മാപ്പുപറച്ചിൽ എന്ന ആചാരവെടി
text_fieldsഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ചുടുചോരകൊണ്ട് രേഖപ്പെടുത്തപ്പെട്ട അധ്യായമാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13ന് നടന്ന ആ സംഭവത്തിന് നാളേക്ക് ഒരു നൂറ്റാണ്ടാവുകയാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റ് രൂപപ്പെടുത്തുകയും ഡൽഹിയിലെ ഇംപീരിയൽ െലജിസ്ലേറ്റിവ് കൗൺസിൽ പാസാക്കുകയും ചെയ്ത, ‘റൗലറ്റ് ആക്ട്’ എന്നപേരിൽ കുപ്രസിദ്ധി നേടിയ ‘അനാർക്കിക്കൽ ആൻഡ് െറവലൂഷനറി ൈക്രംസ് ആക്ട് 1919’ എന്ന കരിനിയമത്തിനെതിരായ പ്രതിഷേധത്തിെൻറ ഭാഗമായി അമൃത്സറിലെ ജാലിയൻവാലാ പാർക്കിൽ തടിച്ചുകൂടിയ ആയിരങ്ങൾക്കുനേരെ ബ്രിട്ടീഷ് കേണലായ റെജിനാൾഡ് ഡയറിെൻറ നേതൃത്വത്തിൽനടന്ന വെടിവെപ്പാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല എന്നപേരിൽ അറിയപ്പെടുന്നത്. നിരായുധരായ ആയിരത്തിലേറെ പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്.
കൊളോണിയൽ ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം പലവിധ അരുതായ്മകൾ ചെയ്തുകൂട്ടിയിരുന്നെങ്കിലും അളവിലും ക്രൂരതയിലും ഇത്രയും പോന്ന മറ്റൊന്നില്ല. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പു പറയണമെന്ന ആവശ്യം പലപ്പോഴായി പലരും ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ ആളാണ് ഡോ. ശശി തരൂർ. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ പേരിൽ മാത്രമല്ല, ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നടത്തിയ അരുതായ്മകൾക്കെല്ലാം നഷ്ടപരിഹാരം വേണമെന്ന ആവശ്യം ബ്രിട്ടീഷ് സദസ്സുകളിൽ തരൂർ നിരന്തരം ഉയർത്താറുണ്ടായിരുന്നു. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല ശതാബ്ദിയിലേക്ക് കടക്കവെ ഈ ആവശ്യം കൂടുതൽ ശക്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യൻ വംശജനും ലേബർ പാർട്ടി എം.പിയുമായ വിരേന്ദർ ശർമ ബ്രിട്ടൻ ഔദ്യോഗികമായി മാപ്പു പറയണമെന്ന പ്രമേയം ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിക്കുന്നത്.
പ്രസ്തുത പ്രമേയത്തിലെ ചർച്ചക്കിടെയാണ്, ഏപ്രിൽ 10ന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ‘കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ അപമാനകരമായ മുറിപ്പാടാണ്. അത്തരമൊന്ന് സംഭവിക്കാനിടയായതിൽ ഞങ്ങൾ ഖേദിക്കുന്നു’ എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. സമാനമായ അഭിപ്രായപ്രകടനം 2013 ഫെബ്രുവരിയിൽ പഞ്ചാബ് സന്ദർശനത്തിനിടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണും നടത്തിയിരുന്നു. 1997ൽ ജാലിയൻവാലാ കൂട്ടക്കൊലയെക്കുറിച്ച്, നമ്മുടെ പഴയ ചരിത്രത്തിലെ വേദനയുണ്ടാക്കുന്ന അനുഭവമെന്ന എലിസബത്ത് രാജ്ഞിയും പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെൻറിൽ ഒരു പ്രധാനമന്ത്രി ഔദ്യോഗികമായി ഖേദപ്രകടനം നടത്തിയെന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രത്യേകത.
എന്നാൽ, കേവലമായ ഖേദപ്രകടനം മതിയാവില്ലെന്നും വ്യക്തവും സത്യസന്ധവുമായ മാപ്പുപറച്ചിലാണ് വേണ്ടതെന്നും പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വംശജരുടെ പിന്തുണ ഇക്കാര്യത്തിൽ ലേബർ പാർട്ടിക്കുണ്ട്. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ പേരിൽ മാത്രമല്ല, ബംഗാൾ ക്ഷാമത്തിെൻറ പേരിലും ബ്രിട്ടൻ മാപ്പുപറയണമെന്ന ആവശ്യവുമായി പാകിസ്താൻ വാർത്തവിനിമയകാര്യ മന്ത്രി ഫവാദ് ചൗധരി വ്യാഴാഴ്ച രംഗത്തുവരുകയുണ്ടായി.
ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയെ ന്യായീകരിക്കാൻ ഇന്ന് പ്രത്യക്ഷത്തിൽ ആരും രംഗത്തുവരില്ല. പരിഷ്കൃത സമൂഹങ്ങൾക്ക് യോജിക്കാൻ പറ്റാത്ത നടപടിയാണത്. അതാകട്ടെ, യാദൃച്ഛികമായി സംഭവിച്ച കൈയബദ്ധവുമല്ല. ബ്രിട്ടൻ ഇന്ത്യയിൽ തുടർന്ന വ്യവസ്ഥാപിത നയത്തിെൻറ പ്രതിഫലനം മാത്രമാണ്. ജാലിയൻവാലാ ക്രൂരതയുടെ കാര്യത്തിൽ വേറിട്ടുനിൽക്കുന്നുവെന്ന് മാത്രം. നമ്മുടെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ കൂട്ടക്കൊലകളും വാഗൺ ട്രാജഡി സംഭവവുമെല്ലാം ഇതിന് സമാനമാണ്. നൂറ്റാണ്ട് ആവുമ്പോഴും തുറന്ന മാപ്പുപറച്ചിലിന് ബ്രിട്ടൻ തയാറായിട്ടില്ല. അങ്ങനെ സത്യസന്ധമായി മാപ്പുപറയാൻ പറ്റുന്ന ഒരു ഭരണകൂടമല്ല അത് എന്നതാണ് യാഥാർഥ്യം. മനുഷ്യ കബന്ധങ്ങളിൽ കെട്ടിപ്പടുത്തതാണ് ബ്രിട്ടൻ അടക്കമുള്ള ഇന്നത്തെ വൻശക്തികൾ. തങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് മാപ്പുപറയാൻ ഒരുങ്ങുകയാണെങ്കിൽ അത് വലിയ ജോലിയായിരിക്കും. ഇറാഖിൽ ബ്രിട്ടൻ ഉൾപ്പെടുന്ന സഖ്യരാഷ്ട്രങ്ങൾ കാണിച്ച ക്രൂരതകൾ അടുത്തകാലത്തെ ചരിത്രമാണ്. തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇറാഖിൽ ഇടപെട്ടതെന്ന് തുറന്നുപറഞ്ഞത് അതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി ടോണി െബ്ലയർതന്നെയാണ്. പക്ഷേ, അത് തുറന്നുപറയുമ്പോഴേക്ക് ലക്ഷക്കണക്കിന് മനുഷ്യർ അവിടെ പിടഞ്ഞുവീണു കഴിഞ്ഞിരുന്നു. പുരോഗമനവും ലിബറലിസവും പറയുന്ന പടിഞ്ഞാറൻ ശക്തികൾക്ക് ഇത്തരം ക്രൂരതകളെല്ലാം പിന്നീടെപ്പോഴെങ്കിലും ഒരു സോറി പറയേണ്ട ലീലാകേളികൾ മാത്രമാണ്.
ഒന്നോ രണ്ടോ ആളുകളെ അബദ്ധത്തിൽ കൊല്ലുന്നതിനെക്കുറിച്ചല്ല ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വം അന്നും ഇന്നും കൂട്ടക്കൊലകളുടെ നടത്തിപ്പുകാരാണ്. അവർ ചെയ്ത ക്രൂരതകൾക്ക്, മാനവരാശിക്കുമേൽ അവർ ഏൽപിച്ച ആഘാതങ്ങൾക്ക് നീതിപൂർവകമായ പരിഹാരം ആർക്ക്, എങ്ങനെ നടപ്പാക്കാൻ പറ്റും? ഈ ഭൂമിയിൽ വെച്ചു പറഞ്ഞുതീർക്കാവുന്ന കണക്കുകളേ അല്ല അവ. ആകാശത്തുനിന്ന് തീർപ്പുകൽപിക്കപ്പെടേണ്ട, നീതിയുടെ അന്തിമ തുലാസിൽ അളക്കപ്പെടേണ്ട മുറിപ്പാടുകളാണ് അവ. മാപ്പുപറയാതെ ഖേദപ്രകടനത്തിൽ ഒതുക്കിയതിന് സാങ്കേതികമായ കാരണങ്ങളുണ്ട്. മാപ്പുപറഞ്ഞുകഴിഞ്ഞാൽ യൂറോപ്യൻ നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരും. സാമ്പത്തിക ബാധ്യതകൾ വരുന്നതുകൊണ്ടാണ് മാപ്പുപറയാത്തതെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അവരുടെ ഖേദപ്രകടനം കേവലമായ ഒരു ആചാരം മാത്രമാണ്. സത്യസന്ധമായി നിന്ന് തുറന്ന മാപ്പുപറച്ചിലിന് അവർ സന്നദ്ധമല്ല. അതിനാൽ, സാമ്രാജ്യത്വം ക്രൂരതകൾ ആവർത്തിക്കും. ഖേദപ്രകടനത്തിെൻറ ആചാരവെടികൾ ദശാബ്ദങ്ങളോ നൂറ്റാണ്ടുകളോ കഴിഞ്ഞ് ഉയരും; അത്രതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.