സുപ്രീംകോടതി വിധിയും സന്തുലിത അവകാശവും
text_fieldsപൊതുവഴികളും പൊതു ഇടങ്ങളും അനിശ്ചിതമായി അധീനപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ലെന്നും ജനാധിപത്യവും പ്രതിഷേധവും കൈകോർത്ത് നീങ്ങേണ്ടതാണെങ്കിലും പ്രതിഷേധ പ്രകടനപരിപാടികൾ അതിന് നിശ്ചയിച്ച സ്ഥലങ്ങളിൽ പരിമിതപ്പെടണമെന്നും സുപ്രീംകോടതി വിധിച്ചിരിക്കുന്നു. പാർലമെൻറ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹി ശാഹീൻബാഗിൽ 2019 ഡിസംബർ 14 മുതൽ 2020 മാർച്ചുവരെ നടന്ന സ്ത്രീകളുടെ അക്രമരഹിത കുത്തിയിരിപ്പു പ്രക്ഷോഭത്തിനെതിരെ അഭിഭാഷകനും വ്യവഹാരിയുമായ അമിത് സാഹ്നി, മുൻ ബി.ജെ.പി എം.എൽ.എ നന്ദകിഷോർ ഗാർഗ് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്.
പൗരത്വഭേദഗതിക്കെതിരെ ഭരണഘടനാനുസൃതമായ പ്രതിഷേധമായി തുടങ്ങിയ ശാഹീൻബാഗ് കൈയടക്കൽ ഒടുവിൽ വഴിയാത്രക്കാർക്ക് ഏറെ അസൗകര്യമുണ്ടാക്കുന്ന തരത്തിൽ പൊതുറോഡ് മുഴുവൻ കൈയടക്കി എന്നു ചൂണ്ടിക്കാട്ടിയ കോടതി മാർഗതടസ്സമൊഴിവാക്കാൻ ഭരണകൂടത്തിന് കോടതി ഇടപെടൽ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഇൗ സ്ഥലമോ, മറ്റു വല്ലയിടമോ പ്രതിഷേധത്തിനുവേണ്ടി കൈയടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രദേശം കൈയേറി മാർഗതടസ്സം സൃഷ്ടിച്ചതിനെതിരെ ഭരണസംവിധാനം നടപടിയെടുക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇതുമായി ബന്ധപ്പെട്ട ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി പ്രാഥമികനിരീക്ഷണത്തിൽതന്നെ പൊതുഇടങ്ങൾ പ്രക്ഷോഭമുക്തമാക്കണമെന്ന ആവശ്യം കടുപ്പിച്ചിരുന്നു. ആളുകൾ എല്ലായിടത്തും പ്രതിഷേധങ്ങൾ നടത്താൻ തുടങ്ങിയാൽ എന്തു സംഭവിക്കും എന്നു കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പ്രക്ഷോഭക്കാരുമായി സംസാരിക്കാൻ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി. ചർച്ചയെ തുടർന്ന് റോഡിെൻറ ഒരു ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തെങ്കിലും സമരം പിൻവലിക്കാൻ പ്രതിഷേധക്കാർ തയാറായില്ല. ചർച്ചയുടെ വിശദാംശങ്ങൾ മധ്യസ്ഥർ ഫെബ്രുവരി 24ന് മുദ്രെവച്ച കവറിൽ കോടതിക്കു കൈമാറി. അതിനിടെ മാർച്ചിൽ കോവിഡ് മഹാമാരിയുടെ വ്യാപനം ഡൽഹിയിൽ രൂക്ഷത പ്രാപിച്ചപ്പോൾ മാർച്ച് 24ന് ഡൽഹി പൊലീസ് സമരപ്പന്തൽ പൊളിച്ചുനീക്കി. തുടർന്ന് രോഗഭീതിയിൽ സമരം നിർത്തിവെക്കുകയായിരുന്നു.
എന്നാൽ, പ്രതിഷേധത്തിനു കടിഞ്ഞാണിടണമെന്ന ആവശ്യത്തിൽ ഹരജിക്കാർ ഉറച്ചുനിന്നതിനെ തുടർന്നു കോടതി കേസുമായി മുന്നോട്ടുപോയി. കഴിഞ്ഞ സെപ്റ്റംബർ 21ന് ഹരജിയിൽ അന്തിമവാദം കേൾക്കെ, ഒാരോ സംഭവവും വ്യത്യസ്തമാകയാൽ പ്രതിഷേധത്തിന് ആഗോളതലത്തിൽ ഒരു നയമൊന്നും രൂപവത്കരിക്കാനാവില്ലെന്നും പ്രതിഷേധത്തിനുള്ള അവകാശവും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അവകാശവും തമ്മിൽ ഏറ്റുമുട്ടുേമ്പാൾ സന്തുലിതസമീപനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ മുൻനിരീക്ഷണങ്ങൾക്കെല്ലാം അടിവരയിട്ട് വഴിതടസ്സം സൃഷ്ടിച്ചുള്ള പ്രതിഷേധങ്ങൾ സ്വീകാര്യമല്ലെന്ന് പരമോന്നത നീതിപീഠം അസന്ദിഗ്ധമായി വിധി പ്രസ്താവിച്ചിരിക്കുകയാണിപ്പോൾ.
നിയമാനുസൃതമായ പ്രതിഷേധം ജനാധിപത്യത്തിെൻറ അനിവാര്യവും സവിശേഷവുമായ ഗുണമാണ്. പ്രതിഷേധക്കാർ ഭൂരിപക്ഷമോ ന്യൂനപക്ഷമോ, അവരുയർത്തുന്ന വിഷയം ശരിയോ തെറ്റോ എന്നത് പ്രസക്തമല്ല. ഏതു വിഷയത്തിലും അതു ബാധിക്കുന്ന, ഇരകളായവർക്ക് അവരുടെ സങ്കടവും രോഷവുമൊക്കെ പ്രകടിപ്പിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ 19ാം വകുപ്പ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് നാളിതുവരെ കീഴ്കോടതികൾ മുതൽ സുപ്രീംകോടതി വരെ ജനാധിപത്യത്തിെൻറ ഇൗ മഹത്തായ തത്ത്വം ഉയർത്തിപ്പിടിച്ചു വിധിപ്രസ്താവങ്ങൾ നടത്തിയത്. 1972 സെപ്റ്റംബർ 15ലെ ഹിമ്മത്ലാൽ കെ. ഷാ/പൊലീസ് കമീഷണർ അഹ്മദാബാദ് കേസിൽ, 2011 ജൂൺ അഞ്ചിെൻറ അണ്ണാ ഹസാരെയുടെ രാംലീല മൈതാൻ പ്രക്ഷോഭ കേസിൽ, 2018 ജൂലൈ 23ന് മസ്ദൂർ കിസാൻ ശക്തി സംഘടെൻറ ഡൽഹി ജന്തർ മന്തർ പ്രക്ഷോഭ കേസിൽ ഒക്കെ ആവിഷ്കാരസ്വാതന്ത്ര്യമെന്ന ജനാധിപത്യാവകാശം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ മഹത്വം വിളംബരപ്പെടുത്തുന്നതെന്ന തരത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ വകവെച്ചുകൊടുക്കുകയായിരുന്നു സുപ്രീംകോടതി.
അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും ധർണയും സമാധാനപരമായ സമരങ്ങളും നടത്താനുമുള്ള അവകാശം ജനാധിപത്യത്തിെൻറ മൗലികസവിശേഷതയായാണ് അന്നൊക്കെ പരമോന്നത കോടതി കണ്ടത്. നമ്മുടേതു പോലുള്ള ഒരു ജനാധിപത്യരാജ്യത്ത് സർക്കാർ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെ ജനത്തിന് ശബ്ദമുയർത്താൻ അവകാശമുണ്ട്. ഗവൺമെൻറ് അതിനെ മാനിക്കുകയും അത്തരം അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തെ അതിെൻറ സമഗ്രസ്വഭാവത്തിൽ കണ്ട് സഹായിക്കണം. ഗവൺമെൻറിെൻറ നിയമനിർമാണ, ഭരണനിർവഹണ അധികാരമുപയോഗിച്ച് ന്യായമായ നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഇത്തരം പൗരാവകാശങ്ങളുടെ കഴുത്തു ഞെരിക്കരുത് -രാംലീല കേസിൽ സുപ്രീംകോടതി വിധിച്ചു.
ബുധനാഴ്ച ശാഹീൻബാഗ് കേസിലും പ്രതിഷേധിക്കാനും സംഘം ചേരാനുമൊക്കെ ഭരണഘടന പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുേമ്പാൾ അവകാശസംരക്ഷണം സന്തുലിതമായിരിക്കണം എന്നു സുപ്രീംകോടതി ഒാർമിപ്പിക്കുന്നുണ്ട്. പക്ഷേ, കോടതിവിധിയിൽ ആ സന്തുലനമാണോ അതല്ല, ഇരകളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള സമാധാനപരമായ മുറവിളിപോലും ശല്യമായിക്കാണുന്നവർക്കുള്ള മുന്തിയ പരിഗണനയാണോ പ്രതിഫലിക്കുന്നത് എന്നതാണ് കാതലായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.