ങളിൽ രണ്ടോ മൂന്നോ സെന്‍റിൽ വീടുവെച്ചു ജീവിതം കഷ്ടപ്പെട്ടു മുന്നോട്ടു നീക്കുന്നവരുടെ ബാധ്യതയായി മാറി. നഗരങ്ങൾ അന്തസ്സിൽ ഞെളിയാൻ ഓരങ്ങളിലേക്കു തള്ളിമാറ്റിയ സാധാരണക്കാരുടെ മേൽ മാലിന്യം കൊണ്ടുവന്നു തള്ളി ഞെളിയൻ പറമ്പുകളുണ്ടാക്കി. അവിടെ അന്തസ്സോടെ മനുഷ്യരായി പാർപ്പുറപ്പിക്കാനാവാതെ പൊറുതിമുട്ടുന്നവരുടെ ദുരനുഭവം തുറിച്ചുനോക്കുന്നതു കണ്ടാണ് ആവിക്കൽ പ്രദേശം സമരത്തിനിറങ്ങിയത്. പണ്ടു താമസിച്ചിരുന്നവർ മാലിന്യപ്രശ്നം മൂലം പ്രദേശം വിട്ടുപോയെന്നും എവിടെയും ഗതിയില്ലാത്ത കുറെ പേരാണ് അവിടെ താമസിക്കുന്നതെന്നുമാണ് മേയറുടെ ഭാഷ്യം. പ്രദേശത്തുകാർ ആരുടെയൊക്കെയോ കളിപ്പാവകളായി മാറുകയാണെന്ന് ആരോപിക്കുന്ന അധികാരികളെ പദ്ധതി നടപ്പാക്കിയയിടത്തെ ദുരിതം കാണാൻ ക്ഷണിച്ച് സമരക്കാർ വെല്ലുവിളിക്കുന്നു. പാവപ്പെട്ടവരുടെ പരാധീനതകളെയും പരിഭവങ്ങളെയും പരിഹസിക്കാനല്ല, പരിഹാരം കണ്ടെത്താനാണ് ജനപ്രതിനിധികൾ ആവേശം കാണിക്കേണ്ടത്. നാലു വർഷം മുമ്പ് പ്രളയകാലത്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ 'നിക്ഷേപിച്ചു കടന്നുകളഞ്ഞ' കോർപറേഷൻ കൊണ്ടുവരുന്ന പുതിയ മാലിന്യ സംസ്കരണ പദ്ധതിയെ ചൊല്ലി ആശങ്കകൾ ഉന്നയിക്കുന്ന ജനത്തെയാണോ തിരുത്തേണ്ടത്, അതോ, സ്വയം തന്നെയോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 05 July 2022
Next Story