നീതിയുടെ കാര്യത്തിൽ ആശങ്കയുണ്ട്
text_fieldsനീതിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും തെറ്റുചെയ്തവരെ ആരെയും സംരക്ഷിക്കില ്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ച 12.55ന് തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വെച്ചു മാധ്യമപ്രവർത്തകനും സിറാജ് പത്രത്തിെൻറ ബ്യൂറോ ചീഫുമായ കെ.എം. ബഷീറിനെ കാറോടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന യുവ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പിൽ ജോയൻറ് സെക്രട്ടറിയായി നിയമനം നൽകിയതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘‘ഇക്കാര്യത്തിൽ ഒരാശങ്കയും വേണ്ടതില്ല. മാധ്യമപ്രവർത്തകരുടെ വികാരം സർക്കാറിന് ബോധ്യമുണ്ട്. തെറ്റു ചെയ്ത ആരെയും സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ല’’ എന്നും മുഖ്യമന്ത്രി തുടർന്നാശ്വസിപ്പിച്ചു. അദ്ദേഹത്തിെൻറ മറുപടി പക്ഷേ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയോ യുവ പത്രപ്രവർത്തകൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തെയോ പത്രപ്രവർത്തക യൂനിയനെയോ പൊതുബോധത്തെപോലുമോ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതികരണങ്ങൾ തെളിയിക്കുന്നത്. മാധ്യമപ്രവർത്തകരുമായി ചർച്ചചെയ്ത ശേഷമാണ് ശ്രീറാമിെൻറ പുനർനിയമനം എന്നു പിണറായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും കേരള പത്രപ്രവർത്തക യൂനിയൻ ഭാരവാഹികളുടെ പ്രസ്താവന അതു ശരിവെക്കുന്നില്ല. സിറാജ് മാനേജ്മെൻറും കൊല്ലപ്പെട്ട ബഷീറിെൻറ കുടുംബവും ഐ.എ.എസ് ഉദ്യോഗസ്ഥെൻറ പുനർനിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നു.
സത്യംപറഞ്ഞാൽ, കേസിെൻറ പശ്ചാത്തലവും അതന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിെൻറ കണ്ടെത്തലുകളും തദടിസ്ഥാനത്തിൽ കോടതി മുമ്പാകെ സമർപ്പിച്ച കുറ്റപത്രവും പരിശോധിക്കുന്ന ഒരാൾക്കും എളുപ്പം വിഴുങ്ങാൻ കഴിയുന്നതല്ല മുഖ്യമന്ത്രിയുെട വിശദീകരണം. യുവ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട്. ശ്രീറാം ഒന്നാംപ്രതിയും കാറിൽ സഹയാത്രികയായിരുന്ന വഫ ഫിറോസ് രണ്ടാംപ്രതിയുമായ കുറ്റപത്രം കോടതി അംഗീകരിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷനിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമനുസരിച്ച് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് ലാബിെൻറ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നതാണ്. താൻ മദ്യപിച്ചിരുന്നുവെന്ന ആരോപണം ശ്രീറാം നിഷേധിച്ചുവെങ്കിലും ശ്രീറാമിന് മദ്യത്തിെൻറ മണമുണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായിതന്നെ നിയമസഭയെ അറിയിച്ചിരുന്നു. സമയം കരുതിക്കൂട്ടി വൈകിച്ചുകൊണ്ട് മദ്യപാന പരിശോധന അട്ടിമറിക്കാൻ പ്രതി ശ്രമിച്ചുവെങ്കിലും അദ്ദേഹം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികളും സഹയാത്രികയും മൊഴി നൽകിയിട്ടുമുണ്ട്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥ സംഘം ശ്രീറാമിനെ തിരിച്ചെടുക്കാൻ കടുത്ത സമ്മർദം ചെലുത്തിവരുകയായിരുന്നു. സസ്പെൻഷന് ആറുമാസം കഴിഞ്ഞപ്പോഴായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിനെ തിരിച്ചെടുക്കാൻ ശിപാർശ ചെയ്തത്. അന്ന് ആ അപേക്ഷ തള്ളി മൂന്നുമാസത്തേക്കുകൂടി സസ്പെൻഷൻ നീട്ടിയ സർക്കാർതന്നെയാണിപ്പോൾ നീട്ടിയ കാലാവധി വെട്ടിച്ചുരുക്കി പ്രതിയെ കോവിഡ് പടരുന്ന അവസരം ഉപയോഗപ്പെടുത്തി ആരോഗ്യ വകുപ്പിൽ നിയമനം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ സാക്ഷികളായ സാഹചര്യത്തിൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അദ്ദേഹത്തിെൻറ മൊഴി കേസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ശ്രീറാം ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനീയനായി നിയമിതനാവുന്നതോടെ ഡോക്ടറുടെ മേൽ മൊഴി മാറ്റിപ്പറയാനുള്ള സമ്മർദം തീവ്രമാവുമെന്നുറപ്പ്. രക്തപരിശോധനക്ക് യഥാസമയം ശ്രീറാം തയാറായില്ലെന്ന് മൊഴിനൽകിയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും സമ്മർദത്തിന് വിധേയരാവും. ചുരുക്കത്തിൽ, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലെ പ്രധാന തെളിവുകളത്രയും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടതായിരിക്കെ, അതേ വകുപ്പിൽതന്നെ ശ്രീറാമിന് നിയമനം നൽകിയ സർക്കാറിെൻറ തീരുമാനം, നീതിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ ബലഹീനമാക്കുന്നു. പ്രമാദമായ പല കേസുകളിലും വിശിഷ്യ, ഉന്നതർ പ്രതികളായിട്ടുള്ള സംഭവങ്ങളിൽ, മുഴുവൻ സാക്ഷികളും കൂറുമാറിയതിനാൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയക്കാൻ കോടതികൾ നിർബന്ധിതരായ അനുഭവങ്ങൾ രാജ്യത്ത് എന്നുമുണ്ടായിട്ടുണ്ട്. ആ പട്ടികയിൽ ഒരു കേസുകൂടി എന്നതാണ് മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ട സംഭവത്തിനും വിധിക്കപ്പെട്ടതെങ്കിൽ, അദ്ദേഹത്തിെൻറ വിധവക്ക് സർക്കാർ ജോലി നൽകി എന്ന പ്രത്യുപകാരംകൊണ്ട് കഴുകിക്കളയാൻ കഴിയുന്നതല്ല കളങ്കം. ഐ.എ.എസ്-ഐ.പി.എസ് ലോബി എത്ര ശക്തമാണെങ്കിലും അവർക്കു മീതെ നട്ടെല്ലോടെ നിവർന്നുനിൽക്കാൻ ലഭിക്കുന്ന അവസരം പിണറായി പാഴാക്കുകയില്ല എന്ന് വിശ്വസിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.