ഭരണം അഥവാ ഇരുട്ടിലെ നാടകങ്ങൾ
text_fieldsഅധികാര നിർവഹണത്തിലെ സുതാര്യത, സ്വന്തം താൽപര്യങ്ങൾ നോക്കാതെ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്ഠ തുടങ്ങിയവയാണ് സദ്ഭരണത്തിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾ. നരേന്ദ്ര മോദി സർക്കാർ ഈ തത്ത്വത്തിൽ വിശ്വസിക്കുന്നില്ലെന്നാണ്, അതിെൻറ വർധിച്ചുകൊണ്ടിരിക്കുന്ന രഹസ്യാത്മകത ശ്രദ്ധിക്കുന്നവർക്ക് കരുതേണ്ടിവരുന്നത്. കശ്മീരിലെ ഗൂഢനീക്കങ്ങളും മഹാരാഷ്ട്ര സർക്കാർ രൂപവത്കരണത്തിൽ കണ്ട ഒളിച്ചുകളിയുമെല്ലാം, നിയമത്തെയും സുതാര്യമായ മാനദണ്ഡങ്ങളെയും ഭയക്കുന്ന ഭരണ നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്. ഏറ്റവും കൂടുതൽ സുതാര്യമായിരിക്കേണ്ട ധനവിനിയോഗത്തിൽ ഈ നിഗൂഢത ആശങ്കജനകമായ തലങ്ങളിലെത്തിക്കൊണ്ടിരിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായിട്ടും 80 മണിക്കൂർ നേരത്തേക്ക് ഫഡ്നാവിസിെൻറ നേതൃത്വത്തിൽ ഭരണം തട്ടിക്കൂട്ടിയത് മനപ്പൂർവമായുള്ള നാടകമായിരുന്നെന്ന് ബി.ജെ.പി നേതാവ് അനന്ത് ഹെഗ്ഡെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിൽനിന്ന് കിട്ടിയ 40,000 കോടി രൂപ ബി.ജെ.പി ഇതരസർക്കാറിന് ലഭ്യമാകരുതെന്ന നിർബന്ധബുദ്ധിയാൽ, ആ പണം കേന്ദ്രത്തിനു തിരിച്ചുനൽകുകയായിരുന്നത്രെ ‘നാടക’ത്തിെൻറ ഉദ്ദേശ്യം. ഇപ്പറഞ്ഞത് നേരാണെങ്കിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാന ഗവർണറും ഭരണഘടനവിരുദ്ധമായ ഒരു ഉപജാപത്തിൽ ഭാഗഭാക്കായെന്നുവരും. അതുകൊണ്ടുതന്നെ, ഭരണപക്ഷം സ്വന്തം നേതാവിെൻറ ഈ ‘വെളിപ്പെടുത്തലിനെ’ തള്ളിപ്പറഞ്ഞെന്നിരിക്കും. അതേസമയം, മന്ത്രിസഭ രൂപവത്കരിക്കില്ലെന്ന് പ്രഖ്യാപിച്ച് മാറിനിന്ന ബി.ജെ.പി ഈ നാല് ഉന്നതരെയും ഉപയോഗിച്ചുള്ള പൊടുന്നനെ ഒരു പാതിരാക്കളി കളിച്ചു എന്ന വസ്തുത ബാക്കിനിൽക്കുന്നു. ഹെഗ്ഡെ പറഞ്ഞതിലെ സത്യാസത്യങ്ങൾ എന്തായാലും, പൊതുഖജനാവിലെ പണത്തോടുള്ള കേന്ദ്ര ഭരണകക്ഷിയുടെ സമീപനം എത്ര സങ്കുചിതമാണെന്നതിന് അത് സാക്ഷ്യംവഹിക്കുന്നുണ്ട്. പൊതുപണം ബി.ജെ.പി വിനിയോഗിക്കുന്നത് പാർട്ടി താൽപര്യങ്ങൾ നോക്കിയാണെന്നതിന് ഇതു മാത്രമല്ല തെളിവ്. കേരളത്തെ ബാധിച്ച പ്രളയത്തിനും വരൾച്ചക്കും നൽകേണ്ട കേന്ദ്രസഹായത്തിൽ വിവേചനം കണ്ടുവരുന്നു. കേരളത്തിന് അവകാശപ്പെട്ട പദ്ധതികളിലും ഫണ്ടുകളിലും അതു കാണാം. ഇപ്പോൾ, ചരക്ക്-സേവന നികുതി (ജി.എസ്.ടി) നടപ്പിലായശേഷം വരുമാനം വീതംവെക്കുന്നതിൽ കേന്ദ്രത്തിനു ലഭിച്ച മേൽക്കൈയും സംസ്ഥാനത്തിനെതിരായിട്ടാണ് ഭവിക്കുന്നത്. ജി.എസ്.ടി പ്രകാരം 14 ശതമാനം വരുമാന വർധന ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകുമെന്ന ധാരണ പാലിക്കുന്നില്ല. കേരളത്തിെൻറ 1600 കോടി രൂപ കേന്ദ്രം ഇങ്ങനെ പിടിച്ചുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്രവിഹിതത്തിൽ തന്നെ ഏകപക്ഷീയമായി കുറവുവരുത്തിയതും വായ്പ പരിധി കുറച്ചതുമെല്ലാം രാഷ്ട്രീയാതീതവും ചട്ടപ്രകാരവുമുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചാണെന്ന് പറയാനാകില്ല.
ഇത്തരം രഹസ്യാത്മകതയുടെ മറ്റൊരു ഉദാഹരണമാണ്, ഇപ്പോൾ വീണ്ടും പൊതുശ്രദ്ധയിലെത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് ബോണ്ട് വിവാദം. 2017-18 ബജറ്റിൽ നിർദേശിക്കുകയും 2018 ജനുവരിയിൽ വിജ്ഞാപനം നടത്തുകയും ചെയ്ത ഇലക്ടറൽ ബോണ്ട് സമ്പ്രദായം അഴിമതി ഇല്ലാതാക്കുമെന്നും രാഷ്ട്രീയ ഫണ്ടിൽ സുതാര്യത ഉറപ്പുവരുത്തുമെന്നുമായിരുന്നു അവകാശവാദം. പക്ഷേ, ഇതിനകം വ്യക്തമാകുന്നത്, മുമ്പത്തെക്കാൾ അതാര്യമായിരിക്കുന്നു തെരഞ്ഞെടുപ്പുസംഭാവനകൾ എന്നാണ്. ഭരണകക്ഷിയിലേക്ക് വൻതോതിൽ ഒഴുകുന്ന സംഭാവനയിൽതന്നെ ഒരുകോടി രൂപയുടെ ബോണ്ടുകളാണ് കൂടുതലെന്ന് അപഗ്രഥനങ്ങൾ കാണിക്കുന്നു -വൻ കോർപറേറ്റുകളാണ് പണദാതാക്കളിൽ കൂടുതലും എന്നർഥം. കോർപറേറ്റ് അനുകൂലനയങ്ങൾക്കു നൽകുന്ന കോഴ തന്നെയല്ലേ ഇത്? കഴിഞ്ഞ ഒക്ടോബർ വരെ 6,128 കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകളാണ് വിൽക്കപ്പെട്ടത്. ഓരോ ദിവസവും ശരാശരി 10 കോടി എന്നകണക്കിൽ ഒഴുകുന്ന ഈ പണത്തിെൻറ വളരെ വലിയ പങ്ക് ഭരണകക്ഷിയായ ബി.ജെ.പിക്ക് കിട്ടുന്നു. 2017-18ൽ ബോണ്ട് വഴി നൽകിയ സംഭാവനകളുടെ 95 ശതമാനം അവർക്ക് കിട്ടി. പാർട്ടികൾക്ക് കണക്ക് സമർപ്പിക്കാൻ ഒരുവർഷത്തെ സാവകാശം നൽകിയതും സുതാര്യത കുറക്കുന്നു.
ഇലക്ടറൽ ബോണ്ട് സമ്പ്രദായം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നിലവിലുണ്ട്. ഇപ്പോൾ മറ്റൊന്നു കൂടി സമർപ്പിച്ചിരിക്കുന്നത്, പുതിയതായി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഭാവന വാങ്ങിയ പാർട്ടിയുടെ പേര് രഹസ്യമാകണമെന്ന വ്യവസ്ഥ, ദാതാക്കളുടെ താൽപര്യപ്രകാരമാണെന്ന് സർക്കാർ പറഞ്ഞിരുന്നത് അസത്യമായിരുന്നു എന്നതാണ് ഒരു വിവരം. ദാതാക്കളാരെന്ന് ആർക്കും വിവരം കിട്ടില്ല എന്ന വാദവും തെറ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ഇടപാടെന്നതിനാൽ ആ ബാങ്കിനും അതുവഴി കേന്ദ്ര സർക്കാറിനും കൃത്യമായ വിവരം ലഭ്യമാണ്. റിസർവ് ബാങ്കും ഇലക്ഷൻ കമീഷനും ഈ സമ്പ്രദായത്തെ എതിർത്തിരുന്നു എന്നും പ്രധാനമന്ത്രി മോദി ഒരു ഘട്ടത്തിൽ അവിഹിതമായി ഇടപെട്ടു എന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻ ധനമന്ത്രി അരുൺ ജെയ്റ്റിലിയും പ്രധാനമന്ത്രി മോദിയും പാർലമെൻറിനെ അടക്കം തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നിസ്സാരമല്ല. വിദേശ സംഭാവനചട്ടം (എഫ്.സി.ആർ.എ) രാഷ്ട്രീയ ഫണ്ടുകൾ കിട്ടാൻ പാകത്തിൽ ഭേദഗതി ചെയ്തത് രാജ്യതാൽപര്യത്തെതന്നെ അപായപ്പെടുത്തുന്നു. വിദേശ കോർപറേറ്റുകൾക്കും മറ്റും ഇവിടത്തെ തെരഞ്ഞെടുപ്പിനെയും നയങ്ങളെയും സ്വാധീനിക്കാൻ അത് അവസരം തുറക്കുന്നു. സുതാര്യത വീണ്ടെടുത്ത് ഭരണം ശുദ്ധമാക്കുന്നതിനുവേണ്ടി ജുഡീഷ്യറിയും ജനങ്ങളും പ്രവർത്തിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.