കേരളത്തിലെ വോട്ടർമാർ പറഞ്ഞത്
text_fieldsകേരളത്തിെൻറ രാഷ്ട്രീയപ്രബുദ്ധത ഒരിക്കൽകൂടി പ്രകാശിതമാക ്കുന്നു അഞ്ചു നിയമസഭ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിെൻ റ ഫലപ്രഖ്യാപനം. അതിൽ എൽ.ഡി.എഫിന് അമിതാഹ്ലാദത്തിന് വകനൽകുന്ന തോ യു.ഡി.എഫിന് കടുത്ത നിരാശ സമ്മാനിക്കുന്നതോ ആയ ഒന്നും തന്നെയില്ല. ആ രെയെങ്കിലും വോട്ടർമാർ പൂർണമായി നിരാകരിച്ചിട്ടുണ്ടെങ്കിൽ അത് ബി. ജെ.പിയെ മാത്രമാണ്. അതാകട്ടെ, കേരളം ഇതുവരെ പുലർത്തിപ്പോരുന്ന രാഷ് ട്രീയ സമീപനത്തിെൻറ തുടർച്ചയും. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം അനു കൂലമായശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ഉറച്ച രണ്ടു മണ്ഡലങ്ങളിൽ മികച്ച വിജയം നേടാനായി എന്നത് ഇടതുപക്ഷത്തിന് ആത്മവിശ്വാസവും അഹ്ലാദവും സമ്മാനിക്കുന്നതാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നിന്ന് പൂർണമായി മുക്തരാകാനും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ധൈര്യസമേതം അഭിമുഖീകരിക്കാനുള്ള ഊർജം സംഭരിക്കാനും അവർക്ക് ഇതിലൂടെ സാധിക്കുകയും ചെയ്തിരിക്കുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശക്തമായ പുനരാലോചനകൾ ആവശ്യപ്പെടുന്നുണ്ട് ഇൗ ഫലങ്ങൾ. അരൂരിലെ വിജയംകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, ഉറച്ച രണ്ടു സീറ്റുകളുടെ നഷ്ടം. പാലായിലെ തോൽവിയിൽ നിന്ന് അവർ പ്രത്യേകിച്ചൊന്നും പഠിച്ചില്ലെന്ന് കോന്നിയും വട്ടിയൂർക്കാവും ബോധ്യപ്പെടുത്തുന്നു. പക്ഷേ, ഈ വിജയത്തെ അഞ്ചുവർഷത്തെ ഭരണത്തിനുള്ള ജനസമ്മതിയായി ഇടതുപക്ഷം വിലയിരുത്തിയാൽ അത് അതിരുകവിഞ്ഞ അവകാശവാദമായിരിക്കും. കൂടാതെ, ഇടതുപക്ഷത്തിെൻറ സിറ്റിങ് സീറ്റായ അരൂരിലെ തോൽവി ഭരണകൂടത്തോടുള്ള വിയോജനമായി കാണേണ്ടിയും വരും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടാണ് ഷാനിമോൾ ഉസ്മാൻ അവിടെ നേടിയിരിക്കുന്നത്.
സത്യത്തിൽ, ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉയർന്നത് സർക്കാറിെൻറ വിലയിരുത്തലുകളോ വികസന പ്രവർത്തനങ്ങളുടെ രാഷ്ട്രീയമോ ഒന്നുമായിരുന്നില്ല; തികഞ്ഞ ജാതി ധ്രുവീകരണത്തിെൻറ ജുഗുപ്സ നിറഞ്ഞ വർത്തമാനങ്ങൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, ഈ ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയത് സുകുമാരൻ നായർ മുന്നോട്ടുവെച്ച എൻ.എസ്.എസിെൻറ സവർണ ജാതി രാഷ്ട്രീയമാണ്. ശബരിമലയുടെയും സമുദായ വഞ്ചനയുടെയും പേരിൽ അദ്ദേഹം ഇടതുപക്ഷത്തിനെതിരെ ശരിദൂരവുമായി പരസ്യമായി രംഗത്തിറങ്ങുകയും കരയോഗങ്ങളിലേക്ക് സർക്കുലർ അയക്കുകയും ചെയ്തു. അവസരം മുതലെടുത്ത് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിെൻറ രക്ഷകവേഷം കെട്ടിയാടി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് രാഷ്ട്രീയപാർട്ടികൾക്കും സമുദായ നേതാക്കൾക്കും മുന്നറിയിപ്പ് നൽകേണ്ടി വന്നിടത്തോളം വഷളായ ജാതി ധ്രുവീകരണ രാഷ്ട്രീയത്തെയാണ് പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ ഈ വോെട്ടടുപ്പിൽ ദൂരേക്ക് വലിച്ചെറിഞ്ഞത്. കേരളത്തിലെ വോട്ടർമാർ ഒരു സമുദായ തമ്പുരാക്കന്മാരുടെയും കീശയിലെല്ലന്ന് വട്ടിയൂർക്കാവിലെയും കോന്നിയിലെയും അരൂരിലെയും മഞ്ചേശ്വരത്തേയും ജനങ്ങൾ ഒരിക്കൽകൂടി തെളിയിച്ചു. ഇത് തിരിച്ചറിയാനുള്ള ശേഷി കൈമോശം വന്നതിെൻറ ഫലംകൂടിയാണ് ഉറച്ച രണ്ടു മണ്ഡലങ്ങൾ കോൺഗ്രസിന് നഷ്ടപ്പെടുത്തിയത്. കനത്ത മഴ പോളിങ്ങിനെ സ്വാധീനിച്ച എറണാകുളത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഭാവികതക്ക് വിടുന്നതായിരിക്കും കരണീയം.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനു ലഭിച്ച തിരിച്ചടി കടുത്ത ആന്തരിക പ്രതിസന്ധിയിലേക്കാണ് അവരെ തള്ളിവിട്ടിരിക്കുന്നത്. അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ നാലിടത്തും ബി.ജെ. പിക്ക് വോട്ട് കുറഞ്ഞിരിക്കുന്നു. രണ്ടാം സ്ഥാനത്തായ മഞ്ചേശ്വരത്ത് അധികം നേടാനായത് 348 വോട്ടുകൾ. വിജയ പ്രതീക്ഷ പുലർത്തിയ വട്ടിയൂർക്കാവിലും കോന്നിയിലും മൂന്നാം സ്ഥാനത്തേക്കുള്ള വീഴ്ചയിൽ നിന്ന് കരകയറുക അത്ര എളുപ്പമല്ല. വട്ടിയൂർക്കാവിൽ 2016ൽ കുമ്മനം രാജശേഖരൻ 43,700 വോട്ടും കഴിഞ്ഞ ലോക്സഭയിൽ 50,709 വോട്ടും നേടിയിടത്ത് എസ്. സുരേഷിന് ലഭിച്ചത് 27,453 വോട്ടുകളാണ്. അരൂരിൽ 2016 ൽ ബി.ഡി.ജെ.എസിെൻറ അനിയപ്പൻ 27,753 വോട്ട് നേടിയിരുന്നു. എന്നാൽ, പ്രകാശ് ബാബുവിന് 16,215 വോട്ടുകളാണ് നേടാനായത്. കോന്നിയിൽ കെ. സുരേന്ദ്രനെ രംഗത്തിറക്കിയതും ശബരിമല വിഷയവും ബി.ജെ.പിക്ക് ഒരു മെച്ചവും നൽകിയില്ല. എൻ.എസ്.എസിെൻറ തുറന്ന സവർണജാതി രാഷ്്ട്രീയ കളികൾ അവർണസമുദായങ്ങളുടെ വോട്ടുകൾ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും അകറ്റി ഇടതുപക്ഷത്തിലേക്ക് ഏകോപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയമോഹങ്ങളെ ക്ഷയിപ്പിക്കുന്നതിൽ അതിനും ഒരു പങ്കുണ്ട്.
അധികാരത്തിലേക്കുള്ള വഴിയിൽ ജാതി, സമുദായസംഘങ്ങളെ അമിതമായി ആശ്രയിക്കുന്നത് നിരർഥകമാെണന്ന ഉൾക്കാഴ്ച ഈ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരുപോലെ നൽകുന്നു. സമുദായസംഘങ്ങളോട് രാഷ്ട്രീയനേതൃത്വം ഇടപഴകേണ്ടത് വോട്ട് രാഷ്ട്രീയത്തിെൻറ പ്രീണന/ തിരസ്കാര ഭാഷയിലല്ല, അവകാശങ്ങൾ വകവെച്ചു നൽകുന്നതിലൂടെയും നീതിപൂർവകമായ അധികാര പങ്കാളിത്തത്തിലൂടെയുമാണ്. ഭരണനിർവഹണത്തിലെ മികവുകളും വീഴ്ചകളും ജനങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. സമുദായ, ജാതിസമവാക്യങ്ങൾ കൊണ്ട് ഭരണവീഴ്ചകളെ അതിജീവിക്കാൻ മാത്രം അന്ധത കേരളത്തിലെ വോട്ടർമാർക്കില്ല. അവർ അധികാരികളെയും രാഷ്ട്രീയ പാർട്ടികളേയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഏറ്റവും ഉചിതമായ സന്ദർഭങ്ങളിൽ രാഷ്ട്രീയക്കാരെ തിരുത്തുകയും ചെയ്യുന്നു.
കേരളത്തിലെ വോട്ടർമാർ വിശേഷിച്ച്, ചെറുപ്പക്കാർ വെറും ‘യോ യോ’ ബോയ്സ് അല്ലെന്നും അവർ രാഷ്ട്രീയക്കാരെ സാകൂതം നിരീക്ഷിക്കുകയും സമ്മതിദാനം കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും തീർച്ചപ്പെടുത്തുന്നു, തുടർച്ചയായി മൂന്നാംസ്ഥാനത്തെത്തിയ വട്ടിയൂർക്കാവ് എൽ.ഡി.എഫിന് ‘മേയർ ബ്രോ’യിലൂടെ തിരിച്ചുപിടിക്കാനായത്. ഏറ്റവും നന്നായി രാഷ്ട്രീയ അജണ്ടകൾ പുനഃക്രമീകരിക്കുന്നവർക്കുള്ളതാണ് വരുന്ന നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെന്ന് വോട്ടർമാർ അർഥശങ്കക്കിടയില്ലാത്തവണ്ണം അഞ്ച് ഉപതെരഞ്ഞെടുപ്പിലൂടെ വിളിച്ചുപറഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.