Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളം ധവളപത്രം...

കേരളം ധവളപത്രം പുറത്തിറക്കണം

text_fields
bookmark_border
കേരളം ധവളപത്രം പുറത്തിറക്കണം
cancel

കേരളത്തിെൻറ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തുന്ന കണക്കുകൾ ആരുടെയും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതാണ്. കേരളത്തിലെ പ്രധാന വരുമാന സ്രോതസ്സുകൾ നിലച്ചിരിക്കുന്നു. കേരളത്തിെൻറ നട്ടെല്ലായിരുന്ന പ്രവാസികളുടെ തിരിച്ചുവരവും ഗൾഫ്മേഖലയിലെ സാമ്പത്തികപ്രതിസന്ധിയും പുറംവരുമാനത്തിൽ 25 ശതമാനത്തിലധികം കുറവുണ്ടാക്കും. തനത് വരുമാനവും പുറംവരുമാനവും ദുർബലമായ കേരളത്തിെൻറ സമ്പദ്ഘടന, ഇനി പൂർവസ്ഥിതി പ്രാപിക്കാൻ ഇതര സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കാലം വേണ്ടിവരുമെന്ന നിഗമനത്തിലാണ് ധനമന്ത്രി.

ഇപ്പോൾതന്നെ ആഭ്യന്തര ഉൽപാദനത്തിൽ 80,000 കോടി രൂപ നഷ്ടം നേരിടുന്ന കേരളത്തിന്, വരുന്ന ആറു മാസത്തിനുള്ളിൽ ഒന്നര ലക്ഷം കോടിരൂപയുടെ കുറവ് ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.  അതായത്, ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിെൻറ വളർച്ച നിരക്ക് 15 ശതമാനംവരെ നെഗറ്റീവായിരിക്കുമെന്നുസാരം. ഗുരുതരവും ആശങ്കജനകവുമായ ഈ സ്ഥിതിവിേശഷത്തെ അസാധാരണമായ നടപടികളിലൂടെ മാത്രമേ അതിജീവിക്കാനാകൂവെന്നും അതിനായി എല്ലാവരുമായും കൂട്ടായ ആലോചനകളും പരിശ്രമങ്ങളും അനിവാര്യമാെണന്നും ഉറപ്പിച്ചു പറയുകയാണ് ധനമന്ത്രി. 

വായ്പയല്ലാത്ത മറ്റൊരു മാന്ത്രികവിദ്യയും പ്രശ്നപരിഹാരത്തിനായി മന്ത്രിയുടെ മുന്നിലില്ല എന്നതാണ് വാസ്തവം. കോവിഡ് പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് വായ്പ പരിധി ഉയർത്തിയതോടെ കേരളത്തിന് 18,000 കോടി രൂപ കൂടി വായ്പ വാങ്ങാൻ സാധിക്കുമെന്ന സമാശ്വാസത്തിലാണ് അദ്ദേഹം. ഇത് താൽക്കാലികമായ ഭരണസ്തംഭനം ഒഴിവാക്കാൻ ഉപകരിക്കുമെങ്കിലും സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിൽ പ്രയോജനപ്പെടുമോ എന്നകാര്യത്തിൽ പല സാമ്പത്തിക വിദഗ്ധർക്കും സംശയമാണ്. കാരണം, നിലവിലെ പൊതുകടംതന്നെ 2.94 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഒരു വർഷത്തെ കടം പരിപാലനത്തിനുമാത്രം 19850 കോടി രൂപ അത്യാവശ്യമാണ്. എന്നാൽ, കടം വാങ്ങുന്ന തുക തനത് വികസനത്തിന് പൂർണമായി ഉപയോഗിക്കാനും കഴിയുന്നില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ മൂലധനച്ചെലവിനാണെന്നുപറഞ്ഞ് എടുത്ത കടത്തിെൻറ 67 ശതമാനവും വകമാറ്റി നിത്യനിദാന ചെലവുകൾക്കാണ് ഉപയോഗിച്ചത്. സംസ്ഥാനത്ത് ലഭിക്കുന്ന വരുമാനത്തിെൻറ ഭൂരിഭാഗവും ഉൽപാദനമേഖലയിൽ നിന്നല്ല; പെട്രോൾ, മദ്യം, ലോട്ടറി, മോട്ടോർവാഹനം എന്നീ നാല് മേഖലകളിലെ നികുതികളിൽനിന്നാണ്. 

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഖജനാവിന് മുതൽക്കൂട്ടാകുന്ന വരുമാനത്തിെൻറ 59 ശതമാനവും മദ്യക്കച്ചവടവും ചൂതാട്ടവും പെട്രോൾ നികുതിയും വഴിയാണ്. ചെലവിെൻറ  62.78 ശതമാനവും പോകുന്നതോ, 5.5 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായിട്ടും. പൊതുവിഭവ സമാഹരണത്തിലെയും വിതരണത്തിലെയും ഈ  അശാസ്ത്രീയത പരിഹരിക്കാതെ കേരളത്തിെൻറ സമ്പദ്വ്യവസ്ഥയെ സന്തുലിതവും മാതൃകപരവുമാക്കുക അസാധ്യമാണ്. 

പിണറായി സർക്കാർ അധികാരമേെറ്റടുത്തപ്പോൾ പുറത്തിറക്കിയ ധവളപത്രത്തിൽ വരുമാനവളർച്ച ഇടിയുകയും ധനക്കമ്മി വർധിക്കുകയും ചെയ്യുന്നതിെൻറ ആശങ്കക്ക് അടിവരയിട്ടിരുന്നു. ഈ സ്ഥിതിവിശേഷം അതിജീവിക്കാൻ കഴിഞ്ഞ നാലു വർഷത്തെ ധനകാര്യ ആസൂത്രണങ്ങൾകൊണ്ട് സാധിച്ചിട്ടില്ല. വാചാടോപങ്ങളും കൺകെട്ട് വിദ്യകളുംകൊണ്ട് മറച്ചുവെക്കാനാകില്ല കേരളം നേരിടുന്ന ധനപ്രതിസന്ധി. കണക്കുകളും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളും മുന്നിൽവെച്ച് സമഗ്രമായ അഴിച്ചുപണിയല്ലാതെ മറ്റൊരു മാർഗവും ഇനി അവശേഷിക്കുന്നുമില്ല. കോവിഡാനന്തരം കേരളം സ്വാശ്രയവും സന്തുലിതവുമായ സംസ്ഥാനമായി പരിവർത്തിക്കപ്പെടണമെങ്കിൽ, ധനസ്ഥിതിയെക്കുറിച്ച് ആഴമേറിയ പുനരാലോചനകളല്ലാതെ വേറെ വഴിയില്ല. 

പരിവർത്തനത്തിെൻറ പ്രഥമ പടിയായി നിലവിലെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന ഒരു ധവളപത്രംകൂടി പുറത്തിറക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാകണം. സാമ്പത്തിക വളർച്ചയും വിതരണവും പരസ്പര പൂരകമാകുംവിധം സംസ്ഥാനത്തിെൻറ ധനകാര്യത്തെ പുനഃക്രമീകരിക്കാൻ രാഷ്ട്രീയനേതൃത്വങ്ങളുടെയും സാമ്പത്തിക, സാമൂഹിക വിദഗ്ധരുടെയും കൂട്ടായ്മ അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയകെറുവിൽ  കേന്ദ്രസർക്കാർ പുലർത്തുന്ന സാമ്പത്തിക വിവേചനം കോവിഡ് കാലത്തും തുടരുന്നതിനാൽ രാഷ്ട്രീയഭേദമില്ലാത്ത ഉറച്ച പ്രക്ഷോഭത്തിന് സർക്കാർ തന്നെ വരുംനാളിൽ നേതൃത്വം നൽകേണ്ടിവരും. കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗം കേരളത്തിെൻറ സമഗ്രമായ പുനർനിർമാണത്തിലേക്കോ രാഷ്ട്രീയമായ ഏകോപനത്തിലേക്കോ വഴിതുറന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

എല്ലാ പ്രശ്നവും ഒറ്റക്ക് ശരിയാക്കാമെന്ന ഭരണകക്ഷി ഗർവും എല്ലാറ്റിനെയും കണ്ണടച്ച് വിമർശിക്കുക എന്ന പ്രതിപക്ഷരീതിയും കൈയൊഴിക്കേണ്ട സമയമായിരിക്കുന്നു. കോവിഡ് വസ്തുതകൾ അന്വേഷിക്കാനും അധികാരികളോട് ചോദ്യം ഉന്നയിക്കാനുമുള്ള ജനാധിപത്യത്തെയും ഔചിത്യം പറഞ്ഞ് കുറച്ച് നാളത്തേക്ക് ലോക്ഡൗൺ ചെയ്തിരിക്കുകയായിരുന്നു. കേരളത്തിെൻറ കുഴഞ്ഞുമറിഞ്ഞ സാമ്പത്തിക രംഗെത്തയും നേരേത്തതന്നെ അസന്തുലിതത്വമുള്ള സാമൂഹിക രംഗത്തെയും നീതിപൂർവകമാക്കാൻ ‘പുതു പതിവു’ കാലത്തും ചോദ്യങ്ങളും പ്രക്ഷോഭങ്ങളും അനിവാര്യമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala governmentwhite papermalayalam Editorial
News Summary - kerala should release white paper- editorial
Next Story