Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലി...

ഇസ്രായേലി തെരഞ്ഞെടുപ്പിലെ ജനാധിപത്യ കൗതുകങ്ങൾ

text_fields
bookmark_border
ഇസ്രായേലി തെരഞ്ഞെടുപ്പിലെ ജനാധിപത്യ കൗതുകങ്ങൾ
cancel
സെപ്റ്റംബർ 17ന് നടന്ന ഇസ്രായേലി പാർലമെൻറ് (നെസറ്റ്) തെരഞ്ഞെടുപ്പിെൻറ അവസാനവട്ട ഫലങ്ങൾ ഇതെഴുതുമ്പോഴും ഔ ദ്യോഗികമായി പൂർണമായും പുറത്തുവന്നിട്ടില്ല. എങ്കിലും, കൗതുകകരമായ ഒട്ടേറെ ഘടകങ്ങൾ വഹിക്കുന്നതാണ് ആ ഫലങ്ങൾ. പശ ്ചിമേഷ്യയിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയെന്ന നിലയിൽ ഇസ്രായേലിലെ രാഷ്ട്രീയ മാറ്റങ്ങൾ ലോകം ശ്രദ്ധയോടെ യാണ് വീക്ഷിക്കുന്നത്. ഫലസ്തീൻ പ്രശ്നം ലോകരാഷ്ട്രീയത്തിെൻറതന്നെ ഗതിനിർണയിക്കുന്ന ഘടകമായതിനാലും ഇസ്രായേലിലെ ചലനങ്ങൾക്ക് പ്രാധാന്യമുണ്ട്. നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലികുഡ് പാർട്ടിയും മൂന്ന് മധ്യപക്ഷ/ലിബറൽ പാർട്ടികളും ചേർന്ന് 2019 ഫെബ്രുവരിയിൽ രൂപവത്കരിച്ച ബ്ലൂ ആൻഡ് വൈറ്റ് അലയൻസും തമ്മിലായിരുന്നു പ്രധാന മത്സരം. തികഞ്ഞ വംശീയതയും അറബ്-മുസ്ലിം വിരുദ്ധതയും കത്തിച്ചാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇസ്രായേലിെൻറ ഫലസ്തീൻവിരുദ്ധ നിലപാടിൽനിന്ന് വ്യതിചലിക്കാതെ, അതേസമയം അൽപം കൂടി സൗഹാർദപരവും മതേതരവുമായ രാഷ്ട്രീയ നിലപാടാണ് ബ്ലൂ ആൻഡ് വൈറ്റ് അലയൻസ് സ്വീകരിച്ചത്. 120 അംഗ ഇസ്രായേലി നെസറ്റിൽ കേവലഭൂരിപക്ഷം നേടാൻ ബ്ലൂ ആൻഡ് വൈറ്റിന് (25.9 വോട്ട്/33 സീറ്റ്) സാധിച്ചിട്ടില്ലെങ്കിലും ലികുഡിനെ (25.1 വോട്ട്/ 31 സീറ്റ്) പിന്തള്ളി അവർ ഏറ്റവും വലിയ ഒറ്റ ബ്ലോക്കായി മാറി. നെതന്യാഹുവിെൻറ വംശീയ രാഷ്ട്രീയത്തിൽനിന്ന് ഭിന്നമായി ജനകീയ പ്രശ്നങ്ങളും ഇസ്രായേലി പൗരന്മാരുടെ ജീവിതപ്രശ്നങ്ങളും മുൻനിർത്തിയാണ് ബ്ലൂ ആൻഡ് വൈറ്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. വർഗീയതകൊണ്ടു മാത്രം ജനകീയ പ്രശ്നങ്ങളെ മറച്ചുവെക്കാൻ കഴിയും എന്ന വലതുപക്ഷ സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയാണ് ആ അർഥത്തിൽ ഇസ്രായേലി തെരഞ്ഞെടുപ്പ് ഫലങ്ങൾ.

പക്ഷേ, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകകരമായ വശം അറബ്/മുസ്ലിം രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയായ ജോയൻറ് ലിസ്റ്റ്് (അൽഖാഇമത്തുൽ മുശ്തരിക) നടത്തിയ രാഷ്ട്രീയ മുന്നേറ്റമാണ്. 10.5 ശതമാനം വോട്ടും13 സീറ്റും നേടി പ്രസ്തുത മുന്നണി ഇസ്രായേലി നെസറ്റിൽ മൂന്നാമത്തെ ഏറ്റവും വലിയ ബ്ലോക്കായി മാറുകയാണ്. സ്വന്തം നിലക്ക് ഭൂരിപക്ഷമില്ലാത്ത ബ്ലൂ ആൻഡ് വൈറ്റ്, ലികുഡ് പാർട്ടിയുമായി സഖ്യം ചേർന്നോ അവരുടെ പിന്തുണയിലോ സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ജോയൻറ് ലിസ്റ്റ് ആയിരിക്കും മുഖ്യ പ്രതിപക്ഷ ബ്ലോക്. അതിെൻറ തലവൻ അയ്മൻ ഔദ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടും. ഇസ്രായേലി നിയമമനുസരിച്ച് പ്രതിപക്ഷ നേതാവിന് വലിയ റോളുകളാണുള്ളത്. പ്രധാനമന്ത്രിയുമായുള്ള പ്രതിവാര ബ്രീഫിങ്, വിദേശ അതിഥികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഉൾപ്പെടെയുള്ള സർക്കാർ ഉപചാരങ്ങളുടെ ഭാഗമാവും അദ്ദേഹം. അറബികളെ രാജ്യവിരുദ്ധരും ഒറ്റുകാരുമായിക്കാണുന്ന ഒരു രാഷ്ട്രീയ ഘടനയിൽ രാജ്യവിരുദ്ധ പക്ഷത്ത് നിർത്തപ്പെട്ടവരുടെ പാർട്ടി ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമാകുന്നത് കൗതുകകരമായ അനുഭവമാകും. നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നത് ജോയൻറ് ലിസ്റ്റിെൻറ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനായി അവർ ബ്ലൂ ആൻഡ് വൈറ്റിന് പിന്തുണ നൽകുകയും അവരത് സ്വീകരിക്കുകയുമാണെങ്കിൽ അത് അേതക്കാൾ വ്യത്യസ്തമായ രാഷ്ട്രീയ അനുഭവമായിരിക്കും. ബ്ലൂ ആൻഡ് വൈറ്റ് തലവൻ ബെന്നി ഗാൻറ്സും അയ്മൻ ഔദയും എക്സിറ്റ് പോൾ ഫലങ്ങൾ വന്ന ഉടൻതന്നെ രാഷ്ട്രീയ ചർച്ചകൾ നടത്തിയിരുന്നു. ഒരു ഇസ്രായേലി ഭരണകൂടം അറബ് പാർട്ടിയുടെ കനിവിലും പിന്തുണയിലും നിലനിൽക്കേണ്ടിവരുക എന്ന അസാധാരണ അനുഭവമായിരിക്കും അത്. ദേശീയ ഐക്യ സർക്കാറിനുവേണ്ടി നെതന്യാഹുവും അതിതീവ്ര ദേശീയവാദിയായ അവിഗ്ദോർ ലിബർമാെൻറ യിസ്രയേലി ബൈതുനു പാർട്ടിയും ആഹ്വാനം ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ ജോയൻറ് ലിസ്റ്റ് പിന്തുണയുള്ള സർക്കാറിന് സാധ്യത കുറവാണ്. രണ്ടായാലും -ജോയൻറ് ലിസ്റ്റ് പിന്തുണയുള്ള സർക്കാർ വന്നാലും അവർ മുഖ്യ പ്രതിപക്ഷ ബ്ലോക്കായാലും- അസാധാരണമായ രാഷ്ട്രീയ സാഹചര്യമായിരിക്കും അത്.

ഇസ്രായേലി ജനതയിൽ 21 ശതമാനം അറബികളാണ്. അവരിൽ മഹാഭൂരിപക്ഷവും മതപരമായി മുസ്ലിംകളും ചെറിയൊരു ശതമാനം ക്രിസ്ത്യാനികളുമാണ്. സാങ്കേതികമായി അവർ ഇസ്രായേലി പൗരന്മാരും ജനാധിപത്യ/രാഷ്ട്രീയ അവകാശങ്ങൾക്ക് അർഹരുമാണെങ്കിലും പ്രയോഗത്തിൽ അങ്ങേയറ്റം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പീഡിത ന്യൂനപക്ഷമാണ്. നിരന്തരമായ ഇസ്രായേലി വിവേചനങ്ങളെ തുടർന്ന് ജനാധിപത്യ പ്രക്രിയയിൽതന്നെ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇസ്രായേലി അറബ് സമൂഹം. എന്നാൽ, ഇത്തവണ മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണവർ തെരഞ്ഞെടുപ്പിൽ ഇടപെട്ടത്. ഇസ്രായേലി അറബികളിൽ 60 ശതമാനവും വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നാണ് കണക്കുകൾ (ഇത് അവരുടെ കാര്യത്തിൽ സർവകാല റെക്കോഡാണ്. മൊത്തം വോട്ടിങ് ശതമാനം 69.4 ആണ്). അറബികളെ തെരഞ്ഞെടുപ്പിൽനിന്ന് അകറ്റാൻ നെതന്യാഹു പലവിധ ഭീഷണികളും തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും അത് വിജയിച്ചില്ല. അറബികളുടെ രാഷ്ട്രീയ ബ്ലോക്ക് ആയ ജോയൻറ് ലിസ്റ്റിനുമുണ്ട് രാഷ്ട്രീയ കൗതുകങ്ങൾ. ജനാധിപത്യ, മൃദു ഇടതു പാർട്ടിയായ ബലദ്, മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പാർട്ടിയായ ഹദശ്, മതേതര–അറബ് ദേശീയവാദ പാർട്ടിയായ തആൽ, മുസ്ലിം ബ്രദർഹുഡ് ആശയങ്ങൾ പിൻപറ്റുന്ന ഇസ്ലാമിസ്റ്റ് പാർട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റ്് എന്നിവയുടെ സംഘാതമാണ് ജോയൻറ് ലിസ്റ്റ്. ഒരു പീഡിത ന്യൂനപക്ഷ സമൂഹത്തിെൻറ അതിജീവനത്തിനായി പ്രത്യയശാസ്ത്ര മർക്കട മുഷ്ടികൾ മാറ്റിവെച്ച് ഒരു ജനത രാഷ്ട്രീയമായി യോജിക്കുന്നതിെൻറ അപൂർവ ചിത്രം കൂടിയാണത്. രാഷ്ട്രീയമായ വിവേചനങ്ങൾ കാരണം നിരാശരായി മാറിനിൽക്കുകയല്ല, കൂടുതൽ നയതന്ത്രതയോടെ ഇടപെടുകയാണ് വേണ്ടത് എന്ന സന്ദേശമാണ് അവർ നൽകുന്നത്. ഒരു തീവ്രവലതുപക്ഷ പാർട്ടി, ന്യൂനപക്ഷങ്ങളെ അരികുവത്കരിച്ച് അവരുടെ അജണ്ടകൾ നടപ്പാക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒട്ടേറെ പാഠങ്ങൾ നൽകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialisrael election
News Summary - israel election-madhyamam editorial
Next Story