കെ.എ.എസ് സംവരണം: രാഷ്ട്രീയ പാർട്ടികൾ നിലപാട് പ്രഖ്യാപിക്കണം
text_fieldsനവോത്ഥാനത്തിെൻറ അടിപ്പടവുകളായ തുല്യത, സമഭാവന, സമത്വം തുടങ്ങിയവ യാഥാർഥ്യമാ കുന്നത് സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പുവരുത്തുമ്പോഴാണ്. വിവിധ വർഗ, ജ ാതി സമൂഹങ്ങളുടെ അധികാര സ്ഥാനങ്ങളിൽനിന്നുള്ള പുറന്തള്ളലുകൾ പൂർവികർക്ക് സംഭവി ച്ചുപോയ ആകസ്മിക അബദ്ധങ്ങളായിരുന്നില്ലെന്നും എന്നും അവിരാമം ആവർത്തിക്കപ്പെടുന് ന ആസൂത്രിത ശ്രമങ്ങളാെണന്നും തിരിച്ചറിയുമ്പോഴാണ് നവോത്ഥാനം നൈരന്തര്യമാവശ്യപ്പെ ടുന്ന രാഷ്ട്രീയ പ്രക്രിയയാെണന്ന് മനസ്സിലാക്കാനാകുക. ചരിത്രമായ വനിതാമതിൽ നിർമാണത്തിലൂടെ നവോത്ഥാന തുടർച്ചകളുടെ നേരവകാശം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അതേസമയത്തുതന്നെയാണ് കേരള സർക്കാർ ഭരണ സർവിസിലെ പുതിയ സംവിധാനമായ കെ.എ.എസിൽ സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തെ അട്ടിമറിക്കാനുള്ള അന്തിമ വിജ്ഞാപനം തയാറാക്കാൻ പൊതുഭരണ വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.
സംവരണത്തിനനുകൂലമായി സി.പി.എമ്മിെൻറ വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയുടെ നിവേദനങ്ങൾ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ റിപ്പോർട്ട്, പട്ടിക വിഭാഗ കമീഷൻ, ന്യൂനപക്ഷ കമീഷൻ ഉത്തരവുകൾ എന്നിവയെല്ലാം തള്ളിക്കളഞ്ഞ് സംവരണം സാധ്യമല്ലെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നത് ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാെണന്ന് മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധ്യങ്ങൾതന്നെ ധാരാളമാണ്. ആചാര സംരക്ഷണത്തിലൂടെയും ഉല്ലംഘനത്തിലൂടെയും സാമൂഹിക പരിവർത്തനത്തിൽ വ്യാപൃതരായിരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊക്കെ കെ.എ.എസിലെ എല്ലാ ധാരകളിലും സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിനുമുന്നിൽ നിശ്ശബ്ദരാണ്. എൽ.ഡി.എഫിലേയും യു.ഡി.എഫിലേയും മുഴുവൻ പാർട്ടികളും കുറ്റകരമായ മൗനം ഭഞ്ജിച്ച് നിലപാട് പ്രഖ്യാപിക്കാൻ തയാറാകണം. ആരാണ് നവോത്ഥാനത്തിെൻറ യഥാർഥ അമരക്കാരെന്ന് തിരിച്ചറിയാൻ സംവരണത്തിലെ സമീപനത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.
സർക്കാർ ജീവനക്കാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന കെ.എ.എസ് നിയമനങ്ങളിൽ രണ്ടും മൂന്നും കാറ്റഗറികളിൽ യോഗ്യത മാത്രമേ പരിഗണിക്കാനാകൂവെന്നും സംവരണം സാധ്യമല്ലെന്നുമാണ് സർക്കാർ പിടിവാശി.ഒരിക്കൽ ജീവനക്കാർക്ക് സംവരണത്തിെൻറ ആനുകൂല്യം ലഭിച്ചിരിക്കുന്നതിനാൽ ഇനി അത് നൽകുന്നത് നിയമ വിരുദ്ധമാെണന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഇതോടെ നിയമനത്തിെൻറ 67 ശതമാനവും സംവരണത്തിൽനിന്ന് പുറത്തുപോകുകയാണ്. ഏതെങ്കിലും ദലിത്, പിന്നാക്ക വിഭാഗത്തിൽ പെട്ട സർക്കാർ ജീവനക്കാരന് കെ.എ.എസിൽ സംവരണാനുകൂല്യം ലഭിക്കണമെങ്കിൽ ജോലി രാജിവെച്ച് 33 ശതമാനം വരുന്ന മത്സര പരീക്ഷയിൽ പങ്കാളിയാകേണ്ടിവരും. ഉദ്യോഗക്കയറ്റത്തിനു പോലും സംവരണം നൽകാമെന്ന 2018 ജൂണിലെ കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ ജീവനക്കാർക്ക് മത്സര പരീക്ഷയിലൂടെ ലഭിക്കുന്ന കെ.എ.എസ് നിയമനത്തിൽ സംവരണം നടപ്പാക്കാൻ ഇടതു സർക്കാർ ന്യായമില്ലെന്ന് അവകാശപ്പെടുന്നത്.
ഇനി മുതൽ ഐ.എ.എസിലേക്ക് സ്ഥാനക്കയറ്റം ലഭ്യമാകാൻ പോകുന്നതും വിവിധ വകുപ്പ് മേധാവികളെ നിശ്ചയിക്കാൻ പോകുന്നതും കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലൂടെയാണ്. ശരിയായ അധികാര പങ്കാളിത്തവും സാമൂഹിക നീതിയും ഉറപ്പുവരുത്തേണ്ട മേഖലയാണത്. കാരണം, നിയമ പ്രാബല്യമുണ്ടായിട്ടും ഇതഃപര്യന്തമുള്ള സംവരണ അട്ടിമറിക്ക് നേതൃത്വം വഹിച്ചിട്ടുള്ളത് ഉദ്യോഗസ്ഥ മേലാളന്മാരാണ്. കേരളത്തിെൻറ ഉയർന്ന തസ്തികയിലെ 67 ശതമാനം നിയമനവും സംവരണരഹിതമായാണ് നടപ്പാക്കുന്നതെങ്കിൽ ഉയർന്ന ഉദ്യോഗ മണ്ഡലങ്ങളിൽ സംഭവിക്കാൻ പോകുന്ന അസമത്വം ഭീതിജനകമായിരിക്കും. അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഭയാനകവുമായിരിക്കും.
കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചിട്ടില്ലെങ്കിൽ സംവരണത്തെ തട്ടിയെടുക്കാൻ ബദ്ധശ്രദ്ധാലുക്കളാണ് അധികാരത്തിലെ ഉന്നത കുലജാതി ശ്രേഷ്ഠരെന്നാണ് കെ.എ.എസ് രൂപപ്പെട്ട വഴി പകർന്നുനൽകുന്ന പാഠം. അതിന് തുടക്കമിട്ടത് സാക്ഷാൽ പബ്ലിക് സർവിസ് കമീഷനുമാണ്. സംവരണ അട്ടിമറിയിൽ താന്ത്രിക വിദഗ്ധരാണ് പി.എസ്.സിയുടെ അധികാര സോപാനത്തിൽ വിരാജിക്കുന്നവർ. വാചക ഘടനാമാറ്റങ്ങളിലൂടെ റാങ്ക് ലിസ്റ്റുകൾ അട്ടിമറിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയവർ. അതുകൊണ്ടാണ് നിയമ പരിരക്ഷയുണ്ടായിട്ടും ഇന്നും ആനുപാതികമായ ഉദ്യോഗസ്ഥ ലബ്ധി ദലിതുകൾക്കും പിന്നാക്കക്കാർക്കും ലഭിക്കാതെപോകുന്നത്. പി.എസ്.സിയിൽ നിലനിൽക്കുന്ന ഉദ്യോഗസ്ഥ മേലാള ജാതി ബോധത്തെ തകർക്കാതെ നവോത്ഥാനത്തിെൻറ മതിൽ പൂർത്തിയാകുകയില്ല. മുന്നാക്ക സംഘടനകളുടെ വിരട്ടലിൽനിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വിടുതി നേടാനായില്ലെങ്കിൽ ‘നവോത്ഥാനം’ സെക്രട്ടേറിയറ്റിൽ പ്രവേശനം ലഭിക്കാതെ പുതിയ പ്രക്ഷോഭകരേയും കാത്ത് അനന്തപുരി നടയിൽ വെയിലുകൊണ്ട് നിൽക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.