മുളമഞ്ചലേറിയ ആരോഗ്യ മോഡൽ
text_fieldsകേവലം മൂന്നാഴ്ചകൊണ്ട് നിപ വൈറസ് ബാധയെ നിയന്ത്രണവിധേയമാക്കുകവഴി കേരള ആരോഗ്യ മോഡൽ മാഹാത്മ്യം ഒരിക്കൽക്കൂടി ചർച്ചയായിരിക്കുമ്പോഴാണ് പാലക്കാട് ജില്ലയിലെ അഗളിയിൽനിന്നുള്ള ‘മുളമഞ്ചൽ ദൃശ്യം’ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അഗളി ഇടവാണിയിലെ മണി എന്ന ആദിവാസി യുവതിയെ പ്രസവവേദനയെ തുടർന്ന് മുളയിൽ കെട്ടി പുഴകടത്തി ആശുപത്രിയിലെത്തിക്കുന്നതിെൻറ അതിദയനീയ ചിത്രമായിരുന്നു അത്. ചൊവ്വാഴ്ച പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടപ്പോൾതന്നെ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും വാഹനം എത്താതായതോടെയാണ് ബന്ധുക്കൾക്ക് മണിയെ മുളമഞ്ചലിലേറ്റി വന്യമൃഗങ്ങളുടെ വിഹാരഭൂമിയിലൂടെ നാലു കിലോമീറ്റർ നടക്കേണ്ടിവന്നത്. പിന്നീട് ആംബുലൻസ് എത്തി മണിയെ കോട്ടത്തറ ൈട്രബൽ ആശുപത്രിയിലെത്തിക്കുമ്പോൾ സമയം രാവിലെ ഒമ്പതര കഴിഞ്ഞു. ഇടവാണി അടക്കമുള്ള ആദിവാസി ഉൗരുകളിലേക്ക് റോഡ് സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഗർഭിണികളെയും മറ്റും നേരേത്തതന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പിനും ഐ.ടി.ഡി.പിക്കും (ഇൻറേഗ്രറ്റഡ് ൈട്രബൽ ഡെവലപ്മെൻറ് േപ്രാജക്ട്) ബാധ്യതയുണ്ടായിരിക്കെയാണ് ഗുരുതരമായ ഈ വീഴ്ച. 80 വർഷം മുമ്പുതന്നെ പ്രസവശസ്ത്രക്രിയ വിജയകരമായി നടത്തി വികസിത രാജ്യങ്ങൾക്കൊപ്പം സഞ്ചരിച്ചതിെൻറ മേനിപറയുന്ന നാട്ടിലാണ് ഒരു ആദിവാസി യുവതിക്ക് ഈ ദുർഗതിയെന്നോർക്കണം. കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ മോഡലിൽനിന്ന് ഒരു ജനത ആറു പതിറ്റാണ്ടിനുശേഷവും പുറത്താണെന്നതിന് ഇതിൽപരം മറ്റെന്തു തെളിവാണ് വേണ്ടത്?
അഗളി, ഷോളയൂർ, പൂതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഒരു തരം ‘നിശ്ശബ്ദ വംശഹത്യ’യാണെന്ന് ആ പ്രദേശത്തെ മാതൃ-ശിശു മരണങ്ങൾ ചൂണ്ടിക്കാട്ടി പലവുരു നിരീക്ഷിക്കപ്പെട്ടതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, അട്ടപ്പാടിയിൽ പോഷകാഹാരക്കുറവുമൂലം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം നൂറിനടുത്തു വരും. 2012 ഏപ്രിൽ മുതൽ 2013 ജൂലൈ വരെയുള്ള കാലത്തു മാത്രം 60ഓളം ശിശുമരണങ്ങൾ ഇവിടെ നടന്നു. 30 വർഷത്തിനിടെ അട്ടപ്പാടി വിഷയം ഏറ്റവും കൂടുതൽ ചർച്ചയായതും ഈ സമയത്താകാം. അന്ന് ഇവിടെ സന്ദർശിച്ച് യൂനിസെഫ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വേണ്ട അയേൺ, ഫോളിക് ആസിഡ് ഗുളികകൾപോലുമില്ല എന്നാണ്. പ്രദേശത്തെ ഭൂരിഭാഗം സ്ത്രീകളും അനീമിയ രോഗബാധിതരുമാണെത്ര. ഇതേ സമയത്തുതന്നെ, അന്ന് പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.എം നിയോഗിച്ച ആരോഗ്യവിദഗ്ധരുടെ സംഘവും വിശദമായ മാർഗരേഖ തയാറാക്കിയിരുന്നു. ആദിവാസിക്ഷേമത്തിനായി വിവിധ കാലത്ത് ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂർണമായും താളംതെറ്റിയെന്നും ഡോ. ബി. ഇഖ്ബാൽ അധ്യക്ഷനായ സമിതി കണ്ടെത്തി. അട്ടപ്പാടിയുടെ ദുർഗതി മാറ്റാൻ അന്ന് കേന്ദ്രവും സഹായത്തിനെത്തി. കുറുമ്പ പാക്കേജ്, അന്നമുറപ്പാക്കൽ പദ്ധതി എന്നിവക്കായി 220 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറും നല്ലൊരു തുക അട്ടപ്പാടിക്ക് അനുവദിച്ചു. പക്ഷേ, അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിച്ചു.
ഇത്രയൊക്കെ തുക അനുവദിച്ചിട്ടും കഴിഞ്ഞവർഷവും 15 കുട്ടികൾ പോഷകാഹാരം കിട്ടാതെ മരിച്ചു. സർക്കാറുകൾ മാറിയിട്ടും ആരോഗ്യവകുപ്പിെൻറയും ഐ.ടി.ഡി.പിയുടെയും പ്രവർത്തനത്തിലും മനോഭാവത്തിലും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ആവശ്യമായ ഫണ്ടില്ലാത്തതല്ല യഥാർഥത്തിൽ അട്ടപ്പാടിയുടെ പ്രശ്നം; ലഭ്യമായ ഫണ്ട് വിനിയോഗിക്കാത്തതാണ്. 2013ൽ, ഐ.ടി.ഡി.പിക്ക് അനുവദിച്ച 12.55 കോടിയിൽ ആരോഗ്യമേഖലയിൽ ചെലവഴിച്ചത് കേവലം 35 ലക്ഷമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കുറുമ്പ പാക്കേജ്, അന്നമുറപ്പാക്കൽ പദ്ധതി പോലുള്ള എണ്ണമറ്റ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ ഇടതുസർക്കാറിനും കഴിഞ്ഞിട്ടില്ല. ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഒരംശംപോലും ആദിവാസി ഉൗരുകളിലേക്ക് എത്തുന്നില്ലെന്നാണ് അട്ടപ്പാടിയും വയനാടുമെല്ലാം പിന്നെയും സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവുംകുറഞ്ഞ സംസ്ഥാനമാണ് കേരളം. ആശുപത്രികളിൽ പ്രസവസൗകര്യം കൂടുതൽ വിപുലമാക്കിയും വാക്സിനേഷൻ ഉൾപ്പെടെയുള്ള മാർഗത്തിലൂടെ രോഗപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയുമാണ് ഈ രംഗത്ത് വികസിത രാജ്യങ്ങൾക്കൊപ്പം നാം ഇടംപിടിച്ചത്.
സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത മാത്രമല്ല ആദിവാസികളുടെ ഈ ദുർഗതിക്ക് കാരണം; അധികാരികളുടെയും ‘പരിഷ്കൃതരെ’ന്ന് അവകാശപ്പെടുന്ന നാട്ടുകാരുടെയും മനോഭാവംകൂടിയാണ്. ഇൗ മനോഭാവമാണ് മാസങ്ങൾ മുമ്പ് മധു എന്ന ആദിവാസി യുവാവിെൻറ കൊലയിൽ കലാശിച്ചതും. ആദിവാസികളും ഇതര ഗോത്രവിഭാഗങ്ങളും എക്കാലവും മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന അധികാരവർഗ ജനവിഭാഗത്തിെൻറ വികലമായ കാഴ്ചപ്പാടാണ് അട്ടപ്പാടിയിൽനിന്നും വയനാട്ടിൽനിന്നുമുള്ള ദീനരോദനങ്ങൾക്കു പിന്നിലെന്ന് ചുരുക്കം. ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തെ, ‘ആരോഗ്യ’ത്തോടുകൂടി ജീവിക്കാനുള്ള അവകാശം എന്ന് ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായ ഒരു കാലത്താണ് ഈ ‘നിശ്ശബ്ദ വംശഹത്യ’ നിർബാധം അരങ്ങേറുന്നത്. അതിനാൽ, ആരോഗ്യ മോഡലിനെക്കുറിച്ച മേനിപറച്ചിൽ അവസാനിപ്പിച്ച് സർക്കാറും ആരോഗ്യവകുപ്പും എത്രയും വേഗം ആദിവാസി ഉൗരുകളിലേക്ക് ഇറങ്ങിച്ചെല്ലണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.