ഭാഷാഭ്രാന്ത് തിരിച്ചുകൊണ്ടുവരരുത്
text_fieldsപെെട്ടെന്നാരുനാൾ തമിഴ്നാട്ടിലെ ചിറ്റൂർ-വെല്ലൂർ േദശീയപാത - 77ൽ നാഴികക്കല്ലുകൾ രൂപംമാറി. ഇംഗ്ലീഷ് പേരുകൾ മായ്ക്കപ്പെട്ടു; പകരം ഹിന്ദിയിലായി സ്ഥലപ്പേരുകൾ -അതും വികലമായിട്ട്. തമിഴോ ഹിന്ദിയോ അറിയാത്ത ൈഡ്രവർമാരും യാത്രക്കാരും വിഷമിച്ചു. കേന്ദ്ര സർക്കാറിെൻറ തീവ്രദേശീയത ഭാഷാ ഉപദേശീയതകളെ ഉന്നമിടുന്നതിെൻറ ഒരു ഉദാഹരണം. നേരന്ദ്ര മോദി സർക്കാർ അധികാരമേറ്റതിെൻറ തൊട്ടുപിറ്റേന്ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ, സർക്കാറുദ്യോഗസ്ഥരും സ്ഥാപനങ്ങളും അവരുടെ സമൂഹ മാധ്യമ പോസ്റ്റുകൾ ഹിന്ദിയിൽ എഴുതണമെന്ന് നിഷ്കർഷിച്ചു -ഹിന്ദിക്കു പുറമെ ഇംഗ്ലീഷ് കൂടി വേണമെങ്കിൽ ആവാമെന്ന് മാത്രം. 500െൻറയും 2000ത്തിെൻറയും പുതിയ നോട്ടിറക്കിയപ്പോൾ, ഭരണഘടനാ നിർമാണകാലത്തെ മുൻഷി-അയ്യങ്കാർ ഫോർമുല ലംഘിച്ചുെകാണ്ട് ദേവനാഗരി അക്കങ്ങൾ ചേർത്തു. ഇപ്പോഴിതാ പഴയൊരു പാർലമെൻറ് സമിതി റിപ്പോർട്ട് പൊടിതട്ടിയെടുത്ത് രാഷ്ട്രപതിയെക്കൊണ്ട് ഒപ്പിടുവിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് രാഷ്ട്രപതി മുതൽ എല്ലാ പ്രമുഖരും പ്രസംഗങ്ങളും പ്രസ്താവനകളും നടത്തേണ്ടത് ഹിന്ദിയിലാവണമത്രെ.
ഹിന്ദി അറിയാത്തവർക്ക് ഇളവുണ്ടെങ്കിലും, അതറിയുന്നവരേ പദവികളിൽ വരാവൂ എന്ന നിഷ്കർഷയിലേക്ക് അധിക ദൂരമില്ല. സി.ബി.എസ്.ഇ-കേന്ദ്രീയ വിദ്യാലയ വിദ്യാർഥികൾക്ക് ഹിന്ദി പഠിക്കൽ നിർബന്ധമാക്കിയിരിക്കുന്നു. അഹിന്ദി സംസ്ഥാനങ്ങളിലെ പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും ഹിന്ദി കൂടി മാധ്യമമാക്കാൻ ഉത്തരവ് നിർബന്ധിക്കുന്നു (ഹിന്ദി സംസ്ഥാനങ്ങളിൽ മലയാളമോ തമിഴോ ബംഗാളിയോ അനുവദിക്കാൻ വകുപ്പില്ലതാനും). ഒാഫിസുകളിലും സർക്കാർ വകുപ്പുകളിലും ഹിന്ദി പരിശീലനത്തിന് വ്യാപക സംവിധാനങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ജീവനക്കാർ ഹിന്ദി പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തുക മേലുദ്യോഗസ്ഥരുടെ നിർബന്ധ ബാധ്യതയുമാക്കുന്നു. ഇത്തരത്തിലുള്ള 110 ശിപാർശകളാണ് രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവാക്കിയിരിക്കുന്നത്.
വൈജാത്യങ്ങളും ബഹുത്വവും നാട്ടിെൻറ ധന്യമായ പൈതൃകമാണെന്നിരിക്കെ, വിശ്വാസങ്ങളിലും ആചാരങ്ങളിലും പോലെ ഭാഷയിലും ഏകസംസ്കാരത്തിലേക്കുള്ള നീക്കത്തെ പലരും എതിർക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ നേതാവ് സ്റ്റാലിൻ, എം.ഡി.എം.കെയുടെ ൈവക്കോ, പി.എം.കെയുടെ എസ്. രാമദാസ്, ബംഗാളിൽ തൃണമൂൽ കോൺഗ്രസിെൻറ സൗഗതറോയ്, കർണാടകയിൽ ജനതാദൾ-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രയിൽ ലോക്സത്ത നേതാവ് ജയപ്രകാശ നാരായൺ തുടങ്ങി വലിയൊരു നിര ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നു. ഒഡിഷയിലും തമിഴ്നാട്ടിലും കർണാടകയിലും മറ്റും തെരുവ് പ്രതിഷേധങ്ങൾ അരങ്ങേറി. ഹിന്ദി മാതൃഭാഷയായുള്ളവരടക്കം അനേകംപേർ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു. അവർ ഉയർത്തുന്ന വാദങ്ങൾ അവഗണിക്കാനാവില്ല.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അനേകം പേർ കൊല്ലപ്പെടാൻ ഇടയാക്കിയ വിവിധ ഭാഷാപ്രക്ഷോഭങ്ങൾ അടങ്ങിയത് നെഹ്റു, ശാസ്ത്രി, ഇന്ദിര തുടങ്ങിയ പ്രധാനമന്ത്രിമാർ നൽകിയ ഖണ്ഡിതമായ ഉറപ്പുകൾക്കുശേഷമാണ്. മറ്റുള്ളവർ ഹിന്ദി സ്വയം സ്വീകരിക്കുംവരെ അത് അടിച്ചേൽപ്പിക്കില്ല എന്നതാണ് ഉറപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ത്രിഭാഷാ പദ്ധതി, സംസ്ഥാനങ്ങൾ തമ്മിൽ ആശയവിനിമയത്തിന് ഇംഗ്ലീഷും ഹിന്ദിയും -ഇത്തരം ക്രമീകരണങ്ങളിൽ തൃപ്തരായിക്കഴിയുന്നവരാണ് ഇന്ത്യക്കാർ. അനാവശ്യമായ പ്രകോപനമാണ് കേന്ദ്രം ഇപ്പോൾ സൃഷ്ടിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ‘‘ഒൗദ്യോഗിക’’ഭാഷകളാണ് -‘ദേശീയഭാഷ’ എന്നൊന്നില്ല. എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രസക്തിയും സ്ഥാനവുമുണ്ട്. ഭരണഘടനാ നിർമാണ സഭയിൽതന്നെ, പിൽക്കാലത്ത് ഇംഗ്ലീഷിനുപകരം ഹിന്ദി സാർവത്രികമാക്കണമെന്ന തീരുമാനം ഒറ്റവോട്ടിെൻറ ഭൂരിപക്ഷത്തിനെടുത്തതായിരുന്നു. ഇന്നും ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ ഇന്ത്യയിൽ 26 ശതമാനം മാത്രമാണ്.
ഭൂരിപക്ഷം വരുന്ന അഹിന്ദിക്കാർക്കെതിരായ വിവേചനം കൂടിയാണ് പുതിയ ഉത്തരവുകൾ. എല്ലാവരുടെയും ശബ്ദം കേൾപ്പിക്കാനുള്ള ഇടമായ പാർലമെൻറിൽ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഹിന്ദിയും ഇംഗ്ലീഷുമൊഴിച്ചുള്ളവയിൽ പ്രസംഗിക്കാൻ മുൻകൂട്ടി അനുവാദം വേണം. ഇനിയങ്ങോട്ട് അഹിന്ദി പ്രദേശങ്ങളിലെ മന്ത്രിമാരും എം.പിമാരും ഹിന്ദിയിലേ സംസാരിക്കാവൂ എന്നുകൂടി പറയുന്നത് അവരുടെ തനത് ശബ്ദം പാടേ അടിച്ചമർത്തലാണ് -അവർ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ അവഗണിക്കലാണ്. വിദ്യാലയങ്ങളിലും പരീക്ഷകളിലും അഹിന്ദിക്കാർക്ക് അവസര സമത്വമില്ലാതാകുന്നു. കേന്ദ്രഫണ്ടുകളിലേക്കൊഴുകുന്ന നികുതിപ്പണം ഹിന്ദിക്കാരുടേതു മാത്രമല്ല എന്നിരിക്കെ ഇത്തരം വിവേചനങ്ങളും അടിച്ചേൽപ്പിക്കലുകളും എതിർപ്പ് ക്ഷണിച്ചുവരുത്തുന്നത് സ്വാഭാവികമാണ്.
കിഴക്കൻ ബംഗാളിൽ ഉർദുഭാഷ അടിച്ചേൽപ്പിച്ചതിനോട് ബംഗാളികൾ പ്രതികരിച്ചത് പാകിസ്താനിൽനിന്ന് വിട്ടുപോയിക്കൊണ്ടാണ് എന്ന് ഒാർമിപ്പിച്ചുകൊണ്ട് പലരും കേന്ദ്ര നീക്കങ്ങളിലെ അപകടവും ദേശവിരുദ്ധതയും എടുത്തുകാട്ടുന്നു. എല്ലാതലത്തിലും ഇന്ത്യയുടെ സമ്പന്നമായ ബഹുത്വത്തെ ആദരിക്കുന്നത് രാജ്യത്തെതന്നെ ആദരിക്കലാണ്; അതിനെ നശിപ്പിക്കുന്നത് രാജ്യത്തെ നശിപ്പിക്കലാണ്. ദേശീയതയുടെ പേരിൽ ആ വൈവിധ്യത്തെ തകർക്കുേമ്പാൾ യഥാർഥത്തിൽ തകരുന്നത് ദേശീയ താൽപര്യമാണ്. കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയതോടെ കാസർകോെട്ട കന്നട ഭാഷക്കാർ ഉയർത്തുന്ന എതിർപ്പും ഇതേ അർഥത്തിൽ കണക്കിലെടുക്കേണ്ടതുതന്നെ -ഭാഷാന്യൂനപക്ഷങ്ങളുടെ താൽപര്യം ഹനിക്കപ്പെട്ടുകൂടാ. ഭാഷാപ്രേമമാകാം; ഭാഷാഭ്രാന്ത് പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.