തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇംപീച്ച്മെന്റ് നീക്കം
text_fieldsഈ വെട്ടിമാറ്റൽ അജണ്ട യഥാർഥത്തിൽ ഒരു തെരഞ്ഞെടുപ്പ് കമീഷന്റേതല്ല, നിലവിലെ കേന്ദ്ര സർക്കാറിനെ നയിക്കുന്ന ബി.ജെ.പിയുടേതാണ്. എന്നാൽ, ഇക്കാര്യത്തിൽ രണ്ടുപേരുടെയും സ്വരം ഒന്നാവുന്നതും കാണാം
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15ന് ഞായറാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നടത്തിയതോടെ പ്രസ്തുത സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ജ്വരത്തിലേക്കു കടക്കുകയാണ്. ജനാധിപത്യത്തിന്റെ മേന്മയും ഫലപ്രാപ്തിയും അതിന്റെ മൂലക്കല്ലായ തെരഞ്ഞെടുപ്പ് യഥാവിധി നടക്കുന്നതിലാണ്. അതിനുള്ള ഭരണഘടന സംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എന്നാൽ, കമീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കാതലായ പരാതികൾ വർധിച്ചുവരുകയാണ്. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പ്രചാരണത്തിന് ഇഷ്ടം പോലെ സമയം നൽകുന്ന രീതിയിൽ വോട്ടിങ് തീയതികൾ നിർണയിക്കുന്നതു മുതൽ പല തീരുമാനങ്ങളും ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കനുസൃതമായി നടപ്പാക്കുന്നതിന്റെ പേരിൽ കമീഷൻ ഏറെ പഴികേൾക്കേണ്ടി വരാറുണ്ട്. ഏറ്റവും ഒടുവിൽ തീവ്ര വോട്ടർപട്ടിക പരിശോധന (എസ്.ഐ.ആർ)യിലൂടെയുള്ള വെട്ടിമാറ്റലാണ് ഗൗരവമായ വിമർശനങ്ങൾക്ക് വഴിവെച്ചത്.
എന്നാൽ, ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നേരിടുന്നത് വിമർശനങ്ങൾ മാത്രമല്ല. ചരിത്രത്തിലാദ്യമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഇംപീച്ച്മെന്റ് പ്രമേയത്തിന് പാർലമെന്റിൽ 193 പ്രതിപക്ഷാംഗങ്ങൾ ഒപ്പുവെച്ച നോട്ടീസ് നൽകിയിരിക്കുകയാണ്. മാർച്ച് 13ന് വെള്ളിയാഴ്ച നൽകിയ നോട്ടീസിൽ 130 ലോക്സഭാ അംഗങ്ങളും 63 രാജ്യസഭ അംഗങ്ങളുമാണ് ഒപ്പുവെച്ചത്. ഏഴു മുഖ്യാരോപണങ്ങളാണ് അവർ ഉന്നയിച്ചത്. സ്ഥാനത്തിരുന്ന് നടത്തിയ പക്ഷപാതപരവും വിവേചനപരവുമായ നടപടികൾ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച അന്വേഷണങ്ങളെ ബോധപൂർവം തടസ്സം ചെയ്യൽ, കൂട്ടമായി വോട്ടവകാശം നിഷേധിക്കൽ എന്നിവയാണ് എടുത്തുപറയാവുന്നവ. അതിൽ മർമപ്രധാനം എസ്.ഐ.ആർ വഴി ഭീമമായ തോതിൽ വോട്ടർമാരെ വെട്ടിമാറ്റിക്കൊണ്ട് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഇംഗിതം നടപ്പിലാക്കുന്ന സമീപകാല നടപടികളാണ്. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ രാജ്യത്തെ 10 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 6.13 കോടി വോട്ടർമാരെ ഇങ്ങനെ വെട്ടിമാറ്റി എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ പശ്ചിമ ബംഗാൾ, അസം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണ് പട്ടികക്കു പുറത്താക്കിയത്. വോട്ടർപട്ടിക ക്രമപ്പെടുത്തുകയും മരണം, സ്ഥലംമാറ്റങ്ങൾ, കുടിയേറ്റം എന്നിവ കാരണം ജനസംഖ്യയിലുണ്ടാവുന്ന മാറ്റങ്ങൾ രേഖപ്പെടുത്തി പട്ടിക വെടിപ്പും കൃത്യതയുമുള്ളതാക്കുകയും ചെയ്യുന്നതിനാണ് എസ്.ഐ.ആർ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇത്തവണ അത് മുഴുവൻ ഉപയോഗിച്ചത് ‘നുഴഞ്ഞുകയറ്റക്കാരെ’ ഒഴിവാക്കാനാണ്. ഈ അജണ്ട യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റേതല്ല, കേന്ദ്രസർക്കാറിനെ നയിക്കുന്ന ബി.ജെ.പിയുടേതാണ്. എന്നാൽ, ഇക്കാര്യത്തിൽ രണ്ടു പേരുടെയും സ്വരം ഒന്നാവുന്നതും കാണാം. പരാമൃഷ്ട സംസ്ഥാനങ്ങളിൽ വസിക്കുന്ന മുസ്ലിം ജനസംഖ്യയിലെ ഗണ്യമായൊരു വിഭാഗത്തെ ബംഗ്ലാദേശികൾ എന്ന മുദ്ര ചാർത്തുകയാണ് ബി.ജെ.പിയുടെ തന്ത്രം.
ഗ്യാനേഷ് കുമാറിന്റെ ഭാഷ്യം തന്നെയാണ് ബി.ജെ.പിയും പ്രയോഗിക്കുന്നത്. ബംഗ്ലാദേശിൽനിന്ന് വന്ന ലക്ഷക്കണക്കിന് ‘നുഴഞ്ഞുകയറ്റക്കാരെ’ വെട്ടിമാറ്റിക്കഴിഞ്ഞു മാത്രമേ വിശ്രമമുള്ളൂ എന്നു ആവർത്തിക്കുന്നവരാണ് ആഭ്യന്തര മന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും. മുമ്പു നടന്ന എസ്.ഐ.ആറിൽ നിന്ന് വ്യത്യസ്തമായി ഇതൊരു പൗരത്വ പരിശോധന നടപടിയായി പരിവർത്തിതമായത് ഇപ്പോൾ മാത്രമാണ്. സത്യത്തിൽ പൗരത്വം നിർണയിക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും അതിന്റെ താഴോട്ടുള്ള തലങ്ങളിൽ ജില്ല റവന്യൂ ഉദ്യോഗസ്ഥരുമാണ്. ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ ആ റോളിൽ സ്വയം പ്രതിഷ്ഠിക്കുമ്പോൾ അത് ഭരണകൂടത്തിനുള്ള ഒത്താശയായി മാറുകയാണ്. സ്വാഭീഷ്ടമനുസരിച്ച മുഖ്യകമീഷണറുടെ ഈ നടപടി ചർച്ചചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രതിനിധിസംഘം ഒന്നിൽ കൂടുതൽ തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും, ചോദിച്ച ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ മറുപടിയോ വിശദീകരണമോ നൽകാൻ തയാറായില്ലത്രേ. മാത്രമല്ല, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയപ്പോഴും തഥൈവ. പ്രതിനിധി സംഘങ്ങളെ ഒട്ടും പരിഗണിക്കാത്ത രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്നും അവർ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലെ നിയമനരീതി തന്നെ അതിനെ ഭരണപക്ഷത്തിന്റെ ആജ്ഞാനുവർത്തിയാക്കുന്ന രീതിയിലാണ്. നേരത്തെ സർക്കാർ നടത്തിയിരുന്ന കമീഷന്റെ നിയമനം 2023 മാർച്ചിലാണ് സുപ്രീംകോടതി തിരുത്തിയത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പാനൽ രാഷ്ട്രപതിക്ക് നൽകുന്ന ശിപാർശയനുസരിച്ച് നിയമനം നടത്താനായിരുന്നു കോടതി ഉണ്ടാക്കിയ ചട്ടം. പക്ഷേ, ബി.ജെ.പി സർക്കാർ ഉടൻ നിയമനിർമാണത്തിലൂടെ ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്ത് ഒരു കേന്ദ്രമന്ത്രി എന്നാക്കിയതോടെ ഫലത്തിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ഭരണകക്ഷിയുടേതാവും നിയമനം എന്നായി. ഈ രീതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ട ഗ്യാനേഷ് കുമാർ ഭരണപക്ഷത്തോട് കൂറുകാണിക്കുക സ്വാഭാവികം. ഹാജരായവരുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷവും മൊത്തം അംഗസംഖ്യയുടെ കേവല ഭൂരിപക്ഷവും വേണമെന്നതിനാൽ പ്രമേയം പാസാവാൻ സാധ്യത കുറവാണ്. എങ്കിലും അത് ചർച്ചക്കെടുത്തെങ്കിൽ ബന്ധപ്പെട്ട ഒരു പാട് മാനങ്ങൾ ചർച്ചയിലും പൊതുശ്രദ്ധയിലും വരും. അതും ജനാധിപത്യത്തിന്റെ പേശികൾക്ക് ബലമേകാനുതകും എന്നു മാത്രം പ്രത്യാശിക്കാം, ഗ്യാനേഷ് കുമാർ ഇതേ രീതിയിൽ തുടർന്നാലും ഇല്ലെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
