കെ-റെയിൽ: കനക്കുന്ന ആശങ്കകൾ
text_fieldsനിസ്സംശയം, കാര്യക്ഷമവും സുഗമവുമായ കണക്ടിവിറ്റി, മൊബിലിറ്റി സംവിധാനങ്ങൾ നാടിന്റെ വികസനത്തിന് വളരെ അനിവാര്യമാണ്. വേഗത്തിലും എളുപ്പത്തിലും വിവരവിനിമയവും ചരക്കുകടത്തും സുഗമമായ സഞ്ചാരസൗകര്യവും വികസനത്തിന്റെ അടിസ്ഥാനോപാധിയാണ്. അതുകൊണ്ടുതന്നെ, വരുംതലമുറ വികസനത്തെക്കുറിച്ച ഏത് ആലോചനയും ജനങ്ങളുടെ ചലനാത്മകത (മൊബിലിറ്റി)യിൽ കേന്ദ്രീകരിക്കുക സ്വാഭാവികം. കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള ഏതു സംവാദവും യഥാർഥത്തിൽ ആരംഭിക്കേണ്ടിയിരുന്നത് ലോകത്തേക്ക് പടരാനും ലോകത്തെ നമ്മുടെ ദേശത്തിലേക്ക് ചുരുക്കാനും കഴിയുന്ന മൊബിലിറ്റിയും കണക്ടിവിറ്റിയും രൂപപ്പെടുത്താൻ നയരൂപവത്കരണ വിദഗ്ധർക്ക് സാധിക്കുന്നുണ്ടോ എന്ന അന്വേഷണത്തിൽനിന്നാണ്; സിൽവർലൈൻ പദ്ധതി കേരളത്തിനാവശ്യമായ ആ ചലനാത്മകതയെ ശക്തിപ്പെടുത്തുമോ അതല്ല, തകർക്കുമോ എന്ന ചോദ്യത്തിൽനിന്നാണ്.
രോഷത്തോടെ പറയട്ടെ, പരാജയം അനിവാര്യമായിരുന്ന എക്സ്പ്രസ് വേ ഇല്ലാതായശേഷം രണ്ടു പതിറ്റാണ്ട് പിന്നിട്ട് സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിൽ എത്തുമ്പോഴും വികസനത്തിന്റെ മുൻഗണനകളെക്കുറിച്ചോ പരസ്പരം അനുപൂരകങ്ങളായ ഗതാഗതസംവിധാനത്തെക്കുറിച്ചോ ഏവരും യോജിക്കുന്ന സമഗ്രമായ ഒരു നയം രൂപവത്കരിക്കാൻ കേരളത്തിനായിട്ടില്ല. അത്തരമൊരു നയരൂപവത്കരണത്തിന്റെ അനിവാര്യത നമ്മുടെ രാഷ്ട്രീയക്കാർക്ക് ബോധ്യമായിട്ടു പോലുമില്ല.
എന്തു വിലകൊടുത്തും സിൽവർലൈൻ നടപ്പാക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ സാധുതയിൽ സംശയമുന്നയിക്കുന്നവരെ വർഗീയവാദികളും തീവ്രവാദികളുമായി പൈശാചികവത്കരിക്കാനാണ് അദ്ദേഹവും പാർട്ടിയും ധിറുതിപ്പെടുന്നത്. ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമടക്കം ധാരാളം സംഘടനകളും അക്കാദമിക വ്യക്തിത്വങ്ങളും കെ-റെയിലിനെതിരെ വിമർശനമുന്നയിക്കുന്നില്ലേ എന്ന ചോദ്യത്തെപ്പോലും സഹിഷ്ണുതയോടെ ഉൾക്കൊള്ളാനാകാത്ത വൈരനിര്യാതന ശാഠ്യം ഭരണകൂടത്തിനും സി.പി.എമ്മിനും സംഭവിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഭരണാധികാരികളിൽനിന്നും ഭരിക്കുന്ന പാർട്ടിയിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഗർവും അഹന്തയും മുറ്റിനിൽക്കുന്ന ചാപ്പയടികളല്ല, വിമർശനങ്ങൾ കേൾക്കാനും വസ്തുതകൾ ഉൾക്കൊള്ളാനും സന്നദ്ധതയുള്ള ജനാധിപത്യപരമായ മനോഭാവമാണ്. പ്രതിപക്ഷവും പൗര രാഷ്ട്രീയ സംഘങ്ങളും ഉന്നയിക്കുന്ന വിമർശനങ്ങളെ സാകൂതം കേൾക്കാനുള്ള വിവേകവും വിശാലതയും ഭരണകൂടത്തിൽനിന്ന് പ്രാഥമികമായി ഏവരും ആഗ്രഹിക്കുന്നുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന സിൽവർലൈൻ പദ്ധതി ധാരാളം ആശങ്കകൾ സമൂഹത്തിൽ ഉയർത്തിയിട്ടുണ്ട് എന്ന് പ്രതിഷേധങ്ങൾ തെളിയിക്കുന്നു. ഇപ്പോൾതന്നെ മൂന്നു ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സംസ്ഥാനം ഒരു ലക്ഷം കോടിയിലധികം ചെലവ് വരുമെന്ന് അനുമാനിക്കപ്പെടുന്ന പദ്ധതിക്ക് തലവെക്കുന്നത് ബുദ്ധിപരമാണോ, സാമ്പത്തികമായി ഇത് വിജയകരമാകുമോ, ഭാവി തലമുറയുടെ മുതുകിനെ ഞെരുക്കുംവിധത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവായി നൽകാൻ നിർബന്ധിതമാകുമോ തുടങ്ങി സാമ്പത്തികമായ സംശയങ്ങൾ അവയിൽ പ്രധാനമാണ്. പാരിസ്ഥിതികാവബോധത്തെ മുൻനിർത്തിയുള്ള ആഴമുള്ള ബേജാറുകളും ശക്തമാണ്. നമ്മുടെ ഗതാഗതവികാസത്തിന്റെ ശരിയായ മുൻഗണന ഇതാണോ, സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന യാത്രാസംവിധാനങ്ങളെ ഇത് അട്ടിമറിക്കുമോ എന്നു തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക സംശയങ്ങൾ വേറെയുമുണ്ട്.
അഴിമതി, കമീഷൻ, റിയൽ എസ്റ്റേറ്റ്-കോർപറേറ്റ് താൽപര്യങ്ങൾ തുടങ്ങി എല്ലാ വൻകിട പദ്ധതികളെയും ചൂഴ്ന്നുനിൽക്കുന്ന ഒളിയജണ്ടകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഇവക്കു പുറത്താണ്. സ്റ്റാന്ഡേഡ് ഗേജിലുള്ള കെ-റെയിൽ നിലവിലെ റെയിൽവേ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ള ബ്രോഡ്ഗേജുമായി ചേര്ന്നുപോകില്ലെന്നു തുടങ്ങി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ള സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൾപ്പിരിവുകളെക്കുറിച്ചുള്ള സംവാദങ്ങളും വേണ്ടത്രയുണ്ട്. അതിനൊക്കെ പുറമെ, കേന്ദ്രസർക്കാർ ഈ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന കടുത്ത നിലപാടിലുമാണ്. എല്ലാ ആശങ്കകൾക്കും അറുതിവരുത്തിയാലും സംസ്ഥാനത്തിനകത്തു മാത്രം സഞ്ചരിക്കാവുന്ന ഒറ്റപ്പെട്ട പാതയായി ഒടുങ്ങാനാണ് സിൽവർലൈനിന്റെ വിധിയെന്നാണ് അതിനർഥം.
സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായുമെല്ലാം വമ്പിച്ച ബാധ്യത ചുമക്കേണ്ടിവരുമെന്നു ആക്ഷേപമുയർന്ന പദ്ധതിയുടെ വിശദാംശങ്ങൾ നിയമസഭ പ്രത്യേകം ചേർന്ന് വിപുലമായി ചർച്ചചെയ്യേണ്ടതുണ്ട്. സിൽവർലൈൻ പദ്ധതി ഭാവി കേരളത്തിന് ഏറ്റവും അനിവാര്യമായ മൊബിലിറ്റി, കണക്ടിവിറ്റി സംവിധാനമാണെന്ന് രേഖകളുടെ പിൻബലത്തോടെ യുക്തിഭദ്രവും ശാസ്ത്രീയവുമായി ജനസമക്ഷം സമർപ്പിക്കാൻ ഇത്രയും വിവാദമായ പശ്ചാത്തലത്തിൽ സർക്കാറിന് ബാധ്യതയുണ്ട്. അതിനുശേഷം മാത്രമേ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകാവൂ. ദുരഭിമാനം കൈയൊഴിച്ച്, കേരളത്തിലെ വിവിധ ഗതാഗതസൗകര്യങ്ങളെ ശാക്തീകരിക്കുന്നതും രാജ്യത്തിന്റെ ഇതരഭാഗങ്ങളെ കൂടി ബന്ധിപ്പിക്കുന്നതുമായ മൊബിലിറ്റി സംവിധാനങ്ങളടങ്ങിയ സമഗ്രപദ്ധതിയാണ് സർക്കാർ സമർപ്പിക്കേണ്ടത്. അവ്വിധമൊരു ഉദ്യമംകൊണ്ടു മാത്രമേ കേരളത്തിന്റെ നാളെയിലേക്കുള്ള കുതിപ്പിന് ഗതിവേഗമേറ്റാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.