സംസ്ഥാന ആഭ്യന്തര വകുപ്പിനും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല
text_fieldsവെറുപ്പിന്റെ വിളവെടുപ്പുകാലം എന്നു തോന്നിപ്പിക്കുംവിധം മുസ്ലിംകൾക്കും ദലിതുകൾക്കും ഇതര ന്യൂനപക്ഷ സമൂഹങ്ങൾക്കുമെതിരെ വംശഹത്യ-കലാപാഹ്വാനങ്ങൾ മുഴങ്ങുകയും സംഘടിത ആൾക്കൂട്ട അതിക്രമങ്ങൾ നടമാടുകയും ചെയ്യുന്ന ഇന്ത്യയിലിപ്പോൾ വിദ്വേഷ പ്രസംഗങ്ങൾ ഒരു പുതുസംഗതിയേ അല്ല. ഏതാനും വർഷങ്ങൾ സമൂഹമാധ്യമങ്ങളും ഹിന്ദുത്വ പരിവാർ രഹസ്യ സമ്മേളനങ്ങളും വഴി വമിച്ചുവരുന്ന ഇത്തരം വിഷപ്രസംഗങ്ങൾ കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിലാണ് പരസ്യപ്രഖ്യാപനങ്ങളായിത്തുടങ്ങിയത്. വർഗീയ വലതുപക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ള ഹരിദ്വാർ, റായ്പുർ, ശിവമൊഗ്ഗ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന കുപ്രസിദ്ധ സംഗമങ്ങളിൽ ഉയർന്ന ആഹ്വാനങ്ങൾ താമസംവിനാ അണികൾ ഏറ്റെടുക്കുകയും രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കലാപവും കൊള്ളിവെപ്പുകളും നടത്തുകയുമുണ്ടായി. അതിനു പിന്നാലെയാണ് സംഘ്പരിവാറിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തുന്നുവെന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിന്റെ തലസ്ഥാനനഗരിയിൽ വിദ്വേഷ ഭാഷണങ്ങളുമായി ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. വിദ്വേഷപ്രസംഗങ്ങളുണ്ടായശേഷം അന്വേഷണം നടത്തുകയല്ല, അവ തടയുകയാണ് വേണ്ടതെന്ന് ഹിമാചൽപ്രദേശ് സർക്കാറിന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിർദേശം നൽകിയതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. സമ്മേളനത്തിന്റെ മൂന്നാം ദിവസം മുൻ ചീഫ് വിപ്പ് പി.സി. ജോർജ് നടത്തിയ വിദ്വേഷപ്രസംഗം വാർത്തയായതിനെ തുടർന്ന് വഴിപാട് അറസ്റ്റ് നടത്താൻ പൊലീസ് നിർബന്ധിതരായി. ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് മാത്രം ലഭിച്ചേക്കാവുന്നത്ര വിചിത്രവേഗത്തിൽ ജാമ്യം നേടി ഇറങ്ങിയശേഷം നിയമവ്യവസ്ഥയെ വീണ്ടും വീണ്ടും ഭർത്സിക്കുന്നു ജോർജ്.
അഞ്ചു ദിവസം നീണ്ട സമ്മേളനത്തിലെ ഏക വിദ്വേഷപ്രസംഗം അതായിരുന്നുവോ? അല്ല. കേരളം ഭീകരവാദികളുടെ താവളമാണെന്നും ഈ സാഹചര്യം തുടർന്നാൽ ഹിന്ദുക്കൾ ഇല്ലാതാകുമെന്നും അത്തരമൊരു അവസ്ഥ വന്നെത്താതിരിക്കാൻ ഹിന്ദുസമൂഹം മുന്നിട്ടിറങ്ങണമെന്നും പ്രഖ്യാപിച്ച സമ്മേളനത്തിന്റെ ഓരോ സെഷനും മുസ്ലിം വിരോധവും വിദ്വേഷവും മുറ്റിനിൽക്കുന്നവയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു പോകുന്നവരെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾ ഉന്നതർക്കെതിരെ ഉന്നയിച്ച മീ ടൂ ആരോപണങ്ങളെക്കുറിച്ചും മുസ്ലിം വ്യാപാരികളെക്കുറിച്ചും കേരള-തമിഴ്നാട് സംസ്ഥാനങ്ങളെക്കുറിച്ചും അസത്യവും അതീവ അപകീർത്തികരവുമായ പ്രസംഗങ്ങളും പരാമർശങ്ങളും നടന്നത് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ അറിഞ്ഞിട്ടില്ലെന്ന് കരുതാനാവില്ല. സംഘ്പരിവാർ മുന്നണിപ്പോരാളികളും പരമത വിദ്വേഷം സിരകളിൽ കൊണ്ടുനടക്കുന്നവരുമല്ലാത്ത സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹവും ശരീരംകൊണ്ടും മനസ്സുകൊണ്ടും വിട്ടുനിന്നെങ്കിലും സമ്മേളനത്തിൽ പ്രസരിച്ച വിഷഭാഷണങ്ങൾ സമൂഹമാധ്യമങ്ങളും പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളും വഴി സമൂഹത്തിലെമ്പാടും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തടയാനോ പ്രചാരകർക്കെതിരെ നടപടിയെടുക്കാനോ കേരള പൊലീസ് ഇതുവരെയും ഒരു നീക്കവും നടത്തിയിട്ടില്ല.
ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ തുടരത്തുടരെ കേരള ജനത ഒറ്റക്കെട്ടായി തിരസ്കരിച്ച് ഇന്നാട്ടിൽ നിങ്ങൾക്ക് ഒരു തരം രാഷ്ട്രീയ സ്വാധീനവുമില്ല എന്ന വ്യക്തമായ സന്ദേശം കൈമാറിയിട്ടും ഇത്തരമൊരു വിദ്വേഷ പ്രചാരവേലയുമായി മുന്നോട്ടുവരാൻ വർഗീയ വലതുപക്ഷത്തിന് ധൈര്യമേകിയ ഘടകം എന്താണ്? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറും അതിന്റെ പൊലീസും കഴിഞ്ഞ ആറു വർഷമായി ഈ വിഷയത്തിൽ പുലർത്തിപ്പോരുന്ന മൃദുസമീപനമല്ലാതെ മറ്റൊന്നുമല്ല. വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തിയവരോ സമൂഹമാധ്യമ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തവരോ ആയ ഹിന്ദുത്വ നേതാക്കളിൽ ഒരാളെപ്പോലും ഇക്കാലത്തിനിടയിൽ അറസ്റ്റ് ചെയ്യാനോ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ ഇവിടത്തെ ആഭ്യന്തര വകുപ്പ് തയാറായിട്ടില്ല. കൃത്യാന്തര ബാഹുല്യം കാരണം അധികാരികൾക്ക് ഇതൊന്നും ശ്രദ്ധിക്കാൻ കഴിയാഞ്ഞിട്ടൊന്നുമല്ല. മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വിൽപനക്കുവെച്ച ബുള്ളി ബായ് എന്ന ക്ഷുദ്ര ആപ്പിനെതിരായ പോസ്റ്റ് ഷെയർ ചെയ്തവർക്കുമേൽ മതവൈരം വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാൻ ഔത്സുക്യം കാണിച്ച പൊലീസ് സേനയാണ് നമുക്കുള്ളത്. വർഗീയ സംഘടനകൾക്ക് എതിര് എന്നു പറയുമ്പോഴും ഡൽഹിയിലെ ആം ആദ്മി സർക്കാറിന്റെ അതേ മാതൃകയിൽ ഹിന്ദുത്വ സംഘടനകളുടെയും നേതാക്കളുടെയും വികാരങ്ങൾ മുറിപ്പെടാതിരിക്കാനുള്ള മുൻകരുതൽ പിണറായി വിജയൻ സർക്കാറും പുലർത്തിപ്പോരുന്നുണ്ട്. കേരളം കാത്തുസൂക്ഷിച്ചു പോരുന്ന സൗഹാർദ മനസ്സിന് ആഘാതം സൃഷ്ടിക്കുന്ന വർഗീയ-വിദ്വേഷ കൂട്ടായ്മകളും പ്രസംഗങ്ങളും ഇവിടെയുണ്ടാവുന്നതും അതുകൊണ്ടുതന്നെ. തലസ്ഥാനനഗരിയിൽ കേട്ട വിഷഭാഷണങ്ങളിൽ അതിന്റെ സംഘാടകർക്കു മാത്രമല്ല, സമാധാനത്തെ തകർക്കുന്ന അത്തരം ശ്രമങ്ങളെ തടയാൻ തയാറാകാതിരുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനും അതു കൈയാളുന്ന മുഖ്യമന്ത്രിക്കും തീർച്ചയായും കൂട്ടുത്തരവാദിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.