Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാധ്യമ പ്രവർത്തനത്തെ തെരുവിലിറക്കുന്നവർ
cancel
റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരായ കേസും അദ്ദേഹത്തിനും ഭാര്യക്കും നേരെ നടന്ന പാതിരാ ആക്രമണവും ഒരിക്കൽകൂടി ഇന്ത്യയിലെ മാധ്യമരംഗത്തെക്കുറിച്ച ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. അർണബിെൻറ ചാന ൽപ്രവർത്തനത്തെ മാധ്യമപ്രവർത്തനമായിട്ടോ വിനോദ പരിപാടിയായിട്ടോ കാണേണ്ടത് എന്ന് പലരും സംശയം പറയാറുണ്ട െങ്കിലും വാർത്തസംപ്രേക്ഷണത്തിെൻറ പേരിലുള്ള അധികാരാവകാശങ്ങൾതന്നെയാണ് അദ്ദേഹം പിടിച്ചുവാങ്ങാറുള്ളത്. രാജ്യത്തെ സാമുദായിക സൗഹാർദത്തെ ഉലച്ചുകൊണ്ടിരിക്കുന്ന വിദ്വേഷ ജേണലിസത്തിെൻറ നായകരിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നത് ഒട്ടേറെ നേരനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയുേമ്പാൾ വിദ്വേഷവും അപകീർത്തിയും പരത്താനുള്ള സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇപ്പോൾ സുപ്രീംകോടതിവരെ എത്തിയ സംഭവങ്ങളുടെ തുടക്കം പാൽഘറിൽ നടന്ന ആൾക്കൂട്ടക്കൊല അർണബ് അവതരിപ്പിച്ച രീതിയാണ്. ഹിന്ദു സന്യാസിമാരടക്കം മൂന്നുപേരെ തല്ലിക്കൊന്ന വിവരം പുറത്തുവന്നപ്പോഴേക്കും അതു വർഗീയവത്കരിക്കാൻ നിരവധി മാധ്യമങ്ങൾ ചാടിയിറങ്ങി. സംഭവത്തിനു പിന്നിൽ മതമല്ല, കോവിഡിെൻറ മറപറ്റി ഇറങ്ങിയ മോഷ്ടാക്കളാെണന്ന അഭ്യൂഹമാണെന്നും പിടിക്കപ്പെട്ട നൂറിൽപരം പ്രതികളിൽ ഒരൊറ്റ മുസ്ലിമില്ലെന്നും ഔദ്യോഗികമായിതന്നെ വ്യക്തമാക്കേണ്ടിവന്നു. അർണബ് ആകട്ടെ, മതവികാരത്തോടൊപ്പം വിദ്വേഷ രാഷ്ട്രീയവും കൂടി ചേർത്താണ് വാർത്ത അവതരിപ്പിച്ചത്. കൊല്ലപ്പെട്ടത് ഹിന്ദുക്കളായതിനാലാണ് സോണിയ ഗാന്ധി മിണ്ടാതിരിക്കുന്നതെന്നും അവർ സന്തോഷിക്കുന്നുണ്ടാകുമെന്നും ഇറ്റലിയിലേക്ക് ആഹ്ലാദപൂർവം റിപ്പോർട്ട് അയക്കുന്നുണ്ടാകുമെന്നുമൊക്കെ ഒച്ചയിട്ടു പറയുന്നത് എങ്ങനെയാണ് മാധ്യമപ്രവർത്തനത്തിെൻറ പരിധിയിൽ വരുക? ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ ഫയൽചെയ്തു. ‘വൈ’ കാറ്റഗറി സുരക്ഷയുള്ള അർണബിനെയും ഭാര്യയെയും രണ്ടുപേർ ബൈക്കിലെത്തി ആക്രമിച്ചതായും പിടികൂടപ്പെട്ടപ്പോൾ യൂത്ത് കോൺഗ്രസുകാരാണ് തങ്ങളെന്ന് വെളിപ്പെടുത്തിയതായും അർണബ് തന്നെ പരസ്യപ്പെടുത്തിയതും രാജ്യം കണ്ടു. അക്രമം അപലപിക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. എന്നാൽ, മാധ്യമപ്രവർത്തനമെന്ന പേരിൽ അർണബ് നടത്തുന്ന അതിക്രമങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ അതൊന്നും ഉപയോഗിക്കാവുന്നതുമല്ല. വിദ്വേഷ പ്രചാരണത്തിന് അര ഡസൻ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്യപ്പെട്ട കേസുകൾ എല്ലാം മുംബൈയിൽ മാത്രമായി ഒതുക്കിയ സുപ്രീംകോടതി ബെഞ്ച്, കേസുകൾ ഒഴിവാക്കാൻ വിസമ്മതിച്ചു. ഉടനെ അർണബിനെ അറസ്റ്റ് ചെയ്യാൻ പറ്റില്ല; മുൻകൂർ ജാമ്യത്തിനപേക്ഷിക്കാൻ മൂന്നാഴ്ച സമയവുമുണ്ട്.

വ്യക്തമായ വിദ്വേഷവും രാഷ്ട്രീയവിരോധവും വാർത്താസ്വാതന്ത്ര്യത്തിെൻറ മറവിൽ ന്യായീകരിക്കപ്പെടുകയും അതിന് പരമോന്നത നീതിപീഠത്തിെൻറ സമയം അപഹരിക്കപ്പെടുകയും ചെയ്യുന്നതുതന്നെ നാടിന് നാണക്കേടാണ്. അതിലേറെ ആശങ്കയുണ്ടാക്കുന്നതാണ് ഈ സംഭവങ്ങൾ തുറന്നുകാട്ടുന്ന വ്യവസ്ഥിതിയിലെ പാളിച്ചകൾ. കോവിഡ് പ്രതിസന്ധി കാരണം കോടതി പ്രവർത്തനം മുടങ്ങിയിരിക്കയാൽ വളരെ അത്യാവശ്യമായ കാര്യങ്ങളേ വിഡിയോ കോൺഫറൻസിങ് വഴി ഒരു ബെഞ്ച് കേൾക്കൂ എന്ന് തീരുമാനിച്ച സമയമാണിത്. പക്ഷേ, അർണബ് ഗോസ്വാമി രാത്രി എട്ടിന് സമർപ്പിച്ച ഹരജി രാവിലെ പത്തരക്ക് കേൾക്കാൻ കോടതി തയാറായത് അസാധാരണമാണെന്ന് നിയമജ്ഞർ നിരീക്ഷിക്കുന്നു. ഏപ്രിൽ 17ന് താൻ ഫയൽ ചെയ്തത് ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി രജിസ്ട്രിയുടെ പ്രവർത്തന രീതിയെപ്പറ്റി പുനരാലോചന വേണമെന്നും ദീപക് കൻസൽ എന്ന അഭിഭാഷകൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് എഴുതിയിരിക്കുന്നുവത്രെ. പൗരത്വനിഷേധമെന്ന ഗൗരവപ്പെട്ട വിഷയത്തിൽ സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സമർപ്പിച്ച ഹരജി, ഡൽഹിയിലെ വിദ്വേഷ പ്രചാരണങ്ങൾ തടയണമെന്നാവശ്യപ്പെടുന്ന ഹരജി തുടങ്ങി പലതും കോവിഡ് പ്രതിസന്ധിക്കു മുമ്പുപോലും ഓരോ മാസത്തേക്ക് മാറ്റിവെച്ച കോടതിയിൽ അടിയന്തരകാര്യം മാത്രം കേൾക്കുന്ന ബെഞ്ച് ഇത്ര വേഗത്തിൽ ഹരജി കേൾക്കാനെടുത്തത് അസാധാരണംതന്നെ. ലോക്ഡൗണിൽ കുടുങ്ങി അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലയക്കാൻ സൗകര്യമുണ്ടാക്കുന്നതിന് ഉത്തരവിടണമെന്നാശ്യപ്പെട്ട് ജഗ്ദീപ് ഛോക്കർ സമർപ്പിച്ച ഹരജിയും ഒരാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തില്ല. കേൾക്കുന്നതും മാറ്റിവെക്കുന്നതുമൊക്കെ കോടതിയുടെ അധികാരത്തിൽപെടുന്നതുതന്നെ. എന്നാൽ, അവയുടെ മാനദണ്ഡങ്ങൾ ന്യായമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടാത്ത അവസ്ഥ വന്നാൽ ജുഡീഷ്യറിയുടെ വിശ്വാസ്യതയെയാണ് അത് ബാധിക്കുക.

അതേസമയം, മാധ്യമരംഗത്തെ വിശ്വാസ്യതാ തകർച്ച ഇന്ന് ഒരു യാഥാർഥ്യമാണ്. വ്യവസ്ഥിതിപ്പാളിച്ച അതിൽ നന്നായുണ്ടുതാനും. പ്രസ് കൗൺസിൽ അർണബിനെതിരായ ആക്രമണത്തെ അപലപിച്ചതും റിപ്പോർട്ട് തേടിയതും ന്യായം. എന്നാൽ, മാധ്യമരംഗത്ത് നൈതികത ഉറപ്പുവരുത്താൻ സ്ഥാപിക്കപ്പെട്ട കൗൺസിൽ വർഗീയത പ്രചരിപ്പിക്കുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ല. തബ്ലീഗ് വിരുദ്ധ പ്രചാരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ പ്രസ്കൗൺസിലിൽ പരാതിപ്പെടാൻ കോടതി പറഞ്ഞു; കൗൺസിലാകട്ടെ, അച്ചടി മാധ്യമരംഗത്ത് മാത്രമേ അധികാരമുള്ളൂ എന്ന് പറഞ്ഞൊഴിഞ്ഞു. അച്ചടിരംഗത്ത് ‘ദൈനിക് ജാഗരൺ’ മുതൽ അനേകം പത്രങ്ങൾ നടത്തിയ വിഷപ്രചാരണമൊന്നും കണ്ടതുമില്ല. ‘ഹിന്ദു’ അടക്കമുള്ള പത്രങ്ങളിലെ കശ്മീരി പത്രപ്രവർത്തകർക്കെതിരെ സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ നീങ്ങുന്നതിലും കൗൺസിലിന് വിഷമമില്ല. എന്നാലോ, തലക്കെട്ടിെൻറ പേരിൽ ‘ടെലിഗ്രാഫി’ന് നോട്ടീസ് കൊടുത്തു. പത്രങ്ങളുടെ കാര്യം ഇത്ര ‘ജാഗ്രത’യോടെ കൈകാര്യം ചെയ്യുന്ന കൗൺസിൽ, തങ്ങളുടെ അധികാര പരിധിയിൽ പെടില്ലെന്നു പറഞ്ഞ ചാനലിലെ അവതാരകനുവേണ്ടി എത്ര വേഗമാണ് ചാടിവീണത്! ഇതേ വ്യക്തിക്കെതിരായ ‘ട്രായ്’, എൻ.ബി.എസ്.എ തുടങ്ങിയവയുടെ വിമർശനമോ വാർത്താ അവതരണത്തിൽ അദ്ദേഹം ചീറ്റുന്ന വിഷമോ കൗൺസിലിനെ അലോസരപ്പെടുത്തുന്നില്ല എന്നുമോർക്കുക. മാധ്യമപ്രവർത്തനത്തെ തെരുവിലെ ആൾക്കൂട്ടത്തിലേക്ക് വിട്ടുകൊടുത്തത് അർണബിനെപ്പോലുള്ളവരാണ്. അവരെ തിരുത്തേണ്ടവർ തിരുത്തുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarnab goswamimalayalam Editorial
News Summary - indian journalism and arnab goswami-malayalam editorial
Next Story