ആശങ്കയേറ്റുന്ന ഇറാൻ-പാക് സംഘർഷം
text_fieldsഗസ്സയിലെ ഇസ്രായേൽയുദ്ധം അറ്റമില്ലാതെ തുടരുകയും സയണിസ്റ്റ് അതിക്രമങ്ങളുടെ തുടർച്ചയെന്നോണം ഇറാൻ, ലബനാൻ, ഇറാഖ്, സിറിയ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ചെങ്കടലിലേക്കും തീക്കളി വ്യാപിക്കുകയും ചെയ്യുന്നതിനിടെ ഇറാനും പാകിസ്താനും തമ്മിൽ ഉടലെടുത്ത സംഘർഷം യുദ്ധവ്യാപനത്തെക്കുറിച്ച ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഇറാൻ വിരുദ്ധ ജയ്ശെ അദ്ൽ തീവ്രവാദികളുടെ കേന്ദ്രമെന്നുപറഞ്ഞ് പാകിസ്താൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഡ്രോണുകളും മോർട്ടാറുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു.
സംഭവത്തിനു തിരിച്ചടിയെന്നോണം ഇറാനിലെ പാക് വിരുദ്ധ തീവ്രവാദി താവളങ്ങൾക്കുനേരെ പാകിസ്താൻ നടത്തിയ പ്രത്യാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നയതന്ത്ര ബന്ധങ്ങളും വ്യാപാരമേള പങ്കാളിത്തവുമൊക്കെ റദ്ദാക്കിയതിനു പിറകെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തിനും ഭീകരവാദ നിർവ്യാപനത്തിനും വേണ്ടിയുള്ള ചർച്ചകൾ നടന്നുവരുന്നതിനിടെ നടന്ന ആക്രമണം അന്താരാഷ്ട്രതലത്തിൽ വലിയ പ്രകമ്പനങ്ങളാണ് സൃഷ്ടിച്ചത്.
ഹുർമുസ് കടലിടുക്കിൽ പാക്-ഇറാൻ നാവികസേനകൾ സംയുക്തമായി സൈനികാഭ്യാസം നടത്തുകയും ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടയിൽ പാകിസ്താനിലെ കെയർടേക്കർ പ്രധാനമന്ത്രി അൻവാറുൽഹഖ് കാകറും ഇറാൻ വിദേശമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനു പിറകെയാണ് ഇറാൻ പാകിസ്താനിൽ പാതിരാ മിന്നലാക്രമണം നടത്തുന്നത്. തൊട്ടുതലേന്നാൾ ഇറാഖിലെയും സിറിയയിലെയും ചില കേന്ദ്രങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഗസ്സ യുദ്ധത്തിൽ പരോക്ഷ പങ്കുള്ള ഇറാന്റെ ആക്രമണ വിപുലീകരണം സംഘർഷം നിയന്ത്രണാതീതമാക്കുമോ എന്ന ആശങ്കയുയർത്തിയിരിക്കുന്നത്.
സിവിലിയന്മാരെ ഉന്നമിട്ടല്ല, പാകിസ്താന്റെ തെക്കുപടിഞ്ഞാറ് ബലൂചിസ്താൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സുന്നി തീവ്രവാദി വിഭാഗമായ ജയ്ശെ അദ്ലിന്റെ താവളങ്ങളിലാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം. അമേരിക്കൻ, ഇസ്രായേൽ പിന്തുണയുണ്ടെന്ന് ഇറാൻ ആരോപിക്കുന്ന ബലൂചി വിമതൻ അബ്ദുൽ മലിക് രീഗി സ്ഥാപിച്ച ജുൻദുല്ല എന്ന തീവ്രവാദി ഗ്രൂപ്, രീഗിയെ 2010ൽ ഇറാൻ തൂക്കിലേറ്റിയതിൽപിന്നെ പലതായി പിരിഞ്ഞ വിഭാഗത്തിലൊന്നാണ് ജയ്ശെ അദ്ൽ. ഇതേ മറുന്യായം ഉന്നയിച്ചാണ് കണ്ണിനു കണ്ണ് എന്ന മട്ടിൽ പാകിസ്താന്റെ പ്രത്യാക്രമണം. പാക് അതിർത്തിയോടുചേർന്ന ഇറാന്റെ മണ്ണിൽ 80 കിലോമീറ്ററോളം അകത്തുചെന്ന് ബലൂചിസ്താൻ ലിബറേഷൻ ഫോഴ്സ് എന്ന തീവ്രവാദി വിഭാഗത്തിന്റെ ഏഴു കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത് എന്നാണ് ഇസ്ലാമാബാദിന്റെ വിശദീകരണം.
പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സംയുക്തമായി അതിരു പങ്കിടുന്ന ഭൂഭാഗമാണ് ബലൂച് ഗോത്രക്കാരുടെ ദേശം. പാകിസ്താനിൽ ബലൂചിസ്താനിലും ഇറാനിൽ സീസ്താൻ-ബലൂചിസ്താൻ ഭാഗത്തുമാണ് ഈ വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത്. ജീവിതാവശ്യങ്ങൾക്കും പൗരാവകാശങ്ങൾ വകവെച്ചുകിട്ടുന്നതിനും വേണ്ടി ബലൂച് ദേശീയവാദികൾ നടത്തിവന്ന സമരം ക്രമേണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കലാപമായി പരിണമിക്കുകയായിരുന്നു. ഇതിൽ പാകിസ്താനിലുള്ള ജയ്ശെ അദ്ൽ ഇറാനിലും അവിടെ സജീവമായ ബി.എൽ.എഫിന്റെ സർമചാർ ഗറില്ലകൾ പാകിസ്താനിലും ഇടക്കിടെ ആക്രമണങ്ങൾ നടത്തിവരുന്നു. ഇറാനിൽ പാക് അതിർത്തിയോട് ചേർന്നുനടന്ന പല ഭീകരാക്രമണങ്ങളിലും ജയ്ശെ അദ്ൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
അത്തരത്തിൽ അവസാനത്തേതായിരുന്നു കഴിഞ്ഞ മാസം ഇറാന്റെ റസ്ക് മേഖലയിൽ 11 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവം. ജയ്ശെ സായുധസംഘം ഇറാനിലെ സീസ്താനിൽ പ്രവേശിച്ചത് ബലൂചിസ്താനിലെ പഞ്ച്ഗുറിൽ നിന്നാണെന്ന് അന്ന് ഇറാൻ വിദേശമന്ത്രി ആരോപിച്ചിരുന്നു. അവിടെ ജയ്ശെ പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ചൊവ്വാഴ്ച ഇറാന്റെ ആക്രമണം. ഇറാനിലെ അനൗദ്യോഗിക കേന്ദ്രങ്ങളിലിരുന്ന് സർമചാർ ഗറില്ലകൾ പാകിസ്താനെതിരെ ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണെന്ന് പാകിസ്താനും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷം പാക് സൈനികർക്കുനേരെ രണ്ടുവട്ടം അവർ നടത്തിയ ഭീകരാക്രമണങ്ങളിൽ നിരവധി പാക് ഭടന്മാർ കൊല്ലപ്പെട്ടതായി ഇസ്ലാമാബാദ് കണക്കുനിരത്തുന്നു. സായുധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഇരുരാഷ്ട്രങ്ങൾക്കും ഒരുപോലെ തലവേദനയാണ്.
ഇരുകക്ഷികളുടെയും ചുറ്റിലും പുറത്തും യഥേഷ്ടം പ്രതിയോഗികളുണ്ടായിരിക്കെ അവരുടെ ഇടപെടലുകളും ഈ മേഖലയിലെ സംഘർഷത്തെ കത്തിച്ചുനിർത്തുന്നുണ്ട്. രാജ്യാതിർത്തികൾ പരസ്പരം മാനിച്ചും കാത്തുസൂക്ഷിച്ചും പോരേണ്ടതാണ്. അതിനെ തകർത്തുകൊണ്ട് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ പൊറുപ്പിക്കാനാവില്ല. മേഖലയിലെ ശക്തികളായ ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയെ ചെറുക്കണമെങ്കിൽ സങ്കുചിത താൽപര്യങ്ങൾക്കുവേണ്ടി സ്വന്തം മണ്ണിൽ അപരർക്ക് അപായമൊരുക്കുന്ന ഭീകര, സായുധസംഘങ്ങൾക്ക് താവളമൊരുക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന അധോലോക പ്രവർത്തനത്തിൽനിന്ന് എല്ലാ രാഷ്ട്രങ്ങളും വിട്ടുനിൽക്കണം. അതു ചർച്ചകളിലെ ഭംഗിവാക്കുകളിൽ പോരാ, പ്രയോഗത്തിൽ പ്രതിഫലിക്കുകതന്നെ വേണം.
അതിനുള്ള സന്നദ്ധത രാഷ്ട്രങ്ങൾക്കില്ലാതെ പോകുമ്പോൾ ഇറാൻ-പാക് സംഘർഷംപോലെ അനിഷ്ടസംഭവങ്ങൾ തുടരും. സംഘർഷത്തീ പശ്ചിമേഷ്യയും കടന്നു വ്യാപിക്കുമ്പോൾ ഒരു പൊരിയെങ്കിലും ആളിക്കത്തിക്കാനല്ല, അണക്കാനുള്ള വിവേകവും രാജ്യതന്ത്രജ്ഞതയുമാണ് എല്ലാ നേതാക്കളിൽനിന്നും ലോകം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.