മാതൃത്വത്തെ നുള്ളിക്കളയുന്ന പൈശാചികത
text_fields‘‘പിഞ്ചുകുഞ്ഞല്ലേ... ഞങ്ങൾക്കു തരാമായിരുന്നില്ലേ, ഞങ്ങൾ പൊന്നുപോലെ നോക്കുമായിരുന്നല്ലോ....’’ നെഞ്ചുപൊ ട്ടിയുള്ള കണ്ണൂരിലെ ഒരുപിടി അമ്മമാരുടെ ഏങ്ങലടിച്ചുള്ള ഇൗ ചോദ്യം ഭൂമിമലയാളത്തിെൻറ മുഴുവൻ നിലവിളിയാണ്. ഒന്നര വയസ്സുള്ള പിഞ്ചിളം പൈതലിനെ പാറയിലടിച്ചു കൊന്ന പൈശാചിക മനസ്സിെനതിരായ അമർഷം മനുഷ്യരായ ആരിലും അത്രവേഗ ം അലിഞ്ഞു തീരില്ല. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു അമ്മയായിട്ടും മതിവരാതെ പിന്നെയും പുതിയ പ്രണയക്കൂട്ടിനു പിറകെക്കൂടിയപ്പോൾ ഭാരമായ കുരുന്നിനെ കൈയൊഴിയാൻ ശരണ്യ കണ്ടെത്തിയ മാർഗമായ ഇൗ അറുംകൊല ആർക്കും പൊറുക്കാനാവില്ല . പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന പ്രസവാനന്തര വിഷാദരോഗമോ, മറ്റു മനോരോഗമോ ഒന്നുമല്ല, പുതിയ കൂട്ടുജീവിതത്തിനുള്ള മതിഭ്രമമാണ് പാൽചൂരു മാറാത്ത പൈതലിനെ ആലോചിച്ചുറപ്പിച്ച് കടപ്പുറത്തെ കരിങ്കൽക്കെട്ടിലേക്ക് മരണത്തിന് എറിഞ്ഞുകൊടുക്കാൻ പെറ്റുപോറ്റുന്ന മാതാവിനെ പ്രേരിപ്പിച്ചത്.
എന്നാൽ, കുഞ്ഞില്ലാതായാൽ ആർക്കു ഗുണം എന്ന സഹജമായുണരുന്ന സംശയത്തിന് മാറുന്ന ലോകവീക്ഷണത്തിനനുസൃതമായി മനസ്സുവായിച്ച് മറുപടിക്കു ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മിടുക്കിനുമുന്നിൽ പ്രതിക്കുമേൽ പിടി വീഴുകയായിരുന്നു.
മാതൃത്വം പൈശാചികതയെ പ്രാപിക്കുേമ്പാൾ അതിനിരയായി ചതഞ്ഞരയുന്ന പൂൈമ്പതങ്ങൾക്കുവേണ്ടി കേരളം ഏങ്ങിക്കരേയണ്ടിവരുന്നത് ഇത് ആദ്യതവണയല്ല. ഇക്കാര്യത്തിൽ കേരളത്തിെൻറ അത്ര സുന്ദരമല്ലാത്ത സമീപഭൂതകാലമോർക്കുേമ്പാൾ ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് ആശ്വസിക്കാനും വകയില്ലെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞേ മതിയാവൂ. കളമശ്ശേരി ഏലൂരിൽ മൂന്നാമതും വിവാഹിതയായ അമ്മയുടെ ക്രൂര മർദനമേറ്റ് മരിച്ച മൂന്നു വയസ്സുകാരൻ, തൊടുപുഴയിൽ അമ്മയുടെ ഒത്താശയോടെ സുഹൃത്ത് കൊലചെയ്ത ഏഴുവയസ്സുകാരൻ, കണ്ണൂരിലെ പിണറായിയിൽ പെറ്റുപോറ്റിയ മാതാപിതാക്കൾക്കൊപ്പം മകൾ വിഷം കൊടുത്തുകൊന്ന രണ്ടു മക്കൾ... അങ്ങനെ പട്ടിക നീളുന്നു. സംസ്ഥാനത്ത് വർഷത്തിൽ നാൽപതിലേറെ കുട്ടികൾ പലകാരണങ്ങളാൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് അധികവും. മിക്ക സംഭവങ്ങളിലും പ്രതിക്കൂട്ടിൽ മാതാവും പിതാവും അടുത്ത ബന്ധുക്കളും. മനോഘടനയിൽ സംഭവിക്കുന്ന സ്ഥായിയും താൽക്കാലികവുമായ താളപ്പിഴകൾമൂലമുള്ള കുറ്റകൃത്യങ്ങളെ ആ നിലക്കു കാണാം. എന്നാൽ, സ്വന്തം ജീവിതം അല്ലലില്ലാതെ മുന്നോട്ടുനീക്കാൻ മക്കളുടെ ‘മുട്ടറുക്കുന്ന’ പൈശാചികതയെ ഇൗ ഗണത്തിൽപ്പെടുത്താനാവില്ല. അത്തരത്തിലൊന്നാണ് കണ്ണൂരിലെ കൊലപാതകം. രണ്ടുവർഷം മുമ്പ് പിണറായി പടന്നക്കരയിൽ ആസൂത്രണത്തോടെ അച്ഛനമ്മമാരെയും മക്കളെയും കൊലചെയ്ത യുവതിയും, വഴിവിട്ട ജീവിതത്തിന് മാതാപിതാക്കളും മക്കളും തീർത്തേക്കാവുന്ന തടസ്സം നീക്കുകയായിരുന്നു. അഥവാ, അമ്മ മാറിെൻറയും അമ്മിഞ്ഞപ്പാലിെൻറയും ചൂടും ചൂരും താരാട്ടിെൻറ ഇൗണവുമൊക്കെ ജീവിതമെഴുത്തിെൻറ പഴന്താളുകളിലേക്ക് മറയുകയും കുഞ്ഞുങ്ങളോടുള്ള മലയാളിയുടെ മനോഭാവം മുമ്പെങ്ങുമില്ലാത്തവിധം മാറിമറിയുകയും ചെയ്തിരിക്കുന്നു എന്നത് അനിഷേധ്യമാണ്. മാതാപിതാക്കളുടെ സുഖജീവിതം തേടിയുള്ള നെട്ടോട്ടവും അതിെൻറ ഭാഗമായുള്ള അവിഹിതബന്ധങ്ങളും കുരുന്നുകളെ മുളയിലേ നുള്ളാനുള്ള പൈശാചികതയിലേക്ക് മലയാളിയെ കൊണ്ടെത്തിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞ പത്തുവർഷത്തെ ശിശുഹത്യകളുടെ കണക്കെടുത്താൽ മതി. ഒമ്പതു ദിവസത്തിൽ ഒരു കുട്ടി എന്ന നിരക്കിൽ കുട്ടികൾ കൊല്ലപ്പെടുന്ന കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്നതാണ് കൊലക്കെറിഞ്ഞ് കുഞ്ഞുങ്ങളുടെ ‘ഭാര’മൊഴിവാക്കുന്ന ഭീകര പ്രവണത. പ്രസവാനന്തര വിഷാദത്തിനും മറ്റു മനോരോഗങ്ങൾക്കും വിധേയരായി അറുകൊലയടക്കമുള്ള പാതകങ്ങൾക്കു തുനിയുന്നവരെ അനുതാപപൂർവം രക്ഷപ്പെടുത്തിയെടുക്കാൻ സമൂഹത്തിനു മുന്നിൽ വഴികളുണ്ട്. അവിഹിതമായ അരുതായ്മകളുടെ ഗർഭം ധരിക്കേണ്ടിവന്ന പാതകത്തിന് അറുംകൊലകളെന്ന മറുപാതകം പരിഹാരമായി കാണുന്ന ഹതഭാഗ്യരും സമൂഹത്തിെൻറ സഹാനുഭൂതിയും സംരക്ഷണവും അർഹിക്കുന്നുണ്ട്. എന്നാൽ, സ്വാർഥത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികഭ്രമത്തിനും അതിനടിപ്പെടുന്നവരുടെ പാതകത്തിനും എന്തു പ്രതിവിധിയെന്ന് സമൂഹവും ഭരണകൂടവുമൊക്കെ വേറെ തന്നെ ആലോചിക്കേണ്ടതാണ്.
പക്ഷിക്കു ചിറകും ചിറകിനു തൂവലും ഭാരമായിത്തോന്നുന്ന പുതിയ ജീവിതവീക്ഷണത്തിലേക്ക് മലയാളിയും പരുവപ്പെടുന്നതിെൻറ ഭാഗം കൂടിയായി വേണം ഇത്തരം പ്രവണതകൾ വർധിക്കുന്നതിനെ കാണാൻ. ആശയവിനിമയത്തിനും ആദാനപ്രദാനങ്ങൾക്കുമുള്ള സമൂഹ മാധ്യമങ്ങളുടെ സജീവസാന്നിധ്യം പോലും സ്വാർഥക്കൂടുകളിലൊളിക്കാനുള്ള സൗകര്യമാക്കി മനുഷ്യർ മാറ്റിയെടുക്കുന്നതാണ് പുതിയ വിരോധാഭാസം. ഫേസ്ബുക്കിൽ ഇഷ്ടപ്പെട്ടവരെ തേടിപ്പിടിച്ചു ജീവിതത്തിെൻറ നിറം കൂട്ടാനുള്ള തിടുക്കത്തിൽ സ്വന്തം മുഖം നഷ്ടപ്പെടുന്നത് തിരിച്ചറിയാനാവാത്ത ദുരന്തത്തിലേക്കാണ് അമ്മമാരും അച്ഛന്മാരും മക്കളും സഹോദരങ്ങളുമൊക്കെ ചെന്നുചാടുന്നത്. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്നു വിളിക്കുന്ന ഏർപ്പാട് നിർത്താറായി എന്നും ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണമെന്നില്ല എന്നുമൊക്കെ കണ്ണൂർ സംഭവത്തിൽ പൊട്ടിത്തെറിക്കുന്നവരുണ്ട്. രണ്ടുവർഷം മുമ്പ് കൊല്ലത്ത് ഒരമ്മ പതിനാലുകാരൻ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയപ്പോഴും അവരെ അമ്മയെന്നും സ്ത്രീയെന്നും വിളിക്കരുത് എന്ന് ആക്രോശങ്ങളുയർന്നിരുന്നു. എന്നാൽ, അൽപായുസ്സിൽ ആറിത്തണുക്കുന്ന ഇൗ ആക്രോശങ്ങൾക്കപ്പുറം മാതൃത്വത്തെയും മനുഷ്യത്വത്തെയും നുള്ളിക്കളയുന്ന പൈശാചികതക്കെതിരെ എന്തുണ്ട് പ്രതിരോധം എന്നുറക്കെ ചിന്തിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.