ലോയയുടെ മരണം: കാത്തിരുന്ന വിധി ഇതായിരുന്നില്ല
text_fieldsഏറെ കോളിളക്കം സൃഷ്ടിച്ച സ്പെഷൽ സി.ബി.ഐ ജഡ്ജി ബ്രിജ്മോഹൻ ഹരികിഷൻ ലോയയുടെ സംശയാസ്പദ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഒരുകൂട്ടം പൊതുജന താൽപര്യഹരജികൾ തള്ളിയ സുപ്രീംകോടതിയുടെ തീർപ്പ് അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അന്വേഷണാവശ്യം തള്ളി എന്നു മാത്രമല്ല, ലോയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ദൂരീകരിക്കണമെന്ന ആവശ്യവുമായി വന്ന ഹരജിക്കാരെയും അവർക്കു വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകരെയും കടുത്ത ഭാഷയിൽ വിമർശിക്കുക കൂടി ചെയ്തിരിക്കയാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുംവിധം അതിെൻറ സ്വാതന്ത്ര്യത്തിനു നേരെ പരോക്ഷ ഭീഷണിയാണ് ഹരജിയിലൂടെ ഉയർത്തിയിരിക്കുന്നത് എന്നാണ് മുതിർന്ന അഭിഭാഷകരും മനുഷ്യാവകാശ പോരാളികളുമായ പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ, രാജീവ് ധവാൻ, ഇന്ദിര ജയ്സിങ് എന്നിവർക്കെതിരെ പരമോന്നത നീതിപീഠം ആരോപണമുയർത്തിയിരിക്കുന്നത്.
വിചിത്രമെന്നേ പറയേണ്ടൂ; ലോയയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണം എന്ന് അഭ്യർഥിച്ചത് കോടതിയലക്ഷ്യമായാണ് സുപ്രീംകോടതി കാണുന്നത്. എന്നാൽ, കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാതിരിക്കാൻ ന്യായാസനം ‘വിശാല മനസ്കത’ കാട്ടിയിട്ടുണ്ട്. ഈ കേസിൽ രാജ്യമൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്നത് ഇമ്മട്ടിലൊരു തീർപ്പായിരുന്നില്ല. ഇനി രാജ്യത്തെ ഒരു കോടതിയും ഈ കേസ് കേൾക്കാൻ പാടില്ലെന്നും സുപ്രീംകോടതി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്ന പുതിയ തെളിവുകൾ പൊന്തിവന്നാലോ എന്ന് ചോദിക്കരുത്.
സി.ബി.ഐ ജഡ്ജി ലോയയുടെ മരണം ഇത്രക്കും വിവാദമായത് അതുയർത്തിയ ദുരൂഹതകൾകൊണ്ടാണ്. 2014 ഡിസംബറിൽ സഹപ്രവർത്തകെൻറ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പുരിൽ പോയപ്പോൾ അവിടെവെച്ചാണ് അദ്ദേഹത്തിെൻറ അന്ത്യമുണ്ടാകുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖകൾ പറയുന്നു. എന്നാൽ, 2005ലെ പ്രമാദമായ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് കേൾക്കുന്ന ഇദ്ദേഹത്തെ വിഷം കൊടുത്തോ മറ്റോ കഥ കഴിക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് കുടുംബാംഗങ്ങൾതന്നെയാണ് ആദ്യമായി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് അരങ്ങേറിയ എണ്ണമറ്റ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രധാനപ്പെട്ടതാണ് സൊഹ്റാബുദ്ദീൻ കേസ്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഈ കേസിൽ പ്രതിയാണ്. ഉന്നത രാഷ്ട്രീയബന്ധമുള്ള ഒരാൾ ഉൾപ്പെട്ട ഒരു കേസ് കേട്ടുകൊണ്ടിരിക്കുന്ന ന്യായാധിപെൻറ അകാല മരണം സൃഷ്ടിച്ച നിഗൂഢതകളുടെ ചുരുളഴിക്കേണ്ടതുണ്ട് എന്ന സദുദ്ദേശ്യത്തോടെയാണ് ഏതാനും പൊതുജനതാൽപര്യ ഹരജികൾ സുപ്രീംകോടതിയിലെത്തുന്നത്.
കോൺഗ്രസ് നേതാവ് തഹ്സീൻ പൂനവാല, മഹാരാഷ്ട്രയിലെ ബി.എസ്. ലോൺ തുടങ്ങിയവരാണ് ലോയയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഈ കേസ് ആദ്യം വന്നത് ജസ്റ്റിസുമാരായ അരുൺ മിശ്രയുടെയും മോഹൻ എസ്. ശാന്തനഗൗഡരുടെയും മുമ്പാകെയായിരുന്നു. പിന്നീടത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത് വിവാദമായി. ജസ്റ്റിസ് െചലമേശ്വരുടെ നേതൃത്വത്തിൽ നാല് മുതിർന്ന ന്യായാധിപന്മാർ കേസുകൾ അലോട്ട് ചെയ്യുന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് കാണിക്കുന്ന ഏകാധിപത്യപ്രവണതക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 12ന് വാർത്തസമ്മേളനം നടത്തിയ ഘട്ടത്തിൽ ലോയ കേസിെൻറ കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണെന്നും അതിൽ ആരെയും സംശയിക്കേണ്ടതില്ലെന്നുമാണ് സുപ്രീംകോടതിയുടെ തീരുമാനം. ശ്രീകാന്ത് കുൽക്കർണി, ശ്രീരാം മോദസ്, ആർ. രതി, വിജയകുമാർ എന്നീ ജുഡീഷ്യൽ ഓഫിസർമാർ ലോയയുടെ മരണത്തെക്കുറിച്ച് നൽകുന്ന വിവരങ്ങൾ അവിശ്വസിക്കേണ്ട ഒരു ആവശ്യവുമില്ലെത്ര. മരണത്തിൽ അസ്വാഭാവികത ആരോപിക്കപ്പെടുന്നതോടെ സംഭവദിവസം ലോയയോടൊപ്പം നാഗ്പുർ ഗെസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ഈ ജഡ്ജിമാരിലേക്ക് സംശയത്തിെൻറ മുന അനാവശ്യമായി നീളുമെന്നാണ് പരമോന്നത നീതിപീഠത്തിെൻറ കണ്ടെത്തൽ. അതിെൻറ അടിസ്ഥാനത്തിലാണ് മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് വാദിക്കുന്ന കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരെ കോടതി പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നത്. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ക്ഷതമേറ്റുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ലോയ കേസിെൻറ വിധി കൂടുതൽ നിരാശയാണ് സാമാന്യജനത്തിന് കൈമാറുന്നത്. ലോയയുടെ മരണം സ്വാഭാവികമാവാം; അല്ലായിരിക്കാം.
ബന്ധുക്കളിൽനിന്നടക്കം സന്ദേഹങ്ങൾ പൊന്തിവന്ന സാഹചര്യത്തിൽ നിഷ്പക്ഷവും നിഷ്കൃഷ്ടവുമായ ഒരന്വേഷണത്തിന് ഉത്തരവിടുന്നതായിരുന്നു കരണീയമായ നടപടി. അതിനു തയാറാവാതെ, ഈ കേസ് മറ്റൊരു കോടതിയും കേൾക്കാൻ പാടില്ലെന്നും ഹരജിക്കാരും അഭിഭാഷകരും കോടതിയലക്ഷ്യ കുറ്റമാണ് നടത്തിയിട്ടുള്ളതെന്നുമൊക്കെ വിധി പറയുന്നതോടെ, എന്താണ് ഈ കേസിന് ഇത്രമാത്രം സവിശേഷത എന്ന സ്വാഭാവികമായ ചോദ്യം, അധികാരരാഷ്ട്രീയത്തിെൻറ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ ഉൾപ്പെട്ടതുകൊണ്ടാണോ എന്ന സംശയത്തിലാണ് ചെന്നുകലാശിക്കുന്നത്. ഇത്തരം സംശയങ്ങളാണ് ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്നതും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഹനിക്കുന്നതും. നിർഭാഗ്യകരം എന്നേ ഈ വിധിയെക്കുറിച്ച് ഒറ്റവാക്കിൽ പറയാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.