വിശപ്പ് വ്യാപിക്കുകയാണ്
text_fieldsലോക ജനസംഖ്യയിൽ 11 ശതമാനവും കടുത്ത വിശപ്പുകൊണ്ടും പോഷകാഹാരം ലഭിക്കാത്തതിനാലും നരകിക്കുകയാെണന്നും, പട്ടിണിക്കാരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതലായിരിക്കുന്നു എന്നുമുള്ള ഭീതിദമായ വിവരം പുറത്തുവിട്ടിരിക്കുകയാണ് യു.എന്നിെൻറ ആഗോള ഭക്ഷ്യസുരക്ഷ പദ്ധതിയുടെ 2017ലെ റിപ്പോർട്ട്. ലോകാരോഗ്യ സംഘടന, യൂനിസെഫ്, അന്തർദേശീയ നാണയനിധി, യു.എൻ ഭക്ഷ്യ -കാർഷിക സംഘടന തുടങ്ങിയവ സംയുക്തമായി തയാറാക്കിയ പഠനം വ്യക്തമാക്കുന്നത് 81.5 കോടി ജനങ്ങൾ വിശപ്പോടുകൂടി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുെവന്നത്രെ. കഴിഞ്ഞ വർഷത്തെക്കാൾ 3.8 കോടി ജനങ്ങൾ ഈ വർഷം പട്ടിണിക്കാരായി മാറിയിരിക്കുന്നു. രണ്ടായിരാമാണ്ട് പിറന്നത് 90 കോടി പട്ടിണിക്കാരുമായിട്ടായിരുന്നെങ്കിലും ദക്ഷിണ -കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും നടത്തിയ ആസൂത്രിത പ്രവർത്തനങ്ങളുടെ ഫലമായി 2014 വരെ അതിെൻറ തോത് കുറച്ചുകൊണ്ടുവരുന്നതിൽ യു.എൻ നിയന്ത്രണത്തിലുള്ള വിവിധ സംഘടനകൾ വിജയിച്ചിരുന്നു. പക്ഷേ, ലോകത്ത് വർധിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും യുദ്ധങ്ങളും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളും നിമിത്തം 2014 മുതൽ ദരിദ്രരുെട എണ്ണം നിയന്ത്രിക്കാനാകാതെ വർധിച്ചുകൊണ്ടിരിക്കുകയാെണന്നും 2030ൽ പോഷകാഹാരം എല്ലാവർക്കും ലഭ്യമാക്കി വിശപ്പ് നിർമാർജനം ചെയ്യുമെന്ന അന്തർദേശീയ പ്രഖ്യാപനം അപഹാസ്യമാകാൻ പോകുകയാെണന്നുമുള്ള മുന്നറിയിപ്പോടുകൂടിയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അവസാനിപ്പിക്കുന്നത്.
81 കോടി പരമ ദരിദ്രരിൽ 48.9 കോടിയും ജീവിക്കുന്നത് കലാപങ്ങൾക്കും യുദ്ധങ്ങൾക്കും മധ്യേയാണ്. 52 കോടി പട്ടിണിപ്പാവങ്ങൾ ഏഷ്യയിലും 24.3 കോടി ജനങ്ങൾ ആഫ്രിക്കയിലും വസിക്കുന്നു; ബാക്കിയുള്ളവർ ലാറ്റിനമേരിക്കയിലും. സുഡാൻ, സോമാലിയ, വടക്കെ നൈജീരിയ, യമൻ തുടങ്ങിയ രാജ്യങ്ങളുടെ ദാരിദ്ര്യത്തിെൻറ പ്രധാന ഹേതു ആഭ്യന്തര ശൈഥില്യംതന്നെയാണ്. കിഴക്കൻ ആഫ്രിക്കയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ദാരിദ്ര്യത്തിെൻറ പടുകുഴിയിൽതന്നെയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിലുണ്ടായ ആഭ്യന്തര കലാപങ്ങളുടെയും യുദ്ധങ്ങളുടെയും വ്യാപകത്വമാണ് ദരിദ്രരുടെ അഭൂതപൂർവകമായ വർധനയുടെ നാരായവേെരന്ന് അടിവരയിടുന്നുണ്ട് യു.എൻ പഠനം. അതുകൊണ്ടാണ് ആഗോള ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി) തലവൻ ഡേവിഡ് ബേസ്ലി ഈ കണക്കുകളെക്കുറിച്ച് മാനവികതക്കുമേലുള്ള കുറ്റപത്രമെന്ന് പറഞ്ഞുവെച്ചത്. സമ്പത്തിെൻറയും സാങ്കേതിക വിദ്യകളുടെയും പെരുമകളോടൊപ്പം നാം സമ്പൂർണമായി മാനവികതയുടെ എതിർദിശയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാതെ പട്ടിണിയെ നിശ്ശൂന്യമാക്കാമെന്നത് പാഴ്ക്കിനാവ് മാത്രമെന്ന് ലോക നേതാക്കളെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം റിപ്പോർട്ട് പുറത്തുവിട്ടത്. യോഗങ്ങളല്ല നമുക്കാവശ്യം, വിശപ്പിെൻറ അടിസ്ഥാന കാരണങ്ങളെ അഭിമുഖീകരിക്കാനും അവസാനിപ്പിക്കാനുമുള്ള ആത്മാർഥമായ ശ്രമങ്ങളാെണന്ന് ഭക്ഷ്യസുരക്ഷ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ സ്ലാറ്റാൻ മിലിസിച് പറയുന്നതിെൻറ കുന്തമുനയും നീണ്ടുനിൽക്കുന്നത് കനക്കുന്ന സംഘർഷങ്ങളിലേക്കുതെന്ന. സമാധാനം സ്ഥാപിക്കുകയാണ് ദാരിദ്ര്യനിർമാർജനത്തിെൻറ പ്രധാന വഴിയെന്ന് ലോകം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിെൻറ വ്യാപനത്തിെൻറ മറ്റൊരു പ്രധാന കാരണം ആഗോളതാപനമാെണന്നും കണക്കുകളിലൂടെ കൃത്യപ്പെടുത്തുന്നുണ്ട് സെപ്റ്റംബർ 15ന് റോമിൽ പുറത്തിറക്കിയ പഠനറിപ്പോർട്ട്.
ആഗോളവ്യാപകമായി വർധിക്കുന്ന സംഘർഷങ്ങളും പാരിസ്ഥിതിക ൈകയേറ്റങ്ങളും ലോകത്തെ വിശപ്പിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുവെന്ന ഒരു മുന്നറിയിപ്പുകൂടി പുറത്തുവന്നെങ്കിലും സാംസ്കാരിക ഔന്നത്യം നടിക്കുന്ന ചില രാജ്യങ്ങൾ പുതിയ യുദ്ധമുഖം തുറക്കാനുള്ള തിരക്കിലാണ്. യുദ്ധഭ്രാന്തിെൻറ ജൽപനങ്ങൾ അഭിമാനപൂർവം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ആത്മരതിയനുഭവിക്കുന്നവരാണ് ഇന്ന് ലോകം നിയന്ത്രിക്കുന്നവരിൽ ഭൂരിഭാഗവും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിക്ക് നിദാനമായ ഹാർവിക്കും അതിവിനാശം സൃഷ്ടിച്ച ഇർമ ചുഴലിക്കാറ്റിനും ആരുടെയും അഹങ്കാരത്തെയും കുന്നായ്മയെയും തകർത്തെറിയാനാവുന്നിെല്ലന്നതിെൻറ തെളിവാണല്ലോ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളെ തുരങ്കംവെക്കുന്ന രാഷ്്ട്രനായകരുടെ നിലപാടുകൾ. സമാധാനവും മിതത്വവുമാണ് ജൈവതാളമെന്നും അതിനെ അവമതിച്ചുകൊണ്ടേയിരിക്കുന്നത് കൂടുതൽ ഭീതിജനകമായ ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുകയെന്നുമുള്ള ജീവപാഠം ഒരിക്കൽകൂടി ഉണർത്തുകയാണ് യു.എൻ റിപ്പോർട്ട്. നമ്മുടെ രാഷ്ട്രീയ നിലപാടുകളും വികസനമന്ത്രങ്ങളും സംഘർഷോന്മുഖതയുടെയും ആഗോള കോർപറേറ്റുകളുടെയും പ്രതിധ്വനികളായിരിക്കെ നമ്മുടെ രാജ്യവും വിശപ്പിെൻറ കരാള ഹസ്തത്തിൽനിന്ന് മുക്തമല്ല. അന്തർദേശീയ വിശപ്പ് സൂചികയനുസരിച്ച് 118 വികസ്വര രാജ്യങ്ങളിൽ 97 ആണ് നമ്മുടെ സ്ഥാനം. അഴിമതിയും രാഷ്ട്രീയ ജീർണതകളും വിദ്വേഷ പ്രചാരണങ്ങളും അവസാനിപ്പിച്ച് ദരിദ്രലക്ഷങ്ങളെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ സഹാനുഭൂതിയെയും സമസൃഷ്ടി സ്നേഹത്തെയും ആധാരമാക്കുന്ന ബദൽനയം ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് യു.എൻ റിപ്പോർട്ട് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.