ആൾദൈവങ്ങൾ അഴിയെണ്ണട്ടെ
text_fieldsവ്യാജ ആത്മീയതയുടെ മറവിൽ ബലാത്സംഗവും കൊലയും അവിഹിത സ്വത്ത് സമ്പാദനവും ജീവിതചര്യയാക്കി മാറ്റിയ ആശാറാം ബാപ്പുവിന് ജോധ്പുരിലെ പ്രത്യേക കോടതി വിധിച്ച മരണംവരെ തടവ് ഇത്തരം കുറ്റങ്ങൾക്ക് കിട്ടാവുന്ന ലഘുവായ ശിക്ഷയായേ കാണാനാവൂ. കാരണം, സമൂഹത്തിനു മൊത്തം ഭീഷണി ഉയർത്തി ഈവക ആൾദൈവങ്ങൾ, രാഷ്ട്രീയ ദുഃസ്വാധീനത്തിെൻറ മറവിൽ കെട്ടിപ്പടുത്ത ഞെട്ടിക്കുന്ന അധോലോകം രാജ്യത്തിെൻറ സകല ആത്മീയ ഈടുവെപ്പുകളെയും തകർത്തുകളയുന്നതാണ്. കോടതി സൂചിപ്പിച്ചതുപോലെ സന്ന്യാസിസമൂഹത്തെക്കുറിച്ച് ജനങ്ങളിൽ അവമതി വളർത്തുകയാണ് ഇയാൾ ചെയ്തത്. മധ്യപ്രദേശിലെ ഛിന്ദ്വാഡയിൽ ആശ്രമം വക സ്കൂളിൽ താമസിച്ചു പഠിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ആശ്രമത്തിൽ വിളിച്ചുവരുത്തി രണ്ടുനാൾ തുടർച്ചയായി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കി എന്ന കേസിലാണ് ആശാറാം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ആശാറാമിെൻറ ഭക്തരായ മാതാപിതാക്കളുമായുള്ള ബന്ധം മുതലെടുത്താണ് പതിനാറുകാരിയെ ചൂഷണം ചെയ്തത്. കഴിഞ്ഞ അഞ്ചുവർഷമായി ജോധ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ നിയമത്തിെൻറ വലയിൽനിന്ന് രക്ഷപ്പെടാൻ സകല കുത്സിതശ്രമങ്ങളും നടത്തിയെങ്കിലും നീതിപീഠം ഉറച്ചൊരു തീരുമാനമെടുത്തതുകൊണ്ടാണ് ജീവിതാന്ത്യം വരെ അഴിയെണ്ണാനുള്ള സാഹചര്യമൊരുങ്ങിയത്. നിയമത്തിെൻറ പിടിയിൽനിന്നു രക്ഷപ്പെടാൻ നടത്തിയ വിഫലശ്രമങ്ങൾ പരിേശാധിച്ചാൽ മനസ്സിലാക്കാം എത്രവലിയ കുറ്റവാളിയാണ് ഇയാളെന്ന്. കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥന് ഭീഷണിയും പ്രലോഭനങ്ങളുംകൊണ്ട് ജീവിതംതന്നെ ദുസ്സഹമായി. ആശാറാമിന് എതിരെ മൊഴികൊടുത്ത മൂന്ന് സുപ്രധാന സാക്ഷികൾക്ക് വെടിയേറ്റ് മരിക്കേണ്ടിവന്നു. ഒരു ഡസനോളം പേർ പല സന്ദർഭങ്ങളിലായി ആക്രമിക്കപ്പെട്ടു. സാക്ഷികൾ കൊല്ലപ്പെട്ട കേസുകളിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.
കള്ളസന്ന്യാസിമാരുടെ വൃത്തികെട്ട ജീവിതം ഇതാദ്യമായല്ല രാജ്യത്തിനു മുന്നിൽ അനാവൃതമാകുന്നത്. സ്വന്തം ആശ്രമത്തിലെ രണ്ടു സന്ന്യാസിനിമാരെ ബലാത്സംഗത്തിനിരയാക്കിയ ഗുർമീത് റാം റഹീം എന്ന ആൾദൈവം ഹരിയാനയിലെ റോഹ്തക് ജയിലിലാണിപ്പോൾ. ദുഷ്ടജീവിതം നയിച്ചുതന്നെ അനുയായി വൃന്ദത്തിെൻറ മുന്നിൽ ദൈവമായി നടിക്കുന്ന ഇത്തരക്കാർ നിയമത്തിെൻറയും നീതിപീഠത്തിെൻറയും മുന്നിൽ എത്ര പെട്ടെന്നാണ് ദുർബലരാവുന്നതെന്ന് ശിക്ഷാവിധി കേട്ടമാത്രയിൽ കുഴഞ്ഞുവീണ ആശാറാമിെൻറ ദുർഗതി കാണിച്ചുതരുന്നു. ഗുർമീത് റാം കോടതി മുറിയിൽ നിലത്തുവീണു ആർത്തലച്ചു കരയുകയായിരുന്നു.
ദൈവം ചമഞ്ഞ് സമൂഹത്തെ ചൂഷണം ചെയ്യുന്ന കള്ള സന്ന്യാസിമാരുടെ തനിനിറം തുറന്നുകാേട്ടണ്ട ബാധ്യത േകാടതിക്കും മാധ്യമങ്ങൾക്കുമുണ്ട്. വിവാഹാനന്തരം വീട്ടിൽനിന്ന് ഒളിച്ചോടിപ്പോയി തടിക്കച്ചവടം തുടങ്ങിയ ഒരു സാധാരണ ചെറുപ്പക്കാരൻ എങ്ങനെ ആശാറാം ബാപ്പുവായി വളർന്നു, ഭരണത്തലവന്മാരുടെയും ലക്ഷക്കണക്കിന് അനുയായികളുടെയും ‘ഗുരു ശ്രേഷ്ഠനായി’ മാറി എന്ന കഥയുടെ ചുരുളഴിക്കുേമ്പാഴാണ് അധികാരത്തിെൻറ തണലിലാണ് ഇക്കൂട്ടെര ആൾദൈവങ്ങളാക്കി അവരോധിക്കുന്നതെന്ന് തെളിയുന്നത്. ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങളും വിദ്യാലയങ്ങളും തുടങ്ങിയാണ് ആശാറാം ആത്മീയക്കച്ചവടത്തിന് കച്ചകെട്ടിയിറങ്ങുന്നത്. 40 വർഷംകൊണ്ട് 10,000 കോടിയുടെ ആസ്തിയാണ് ആശാറാം സ്വന്തമാക്കിയത്. തട്ടിപ്പിെൻറ ഇൗ തേരോട്ടത്തിനു പിന്നിൽ, രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും നിർേലാഭമായ സഹായമുണ്ടായിരുന്നു. 1981^92 കാലഘട്ടത്തിൽ ഗുജറാത്ത് ഭരിച്ച കോൺഗ്രസ് സർക്കാർ 14.5 ചതുരശ്ര മീറ്റർ ഭൂമി അനുവദിച്ചു. മധ്യപ്രദേശിൽ ദിഗ്വിജയ് സിങ് സർക്കാർ 1998ൽ ഏഴ് ഏക്കർ ഭൂമി പതിച്ചുനൽകി. ബി.ജെ.പി ഭരണകൂടങ്ങൾക്ക് ആശാറാമിനെ പോലുള്ളവർ ഹിന്ദു വോട്ട്ബാങ്ക് നിലനിർത്തുന്ന ശക്തിദുർഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾതന്നെ ഇൗ മനുഷ്യെൻറ അരുമശിഷ്യനായിരുന്നു. ആശ്രമത്തിന് 1997^99 കാലത്ത് ബി.ജെ.പി സർക്കാർ 25,000 ചതുരശ്ര മീറ്റർ ഭൂമിയാണ് ദാനം ചെയ്തത്.
തങ്ങളെ ദൈവമായോ ആചാര്യനായോ ഗുരുവായോ വിശ്വസിച്ചുപോരുന്ന നിഷ്കളങ്കരായ സാമാന്യജനത്തിെൻറ വൈകാരിക തലങ്ങളെ ചൂഷണംചെയ്യുന്ന അധമന്മാർ സമൂഹത്തിന് എന്തുമാത്രം ഭീഷണിയാണ്! ഇതുവരെ പുറത്തുവരാത്ത എത്രയെത്ര ദുരനുഭവങ്ങൾ ഇരകളുടെ ഉള്ളകങ്ങളിൽ നീറിപ്പുകയുന്നുണ്ടാവും! അതിരില്ലാത്ത ലൈംഗികാസക്തിയാണ് ഇക്കൂട്ടരുടെ ‘ആത്മീയ പരീക്ഷണങ്ങ’ൾക്ക് നിദാനം. സുഖലോലുപതയുടെ പാരമ്യം താണ്ടാനുള്ള തത്രപ്പാടിൽ കൊലയും കൊള്ളയും ഗുണ്ടായിസവും അംഗീകൃത മാർഗമായി ആചരിക്കുന്നു. ഗുർമീത് റാമിെൻറ അനുയായികൾ ദിവസങ്ങളോളം ഹരിയാനയും ചുറ്റുപാടും വിറപ്പിച്ചത് നാം കണ്ടതാണ്. ഭരണയന്ത്രംതെന്ന ഇൗ കപടന്മാരുടെ മുന്നിൽ നിഷ്പ്രഭമാകുന്ന നാണംകെട്ട അവസ്ഥ! ആശാറാമിെൻറ കാര്യത്തിൽ ജയിലിൽ വെച്ച് വിധിപറയേണ്ടിവന്നത്, അനുയായികൾ കോടതിക്ക് പുറത്ത് അഴിഞ്ഞാടും എന്നു ഭയന്നാണത്രെ. അതുെകാണ്ടുതന്നെ സമൂഹത്തിന് എക്കാലവും ഭീഷണിയായി നിലനിൽക്കുന്ന ഇമ്മട്ടിലുള്ള ആൾദൈവങ്ങളെ ജയിലിൽനിന്ന് ഒരിക്കലും തുറന്നുവിടാൻ അനുവദിക്കരുത്. അവർക്ക് അർഹതപ്പെട്ട ഇടം കൽത്തുറുങ്കുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.