യു.പി ഭരണകൂടംതന്നെ ഒരു ആൾക്കൂട്ടമാണ്
text_fieldsഉത്തർപ്രദേശിലെ ബുലന്ദ് ശഹർ ജില്ലയിലെ ചിങ്ക്രാവതിയിൽ പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവം, ആ സംസ്ഥാനത്തെ അവസ്ഥയെ ക്കുറിച്ച് അറിയുന്നവർക്കിടയിൽ വലിയ അമ്പരപ്പ് സൃഷ്ടിക്കാനിടയില്ല. ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിൽ അതിമിടുക്കനായ ഒരു സന്യാസിവേഷക്കാരൻ ആ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായതു മുതൽ വിചിത്രമായ കാര്യങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. 2017 മാർച്ചിൽ ഇദ്ദേഹം മുഖ്യ മന്ത്രിയായി അധികാരമേറ്റശേഷം ഇതിനകം 60 പേരാണ് പൊലീസ് സംഘടിപ്പിച്ച ‘ഔദ്യോഗിക ഏറ്റുമുട്ടൽ’ കൊലകളിൽ മാത്രമായി കൊല്ലപ്പെട്ടത്. മൊത്തം 1,100 ഏറ്റുമുട്ടലുകളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടത്. 370 പേർക്ക് ഇതിൽ പരിക്കേറ്റു. ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെട്ടിട്ടുപോലും പരിപാടിയിൽ വലിയ മാറ്റമൊന്നുമില്ല. ഇങ്ങനെ കൊലകൾ നടക്കുന്നുവെന്നതു മാത്രമല്ല, ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കേണ്ടത് എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് കൂടുതൽ അപകടകരമായിട്ടുള്ളത്. 2017 നവംബർ 19ന് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘കുറ്റവാളികൾ ഒന്നുകിൽ ജയിലിലടക്കപ്പെടും, അല്ലെങ്കിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടും’. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവിച്ചത് ദേശീയ മനുഷ്യാവകാശ കമീഷൻതന്നെയാണ്. യോഗി ആദിത്യനാഥിെൻറയും അദ്ദേഹത്തിെൻറ പ്രസ്ഥാനത്തിെൻറയും കാഴ്ചപ്പാടിൽ ‘കുറ്റവാളി’പ്പട്ടികയിൽവരുക ആരെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ക്രിമിനൽ നടപടി ചട്ടങ്ങളെയും ഭരണഘടനാ തത്ത്വങ്ങളെയും പരസ്യമായി ലംഘിച്ചുകൊണ്ടുള്ള ഭരണനടത്തിപ്പാണ് അവിടെ നടക്കുന്നത്. അതായത്, ഭരണകൂടംതന്നെ ഒരു അക്രമാസക്ത ആൾക്കൂട്ടമായിക്കഴിഞ്ഞ സംസ്ഥാനമാണത്. അതിനാൽത്തന്നെ, തിങ്കളാഴ്ച ബുലന്ദ് ശഹറിൽ നടന്നതുപോലെയുള്ള സംഭവങ്ങൾ അപ്രതീക്ഷിതമല്ല; മുഖ്യമന്ത്രിതന്നെ സൃഷ്ടിച്ച സാമൂഹിക അവസ്ഥയുടെ സ്വാഭാവിക പ്രതിഫലനമാണ്.
ഗ്രാമത്തിലെ കരിമ്പുപാടത്തെവിടെയോ അറുത്ത പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടു എന്ന കിംവദന്തിയെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സംഘ്പരിവാർ സംഘടനകളായ ബജ്റംഗ് ദൾ, ഹിന്ദു യുവവാഹിനി എന്നിവയുടെ പ്രവർത്തകർ ഈ അവശിഷ്ടങ്ങളുമായി റോഡ് ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ഈ അക്രമം നിയന്ത്രിക്കാൻചെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോധ് കുമാർ സിങ്. തലക്കുവെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. അതിനർഥം പെട്ടെന്നുള്ള പ്രകോപനം കാരണം തടിച്ചുകൂടിയ ജനക്കൂട്ടത്തിെൻറ കൈപ്പിഴയല്ല ഈ കൊലപാതകം എന്നാണ്. തോക്കടക്കമുള്ള മാരകായുധങ്ങളുമായി സംഘടിപ്പിക്കപ്പെട്ട സംഘ്പരിവാർ കൂട്ടം തന്നെയായിരുന്നു അത്. സുബോധിനെ ലക്ഷ്യംവെക്കാൻ കാരണമുണ്ട്. സാർവദേശീയ തലത്തിൽതന്നെ വാർത്തയായ 2015ലെ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് കൊലക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥാനാണ് സുബോധ് കുമാർ സിങ്. അങ്ങനെയൊരാളെ വെറുതെ വിട്ടുകൂടാ എന്ന തീരുമാനപ്രകാരം തന്നെയാണ് ഈ കൊലപാതകം എന്നുതന്നെ കരുതേണ്ടിവരും. അഖ്ലാഖ് കേസ് അന്വേഷിച്ചതിെൻറ പേരിലാണ് തെൻറ സഹോദരൻ കൊല്ലപ്പെട്ടെതന്ന ആരോപണവുമായി സുബോധ് കുമാറിെൻറ സഹോദരിതന്നെ പരസ്യമായി രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. അതായത്, യോഗി ആദിത്യനാഥിെൻറയും സംഘ്പരിവാർ പ്രസ്ഥാനത്തിെൻറയും കാഴ്ചപ്പാടിൽ വലിയ കുറ്റം ചെയ്തയാളാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ. അതിനാൽ, അങ്ങനെയൊരാളെ അവസാനിപ്പിക്കുക എന്നത് അവരുടെ ലക്ഷ്യംതന്നെയാണ്.
സുബോധ് കുമാർ സിങ്ങിെൻറ സഹോദരി പറഞ്ഞതിനെക്കാൾ ഗൗരവപ്പെട്ടതാണ് യോഗി മന്ത്രിസഭയിലെതന്നെ അംഗമായ ഓം പ്രകാശ് രാജ്ഭർ പറഞ്ഞ കാര്യങ്ങൾ. ഉത്തർപ്രദേശ് സർക്കാറിൽ ബി.ജെ.പി ഘടകകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നേതാവുകൂടിയായ രാജ്ഭർ ക്രമസമാധാന വിഷയത്തിൽ യോഗി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന വിമർശനമുന്നയിച്ചുകഴിഞ്ഞു. അതിനപ്പുറം, തിങ്കളാഴ്ചത്തെ സംഭവങ്ങൾ ആർ.എസ്.എസ്–വി.എച്ച്.പി ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു. ബുലന്ദ് ശഹറിൽ തബ്ലീഗ് ജമാഅത്തിെൻറ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രിതന്നെ പറയുന്നത്. അങ്ങനെയെങ്കിൽ വൻ വർഗീയ കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാർ ആസൂത്രണംചെയ്ത പദ്ധതിയാണ് ഇതെന്ന് കരുതേണ്ടിവരും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ ഉത്തരേന്ത്യയിൽ വ്യാപകമായി കലാപങ്ങൾ അഴിച്ചുവിടാൻ സംഘ്പരിവാർ പദ്ധതിയിടുന്നുവെന്ന വാർത്തകൾ ഈയിടെ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അയോധ്യ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളും വർഗീയപ്രചാരണങ്ങളുമെല്ലാം ഇതിെൻറ ഭാഗമാണ്. മുസഫർനഗർ കലാപമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വലിയ വിജയം നേടിക്കൊടുത്തത്. അങ്ങനെ ആളുകളെ ഭിന്നിപ്പിച്ചും കൂട്ടക്കൊല ചെയ്തും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഒരു പാർട്ടി രാജ്യത്തിനാകെയും ഭാരവും ശാപവുമാണ്. അതായത്, ബുലന്ദ് ശഹർ വലിയ ഒരു ഓർമപ്പെടുത്തലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.