ഇറാഖിലെ തലമാറ്റം
text_fieldsഇറാഖിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മുൻ നജഫ് ഗവർണർ അദ്നാൻ അൽസുർഫിയെ പ്രസിഡൻറ് ബർഹാം സാലിഹ് നിയമിച്ചിരിക്കുന്നു. 2019 നവംബറിൽ ആദിൽ അബ്ദുൽമഹ്ദി രാജിവെച്ചശേഷം ഉരുത്തിരിഞ്ഞ ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള രണ്ടാമത്തെ നീക്കമാണിപ്പോൾ പ്രസിഡൻറ് നടത്തിയിരിക്കുന്നത്. നേരത്തേ ഇൗ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട മുഹമ്മദ് തൗഫീഖ് അല്ലാവിക്ക് പാർലമെൻറ് അധികാരങ്ങളുള്ള പ്രതിനിധിസഭയുടെ പിന്തുണ ഉറപ്പിക്കാൻ കഴിയാത്തതുകൊണ്ട് പിന്മാറേണ്ടിവന്നതിൽപിന്നെ, രാജിവെച്ച അബ്ദുൽ ഹാദിതന്നെ കാവൽപ്രധാനമന്ത്രിയായി തുടരുകയാണ്. കാബിനറ്റ് അംഗങ്ങളുടെ പട്ടിക തയാറാക്കി പ്രതിനിധിസഭയുടെ പിന്തുണ വാങ്ങിയെടുക്കുന്നതോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭക്ക് കളമൊരുങ്ങുക. ഇതിന് ഭരണഘടനാനുസൃതമായി ഒരുമാസത്തെ സമയം അൽസുർഫിക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ കോവിഡ്കാലത്തെ ആഗോളപ്രതിസന്ധിക്കിടെ നടക്കുന്ന ഇൗ ഭരണമാറ്റം യാഥാർഥ്യമാകുമോ, അതിെൻറ ആയുർദൈർഘ്യം എത്ര എന്നൊക്കെയാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
സദ്ദാം ഹുസൈെൻറ സ്വേച്ഛഭരണത്തിനെതിരെ കലാപക്കൊടിയുയർത്തിയ ദഅ്വാ പാർട്ടിയുടെ യുവനേതാവായി രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന അദ്നാൻ അൽസുർഫി ശിയാക്കളുടെ ശക്തികേന്ദ്രമായ നജഫിലെ ജനകീയനേതാവായാണ് അറിയപ്പെടുന്നത്. 1991ലെ ദക്ഷിണ ഇറാഖിലെ ജനകീയപ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട അദ്ദേഹം പിന്നീട് സൗദി അറേബ്യയിലും തുടർന്ന് അമേരിക്കയിലും അഭയാർഥിയായിക്കഴിഞ്ഞു. പിന്നീട് യു.എസ് പൗരത്വംനേടിയ അൽസുർഫി 2003ലെ അമേരിക്കൻ അധിനിവേശകാലത്ത് തിരിച്ചെത്തിയത് പുതിയ വേഷത്തിലായിരുന്നു. രാഷ്ട്രീയം തുടങ്ങിയത് സദ്ദാമിനെതിരെ ശിയ പിന്തുണയോടെയായിരുന്നെങ്കിൽ പ്രവാസത്തിനുശേഷമുള്ള രണ്ടാംവരവ് ഇറാൻവിരുദ്ധ അമേരിക്കൻ അരുമയായിട്ടായിരുന്നു. എന്നാൽ നസ്ർ വിഭാഗം ശിയാക്കളുടെ ഉറ്റതോഴനായി തുടർന്ന അദ്ദേഹം മൂന്ന് ഉൗഴങ്ങളിൽ നജഫിൽ ഗവർണറായി.
അധിനിവേശവും അനന്തരഭരണവും നിയന്ത്രിച്ച അമേരിക്കയുടെയും അവരുടെ പാവഭരണകൂടത്തിെൻറയും പിന്തുണ നിർലോഭം ലഭിച്ചെങ്കിലും ഗവർണർ ഭരണത്തിന് ജനപിന്തുണ കുറഞ്ഞുവരുന്നതാണ് ഒടുവിൽ കണ്ടത്. ഇറാഖിലെ കേന്ദ്രഭരണത്തെ താഴെയിറക്കിയ അഴിമതിതന്നെയായിരുന്നു നജഫിലെയും പ്രശ്നം. അത് പ്രവിശ്യസമിതി ഗവർണറെ ഇംപീച്ച് ചെയ്യുന്നിടത്തെത്തിച്ചു. ശേഷവും അമേരിക്കൻ ആശ്രിതത്വത്തിെൻറ ഭരണകൂടപിന്തുണയും ശിയസമൂഹത്തിൽ ഇറാൻ നേടാൻ ശ്രമിക്കുന്ന സ്വാധീനങ്ങൾക്കെതിരായ പ്രതിരോധത്തിെൻറ പേരിൽ നജഫിെൻറ ജനകീയ പിന്തുണയും അദ്ദേഹത്തിന് നേടാനായി. അതുവഴി 2018ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ജനപ്രതിനിധി സഭയിലേക്ക് നജഫിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഗുണദോഷ വിചാരത്തിൽ അമേരിക്കയുടെയും പടിഞ്ഞാറിെൻറയും സ്വന്തക്കാരൻ എന്നതാണ് രാജ്യത്തിെൻറ അമരത്തേക്ക് ഉയരാൻ അദ്ദേഹത്തിന് തുണയായിരിക്കുന്നത്. എന്നാൽ, ഇതുതന്നെയാണ് അദ്ദേഹത്തിെൻറ അഭ്യുദയത്തെയും അതിജീവനത്തെയും കുറിച്ച ആശങ്കകളുയർത്തുന്നതും.
അധിനിവേശത്തിെൻറ അവശേഷിപ്പുകൾ നാട്ടിൽനിന്ന് മായ്ച്ചുകളയാൻ ഉത്സാഹിക്കുന്ന കക്ഷികളൊന്നും അൽസുർഫിയെ പിന്തുണക്കാനിടയില്ല. എന്നിരിക്കെ, മുൻഗാമി അല്ലാവിയെപ്പോലെ അദ്ദേഹത്തിനും സ്ഥാനമേൽക്കാതെ പിൻവാങ്ങേണ്ടിവരുേമാ എന്ന ശങ്കയുമുയരുന്നുണ്ട്. അല്ലാവിയുടെ പിന്മാറ്റത്തിനുശേഷം പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ നിർദേശിക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളോടും പ്രസിഡൻറ് അഭ്യർഥിച്ചെങ്കിലും ആരും താൽപര്യമെടുത്തില്ല. ഏതാനും ശിയഗ്രൂപ്പുകൾ നിർദേശിച്ചതു മറയാക്കി സ്വന്തം വരുതിയിൽ നിൽക്കാനിടയുള്ള അൽസുർഫിയുടെ നിയമനം പ്രസിഡൻറ് പ്രഖ്യാപിക്കുകയായിരുന്നു. 329 അംഗ പ്രതിനിധിസഭയിൽ 48 അംഗങ്ങളുള്ള ഹാദി അൽഅംരിയുടെ ഫതഹ് ബ്ലോക്കും എട്ടു സീറ്റുകളുള്ള ഫാലിഹ് അൽ ഫയ്യാദിെൻറ അതാ ബ്ലോക്കും ഇറാൻ അനുകൂലികളായതിനാൽതന്നെ അൽസുർഫിക്കെതിരാണ്. എങ്കിലും, മിനിമം ഭൂരിപക്ഷത്തിനുവേണ്ട 165 കടക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് പൊതുധാരണ.
എന്നാൽ, അമേരിക്കയുടെ പിന്തുണയോടെ അധികാരമേറിയാലും പുതിയ ഭരണകൂടത്തിന് എന്തുചെയ്യാനാവും എന്നത് കാത്തിരുന്നുതന്നെ കാണണം. അഫ്ഗാനിസ്താനിലെന്നപോലെ അമേരിക്ക തലയിട്ടു കുടുങ്ങിയ അധിനിവേശംതന്നെയാണ് ഇറാഖിലേതും. ഇറാൻ പിന്തുണയോടെയുള്ള സായുധസംഘങ്ങളുടെ തുടരുന്ന ആക്രമണങ്ങൾതന്നെ വലിയ തലവേദന. പാവഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാനുള്ള ഏതു ശ്രമത്തിനും റോക്കറ്റ് ആക്രമണങ്ങളിലൂടെ പ്രതികരിക്കുന്ന പതിവ് അൽസുർഫിയുടെ നാമനിർദേശത്തിനുശേഷവും മിലീഷ്യകൾ തെറ്റിച്ചിട്ടില്ല. അമേരിക്കക്ക് സ്വന്തം സേനയെ കാക്കണം. രാഷ്ട്രീയാനിശ്ചിതത്വത്തിൽ പാവഭരണകൂടത്തെ വീഴാതെ നോക്കുകയും വേണം. അതിനൊപ്പം പ്രഖ്യാപിച്ച സേനാപിന്മാറ്റം സുരക്ഷിതമായി പൂർത്തീകരിക്കുകയും വേണം.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സേനതാവളങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന ആക്രമണങ്ങൾ അധിനിവേശപ്പടയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഇൗ പ്രതിസന്ധിയിൽ തദ്ദേശീയ ഭരണാധികാരികൾക്ക് ഒന്നും ചെയ്യാനില്ലെന്നതാണ് ഇന്നോളമുള്ള അനുഭവം. അതിനുപുറമെയാണ് കുത്തനെ ഇടിയുന്ന എണ്ണവില രാജ്യത്തെ സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നത്. തുടരുന്ന യുദ്ധം അവശേഷിപ്പിക്കുന്ന, ആരോഗ്യരംഗത്തെ അറ്റംകാണാത്ത വൈഷമ്യങ്ങൾ വേറെയും. ഇതിനു മീതെയാണ് കൂനിന്മേൽ കുരുവായി കോവിഡും എത്തിയിരിക്കുന്നത്. ഇൗ വിഷമസന്ധിയിൽ ഒരു പാവയെ രംഗത്തിറക്കിയുള്ള അമേരിക്കൻ കളികൾ എത്രകണ്ട് വിജയിക്കുമെന്ന് അവർക്കുതന്നെ തീർച്ചയില്ല എന്നിരിക്കെ തലമാറ്റം അമേരിക്കയുടെ തലവേദന തീർക്കില്ല. അധിനിവേശം പൂർണമായും കൈയൊഴിഞ്ഞ് ഇറാഖ് അന്നാട്ടുകാർക്ക് വിട്ടുകൊടുക്കുന്ന പരിഹാരക്രിയക്കുമാത്രമേ അമേരിക്കയുടെ ദുരന്തത്തിനും ഇറാഖിെൻറ ദുരിതത്തിനും അറുതിവരുത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.