ഐക്യരാഷ്ട്രസഭ സാർഥക വേദിയാവുമോ?
text_fieldsരണ്ടുവർഷത്തെ ഇടവേളക്കുശേഷം ഐക്യരാഷ്ട്രസഭയുടെ ഉന്നതതല പൊതുസഭ ചൊവ്വാഴ്ച സമ്മേളിച്ചുതുടങ്ങിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ ഇടവേളയിൽ ഓൺലൈൻ യോഗങ്ങൾ മാത്രമാണ് നടന്നത്. 193 അംഗ രാഷ്ട്രങ്ങളിലെ 150ഓളം തലവന്മാരും മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രത്യേക സാഹചര്യം റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയാണ്. എന്നാൽ, മുഖ്യകക്ഷിയായ റഷ്യൻ പ്രസിഡന്റ് പുടിൻ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും എത്തില്ല. എങ്കിലും മുൻകൂട്ടി റെക്കോഡ് ചെയ്ത പ്രസംഗം സമ്മേളനത്തെ കേൾപ്പിക്കാൻ റഷ്യയുടെ എതിർപ്പ് മറികടന്ന് അംഗങ്ങളുടെ ഭൂരിപക്ഷസമ്മതം നേടിയിരിക്കുന്നു; സുരക്ഷാസമിതിയിലെ പോലെ പൊതുസഭയിൽ വീറ്റോ അധികാരമില്ലാത്തതുകാരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും യു.എൻ ആസ്ഥാനത്ത് വരുന്നില്ല.
1945ൽ രൂപവത്കൃതമായ യുനൈറ്റഡ് നേഷൻസ് 77 വർഷം പിന്നിടുമ്പോൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സങ്കീർണവും അതിഗുരുതരവുമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്. പ്രതിസന്ധികൾ ലഘൂകരിക്കാൻ പരിമിതികൾക്കകത്തുനിന്ന് പറ്റുന്നത്ര പോലും ചെയ്തില്ല എന്ന ആക്ഷേപവുമുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽപോലും രഞ്ജിപ്പിനു ഉപകരിക്കുന്ന ഉഭയകക്ഷി ചർച്ച നടത്താനുള്ള ശ്രമം ഫലം കണ്ടില്ല. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഏപ്രിലിൽ യുക്രെയ്നിലെത്തി നഗരത്തിൽ കുടുങ്ങിയ സൈനികരെയും സിവിലിയന്മാരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചതും, തുർക്കി പ്രസിഡന്റ് ഉർദുഗാനോടൊപ്പം ചേർന്ന് യുക്രെയ്ൻ തുറമുഖങ്ങളിലൂടെ മുഖ്യ ഭക്ഷ്യധാന്യങ്ങൾ പുറത്തേക്ക് കടത്താനുമുള്ള സംവിധാനങ്ങൾ ഒരുക്കിയതും വിസ്മരിക്കുന്നില്ല.
യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ആഗോള ഭക്ഷ്യദൗർലഭ്യം, സിറിയ, ഇത്യോപ്യ എന്നീ രാജ്യങ്ങളിലുണ്ടായ ആഭ്യന്തര സംഘർഷങ്ങൾ എന്നിവയിൽ പരിഹാരം കാണുന്നതിലും യു.എന്നിനു വിജയിക്കാനായില്ല. ഒരു അന്താരാഷ്ട്ര തർക്ക പരിഹാര വേദി എന്ന നിലയിൽ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന അമേരിക്ക-ചൈന പിരിമുറുക്കവും, അതിന്റെ പേരിൽ അവയോട് ചേർന്നുനിൽക്കുന്ന രാഷ്ട്രങ്ങൾ തമ്മിൽ പുതുതായി രൂപപ്പെട്ടുവരുന്ന ശീത യുദ്ധ സമാനമായ സാഹചര്യവും യു.എന്നിന് വിഷയമേ ആയിട്ടില്ല. ചൈനയുടെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ വംശജരായ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ചൈനീസ് അധികാരികൾ നടത്തുന്ന മർദനമുറകളും പീഡനവും അന്താരാഷ്ട്ര ശ്രദ്ധ നേടിയെങ്കിലും ചൈനയുടെ മുന്നിൽ യു.എൻ നിസ്സഹായരായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പുറത്തിറക്കിയ, പീഡനങ്ങളെക്കുറിച്ച 45 പേജ് റിപ്പോർട്ടിൽ 'വംശഹത്യ' എന്ന വാക്കുപോലും ഉപയോഗിച്ചിരുന്നില്ല. മ്യാന്മറിൽ റോഹിങ്ക്യൻ വംശജരായ മുസ്ലിംകൾക്കെതിരായ ഭരണകൂട പീഡനങ്ങളുടെയോ റോഹിങ്ക്യൻ അഭയാർഥികളുടെയോ, ശേഷം അവിടെ ജനാധിപത്യത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത സൈന്യത്തിന്റെ ജനാധിപത്യ ധ്വംസനങ്ങളുടെയോ വിഷയത്തിൽ യു.എൻ കാര്യമായെന്തെങ്കിലും ചെയ്തതായി തെളിവില്ല. 2007നുശേഷം മ്യാന്മറിനെതിരെ ഒരു പ്രമേയം മേശപ്പുറത്ത് വെക്കാൻ പോലും യു.എൻ തയാറായിട്ടില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആഭ്യന്തര സംഘർഷം നടന്ന മാലി, കോംഗോ, ഇത്യോപ്യ എന്നീ രാജ്യങ്ങളിലും സമാധാന പരിപാലനത്തിനുള്ള യു.എൻ ദൗത്യസംഘങ്ങൾ സിവിലിയന്മാരുടെ ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ പരാജയമായിരുന്നു. ഇത്യോപ്യയിൽ റ്റീഗ്റേ യുദ്ധത്തിൽ രണ്ടുവർഷം കൊണ്ട് അഞ്ചുലക്ഷം പേർ മരിക്കുകയും ഭീമമായ അഭയാർഥിപ്രശ്നം ഉത്ഭവിക്കുകയും ചെയ്തെങ്കിലും യു.എന്നിന് ഒന്നും ചെയ്യാനായിട്ടില്ല. 1948 മുതൽ യു.എന്നിന്റെ മുമ്പാകെയുള്ള ഫലസ്തീൻ പ്രശ്നത്തിലും സഭയുടെ പ്രധാന സംഭാവന പ്രമേയങ്ങളിലൊതുങ്ങി. 1967ലെ ആറുനാൾ യുദ്ധത്തിനുശേഷം ഇസ്രായേലിനോട്, പുതുതായി പിടിച്ചടക്കിയ ഭൂമിയിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുന്ന 242ാം പ്രമേയത്തിനും തുടർന്ന് പാസാക്കിയ അസംഖ്യം പ്രമേയങ്ങൾക്കും പുല്ലുവില പോലും കൽപിക്കാത്ത സയണിസ്റ്റ് രാഷ്ട്രമായിരിക്കും ഒരുപക്ഷേ, യു.എന്നിന്റെ ഏറ്റവും മുന്തിയ 'സംഭാവന'.
ഇതിനെല്ലാമിടയിലും യു.എന്നിന്റെ സമീപകാല ചരിത്രത്തിലെ രജതരേഖകൾ ചിലതും കാണാതിരുന്നുകൂടാ. ദീർഘകാലമായി ആഭ്യന്തരയുദ്ധം നടന്ന യമനിലെ ശത്രുപക്ഷ അംഗങ്ങളെ കൂട്ടിച്ചേർത്ത് സമാധാനം സ്ഥാപിക്കാനായതും അഫ്ഗാനിസ്താനിൽ അമേരിക്ക ഒഴിവായശേഷം അരാജകത്വതുല്യമായ അവസ്ഥയിൽ മനുഷ്യക്കെടുതികൾ പരിഹരിക്കുന്നതിന് കൈക്കൊണ്ട ചെറുനടപടികളും അതിൽ പെടും. ആഗോള പ്രശ്നങ്ങളിൽ ഐക്യരാഷ്ട്ര സമിതിയുടെ സംഭാവനകൾ എടുത്തുപറയാവുന്നവയല്ല. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മനുഷ്യകുലത്തെ തുറിച്ചുനോക്കുമ്പോൾ പ്രസ്തുത ഭീഷണികളെക്കുറിച്ച് നിർണായകമായ കർമപദ്ധതികൾക്ക് യു.എൻ മുൻകൈയെടുക്കേണ്ടിയിരുന്നു. യുദ്ധങ്ങളും ആയുധ നിർമാണവുമാണ് കാലാവസ്ഥക്കുള്ള വലിയ ഭീഷണികൾ എന്ന നിരീക്ഷണമുള്ളപ്പോൾ വിശേഷിച്ചും.
ഐക്യരാഷ്ട്ര സഭയുടെ എന്നത്തെയും മുഖ്യപ്രശ്നം പഞ്ചശക്തികളുടെ അധീശാധിപത്യം പോലുള്ള അതിന്റെ ഘടനാപരമായ ദൗർബല്യങ്ങളാണ്. പുനഃസംഘടന ആവാമെന്ന് പലപ്പോഴും വൻ ശക്തികൾതന്നെ പറയാറുണ്ടെങ്കിലും പ്രയോഗത്തിൽ വരുമ്പോൾ അവർതന്നെ തടസ്സമായി നിൽക്കുന്നു. സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യം അംഗീകരിച്ചാൽ ഒരുപരിധിവരെ കുറേക്കൂടി വൈവിധ്യമുള്ള സമീപനങ്ങൾക്കും ചർച്ചകൾക്കും അത് വഴിതുറന്നേക്കും. എന്നാലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ തന്നെ തങ്ങൾക്കെതിരെ നടപടിയെടുക്കാൻ തയാറാവുമെന്ന് സങ്കല്പിക്കുന്ന ഒരു വ്യവസ്ഥ തുടർന്നാൽ അതിൽനിന്ന് അധികമൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.