ഇന്ത്യ ഭരണഘടനയുള്ള രാജ്യമാണ്
text_fields‘‘നാം ജീവിക്കുന്നത് ഭരണഘടനയുള്ള രാജ്യത്താണ്. നിയമാനുസൃത അന്വേ ഷണങ്ങൾ നിർവഹിക്കാം. പക്ഷേ, അഭിപ്രായസ്വാതന്ത്ര്യം ഇങ്ങനെ തകർക്കുന ്നത് നോക്കിനിൽക്കാനാകില്ല. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത് ര്യവും ഭരണഘടനയുടെ മാറ്റംവരുത്താനാകാത്ത മൗലികാവകാശങ്ങളിൽപ ്പെട്ടതാണ്. 14 ദിവസം റിമാൻഡ് ചെയ്യാൻ ഇയാൾ കൊലക്കേസ് പ്രതിയാണോ? പ്രകട മായ ചിലത് നടക്കുമ്പോൾ കൂപ്പുകൈയോടെ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് വെറുതെയിരിക്കാൻ കഴിയില്ല’’. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നുപറഞ്ഞ് യു.പി പൊലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ്ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയക്ക് ജാമ്യമനുവദിച്ച ഉത്തരവിൽ സുപ്രീംകോടതി ന്യായാധിപ ഇന്ദിര ബാനർജി ഉന്നയിച്ച നിരീക്ഷണങ്ങളാണിത്. നമുക്കൊരു ഭരണഘടനയുണ്ടെന്ന് പരമോന്നത കോടതിക്ക് ഭരണാധികാരികളെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു. ഭരിക്കുന്നവർ അധികാരം വിനിയോഗിക്കുന്നത് ഭരണഘടനാ മൂല്യങ്ങളെ അവമതിച്ചുകൊണ്ടാെണന്ന ആശങ്ക സുപ്രീംകോടതിക്കും പരസ്യമായി പങ്കുവെക്കേണ്ടിവന്നിരിക്കുന്നു.
യു.പി മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് ഒരു യുവതി താൻ മുഖ്യമന്ത്രിയോട് വിവാഹഭ്യർഥന നടത്തിയെന്നു പത്രക്കാരോട് പറഞ്ഞ വിഡിയോ ട്വിറ്ററിൽ പോസ്റ്റി കമൻറ് പറഞ്ഞതാണ് പ്രശാന്ത് കനോജിയയുടെ ക്രിമിനൽ കുറ്റം. ഐ.പി.സി 500, 505 പ്രകാരവും ഐ.ടി ആക്ട് 67 പ്രകാരവും ആ പോസ്റ്റ് മുഖ്യമന്ത്രിയുടെ മാനം ഹനിക്കുന്നതും രാജ്യത്ത് അശ്ലീലതയുടെ വ്യാപനത്തിന് ഇടവരുത്തുന്നതുമാണ്. ഇതേ വിഡിയോയുടെ പേരിൽ ‘നേഷൻ ലൈവ്’ എന്ന സ്വകാര്യ വാർത്ത ചാനലിെൻറ മേധാവി ഇഷിക സിങ്ങും എഡിറ്റർ അനുജ് ശുക്ലയും മാനഹാനിയുടെയും അശ്ലീലതാ വ്യാപനത്തിെൻറയും വകുപ്പുകൾ പ്രകാരം അഴിക്കുള്ളിലായി.
കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ യു.പിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഞ്ചുപേരെ, മുഖ്യമന്ത്രിയുടെ മാനത്തെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതിലൊരാൾ പടിഞ്ഞാറൻ യു.പിയിലെ ഷംലി ജില്ലയിൽ തീവണ്ടി പാളംതെറ്റിയത് റിപ്പോർട്ട് ചെയ്യാൻപോയ അമിത് ശർമയാണ്. അദ്ദേഹത്തെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും കേെസടുക്കുകയും ചെയ്തതും ഇതേ വകുപ്പുകൾ പ്രകാരം തന്നെ. മുഖ്യമന്ത്രിക്ക് മാനഹാനിയുണ്ടാക്കുന്ന വാർത്ത തയാറാക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രം. പ്രശാന്ത് കനോജിയക്ക് സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് ജാമ്യം ലഭിച്ചെങ്കിലും മറ്റുള്ളവർ ഇപ്പോഴും ജയിലിൽതന്നെയാണുള്ളത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ അപകീർത്തി നിയമത്തെ സ്ഥാപിച്ച് ഭരണകൂട വിമർശനങ്ങളുടെ കഴുത്തറുക്കാനുള്ള പരീക്ഷണങ്ങളാണ് യോഗിയുടെ യു.പിയിൽ അരങ്ങുതകർക്കുന്നത്. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള എഡിറ്റേഴ്സ് ഗിൽഡിെൻറ പ്രസ്താവനയിൽ, പരാതികളില്ലാതെ യു.പി പൊലീസ് സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യുകയും മാധ്യമപ്രവർത്തകരെയടക്കം വ്യാപകമായി തടവിലിടുകയും ചെയ്യുന്നത് എങ്ങനെ സംഭവിക്കുന്നുവെന്ന് ചോദ്യം ഉന്നയിക്കുന്നു. വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങളും സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങളും ലംഘിച്ചാണ് യു.പിയിലെ അറസ്റ്റുകളെന്ന് കോടതിയും നിരീക്ഷിക്കുന്നു. വാറൻറ് സമർപ്പിക്കുകയോ ലോക്കൽ മജിസ്ട്രേറ്റിെൻറ അനുവാദം വാങ്ങുകയോ ചെയ്യാതെ കനോജിയയെ അറസ്റ്റ് ചെയ്തത് ഗുരുതര നിയമലംഘനമാണ്. നിയമം നടപ്പാക്കേണ്ട സർക്കാർതന്നെ നിയമലംഘനങ്ങൾ നടത്തുന്നതിലും വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടുന്നതിലുമുള്ള കടുത്ത അമർഷം ജസ്റ്റിസ് ഇന്ദിരയുടെ വാക്കുകളിലുണ്ട്.
ഉൾപ്പകവെച്ചുള്ള വിദ്രോഹ നടപടികൾക്ക് കുപ്രസിദ്ധമാവുകയാണ് യോഗി ആദിത്യനാഥിെൻറ യു.പി. ഡോ. കഫീൽഖാൻ മുതൽ അമിത് ശർമ വരെയുള്ള ധാരാളം സാമൂഹിക പ്രവർത്തകർക്ക് സ്വസ്ഥ ജീവിതം നഷ്ടമായത് പകയുടെ വേട്ടയാടൽ നിമിത്തമാണ്. ഭരണകൂടത്തിെൻറ നയനിലപാടുകളെയും നിർവഹണ വീഴ്ചകളെയും വിമർശിക്കുന്നതുപോലും രാജ്യദ്രോഹവും അപകീർത്തികരവുമാെണന്ന ധാരണ ജനങ്ങൾക്കിടയിൽ പ്രബലമാക്കാനാണ് ഇത്തരം അറസ്റ്റുകൾ. കോടതിക്കുമുന്നിൽ അവ നിലനിൽക്കുകയില്ലെങ്കിലും നിരന്തരമായി ഭീതിയെ പുനരുൽപാദിപ്പിച്ച് പൊതുസമൂഹത്തിൽ ഉയരുന്ന വിമർശനങ്ങളെ പതുക്കെ ഇല്ലാതാക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. പൊലീസിനെയും വ്യാപക അറസ്റ്റുകളെയും ഭയപ്പെടുന്ന ജനങ്ങൾ സ്വയമേവ നിശ്ശബ്ദമാകുമെന്നും ജനാധിപത്യത്തിെൻറ പുറംചട്ടയിൽ ഒരു ഏകാധിപത്യ സാമൂഹികക്രമം സ്ഥാപിക്കാനാകുമെന്നും ഇന്ത്യൻ ഫാഷിസത്തിെൻറ അമരക്കാർക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ട.
ഒരു സ്ത്രീ മുഖ്യമന്ത്രിയെ കുറിച്ച് പൊതുസമൂഹത്തിൽ പറഞ്ഞകാര്യം സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നതിൽ എന്താണ് കുഴപ്പമെന്ന ചോദ്യത്തിന് പകരം, ട്വിറ്ററിനോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിന് കൂട്ടുനിൽക്കാൻ കോടതിക്കാകില്ലെന്ന മറുപടിയിൽ ജനാധിപത്യത്തിെൻറ തൂണുകളുടെ ബലക്ഷയം സൂക്ഷ്മമായി ദർശിക്കാനാകും. ജനാധിപത്യപരമായി ഏകാധിപത്യം പുലർന്നുകൊണ്ടിരിക്കുന്ന രാജ്യത്ത് നമുക്കൊരു ഭരണഘടനയുണ്ടെന്ന് ഭരണാധികാരികളോട് ഇടക്കിടക്ക് പരമോന്നത കോടതി ഉണർത്തുന്നതുതന്നെ വലിയ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.