അംഗത്വമല്ല മർമം; നീതിയാണ്
text_fieldsമാധ്യമം എഡിറ്റോറിയൽ കേൾക്കാം
ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാം സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എന്നിെൻറ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകാത്തതിലുള്ള അസന്തുഷ്ടി അദ്ദേഹം ശക്തമായിത്തന്നെ രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ ഉടച്ചുവാർക്കണം. രക്ഷാസമിതി വിപുലീകരിക്കണം; അതിൽ ഇന്ത്യക്ക് പ്രമുഖ സ്ഥാനം നൽകണം. ലോകത്ത് ഭീകരാക്രമണങ്ങൾക്ക് അറുതിവരുത്തുന്നതിൽ യു.എന്നിെൻറ പ്രവർത്തനം തൃപ്തികരമല്ലെന്ന് മോദി പറഞ്ഞു. ആ സംഘടനക്ക് ഇന്ത്യ നൽകുന്ന സംഭാവനകൾക്ക് അനുസൃതമായ പങ്കാളിത്തം അതിെൻറ അധികാര സംവിധാനങ്ങളിൽ ഇന്ത്യക്ക് കിട്ടേണ്ടതുണ്ട്.
യു.എൻ രൂപവത്കരിച്ച സമയത്തേതിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇന്നത്തെ ലോകം. ഈ മാറ്റത്തിനൊത്ത് യു.എന്നിെൻറ പ്രതികരണത്തിലും പ്രകൃതത്തിലും മാറ്റംവരണം. മാനവികതയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ അമാന്തിക്കില്ല. സമാധാനം, സുരക്ഷ, അഭിവൃദ്ധി എന്നിവെയ പിന്തുണക്കുകയും ചെയ്യും -മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭക്ക് മുക്കാൽ നൂറ്റാണ്ട് തികഞ്ഞ സന്ദർഭത്തിൽ എല്ലാ രാജ്യങ്ങളും ചേർന്ന് ഈയാഴ്ച അംഗീകരിച്ച പ്രഖ്യാപനം യു.എന്നിനെ മെച്ചപ്പെടുത്തുമെന്ന് എടുത്തുപറയുന്നുണ്ട്. രക്ഷാസമിതി പരിഷ്കരണത്തെക്കുറിച്ച ചർച്ചകളിലേക്ക് പുതിയ ഊർജം കൊണ്ടുവരുമെന്നും പ്രഖ്യാപനം ഊന്നിപ്പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം സവിശേഷ പ്രസക്തി നേടുന്നത്.
ഐക്യരാഷ്ട്രസഭയുടെ ദൗർബല്യങ്ങളും പരിമിതികളും എടുത്തുപറയേണ്ടതില്ലാത്തവിധം വ്യക്തമാണ്. 2001 സെപ്റ്റംബർ 11ന് തൊട്ടുമുമ്പു മുതൽ വൻശക്തി രാഷ്ട്രങ്ങളുടെ അധികാരക്കലഹങ്ങളിലും അധിനിവേശങ്ങളിലും വെറും കാഴ്ചക്കാരായിരുന്നു യു.എൻ. അമേരിക്കയും ബ്രിട്ടനും മുസ്ലിം രാജ്യങ്ങളെ പ്രത്യേകിച്ചും ലക്ഷ്യമിട്ട് നടത്തിയ 'ഭീകരവിരുദ്ധ ഭീകരയുദ്ധങ്ങൾ'ക്ക് യു.എന്നിെൻറ സമ്മതമുണ്ടെന്ന് വരുത്താൻ പരത്തിയ നുണക്കഥകൾ ഇതിനകം പൊളിഞ്ഞുകഴിഞ്ഞതാണ്. ഐക്യരാഷ്ട്ര പൊതുസഭയെയും രക്ഷാസമിതിയെയും കള്ളരേഖകളും വ്യാജെമാഴികളും വഴി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇറാഖിനെയും അഫ്ഗാനിസ്താനെയും മറ്റും അന്യായമായി 'സഖ്യസേന' കടന്നാക്രമിച്ചത്. ഇതറിഞ്ഞശേഷവും ഒന്നും ചെയ്യാൻ- ഒരു ചോദ്യമെങ്കിലും ചോദിക്കാൻ- സാധിക്കാതിരുന്ന മൃതാവസ്ഥയിലാണ് യു.എൻ. ഭീകരവിരുദ്ധ നീക്കങ്ങളെ സാമാന്യനീതിക്കും നിയമങ്ങൾക്കും വിധേയമാക്കി രചനാത്മകമാക്കാൻ യു.എന്നിന് കഴിയേണ്ടതായിരുന്നു. പകരം ഏകപക്ഷീയമായ സാമ്രാജ്യത്വ വേട്ടകൾക്ക് കാഴ്ചക്കാരായി നിന്നുകൊണ്ട് യു.എൻ സ്വയം അപ്രസക്തമാക്കുകയാണ് ചെയ്തത്. ഐ.എസ് അടക്കമുള്ള ഭീകര സംഘങ്ങൾ പുതുതായി പിറന്നു എന്നുമാത്രമല്ല, ഏഴെട്ട് രാജ്യങ്ങൾ തകർക്കപ്പെടുകയും ചരിത്രാതീതകാലത്തെ പഴക്കമുള്ള സംസ്കൃതികൾ നാശോന്മുഖമാവുകയും ചെയ്തു.
മൂന്നേമുക്കാൽ കോടി മനുഷ്യരാണ് വഴിയാധാരമായതെന്ന് യു.എസിലെ ബ്രൗൺ യൂനിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു; എട്ടുലക്ഷം പേർ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു. ഈ യുദ്ധക്കുറ്റങ്ങളിൽ മൗനംകൊണ്ട് പങ്കെടുത്തിട്ടുണ്ട് ഐക്യരാഷ്ട്രസഭ. ഫലസ്തീനിൽ ഇസ്രായേലി അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങൾ മാത്രം ശേഖരിച്ചാൽ ഒരു ഗ്രന്ഥശേഖരമാകും. നീതിയുടെ പക്ഷം ഏതെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത, സ്വന്തം പ്രമേയങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നത് കണ്ടുനിൽക്കാൻ വിധിക്കപ്പെട്ട ഐക്യരാഷ്ട്രസഭ ഒരു പുനർജനിക്കായി കാത്തിരിക്കുന്നു. അതിന് ഇന്ത്യയുടെ പ്രധാനമന്ത്രി അടക്കം ആവശ്യപ്പെടുന്ന ഘടനാ പരിഷ്കാരം ആവശ്യമാണ്; പക്ഷേ, അത് ഏതുതരത്തിൽ എന്നിടത്താണ് പ്രശ്നത്തിെൻറ മർമം.
ഘടനാ പരിഷ്കാരത്തിൽപോലും സങ്കുചിതമായ ഒരു നിലപാടാണ് മോദി എടുത്തതെന്ന് തോന്നുന്നു. രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഇന്ത്യക്കും വേണമെന്നതിലാണ് പ്രധാനമന്ത്രി ഊന്നിയത്. സാധാരണ അംഗത്വത്തിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; ജനുവരി മുതൽ നാം താൽക്കാലിക അംഗമാണ്. രക്ഷാസമിതിയിലേക്ക് കുറച്ച് രാജ്യങ്ങൾ മാറിമാറി തെരഞ്ഞെടുക്കപ്പെടുകയും അതേസമയം, വേറെ അഞ്ചെണ്ണം സ്ഥിരമായി വാഴുകയും ചെയ്യുന്ന വിവേചനമാണ് ഇല്ലാതാകേണ്ടത്. സ്ഥിരാംഗത്വമെന്ന വരേണ്യ വിഭാഗത്തിൽ ഉൾപ്പെടുന്നതിനെക്കാൾ 'വസുധൈവ കുടുംബക'മെന്ന ആദർശം സാക്ഷാത്കരിക്കപ്പെടാൻ വേണ്ടത് അത്തരം പ്രത്യേകാവകാശക്കാർ ഇല്ലാതാകുകയാണ്. സ്ഥിരാംഗത്വത്തിന് ശ്രമിച്ചുവന്ന മുൻവർഷങ്ങളിലും ഇന്ത്യയുടെ പ്രാഥമികമായ ആവശ്യം വരേണ്യവർഗമേ നിർമാർജനം ചെയ്യപ്പെടണമെന്നതായിരുന്നു.
യു.എന്നിെൻറ പ്രസക്തി ഇല്ലാതാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് സ്ഥിരാംഗങ്ങളെന്ന മേൽക്കോയ്മക്കാരും അവരുടെ വീറ്റോ അധികാരവുമാണ്. രണ്ടാം ലോകയുദ്ധത്തിലെ ജേതാക്കളെന്ന നിലക്കാണ് യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ എന്നിവക്ക് ഈ കാരണവർ പദവി നൽകിയത്; പിന്നീട് ചൈനക്കും നൽകി. ഇസ്രാേയൽ പ്രശ്നം മുതൽ ഭീകരവിരുദ്ധ ഭീകരത വരെയുള്ള വിനാശങ്ങളിൽ യു.എൻ കൈയും കാലും കെട്ടിയ നിസ്സഹായാവസ്ഥയിലായത് സ്ഥിരാംഗങ്ങളെന്ന മാടമ്പി രാഷ്ട്രങ്ങളും അവരുടെ വീറ്റോ അധികാരവും കാരണമാണ്. വിവേചനമാണ്, അനീതിയാണ് പ്രശ്നം. ഇതെല്ലാം വളർത്തിയ സംഘർഷങ്ങളാണ് തീവ്രവാദികളെ സൃഷ്ടിച്ചത്. മിക്ക രാജ്യങ്ങളിലെയും തീവ്ര ദേശീയവാദി നേതൃത്വങ്ങൾ പോലും ഈ അനീതി നിറഞ്ഞ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. അഭയാർഥി പ്രശ്നം മുതൽ കോവിഡ്-കാലാവസ്ഥ പ്രതിസന്ധികൾ വരെ നേരിടാനാകാത്ത യു.എന്നിെൻറ നിസ്സഹായതയും പൗരത്വ നിഷേധം മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെ നിയമത്തിൽപെടുത്തുന്ന ഇന്ത്യയുടെ സമീപനവും ഒരേ നീതിവിരുദ്ധതയുടെ രൂപങ്ങളാണെന്ന് നമ്മളും തിരിച്ചറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.